ബൈജൂസ് അടച്ചു പൂട്ടുന്നു വീണ്ടും കൂട്ടപിരിച്ചുവിടൽ കമ്പനി നിയമയുദ്ധത്തിൽ...ജീവനക്കാര്‍ സ്വയം രാജിവെയ്ക്കണം; ഐഡി കാർഡ് തിരിച്ചേല്‍പ്പിക്കണം;കടം കുറയ്ക്കാന്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുകയാണ് ബൈജൂസ്... കഴിഞ്ഞ 16ന് 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍...

രാജ്യത്തെ പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിയെ വലയ്ക്കുന്നത്. കടം കുറയ്ക്കാന്‍ വീണ്ടും ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുകയാണ് ബൈജൂസ്. കഴിഞ്ഞ 16ന് 1000 ജീവനക്കാരെ കൂടി പിരിച്ചുവിട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ പുനഃനിർമ്മാണ പ്രക്രിയയുടെ ഭാഗമായി ആണ് ആയിത്തോളം ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ട്. നടപടിയെക്കുറിച്ച് അറിയുന്ന വ്യത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ പിടിഐയാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
യുഎസിലെ ലോണ്‍ സ്ഥാപനവുമായി ബന്ധപ്പെട്ട് കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച വാർത്തയും പുറത്തുവരുന്നത്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് അമേരിക്കന്‍ സ്ഥാപനവുമായുള്ള തർക്കം.
കടക്കെണിയിലായ കമ്പനി, പ്രതിസന്ധിയെത്തുടര്‍ന്ന് ചെലവു ചുരുക്കുന്നതിനായാണ് പിരിച്ചുവിടല്‍. മെന്ററിങ്, ലോജിസ്റ്റിക്‌സ്, ട്രെയ്‌നിങ്, സെയില്‍സ്, പോസ്റ്റ് സെയില്‍സ്, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പറഞ്ഞുവിട്ടിട്ടുണ്ട്. സ്വയം രാജിവയ്ക്കണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ കമ്പനി ഇമെയിലുകള്‍ ഡീആക്ടിവേറ്റ് ചെയ്തു. ഐഡി കാര്‍ഡ് തിരിച്ചേല്‍പ്പിക്കണമെന്ന ഭീഷണിയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ബൈജൂസ് രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. തുടര്‍ന്നുള്ള ആറു മാസങ്ങളിലായി 2500 ജീവനക്കാരെ പിരിച്ചുവിടാനായിരുന്നു ബോര്‍ഡിന്റെ തീരുമാനം. 2023 മാര്‍ച്ചോടെ ലാഭത്തിലേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ ലക്ഷ്യം സാധിച്ചെടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. വായ്പ തിരിച്ചടയ്ക്കാനായി കടുത്ത ചെലവുചുരുക്കലിലേക്ക് കടന്നിരിക്കുകയാണ് കമ്പനി.
ലാഭ നിലയിലേക്ക് പോവുന്നതിന് വേണ്ടി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികൾക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ. പുതിയ നടപടി കമ്പനിയുടെ ആകേയുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ 2 ശതമാനം പേരേയും ബാധിച്ചേക്കും.
2022 ഒക്‌ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ 2,500 തൊഴിൽ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. മലയാളിയായ യുവ സംരഭകന്‍ തലപ്പത്തുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ ബൈജൂസിന്റെ മൂല്യം ഒരു ഘട്ടത്തില്‍ 22 ബില്യൺ ഡോളറായിരുന്നു.
എന്നാല്‍ അടുത്തിടെ നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ ഉള്‍പ്പെട്ട കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. 2011ൽ ആരംഭിച്ച കമ്പനിയിൽ ആഗോളതലത്തിൽ നിക്ഷേപം വന്നുതുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ബൈജൂസില്‍ നിക്ഷേപിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് നേടാനും കമ്പനിക്ക് സാധിച്ചു.
ബിസിനസ്സില്‍ സ്തംഭനാവസ്ഥ നേരിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പ്രമുഖ ആപ്പായ ആകാശുമായി കൈകോര്‍ക്കാനുള്ള ശ്രമമാണ് ബൈജൂസ് നടത്തുന്നത്. കോവിഡിന് ശേഷം ഓണ്‍ലൈന്‍ കോഴ്സുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് മാന്ദ്യം അനുഭവപ്പെട്ട് തുടങ്ങിയതിനാലാണ് മറ്റ് കമ്പനികളുമായി കൈകോര്‍ക്കാന്‍ ബൈജൂസ് തയ്യാറായതെന്നാണ് വിലയിരുത്തലുകള്‍.
https://www.facebook.com/Malayalivartha
























