KSEBക്കും ഫൈനടിച്ച് AI..... തോട്ടിയുമായി പോയ ജീപ്പിന് 20,500 പിഴ... നടന്ന് പോകുന്നതാ നല്ലത്!

മഴക്കാലമാണ്, ഈ സമയത്ത് എല്ലാവരും വീട്ടിലിരിക്കാൻ ആഗ്രഹിക്കുമ്പോഴും രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്നവരാണ് കെഎസ്ഇബി ജീവനക്കാർ. ഒരു നിമിഷം വൈദ്യുതി മുടങ്ങിയാൽ അസ്വസ്ത പ്രകടിപ്പിക്കുന്നവരാണ് നമ്മൾ. നൂറു കണക്കിന് ഫോൺ കോളുകളായിരിക്കും ഈ സമയത്ത് കെഎസ്ഇബി ഓഫീസിലേക്കും എത്തിച്ചേരുന്നത്.
അങ്ങനെ കർമ്മനിരതരായി പണിയെടുക്കുന്ന കെഎസ്ഇബിക്ക് ഒരു പണി കൊടുത്തിരിക്കുകയാണ് ഇപ്പോൾ ഏറെ വിവാദമായ എഐ ക്യാമറകൾ. വൈദ്യുതി ലൈനിലേക്ക് വീണു കിടക്കുന്ന മരക്കമ്പുകൾ വെട്ടിമാറ്റാൻ പോയ അമ്പലവയൽ കെഎസ്ഇബി ഓഫീസിലെ വാഹനത്തിനാണ് പണി കിട്ടിയിരിക്കുന്നത്. വൈദ്യുതി ലൈനിനോടു ചേർന്നു പോകുന്ന അപകട സാധ്യതയുള്ള മരക്കൊമ്പുകൾ നീക്കം ചെയ്യുന്ന തോട്ടിയുൾപ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയിൽ കുടുങ്ങിയത്.
എഐ കാമറയിൽ കുടുങ്ങിയ ജീപ്പിന് കനത്ത പിഴയാണ് ഒടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 20,500 രൂപ പിഴയും കിട്ടി. കെഎസ്ഇബിക്കായി കരാർ അടിസ്ഥാനത്തിൽ ഒാടുന്ന വാഹനത്തിനാണ് പിഴ. കെഎസ്ഇബി കരാർ എടുത്ത ജീപ്പിൽ മുളയുടെ തോട്ടി വച്ചു കെട്ടി പോകുമ്പോഴാണ് എഐ കാമറയിൽ കുടുങ്ങിയത് എന്നാണ് നൽകുന്ന വിശദീകരണം.
സീറ്റിനു മുന്നിലേക്ക് മുളങ്കമ്പ് തള്ളി നിന്നതിന് 20,000 രൂപയും ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും 500 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. പിഴ ഒഴിവാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് വിജിലൻസിനോട് ആവശ്യപ്പെട്ടതായി അമ്പലവയൽ കെഎസ്ഇബി എൻജിനീയർ അറിയിച്ചു.
പിന്നീട് കെഎസ്ഇബി മോട്ടർ വാഹനവകുപ്പ് അധികൃതരുമായി സംസാരിച്ച്, സാധനങ്ങൾ കൊണ്ടു പോയതിനുള്ള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാൽ, സീറ്റ് ബെൽറ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി ഇത്തരം വാഹനം ഉപയോഗിക്കുന്നത് പതിവാണ്.
ക്യാമറ വന്നതാേടെ വിഷയത്തിന് എങ്ങിനെ പരിഹാരം കാണുമെന്ന് ആശങ്കയിലാണ് ജീവനക്കാർ. വിവിധ ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ ജീപ്പിൽ കൊണ്ടുപോകുമ്പോൾ ഇനിയും എഐ ക്യാമറകളുടെ ‘പണി’ കിട്ടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അധികൃതർ പരാതിപ്പെടുന്നുണ്ട്.
ജോലികൾക്കാവശ്യമായ ഉപകരണങ്ങൾ കൊണ്ടു പോകാൻ മറ്റു വഴികളുമില്ല. ഇനിയും ക്യാമറയിൽ കുടുങ്ങുകയാണെങ്കിൽ മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഒരു വാർത്ത ഇന്നലെ പുറത്ത് വന്നിരുന്നു. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടതാണ് സംഭവം
റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണം എന്നും പറഞ്ഞിട്ടുണ്ട്. കോടതി ഉത്തരവ് നൽകുന്നതുവരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ ക്യാമറ പദ്ധതിയിൽ പണം നൽകരുതെന്നും സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
പദ്ധതി രേഖകൾ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്യാമറ ഇടപാടിൽ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. പൊതുതാൽപര്യ ഹർജിയിൽ കഴമ്പുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
എന്നാൽ ഇതിനെ പാടേ തള്ളി ഗതാഗതമന്ത്രിയും രംഗത്ത് വന്നിട്ടുണ്ട്. എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റെണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല.
പദ്ധതിയിൽ ക്രമേക്കേടെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷം പരാജയപ്പെട്ടു. ഇടപാടുകളിൽ പരിശോധന നടക്കുന്നതിൽ എതിർപ്പില്ല. ഹർജിക്കാരുടെ ആവശ്യം എ.ഐ. പദ്ധതി നിർത്തിവെക്കണമെന്നായിരുന്നു. ഈ ആവശ്യം ഹൈക്കോടതി തളളി. ഹർജിക്കാരെ പ്രശംസിച്ചുകൊണ്ട് ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സമഗ്രമായ പരിശോധനകൾ നടത്തി കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ കരാർ ഉണ്ടാക്കിയ ശേഷം മാത്രമേ കെൽട്രോണിന് മോട്ടോർ വാഹന വകുപ്പ് പണം നൽകൂ എന്നതാണ് മന്ത്രിസഭാ തീരുമാനം. ക്യാമറ പ്രവർത്തിപ്പിക്കുന്നതിന് കരാറിന്റെ ആവശ്യമില്ല. പണം നൽകുന്നതിനാണ് കരാറിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























