പിണറായി സര്‍ക്കാരിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഓരോ ചെയ്തികളും അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേയ്ക്കാണ് വീണു കൊണ്ടിരിക്കുന്നത്. എതിര്‍ശബ്ദങ്ങളെ പാര്‍ട്ടിയെ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയിട്ട് വിജയിക്കാനാവാത്തതു കൊണ്ടിപ്പോള്‍ പോലീസിനെ ആയുധമാക്കി എടുത്തിരിക്കുകയാണ്

കേരളത്തിന്റെ കാര്യം എന്തൊരു ഗതികേടാണെന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍ വെയ്ക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. പിണറായി സര്‍ക്കാരിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഓരോ ചെയ്തികളും അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേയ്ക്കാണ് വീണു കൊണ്ടിരിക്കുന്നത്. എതിര്‍ശബ്ദങ്ങളെ പാര്‍ട്ടിയെ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയിട്ട് വിജയിക്കാനാവാത്തതു കൊണ്ടിപ്പോള്‍ പോലീസിനെ ആയുധമാക്കി എടുത്തിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എ ഐ ക്യാമറ വിഷയം പ്രതിപക്ഷം കടുപ്പിച്ചപ്പോള്‍ മുഖ്യന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കേസെടുക്കാന്‍ ഉത്തരവും നല്കി അമേരിക്കയ്ക്ക് വണ്ടി കയറിയതാണ്.അവിടെയിരുന്ന് കെ.സുധാകരനേയും, രമേശ് ചെന്നി്ത്തലയേയും കുരുക്കിട്ട് മുറുക്കി. പിണറായി ഭരണം കഴിയുമ്പോള്‍ കേരളത്തില്‍ കേസില്‍ പെടാതെ പ്രതിപക്ഷത്ത് നേതാക്കളൊന്നും അവശേഷിക്കാന്‍ സാധ്യതയില്ല.
വി.ഡി.സതീശന്‍ വിദേശ ഫണ്ട് തട്ടിപ്പു നടത്തി പുനര്‍ജനി പദ്ധതി നടപ്പിലാക്കിയെന്നാണ് പിണറായി പോലീസ് കണ്ടെത്തിയിരിക്കുന്ന കേസ്. കെ.സുധാകരനാകട്ടെ പോക്‌സോയും തോളിലേറ്റി കൊടുത്തിട്ടുണ്ട്. പണ്ടെങ്ങോ പറഞ്ഞ് കളഞ്ഞ ബാര്‍ കോഴകേസാണ് ചെന്നിത്തലയ്ക്ക് പിണറായി വക സംഭാവന. ബാര്‍ക്കോഴ കേസാകുമ്പോള്‍ എല്‍ഡിഎഫ് പാളയത്തിലുള്ള മാണി ഗ്രൂപ്പിന്റെ കാര്യവും കഷ്ടത്തിലാകും. കെ.എം.മാണിയെ ഒഴിച്ചു നിറുത്തി ബാര്‍ക്കോഴ കേസ് അന്വേഷിക്കാനാവില്ലല്ലോയെന്നതാണ് അതിന്റെയൊരു രീതി. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ എസ് എഫ് ഐയും , സിപിഎമ്മും കാട്ടികൂട്ടുന്ന കൊള്ളരുതായ്മകള്‍ കൊണ്ട് പൊറുതിമുട്ടിയ പിണറായി വിജയനും, എം.വി.ഗോവിന്ദനും അരിക്കൊമ്പനെ പോലെ തകിടം മറിച്ചാണ് യാത്ര ചെയ്യുന്നത്.
മോന്‍സന്‍ മാവുങ്കല്‍ പ്രതിയായിട്ടുള്ള വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ തെളിവുണ്ടെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആര്‍.റെസ്റ്റം പറഞ്ഞിരിക്കുന്നത്. തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ കേസില്‍ പ്രതി ചേര്‍ത്തു റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പോക്‌സോ കേസുമായി സുധാകരന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ഉറപ്പിച്ച് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘത്തിന് കിട്ടാത്ത വിവരങ്ങളാണ് എം.വി.ഗോവിന്ദന്‍ അടിച്ചു വിട്ടത്. മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോഴാണ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നുവെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗ്‌സഥനെ സമീപിച്ചത്. എം.വി.ഗോവിന്ദന്റെ പ്രസ്താവന അപക്വമായി പോയെന്ന് വിവധ കേണുകളില്‍ നിന്ന് അഭിപ്രായം ഉയരുകയും ചെയ്തിട്ടുണ്ട്.
പോക്‌സോ കേസില്‍ സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റെസ്റ്റം നിര്‍ബന്ധിച്ചതായി മോന്‍സന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പോക്‌സോ കേസില്‍ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനാല്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് മോന്‍സനെ പാര്‍പ്പിച്ചിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് ഡിവൈഎസ്പി വൈ.ആര്‍.റെസ്റ്റമിന്റെ വാക്കുകള്‍. സുധാകരനു കേസുമായി ബന്ധമില്ലെന്നു മോന്‍സന്‍ മാവുങ്കല്‍ തന്നെ പറഞ്ഞതാണെന്നു റെസ്റ്റം ചൂണ്ടിക്കാട്ടി. അതേസമയം, പൊലീസിനെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന്, എം.വി.ഗോവിന്ദന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തോടു റെസ്റ്റം പ്രതികരിച്ചു. രാഷ്ട്രീയ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലില്‍നിന്നു മോന്‍സന്‍ സുധാകരനെ വിളിച്ചിട്ടില്ലെന്നും റെസ്റ്റം വിശദീകരിച്ചു. ''ജയിലില്‍നിന്ന് ആകെ രണ്ടു പേരെ മാത്രമേ ബന്ധപ്പെടാനാകൂ. അതു നേരത്തെ എഴുതി നല്‍കുകയും വേണം. രേഖകള്‍ പരിശോധിക്കുമ്പോള്‍ മോന്‍സന്‍ ആകെ ബന്ധപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ മകനെയും അഭിഭാഷകനെയും മാത്രമാണ്. കോണ്‍ഫറന്‍സ് കോള്‍ പോലും വിളിക്കാന്‍ സാധിക്കില്ലായെന്ന് അന്വേഷമ ഉദ്യോഗസ്ഥനായ റെസ്റ്റം പറഞ്ഞതോടെ സിപിഎമ്മിന്റെ ആരോപണങ്ങളെല്ലാം അസ്ഥാനത്തായി. കെ.സുധാകരനെ പോക്‌സോ കേസില്‍ കൂടുക്കാനുള്ള പദ്ധതി പാളുകയും ചെയ്തു.
പോക്‌സോ കേസില്‍ സുധാകരന് ബന്ധമില്ലെങ്കിലും പുരാവസ്തു തട്ടിപ്പു കേസില്‍ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്താന്‍ 150 ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച് കാത്തിരിക്കുന്നതായാണ് പുറത്തു വരുന്ന വിവരം. വരുന്ന വെള്ളിയാഴ്ചയാണു സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായാണു കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന്റെ മൊഴി വിയ്യൂര്‍ അതിസുരക്ഷാ ജയിലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണു കേസില്‍ അദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതെന്ന നിലപാട് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ചു. ക്രൈംബ്രാഞ്ച് കേസിനെതിരെ സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. മോന്‍സന്റെ തട്ടിപ്പിന് ഇരയായ ഹര്‍ജിക്കാര്‍ നല്‍കിയ ശബ്ദസന്ദേശങ്ങളും രേഖകളും അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കി തെളിവായി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ പരിശോധനാഫലങ്ങള്‍ ഒരാഴ്ചയ്ക്കകം ലഭിക്കും.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘം ഹാജരാക്കുന്ന തെളിവുകള്‍ കോടതി ശരി വച്ചാല്‍ സുധാകരന്റെ ചോദ്യം ചെയ്യലോ അറസ്റ്റോ ഇല്ലാതെ തന്നെ ക്രൈംബ്രാഞ്ചിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നത്. കെ.സുധാകരനെ രാഷ്ട്രീയമായി തകര്‍ക്കുകയല്ല കേസില്‍പെടുത്തി ജയിലിലടയ്ക്കുകയെന്നതു തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാരും ,പാര്‍ട്ടിയും അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തില്‍ നിന്നും കരകയറാന്‍ കേസുകള്‍ തന്നെയാണ് മാര്‍ഗ്ഗമെന്നാണ് ഉപദേശികള്‍ സര്‍ക്കാരിന് നല്കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണറിയുന്നത്.
അതേസമയം ക്യാമറ ഇടപാടില്‍ സര്‍ക്കാരിനും കൂട്ടുപ്രതികളായ കമ്പനികള്‍ക്കും ഹൈക്കോടതി നലകിയിരിക്കുന്നത് ഷോക്ക് ട്രീറ്റ് മെന്റാണ്. പ്രതിപപക്ഷ നേതാവ് വി.ഡി.സതീശനും, രമേശ് ചെന്നിത്തലയും നല്കിയ പരാതികളിലാണ് കോടതി നടപടികള്‍. പൊതുജനങ്ങളില്‍ നിന്ന് പിരിക്കുന്ന തുക കമ്പനികള്‍ക്ക് നല്കാന്‍ പാടില്ലെന്ന കോടതി വിധി ശരിക്കും സര്‍ക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. ക്യാമറ ഇടപാടിന്റെ കരാര്‍ സംബന്ധമായ കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കാനുള്ള അവസരമാണ് പ്രതിപക്ഷത്തിന് കോടതി നല്കിയിരിക്കുന്നത്.
എ.ഐ ക്യാമറ ഇടപാടിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമാണെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയ സ്റ്റേ ഉത്തരവെന്നും അദ്ദേഹം പ്രതികരിച്ചു. അഴിമതിയുടെ തെളിവുകളും രേഖകളും നല്‍കിയിട്ട് മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കോടതി വിധി സാധാരണ ജനങ്ങളുടെ വിജയമാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട. അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.
''ഞാന്‍ ആദ്യമായി ഈ ഇടപാടിലെ അഴിമതി പുറത്തുവിട്ടു കഴിഞ്ഞപ്പോള്‍ നിയമ മന്ത്രി പലവട്ടം വെല്ലുവിളിച്ചു ചോദിച്ചു എന്തേ കോടതിയില്‍ പോകത്തത്? സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഴിമതി നടന്നിട്ടില്ല എന്ന് തറപ്പിച്ചു പറഞ്ഞു, എന്നാല്‍ ഈ ഇടപാടില്‍ അഴിമതി ഞാന്‍ പുറത്തുവിട്ട ശേഷം ഒരക്ഷരം പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ പ്രതികരണം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പ്രതീക്ഷിക്കുന്നു. കോടതി ഉത്തരവ് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്.''ജനങ്ങള്‍ ഒന്നാകെ പ്രതിഷേധിച്ചിട്ടും ഇടപാടിലെ വന്‍ അഴിമതിയുടെ തെളിവുകളും രേഖകളും ഞാന്‍ പല ഘട്ടങ്ങളില്‍ നല്‍കിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിക്ക് ഇനിയെന്താണ് പറയാനുള്ളത്? ഒരു കാരണവശാലും സര്‍ക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല. വിധി സാധാരണ ജനങളുടെയും പാടത്തും പറമ്പിലും പണിയെടുക്കുന്നവരുടെയും കൂലി വേല ചെയ്തു ജീവിക്കുന്നവരുടെയും വിജയമാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ട പോരാട്ടം തുടരും, അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കും...''ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ വിജയം ആഘോഷമാക്കും മുന്‍പേ അദ്ദേഹത്തിനെതിരെ ബാര്‍ക്കോഴ കേസ് പൊടിതട്ടിയെടുത്ത് സര്‍ക്കാര്‍ പ്രതികാര നടപടിയും ആരംഭിച്ചു എന്നതാണ് വിചിത്രം.
വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കി. കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. ഇതുപ്രകാരം ഇനി കരാറുകാര്‍ക്ക് പണം നല്‍കണമെങ്കില്‍ ഈ കേസുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം.
പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുന്നു. എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചവരെയാണ് സമയം നല്‍കിയത്. മൂന്നാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കി തുടങ്ങിയുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.
ഹര്‍ജി പരിഗണിക്കുന്നതിനിടെ രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. പൊതു ഇടത്തില്‍ നിന്നാണ് ലഭിച്ചതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. നിയമവിരുദ്ധമായ തീരുമാനം എടുക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ക്ക് വിരുദ്ധമായി മന്ത്രി സഭക്ക് തീരുമാനമെടുക്കാനാകില്ല.
പദ്ധതിയെയല്ല, അഴിമതിയെയാണ് ഹര്‍ജിക്കാരന്‍ എതിര്‍ക്കുന്നതെന്നും അങ്ങനെയല്ലേ എന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. എഐ ക്യാമറയിലെ അഴിമതിയില്‍ ഭരണ സംവിധാനത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.പിണറായി വിജയന്റെ ഭരണകാലത്ത് കോണ്‍ഗ്രസുകാര്‍ക്ക് കേസും അന്വേഷണവും കോടതിയുമായി കയറിയിറങ്ങി നടക്കാനുള്ള അസുലഭ അവസരമാണ് സര്‍ക്കാര്‍ ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്നത്. ഐക്യം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഇത്തരം സന്ദര്‍ഭങ്ങളിലാണ് ഐക്യത്തിലെത്തുന്നതെന്ന കാര്യം പിണറായി വിജയന് അറിയാത്തതൊന്നുമല്ല. ഗ്രൂപ്പുകള്‍ മറന്ന് കോണ്‍ഗ്രസ് ഒന്നിക്കുമ്പോള്‍ പിണറായി വിജയനാണ് കോണ്‍ഗ്രസ് ഐക്യത്തിന്റെ ഐശ്വര്യം എന്ന മുദ്രാവാക്യം വിളികള്‍ ഉയരുന്ന കാലവും വിദൂരമല്ല.
https://www.facebook.com/Malayalivartha
























