സിപിഎം ഉറഞ്ഞു തുള്ളുന്നു....! കേരള വി.സിയെ മറ്റൊരു വിളനിലമാക്കും, മോഹൻ കുന്നുമ്മലിനെ ബിജെപി അനുഭാവിയാണെന്ന തരത്തിൽ പ്രചരണം ശക്തമാക്കാൻ സിപിഎം, വി.സി. നടത്തിയ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുതാനുള്ള ശ്രമങ്ങൾക്ക് സി പി എം പിന്തുണ

കേരള സർവകലാശാലാ വി.സി.ഡോ.മോഹൻ കുന്നുമ്മൽ മറ്റൊരു ജെ.വി.വിളനിലമാകുമോ? വ്യാജ സർട്ടിഫിക്കേറ്റ് വിവാദത്തിൽ ആരോപണ വിധേയനായ എസ്എഫ്ഐ നേതാവിൻ്റെ സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന തരത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ പത്രസമ്മേളനം നടത്തിയതോടെയാണ് സി പി എം, വി.സി യുമായി കട്ട കലിപ്പിലായത്. വി.സി.... ബി ജെ പി അനുഭാവിയാണെന്ന തരത്തിൽ പ്രചരണം ശക്തമാക്കാനാണ് sfi തീരുമാനം. വി.സി. നടത്തിയ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ അപകീർത്തിപ്പെടുതാനുള്ള ശ്രമങ്ങൾക്ക് സി പി എം പിന്തുണയുണ്ട്.
വി.പി.മഹാദേവൻ പിള്ളയുടെ നാലുവര്‍ഷ കാലാവധി അവസാനിച്ച സാഹചര്യത്തിൽ ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വി.സി മോഹനൻ കുന്നുമ്മലിന് കേരളയുടെ അധിക ചുമതല നൽകിയത്. അന്ന് ആരോഗ്യ സർവകലാശാലയുടെ വി.സിയായിരുന്നു ഡോ. കുന്നുമ്മൽ.ആരോഗ്യസര്‍വകലാശാല വിസിക്കെതിരെ മാത്രമാണ് ഗവര്‍ണര്‍ നടപടിയ്ക്ക് നോട്ടീസ് നൽകാതിരുന്നത്. ബിജെപിയോട് അടുപ്പമുള്ള ഡോ.മോഹനനെ 2019ൽ മൂന്നുപേരുടെ പാനലിൽ നിന്ന് സര്‍ക്കാര്‍ മുൻഗണന നൽകിയ രണ്ടുപേരെ വെട്ടി ഗവര്‍ണറാണ് നിയമനം നൽകിയത്. വി.സി എന്ന നിലയിൽ കൃത്യമായ പ്രവർത്തനങ്ങളാണ് ഡോ. കുന്നുമ്മൽ നടത്തുന്നത്.സർക്കാരുമായോ ഗവർണറുമായോ അദ്ദേഹം കലാപത്തിന് നിന്നിട്ടില്ല.
കേരള സർവകലാശാലയിൽ ബി.ജെ.പി. അനുഭാവ സംഘടനയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന് പരിപാടി നടത്താനാവാതെ മടങ്ങിപോകേണ്ടി വന്നപ്പോൾ പോലും വി.സി. രാഷ്ട്രീയം കളിച്ചില്ല. ബിജെപി സംഘടനക്ക് ഓഫീസ് തുറന്നുകൊടുക്കാൻ ശ്രമിച്ചതുമില്ല. സംഘടന സർവകലാശാലയിലെ ഒരു മുറി കൈയേറിയതാണെന്ന കാരണത്താൽ രജിസ്ട്രാർ മുറി പൂട്ടിയതാണ് കേന്ദ്ര മന്ത്രി മടങ്ങി പോകാൻ കാരണം. എന്നാൽ, സർവകലാശാലയിലെത്തിയ കേന്ദ്രമന്ത്രിയെ വി.സി. ഡോ. മോഹൻ കുന്നുമ്മൽ സ്വീകരിച്ചു. വി.സിയുമായി ചർച്ച നടത്തിയശേഷമാണ് മന്ത്രി മടങ്ങിയത്. സർവകലാശാലയിൽ രാവിലെ മുതൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. മന്ത്രി ഉദ്ഘാടനത്തിനു വന്നാൽ തടയുമെന്ന് ഇടതുപക്ഷസംഘടന പ്രഖ്യാപിച്ചതിനാൽ സർവകലാശാലയിൽ പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
ബി.ജെ.പി. അനുകൂല സംഘടനയായ എംപ്ലോയീസ് സംഘ് സർവകലാശാലാ ആസ്ഥാനത്തെ ഒരു മുറി ഓഫീസിനായി കൈവശപ്പെടുത്തുകയായിരുന്നു. ഇതിനെതിരേ ഇടതുപക്ഷ സംഘടന രംഗത്തുവരികയും വി.സി.ക്ക് പരാതിയും നൽകി. വർഷങ്ങളായി സി.പി.എം ന്റെഎംപ്ലോയീസ് യൂണിയൻ ,കോൺഗ്രസിന്റെ സ്റ്റാഫ് യൂണിയൻ, സി.പി.ഐയുടെ എംപ്ലോയീസ് അസോസിയേഷൻ എന്നീ സംഘടനകൾക്കാണ് സർവകലാശാലയിൽ ഓഫീസ് മുറിയുള്ളത്. പ്രാഥമിക പരിശോധനയിൽ മറ്റ് സംഘടനകൾക്ക് ഔദ്യോഗികമായി മുറി അനുവദിച്ചിട്ടില്ലെന്ന് കണ്ടെത്തി. സമീപസമയത്ത് കൈവശപ്പെടുത്തിയ മുറിയെന്ന നിലയിൽ രജിസ്ട്രാർ ഉദ്ഘാടനത്തിനു മുമ്പ് മുറി പൂട്ടുകയായിരുന്നു. മറ്റ് സംഘടനകൾക്ക് മുറി അനുവദിച്ചതായി രേഖകളുണ്ടോയെന്ന് പരിശോധിക്കാൻ വി.സി. രജിസ്ട്രാർക്ക് നിർദേശം നൽകി.
സെനറ്റ് തിരഞ്ഞെടുപ്പിൽ എംപ്ലോയീസ് സംഘ് നിർത്തിയ സ്ഥാനാർഥിക്ക് വോട്ട് കുറവായതിനാൽ അംഗബലം കുറവാണെന്നും മുറി അനുവദിക്കാൻ പാടില്ലെന്നുമാണ് ഇടതുപക്ഷ സംഘടനയുടെ ആവശ്യം. എന്നാൽ, സെനറ്റ് തിരഞ്ഞെടുപ്പിലെ വോട്ടും മുറി അനുവദിക്കുന്നതും തമ്മിൽ ബന്ധമില്ലെന്നും ജനാധിപത്യപരമായി തങ്ങൾക്കും മുറി അവകാശപ്പെട്ടതാണെന്നും എംപ്ലോയീസ് സംഘ് പറയുന്നു. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് കേരള, ആരോഗ്യ സർവകലാശാലകൾക്ക് കൂടുതൽ സഹായധനം ലഭ്യമാക്കണമെന്ന് വി.സി ഡോ. മോഹൻ കുന്നുമ്മൽ ആവശ്യപ്പെട്ടു.
കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ. വി. വിളനിലം അടുത്ത കാലത്താണ് അന്തരിച്ചത്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് അദ്ദേഹമായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട അധ്യാപന, ഭരണ, ഗവേഷണ കാര്യങ്ങളില്‍ സജീവമായിരുന്നു വിളനിലം. കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം പഠന - ഗവേഷണം നടത്തിയതിന് ശേഷമാണ് അതേ സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്.
എന്നാല്‍, എസ്എഫ്ഐയും സിപിഎമ്മും അദ്ദേഹത്തിനെതിരെ നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു. ഒരേ സമയം മികച്ച ഗവേഷകനും അധ്യാപകനുമായിരുന്നു അദ്ദേഹം. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പരിഷ്കര്‍ത്താവ് കൂടിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത പഠന രീതിയെ മാറ്റിയെഴുതി, അതോടൊപ്പം വിദ്യാര്‍ത്ഥി സമരങ്ങളെ അതിശക്തമായി നേരിട്ട വൈസ് ചാന്‍സലറുമാണ് ഡോ.ജെ.വി. വിളനിലം.
വിദ്യാഭ്യാസ - അധ്യാപന രംഗത്ത് ഇത്രയേറെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്‍റെ പിഎച്ച്ഡി ബിരുദം വ്യാജമാണെന്ന് ആരോപിച്ച് എസ്എഫ്ഐ ഡോ. ജെ വി വിളനിലത്തിനെതിരെ നീണ്ട നാല് വര്‍ഷക്കാലം കേരളത്തില്‍ സമര പരമ്പര തന്നെ സംഘടിപ്പിച്ചു. ഒടുവില്‍, സർക്കാർ നിയോഗിച്ച കമ്മീഷൻ അദ്ദേഹത്തിന് മതിയായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് കണ്ടെത്തിയതോടെ എസ്എഫ്ഐയുടെ സമരം പരാജയപ്പെട്ടു.
ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി. അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധത്തിന് 1975 -ലെ ജയിംസ് മാർഖം പുരസ്കാരം ലഭിച്ചു. 1992 -ൽ അദ്ദേഹം കേരളാ സര്‍വകലാശാലാ വൈസ് ചാൻസലറായി നിയമിതനായി. ഇംഗ്ലണ്ടിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്നും നേടിയ പിഎച്ച്ഡിയും സര്‍വകലാശാലയില്‍ നല്‍കിയ യോഗ്യതയാ രേഖയുടെ കൂടെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധം വ്യാജമാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ സമരം ആരംഭിച്ചത്.
എന്നാല്‍, യഥാര്‍ത്ഥ പ്രശ്നം ഗവേഷണ പ്രബന്ധമായിരുന്നില്ല. മറിച്ച്, ജെ വി വിളിനിലം കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായിരിക്കുമ്പോഴാണ് സര്‍വകലാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കേരളാ യൂണിവേഴ്സിറ്റിയുടെ ഭൂമിയിലാണ് എകെജി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമി പിന്നീട് സര്‍വകലാശാലയ്ക്ക് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. എന്നാല്‍, ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുമായി വിളനിലം മുന്നോട്ട് പോയി. ഇതോടെ സിപിഎമ്മും കേരളാ വൈസ് ചാന്‍സ്‍ലറും തമ്മില്‍ രണ്ട് ചേരിയിലായി.
ഇതോടെ വിളനിലത്തിനെതിരെ സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ രംഗത്തെത്തി. വൈസ് ചാന്‍സ്‍ലറെ സര്‍വകലാശാല വളപ്പില്‍ കേറ്റാതെ എസ്എഫ്ഐ വഴിയില്‍ തടഞ്ഞു. തെരുവുകളില്‍ പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. സര്‍വകലാശാലയിലേക്ക് പോകാന്‍ പറ്റാതായതോടെ ഡോ. ജെ. വി. വിളനിലം സ്വന്തം വീട്ടില്‍ സര്‍വകലാശാല സിറ്റിക്കേറ്റ് യോഗം വിളിച്ച് ചേര്‍ത്ത സംഭവം വരെയുണ്ടായി.
എസ്എഫ്ഐ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊന്നായിരുന്നു വിളനിലം സമരം. ഒടുവില്‍, ആക്കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ വിളനിലത്തെ ആറ് മാസത്തേക്ക് മാറ്റി നിര്‍ത്തി ഡോ. ഡി ബാബു പോളിനെ താത്കാലിക വിസിയായി നിയമിച്ചു. തുടര്‍ന്ന്, വിളനിലത്തിന്‍റെ പിഎച്ച്ഡി വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണ കമ്മീഷന്‍ എസ്എഫ്ഐയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതോടെ ഡോ. ജെ. വി വിളനിലം സര്‍വകലാശാലാ വിസിയായി തിരിച്ചെത്തി.
പിന്നീട്, വിസിയായി തിരിച്ചെത്തിയ ഡോ. ജെ. വി. വിളനിലത്തെ അതെ, എകെജി സെന്‍ററില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഇഎംഎസ് ആദരിക്കുകയും ചെയ്തു. അങ്ങനെ നാല് വര്‍ഷക്കാലം നീണ്ട ആ സമരത്തില്‍ എസ്എഫ്ഐ ദയനീയമായി പരാജയപ്പെട്ടു. പക്ഷേ, എകെജി സെന്‍റര്‍ നില്‍ക്കുന്ന ഭൂമി ഇന്നും സര്‍വകലാശാലയ്ക്ക് തിരികെ ലഭിച്ചില്ല. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണായക വെളിപ്പെടുത്തലുമായി കേരള സർവകലാശാല വിസി മോഹൻ കുന്നമ്മൽ രംഗത്തെത്തിയപ്പോൾ അദ്ദേഹവും ഡോ വിളനിലത്തിൻെറ വഴിയെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പായി.. നിഖിൽ തോമസ് 2017 മുതൽ 2020 വരെ മൂന്ന് വർഷവും കായംകുളം എംഎസ്എം കോളേജിൽ പഠിച്ചിരുന്നുവെന്നും പരീക്ഷയെഴുതിയിരുന്നുവെന്നും മോഹൻ കുന്നുമ്മൽ വ്യക്തമാക്കി.
നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കലിംഗ സർവകലാശാലയോടും പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളം എംഎസ്എം കോളേജിൽ നിന്ന് അവസാനത്തെ സെമസ്റ്റർ വരെ പരീക്ഷയെഴുതിയിട്ടുണ്ട്. അറ്റന്റൻസ് ഇല്ലാതെ പരീക്ഷയെഴുതാൻ കഴിയില്ല. 2018-19 വർഷത്തിലാണ് യൂണിവേഴ്സിറ്റി യൂണിയൻ ജോയിന്റ് സെക്രട്ടറിയായിരുന്നത്. 2017 മുതൽ 2020 വരെ മൂന്ന് വർഷം പ്രതിവർഷ കോഴ്സാണ് ചെയ്തത്. അവിടെ ഫസ്റ്റ് ക്ലാസിൽ പാസായെന്നാണ് സർവകലാശാലയിൽ സമർപ്പിച്ച രേഖ. എന്നാൽ ഇവിടെ പഠിച്ച കാലത്ത് പല പേപ്പറുകളും അദ്ദേഹത്തിന് കിട്ടിയിട്ടില്ല.
ഇപ്പോൾ കലിംഗ സർവകലാശാലയിൽ സെമസ്റ്റർ വൈസാണ് പഠനം. അന്നെങ്ങനെ എന്ന് അറിയില്ല. ബികോം, ബികോം ഹോണേർസ് എന്നിങ്ങനെ രണ്ട് വിഷയമാണ് അവിടെയുള്ള ഡിഗ്രിയെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. അന്നെങ്ങനെയെന്ന് അറിയില്ല. ബാങ്കിങ് ഫിനാൻസ് ബികോം ഹോണേർസ് കോഴ്സാണ്. എന്നാൽ ബികോം ബാങ്കിങ് ഫിനാൻസ് എന്ന രേഖയാണ് ഹാജരാക്കിയത്. ഇക്കാര്യങ്ങളിൽ വ്യക്തത തേടേണ്ടതുണ്ട്. കേരള സർവകലാശാലയുടെ കൈയ്യിൽ പരീക്ഷയെഴുതിയെന്നും തോറ്റിട്ടുണ്ടെന്നും രേഖയുണ്ട്. കലിംഗ സർവകലാശാലയുടെ ബികോമിന് കേരള സർവകലാശാലയുമായി എലിജിബിളാണെന്ന അംഗീകാരമാണ് നൽകിയത്.
കലിംഗ സിലബസും കേരളയുടെ സിലബസും നോക്കിയാണ് ഈ തീരുമാനം എടുക്കുന്നത്. കായംകുളം കോളേജിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ കോളേജിൽ മൂന്ന് വർഷം പഠിച്ച് തോറ്റ കുട്ടി ബികോം പാസായെന്ന രേഖ കാണിച്ചപ്പോൾ പരിശോധിച്ചില്ല. അതിനാൽ കോളേജിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. കോളേജിന്റെ ഭാഗത്ത് ഗുരുതരമായ പിഴവാണ് ഉണ്ടായത്. കലിംഗ സർവകലാശാല സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് പറഞ്ഞാൽ വിവരം പൊലീസിനെ അറിയിക്കും. അതല്ല കലിംഗ സർവകലാശാലയുടെ ഭാഗത്താണ് തെറ്റെങ്കിൽ വിവരം യുജിസിയെ അറിയിക്കുമെന്നും വിസി വ്യക്തമാക്കി.
വ്യാജ സർട്ടിഫിക്കറ്റായിരിക്കാം എന്നാണ് നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല രംഗത്തെത്തി. നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസിന്റെ മുഴുവൻ സർട്ടിഫിക്കറ്റുകളും പരിശോധിക്കാൻ സർവകലാശാല രജിസ്ട്രാർക്ക് കേരളാ സർവകലാശാല വൈസ് ചാൻസലർ നിർദ്ദേശം നൽകിയതോടെയാണ് കുന്നുമ്മൽ വീണ്ടും വിവാദത്തിലായത്. സാധാരണ ഗതിയിൽ എസ്.എഫ്.ഐക്കാരുമായി കൊമ്പുകോർക്കാൻ വി.സിമാർ തയ്യാറാവില്ല. എസ്.എഫ് ഐ പറഞ്ഞാൽ അതിൽ ഒരു നീക്കുപോക്കും വി.സി.മാർ കാണിക്കാറുമില്ല. എന്നാൽ നിഖിലിൻ്റെ ഡിഗ്രി വ്യാജമാണെന്ന് പറയാൻ വി.സി മടിച്ചതേയില്ല. വിവാദവുമായി വിവിധ വിദ്യാർത്ഥി സംഘടനകളുടെ ഭാഗത്ത് നിന്ന് ഗവർണർക്ക് അടക്കം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. എസ്എഫ്ഐക്കെതിരെ ഗവർണർ മാധ്യമ പ്രതികരണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് വി.സിയും ആഞ്ഞടിച്ചത്. ഇത് സർക്കാരിനെ നന്നേ ക്ഷീണിപ്പിച്ചു. നിഖിൽ പഠിച്ച് കായംകുളം എം എസ് എം കോളേജിനെതിരെയും വി.സി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
സംഭവത്തിൽ എംഎസ്എം കോളേജ് അന്വേഷണ കമ്മീഷനെ നിയമിച്ചതായി പ്രിൻസിപ്പൽ മുഹമ്മദ് താഹ അറിയിച്ചു. അഞ്ചംഗ കമ്മീഷനിൽ കോളേജിലെ മൂന്ന് അധ്യാപകരും കോളേജ് സൂപ്രണ്ടും ഒരു ലീഗൽ അഡ്വൈസറുമാണ് അംഗങ്ങൾ. കോളേജിനെ ബാധിച്ച വിവാദത്തിൽ നിജസ്ഥിതി അറിയാൻ കേരളാ സർവകലാശാലയ്ക്ക് കത്ത് നൽകാൻ തീരുമാനിച്ചു. നിഖിൽ തോമസ് പ്രവേശനം നേടുന്നത് യൂണിവേഴ്സിറ്റി വഴി അപേക്ഷിച്ചാണ്. വരുന്ന വിദ്യാർത്ഥി പ്രവേശനത്തിന് യോഗ്യരാണോയെന്നാണ് നോക്കുന്നത്. മാനദണ്ഡങ്ങൾ എല്ലാം പരിശോധിച്ച ശേഷമാണ് പ്രവേശനം നൽകിയത്. കൊറോണ കാലത്താണ് പ്രവേശനം നേടിയത്. ആ സമയത്ത് സംശയം തോന്നിയിരുന്നില്ല. ഏറ്റവും അവസാനമാണ് നിഖിൽ തോമസ് പ്രവേശനം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനിൽ ആണെന്ന് ഉറപ്പിച്ചുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്ഐ കലിംഗ സർവകലാശാലയിൽ അഡ്മിഷൻ എടുത്ത ശേഷം കേരള യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തുവെന്നും വ്യക്തമാക്കി. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ കണ്ട ശേഷമായിരുന്നു പ്രതികരണം.. ഇദ്ദേഹം തന്റെ ബികോം സർട്ടിഫിക്കറ്റ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ കാണിച്ചു. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്. തന്റെ ബികോം സർട്ടിഫിക്കറ്റ് യഥാർത്ഥമെന്ന് നിഖിൽ നേതൃത്വത്തോട് പറഞ്ഞു. പിന്നീട് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസിലാക്കിയതോടെ പി.എം.ആർഷോ കളം മാറ്റി. കലിംഗ സർവകലാശാലയുടെ തലയിലാണ് കുറ്റമെല്ലാം ചാരിയത്.
അതിനിടെ നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കായംകുളം എംഎസ്എം കോളേജ് പ്രിന‍്സിപ്പലിന്‍റെ മൊഴി രേഖപ്പെടുത്തും. കെഎസ്‌യു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. വ്യാജ രേഖ കേസില്‍ വഞ്ചനക്കിരയായവരുടെ പരാതിയിലേ കേസെടുക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നത്.
ഇതിനിടെ നിഖിലിനെ സസ്പെൻറ് ചെയ്തു. നിഖിൽ തോമസ് വിവാദം അതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലേക്കുമെത്തി. വ്യാജ ഡിഗ്രിയിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. എസ് എഫ് ഐ നേതാക്കൾ വ്യാജ ഡിഗ്രികൾ സമ്പാദിക്കുന്നുവെന്നും ഇതിനായി സർക്കാരും സർവകലാശാലകളും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്നും സർവകലാശാലകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. ക്ലാസിൽ പോകാതെ പിഎം ആർഷോ ബിരുദ സർട്ടിഫിക്കറ്റ് നേടിയതായി വിവരമുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. നിഖിൽ തോമസിന് ഡിഗ്രി പാസാകാതെ എം കോം പ്രവേശനം നേടാൻ കഴിഞ്ഞ സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കായംകുളത്തെ എസ്എഫ് ഐ നേതാവിന്റെ വ്യാജ ഡിഗ്രി സംബസിച്ച വിവരങ്ങൾ മറച്ച് വെച്ച് എംഎസ്എം കോളേജ് തട്ടിപ്പിന് കൂട്ടുനിന്നുവെന്ന് ആരോപണമാണ് വിദ്യാർത്ഥി സംഘടനകൾ ഉയർത്തുന്നത്. സ്വകാര്യ വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന് കാണിച്ച് ആർടിഐ പ്രകാരം നൽകിയ അപേക്ഷകൾ രണ്ട് തവണ മാനേജ്മെന്റ് തള്ളി. എസ് എഫ് ഐ നേതാവിന്റെ എം കോം പ്രവേശനത്തിൽ പുറത്ത് വരുന്നത് കോളേജ് മാനേജ്മെൻ്റും പ്രതിക്കൂട്ടിലാവുമെന്ന വിവരങ്ങളാണ്. നിഖിൽ തോമസ് എം കോമിന് ചേർന്നത് മാനേജ്മെന്റ് സീറ്റിലാണ്. 2017 -20 കാലഘട്ടത്തിലാണ് നിഖിൽ ഇതേ കോളേജിൽ ബികോം പഠിച്ച് തോറ്റത്. അതേ കാലയളവിലുള്ള മറ്റൊരു സർവകലാശാലയുടെ ഡിഗ്രി കൊണ്ട് വന്നിട്ടും മാനജ്മെന്റ് എന്ത് കൊണ്ട് അറിഞ്ഞില്ലെന്നതിൽ ദുരൂഹത ഏറെയാണ്. എസ്എഫ്ഐ നേതാവ് എന്ന നിലയിൽ കാമ്പസിൽ നിഖിൽ സുപരിചതനുമാണ്. എന്നിട്ടും ഡിഗ്രി തോറ്റ് ഒരു വർഷത്തിനുള്ളൽ മറ്റൊരു ഡിഗ്രി എങ്ങിനെ കിട്ടിയെന്ന് ആരും ചോദിച്ചില്ല. അതുകൊണ്ട് തന്നെയാണ് നിഖിൽ തോമസിൻ്റെ എംകോം പ്രവേശന വിവരങ്ങൾ ആർ ടി ഐ പ്രകാരം ചോദിച്ചിട്ടും കോളേജ് മാനേജ്മെൻ്റ് മറച്ച് വെച്ചതെന്ന് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. ഏതായാലും എസ്എഫ്ഐക്കാർ സർട്ടിഫിക്കറ്റ് അച്ചടിക്കുന്ന പ്രസ് തുടങ്ങിയത് ഒരു പുതിയ വാർത്തയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























