കോട്ടയത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐയ്ക്ക് മർദ്ദനം, സംഭവം അറിഞ്ഞ് ആളുകൾ കൂടിയതോടെ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു, കാറിൽ നിന്ന് ഇറങ്ങി ഓടിയ എസ്‌ഐയെ പിൻതുടർന്ന് മർദ്ദിച്ച് യുവതിയുടെ സഹോദരൻ

കോട്ടയം നഗര മധ്യത്തിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം. മഫ്തിയിൽ എത്തി, യുവതിയെ പിൻതുടർന്ന് കമന്റടിച്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരൻ മർദ്ദിച്ചത്. ടി ബി റോഡിൽ കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെത്തിയ എസ് ഐ റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.
ടി.ബി റോഡിൽ തന്റെ കാർ പാർക്ക് ചെയ്ത ശേഷം കാറിൽ ഇരിക്കുകയായിരുന്ന ഇയാൾ റോഡിലൂടെ നടന്നു വരികയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ സഹോദരൻ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് ആളുകൾ കൂടിയതോടെ പോലീസുദ്യോഗസ്ഥൻ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു.
എന്നാൽ കാറിൽ നിന്ന് ഇറങ്ങി ഓടിയ എസ്‌ഐയെ യുവാവ് പിൻതുടർന്ന് അടിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് , വെസ്റ്റ് , ട്രാഫിക് സ്റ്റേഷനുകളിലും കൺട്രോൾ റൂമിലും ജോലി ചെയ്തിരുന്ന ഇയാൾ ഇതിനുമുമ്പും ഇത്തരം വിഷയങ്ങളിൽ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ്.
ഒരാഴ്ചയിലേറെയായി ഇയാൾ യുവതിയെ പിൻതുടർന്ന് മോശം കമന്റുകൾ പറഞ്ഞിരുന്നതായും യുവതി സഹോദരനോട് വിവരം പറഞ്ഞതിനെ തുടർന്ന് ഇന്ന് സഹോദരൻ യുവതിക്കൊപ്പം എത്തി ഇയാളെ മർദ്ദിക്കുകയുമായിരുന്നു എന്ന് സംശയിക്കുന്നതായി പ്രദേശത്ത് തടിച്ചു കൂടിയ ദൃക്‌സാക്ഷികൾ പറഞ്ഞു. ഗാന്ധി നഗർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ച് എത്തിയ ഇയാൾ ഡ്യൂട്ടിക്ക് ശേഷം പതിവായി കോട്ടയം നഗരത്തിൽ എത്താറുണ്ട്.
ഇത്തരം വിഷയങ്ങൾ മുൻപും ഉണ്ടായിട്ടുള്ളതാണെന്നും ഇവർ പറയുന്നു.അടുത്തിടെയാണ് മറ്റൊരു കേസിൽ അച്ചടക്കനടപടി നേരിട്ട ശേഷം ഇയാൾ വീണ്ടും സർവീസിൽ പ്രവേശിച്ചത്. ഇതിനു മുൻപും പോലീസിൻറെ വകുപ്പ് തല നടപടികൾ എസ് ഐ കൂടിയായ ഇയാളെ തേടി എത്തിയിട്ടുണ്ട്.
മുൻപ് രണ്ട് തവണയായി ഇയാൾക്ക് സസ്‌പെൻഷനും ലഭിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോൾ യുവതിയോട് മോശമായി പെരുമാറിയ വിഷയം കൂടി ഉണ്ടാവുന്നത്. എന്നാൽ സംഭവത്തിൽ യുവതി പരാതി നൽകിയിട്ടുളളതായി വിവരം ലഭിച്ചിട്ടില്ല.സംഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























