മോഷ്ടാക്കൾ അകത്ത് കടന്നത് പിൻവശത്തെ വാതിലിൻ്റെ പൂട്ട് തകർത്ത്, രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങളുമായി കടന്നു, എം എ യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രധാനപ്രതി ഒടുവിൽ പിടിയിൽ

പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രധാനപ്രതി പിടിയിൽ. കോഴിക്കോട് നടക്കാവ് പണിക്കർ റോഡ് തേറയിൽ വീട്ടിൽ രഞ്ജിത്ത് (39) ആണ് അറസ്റ്റിലായത്. മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനേ പുറകിലെ അടച്ചിട്ട വീട്ടിലായിരുന്നു മോഷണം. യുകെഎസ് റോഡിലുള്ള അടച്ചിട്ട വീട്ടിൽ പിൻവശത്തെ വാതിലിൻ്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്.
മാവൂർ റോഡ്, യുകെഎസ് റോഡ് എന്നിവിടങ്ങളിലെ നിരവധി സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഈ മാസം 17-ാം തീയതിയാണ് ഹൗസ് മാനേജർ നടക്കാവ് പോലീസിൽ പരാതി നൽകിയത്. വില പിടിപ്പുള്ള ഫ്ലോർ കാർപ്പെറ്റും രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മറ്റു സാധനങ്ങളുമാണ് കവർന്നത്. മോഷ്ടിച്ച സാധനങ്ങളിൽ ചിലത് മാവൂർ റോഡിലെ ഒരു വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മാവൂർ റോഡിലെ സ്റ്റേഡിയത്തിനടുത്തുള്ള കോളനിയിൽ താമസിക്കുന്ന ബാലകൃഷ്ണൻ എന്നയാളെ കസബ പോലീസ് പിടികൂടിയിരുന്നു. മോഷണസാധനങ്ങൾ സൂക്ഷിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. മോഷണത്തിന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായി പിടിയിലായ രഞ്ജിത്ത് മൊഴി നൽകിയിട്ടുണ്ട്.
ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷ്, എസ്ഐ കൈലാസ് നാഥ്, എ എസ്ഐ ഷൈജു, സീനിയർ സിപിഒ ശ്രീകാന്ത്, ഹരീഷ് കുമാർ, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























