വിദ്യാര്‍ഥി നേതാക്കളുടെ ചെപ്പടിവിദ്യ പൊളിഞ്ഞു പാളീസായി...അതത് രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യാപകസംഘടനാ നേതാക്കളും ഇതിന് കുടപിടിക്കുന്നു എന്ന് ആക്ഷേപമുണ്ട്....നമ്മുടെ വിദ്യാഭ്യാസമേഖല എത്രത്തോളം മലീമസപ്പെട്ടിരിക്കുന്നു എന്ന് ഇതില്‍ നിന്ന് ഊഹിക്കാം....

മലയാളികളില്‍ ഭൂരിപക്ഷവും ഒന്നിലധികം തവണ കണ്ടിട്ടുള്ള ചുരുക്കം ചില സിനിമകളിലൊന്നാണ് ചിത്രം. മോഹന്‍ലാലിന്റെ വിഷ്ണുവും രഞ്ജിനി ചെയ്ത കല്യാണിക്കുട്ടിയും മറ്റുള്ളവരെ പറ്റിച്ച് കഴിയുന്നത് ദീര്‍ഘനാളിന് ശേഷം ശ്രീനിവാസന്റെ കഥാപാത്രം കണ്ടെത്തുന്ന ഒരു രംഗമുണ്ട് സിനിമയില്‍. ' അമ്മാമ്മേ ഞാന്‍ സത്യം കണ്ടെത്തി കോപ്പറൗട്ട്, കോപ്പറൗട്ട്' എന്നാണ് ശ്രീനിവാസന്റെ സംഭാഷണം. കള്ളം കണ്ടുപിടിക്കുമ്പോള്‍ സാധാരണ പറയുന്ന 'ചെമ്പ് തെളിഞ്ഞു' എന്നതിനെ തമാശയായി പറയുന്നതാണ്. ഏതാണ്ട് ഇതേ അവസ്ഥയിലാണ് സംസ്ഥാനത്തെ പല വിദ്യാര്‍ത്ഥി സംഘടനകളിലെയും ചില നേതാക്കള്‍. ഇവരുടെയെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എം.എം ഹസ്സന്‍ വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലത്തും അദ്ദേഹത്തിനെതിരെ പരീക്ഷാ വിവാദം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് തനിനിറം പത്രം വാര്‍ത്ത നല്‍കിയിരുന്നു. മാത്യുകുഴല്‍നാടന്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന കാലത്തും പരീക്ഷാ വിവാദങ്ങളുണ്ടായിട്ടുണ്ട്.
ഇതിനെയൊക്കെ കടത്തിവെട്ടുന്ന വിദ്യകളാണ് എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് സംഘടനകളിലെ ചില നേതാക്കള്‍ നടത്തിയതെന്ന പരാതികളുയരുന്നു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉറക്കമുപേക്ഷിച്ച് കുത്തിയിരുന്ന് പഠിച്ച് ജയിക്കുമ്പോള്‍ കുട്ടിനേതാക്കള്‍ രാഷ്ട്രീയത്തണലില്‍ പരീക്ഷ പുല്ലുപോലെ ജയിക്കുകയാണ്. അതത് രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യാപകസംഘടനാ നേതാക്കളും ഇതിന് കുടപിടിക്കുന്നു എന്ന് ആക്ഷേപമുണ്ട്. നമ്മുടെ വിദ്യാഭ്യാസമേഖല എത്രത്തോളം മലീമസപ്പെട്ടിരിക്കുന്നു എന്ന് ഇതില്‍ നിന്ന് ഊഹിക്കാം.
വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും ബിരുദ സര്‍ട്ടിഫിക്കറ്റും കയ്യിലുള്ള എസ്.എഫ്.ഐ നേതാക്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെയാണ് കെ.എസ്.യുക്കാരുടെയും എം.എസ്.എഫുകാരുടെയും പൊള്ളത്തരങ്ങള്‍ പുറത്തായത്. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് നാട്ടുകാരത് അറിയുന്നില്ലെന്ന് മാത്രം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും എം.എസ്.എഫ് പാലക്കാട് ജില്ലാ സെക്രട്ടറിയുമായ കെ.പി അമീന്‍ റഷീദ് വ്യാജരേഖ ചമച്ചെന്ന പരാതി വൈസ്ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ലഭിച്ചിട്ടുണ്ട്. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അമീന്‍ റാഷിദ് ഇതേ കാലയളവില്‍ പാലക്കാട് കോട്ടോപാടം സീഡാക് കോളേജില്‍ ബി.എ ഇക്കണോമിക്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണെന്ന് കാട്ടിയാണ് സെനറ്റിലേക്ക് മത്സരിച്ചത്. റഗുലര്‍ കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ മാത്രമേ സെനറ്റിലേക്ക് മത്സരിക്കാവൂ എന്നാണ് നിയമം. അധികാരം നിലനിര്‍ത്തി, യുവനേതാക്കളെ വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാണ്.
കെഎസ്യു നേതാവ് അന്‍സില്‍ ജലീല്‍ കേരള സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് അധികൃതര്‍ ചൊവ്വാഴ്ച പരാതി നല്‍കി. ഡിജിപിക്കും കമ്മീഷണര്‍ക്കുമാണ് കേരള സര്‍വകലാശാല പരാതി നല്‍കിയത്. അന്‍സില്‍ ജലീലിന് ഇത്തരത്തില്‍ ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാല നല്‍കിയിട്ടില്ലെന്ന് വൈസ്ചാന്‍സലര്‍ സ്ഥിരീകരിച്ചിരുന്നു. അന്‍സിലിന്റേതെന്ന് പറയുന്ന സര്‍ട്ടിഫിക്കറ്റില്‍ വൈസ് ചാന്‍സലറുടെ ഒപ്പില്ല. അന്‍സില്‍ പഠിച്ചിരുന്നെന്ന് പറയുന്ന 2016 കാലഘട്ടത്തിലെ സീരിയല്‍ നമ്പറുമല്ല അതിലുള്ളത്. അതിനാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. സര്‍വകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാന്‍സിലറുടെ ഒപ്പും സര്‍ട്ടിഫിക്കറ്റിലുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അന്‍സില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടിയിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റിലുള്ള വൈസ് ചാന്‍സിലറുടെ ഒപ്പ് ഡോ. എം കെ രാമചന്ദ്രന്‍ നായരുടേതാണ്. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്ന തിയതി പ്രകാരം 2016ല്‍ സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്നത് പി കെ രാധാകൃഷ്ണനാണ്.
എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്യു വനിതാ നേതാവ് മാര്‍ക്ക് തട്ടിപ്പ് നടത്തിയെന്ന വിവരം തെളിവുസഹിതം പുറത്തുവന്നിരുന്നു. ആര്‍ഷോ വിവാദത്തിന് പിന്നാലെയായിരുന്നു ഇത്. മഹാരാജാസ് കോളേജിലെ ആര്‍ക്കിയോളജി വിഭാഗത്തിലെ കെഎസ്യു നേതാവായ വിദ്യാര്‍ഥിനിയാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ 12 മാര്‍ക്ക് അധികം സംഘടിപ്പിച്ചത്. മൂന്നം സെമസ്റ്റര്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റെക്കോഡിങ് എന്ന വിഷയത്തില്‍ എഴുത്തു പരീക്ഷയില്‍ വനിതാ നേതാവിന് ആകെ കിട്ടിയത് 18 മാര്‍ക്ക്. കോളേജിലെ രണ്ട് അധ്യാപകര്‍ പരിശോധിച്ചിട്ടും ഒരു മാര്‍ക്കുപോലും കൂടുതല്‍ ലഭിക്കാതിരുന്ന വനിതാ നേതാവിന് പുനര്‍മൂല്യനിര്‍ണയത്തില്‍ ഒറ്റയടിക്ക് കൂടിയത് 12 മാര്‍ക്ക്. എറണാകുളത്തെ പ്രധാനപ്പെട്ട മറ്റൊരു കോളേജിലായിരുന്നു പുനര്‍മൂല്യനിര്‍ണയം. 18 മാര്‍ക്കോടെ പരീക്ഷയില്‍ തോറ്റ നേതാവിന് ജയിക്കാന്‍ ആറ് മാര്‍ക്കുകൂടി വേണ്ടിയിരുന്നു. ആവശ്യമായതിന്റെ ഇരട്ടി മാര്‍ക്കാണ് പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിച്ചത്. സര്‍വകലാശാല ചട്ടപ്രകാരം ആകെ മാര്‍ക്കിന്റെ 15 ശതമാത്തില്‍ അധികം പുനര്‍മൂല്യനിര്‍ണയത്തില്‍ ലഭിച്ചാല്‍ ഉത്തരക്കടലാസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. വനിതാ നേതാവിന്റെ വിഷയത്തില്‍ കൃത്യം 15 ശതമാനമായ 12 മാര്‍ക്കാണ് അനുവദിച്ചത്.
എസ്.എഫ്.ഐയെ നന്നാക്കാനിറങ്ങിയിരിക്കുന്ന വി.ഡി സതീശനും ചെന്നിത്തലയും കെ.സുധാകരനും കെ.എസ്.യുവിനും കടിഞ്ഞാണിടണം. ഒരു വിദ്യാര്‍ത്ഥി നേതാവിനെയും വഴിവിട്ട് സംരക്ഷിക്കരുത്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ തിമിരം കാരണം സര്‍വകലാശാലകള്‍ നിയമവിരുദ്ധതകളുടെ കൂത്തരങ്ങുകളായി മാറിയിരിക്കുന്നു. ആഗോള മാറ്റങ്ങളുടെയും സാങ്കേതിക വളര്‍ച്ചയുടെയും അടിസ്ഥാനത്തില്‍ ലോകമെമ്പാടും വിദ്യാഭ്യാസമേഖലയില്‍ വലിയ പരിവര്‍ത്തനമാണ് നടക്കുന്നത്. അത് ഉള്‍ക്കൊണ്ട് കേരളവും മുന്നേറണം. അതിനുള്ള ചുവടുവയ്പ്പുകളാണ് സംസ്ഥാനത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തേണ്ടത്. ഇല്ലെങ്കില്‍ മലയാളികളെല്ലാം വ്യാജന്റെ പേര്‌ദോഷം കേള്‍ക്കേണ്ടിവരും. മിടുക്കരായി പഠിച്ച് വിജയിച്ച നേതാക്കളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലുണ്ടായിരുന്നു. അവരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്.
https://www.facebook.com/Malayalivartha
























