എം. ശിവശങ്കർ ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പിന്മാറി; ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും

എം. ശിവശങ്കറിന് തിരിച്ചടിയായി ജസ്റ്റിസിന്റെ പിന്മാറ്റം. ലൈഫ് മിഷൻ കോഴയിടപാടുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ജയിലിൽ കഴിയുന്ന എം. ശിവശങ്കർ ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടി നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ പിന്മാറിയിരിക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഹർജി ഇന്ന് മറ്റൊരു ബെഞ്ച് പരിഗണിക്കുവാനിരിക്കുകയാണ്. ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നതോടെ കാരണം വ്യക്തമാക്കാതെയാണ് സിംഗിൾ ബെഞ്ച് ഇതിൽ നിന്നും പിന്മാറിയത്.
മൂന്നു മാസത്തെ ഇടക്കാല ജാമ്യം തേടിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. വലതു കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായിട്ടാണ് ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത് .
ഈ ആവശ്യമുന്നയിച്ച് ശിവശങ്കർ ഇ.ഡി കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിച്ചിരുന്നു . പക്ഷേ മേയ് 28 നു ആ ഹർജി തള്ളിയിരുന്നു.വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha
























