സിപിഎമ്മിനെ തിരിഞ്ഞ് കൊത്തി എസ്.എഫ്.ഐ.... കുട്ടി സഖാക്കളെ കൈവിട്ട് നേതൃത്വം.... കടുത്ത നടപടിയ്ക്ക് സാധ്യത

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ, എസ്എഫ്ഐയെ ശക്തമായി നിയന്ത്രിക്കാൻ ജില്ലാ കമ്മിറ്റികൾക്ക് പാർട്ടി നിർദേശം നൽകി. എസ്എഫ്ഐയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. എസ്എഫ്ഐയിൽ പ്രാദേശിക തലത്തിൽ നടക്കുന്ന സംഭവങ്ങളിൽ പാർട്ടി യഥാസമയം ഇടപെടൽ നടത്തണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം.
തിരുത്തപ്പെടേണ്ട കാര്യങ്ങളുണ്ടെങ്കിൽ തിരുത്തണം. നിയമവിരുദ്ധ കാര്യങ്ങൾക്ക് പിന്തുണ നൽകുന്ന സാഹചര്യം ഉണ്ടാകരുത്. ഓരോ ജില്ലയിലെയും വിദ്യാർഥി സംഘടനാ വിഷയങ്ങൾ സംസ്ഥാന നേതൃത്വത്തെ കൃത്യമായി അറിയിക്കണം. നേതാക്കളുടെ പ്രവർത്തനത്തെ ജില്ലാ നേതൃത്വം വിലയിരുത്തണം. വിദ്യാർഥികളെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും നിർദേശമുണ്ട്.
നിഖിലിന് കോളേജിൽ പ്രവേശനം നേടുന്നതിന് ഒരു സിപിഎം പ്രാദേശിക നേതാവിന്റെ സഹായം കിട്ടിയിട്ടുള്ളതായുള്ള അഭ്യൂഹവും പരന്നിട്ടുണ്ട്. ബി.കോം. പാസാകാതെ, കലിംഗ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസ് എം.കോം. പ്രവേശനം നേടിയെന്ന ആരോപണം പുറത്തുവന്നതോടെ നിഖിലിനെ തള്ളി പ്രാദേശികനേതാക്കളും രംഗത്ത് വന്നു.
നിഖിൽ കോളേജിനെ മാത്രമല്ല പാർട്ടിയെയും ചതിച്ചെന്നും ഇതിൽ ആരെങ്കിലും അറിഞ്ഞുകൊണ്ട് ഇടപെട്ടിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് തന്നെയാണ് പ്രാദേശിക നേതൃത്വവും നൽകുന്ന സൂചന. തുടർച്ചയായി എസ്എഫ്‌ഐ വിവാദത്തിൽ ഇടപെടുന്നത് നിരന്തരം തലവേദനയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ സംഘടനയുടെ പ്രവർത്തനം നിരീക്ഷിക്കാൻ ജില്ലാഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മഹാരാജാസ് കോളജിന്റെ പേരിൽ ജോലിക്കായി വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ വാർത്തകളിൽ നിറഞ്ഞതോടെ പാർട്ടി പ്രതിരോധത്തിലായി. മുതിർന്ന സിപിഎം നേതാവ് പി.കെ.ശ്രീമതി വിദ്യയെ പരസ്യമായി തള്ളിപ്പറഞ്ഞു. ശാഖിനെയും വിദ്യയെയും പാർട്ടി തള്ളിപ്പറഞ്ഞെങ്കിലും നിഖിലിനെ പിന്തുണയ്ക്കാനാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശ്രമിച്ചത്. രേഖകൾ പുറത്തുവന്നതോടെ, നിഖിലിനു നൽകിയ പിന്തുണ നാണക്കേടായി മാറി.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച പെൺകുട്ടിക്കു പകരം എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേര് ഉൾപ്പെടുത്തിയത് പാർട്ടിക്കു നാണക്കേടായതോടെ സംസ്ഥാന സെക്രട്ടേറിയറ്റ് എസ്എഫ്ഐയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു. എസ്എഫ്ഐ നേതാക്കൾക്കെതിരെ നിരവധി ആരോപണം ഉയർന്ന തലസ്ഥാന ജില്ലയിൽ വീണ്ടുമുണ്ടായ വിവാദം പാർട്ടി ഗൗരവത്തോടെയാണ് കണ്ടത്. പിന്നാലെ വിവാദങ്ങളുടെ കുത്തൊഴുക്കുണ്ടായി.
https://www.facebook.com/Malayalivartha
























