CPMനു തലവേദനയായി SFI.... നേതാക്കളെ കൊണ്ട് നട്ടം തിരിഞ്ഞ് ഗോവിന്ദനും! സിപിഎം നേതൃത്വത്തിന് അതൃപ്തി ; കടുത്ത നടപടി

നേതാക്കളും അണികളുമായി SFI പ്രവർത്തകർക്കെതിരേ നിരന്തരം വിവാദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. SFI നേതൃത്വം തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ ശക്തമായി ഇടപെടാൻ പാർട്ടി തീരുമാനം.
പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന് കടുത്ത നിയന്ത്രണങ്ങൾ വന്നേക്കുമെന്ന് സൂചന. SFI നേതാക്കൾക്കെതിരേ പരസ്യമായ നടപടിയെടുക്കാൻ തീരുമാനമില്ലെങ്കിലും സംസ്ഥാന നേതൃത്വത്തിലുള്ള മാറ്റം അടക്കം സംഘടനയെ പാർട്ടിയുടെ നിരീക്ഷണത്തിന് കീഴിലേക്ക് കൊണ്ടുവരുന്ന അനേകം നടപടികൾക്ക് സാധ്യതയുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ, എസ്എഫ്ഐയെ ശക്തമായി നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് പാർട്ടി നിർദേശം നൽകി. എസ്എഫ്ഐയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. എസ്എഫ്ഐയിൽ പ്രാദേശിക തലത്തിൽ നടക്കുന്ന സംഭവങ്ങളിൽ പാർട്ടി യഥാസമയം ഇടപെടൽ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം.
ഏറ്റവും പുതിയതായി SFIയെ ആപ്പിലാക്കിയിരിക്കുന്നത് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുടുങ്ങിയ SFI നേതാവ് നിഖിൽ തോമസാണ്. കായംകുളം എം.എസ്.എം. കോളജിൽ ബി.കോം. പാസ്സാകാതെ എംകോമിന് പ്രവേശനം നേടിയത് വിവാദം കത്തിപ്പടരുകയാണ്. നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു സർവകലാശാല രജിസ്ട്രാർ ഡോ. സന്ദീപ് ഗാന്ധിയുടെ സ്ഥിരീകരണം പുറത്തുവന്നതോടെ SFI മാത്രമല്ല സിപിഎമ്മും വെട്ടിലായിരിക്കുകയാണ്.
ഇതുപോലെ തിരുത്തപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തണം. നിയമവിരുദ്ധ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന സാഹചര്യം ഉണ്ടാകരുത്. ഓരോ ജില്ലയിലെയും വിദ്യാർഥി സംഘടനാ വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവർത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണം. വിദ്യാർഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും നിർദേശമുണ്ട്.
നിഖിലിന് കോളേജിൽ പ്രവേശനം നേടുന്നതിന് ഒരു സിപിഎം പ്രാദേശിക നേതാവിന്റെ സഹായം കിട്ടിയിട്ടുള്ളതായുള്ള അഭ്യൂഹവും പരന്നിട്ടുണ്ട്. ബി.കോം. പാസാകാതെ, കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസ് എം.കോം. പ്രവേശനം നേടിയെന്ന ആരോപണം പുറത്തുവന്നതോടെ നിഖിലിനെ തള്ളി പ്രാദേശികനേതാക്കളും രംഗത്ത് വന്നു.
നിഖിൽ കോളേജിനെ മാത്രമല്ല പാർട്ടിയെയും ചതിച്ചെന്നും ഇതിൽ ആരെങ്കിലും അറിഞ്ഞുകൊണ്ട് ഇടപെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് തന്നെയാണ് പ്രാദേശിക നേതൃത്വവും നൽകുന്ന സൂചന. തുടർച്ചയായി എസ്എഫ്‌ഐ വിവാദത്തിൽ ഇടപെടുന്നത് നിരന്തരം തലവേദനയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മഹാരാജാസ് കോളജിന്റെ പേരിൽ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ വാർത്തകളിൽ നിറഞ്ഞതോടെ പാർട്ടി പ്രതിരോധത്തിലായി. മുതിർന്ന സിപിഎം നേതാവ് പി.കെ.ശ്രീമതി വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞു. ശാഖിനെയും വിദ്യയെയും പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണയ്ക്കാനാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. രേഖകൾ പുറത്തുവന്നതോടെ, നിഖിലിനു നൽകിയ പിന്തുണ നാണക്കേടായി മാറി.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് ഉൾപ്പെടുത്തിയത് പാർട്ടിക്കു നാണക്കേടായതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് എസ്എഫ്ഐയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. എസ്എഫ്ഐ നേതാക്കൾക്കെതിരെ നിരവധി ആരോപണം ഉയർന്ന തലസ്ഥാന ജില്ലയിൽ വീണ്ടുമുണ്ടായ വിവാദം പാർട്ടി ഗൗരവത്തോടെയാണ് കണ്ടത്. പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി.
പരസ്യമായി SFI നേതാക്കൾക്ക് എതിരേ നടപടിയെടുക്കാൻ തീരുമാനമില്ലെങ്കിലും നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചേക്കും. എസ്.എഫ്.ഐയുടെ വാദങ്ങൾ പൊളിച്ച് കേരള സർവകലാശാലയുടെയും ഛത്തിസ്ഗഡിലെ കലിംഗ സർവകലാശാലയുടെയും വെളിപ്പെടുത്തലുകൾ കൂടി വന്നതോടെ കഴിഞ്ഞ ദിവസം രാവിലെ നിഖിലിനെ പിന്തുണച്ച് രംഗത്ത് വന്ന SFI സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് ഉച്ച കഴിഞ്ഞപ്പോൾ കേരള, കലിംഗ സർവകലാശാലകൾക്ക് നേരെ കുന്തമുന തിരിക്കേണ്ടി വരികയും ചെയ്തു.
എസ്എഫ്ഐ നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്താനാണ് പാർട്ടി ആലോചന. അടുത്ത മാസം ആദ്യം നടക്കുന്ന എസ്എഫ്ഐ പഠന ക്യാംപിൽ ഇതിനുള്ള മുന്നൊരുക്കമുണ്ടാകും. ജില്ലാതലത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന സൂചനകളാണ് നേതൃത്വം നൽകുന്നത്. സംഘടനാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എത്തിയ പാർട്ടി സെക്രട്ടറി എസ്എഫ്‌ഐ യുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ല. എസ്എഫ്ഐ നേതൃത്വം സർക്കാരിനു തലവേദനയാകുന്നതിൽ എൽഡിഎഫിലും അതൃപ്തിയുണ്ട്. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയതോടെ ഇതു സംബന്ധിച്ച കൂടുതൽ ചർച്ച പാർട്ടിയിൽ നടക്കും.
https://www.facebook.com/Malayalivartha
























