ആശങ്കയുടെ മണിക്കൂറുകള്‍... ടൈറ്റാനിക് തേടിപ്പോയ കോടീശ്വരന്‍മാരെ രക്ഷിക്കാനുള്ള തീവ്ര ശ്രമം; ഇന്നുച്ചയ്ക്ക് മുന്‍പ് ഓക്‌സിജന്‍ തീരുമെന്നത് ആശങ്കയേറുന്നു; ടൈറ്റനില്‍ കുടുങ്ങിയത് 5 ജീവനുകള്‍; സമുദ്രത്തില്‍നിന്നു കേട്ട ശബ്ദം ടൈറ്റന്റേതോ എന്ന് വ്യക്തമല്ല

ആമസോണില്‍ കുഞ്ഞുങ്ങളെ പൊന്നുപോലെ കാത്ത പോലെ ലോകത്തെ കോടീശ്വരന്‍മാരെ അറ്റ്‌ലാന്റിക് സമുദ്രം കാക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്ന കാര്യം. കടലില്‍ വീണ സൂചി തിരയുന്നതുപോലെ കഠിനമാണ് ചെറുവാഹനമായ ടൈറ്റന്‍ കണ്ടെത്താനുള്ള ശ്രമം.
ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള സമുദ്രയാത്രയ്ക്കിടെ 5 പേരുമായി അറ്റ്‌ലാന്റിക്കില്‍ കാണാതായ ടൈറ്റന്‍ സമുദ്രപേടകം കണ്ടെത്തിയാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുമെന്നു വിദഗ്ധര്‍ പറയുന്നു. പേടകം ജലോപരിതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി പൈലറ്റ് ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാവുമെന്നും അങ്ങനെ ഉയര്‍ന്നു വന്നാല്‍ത്തന്നെ ആശയവിനിമയ സംവിധാനം നഷ്ടമായ ചെറുപേടകം കണ്ടെത്തുക ശ്രമകരമാണ്.
പേടകം പുറത്തുനിന്ന് ബോള്‍ട്ടുപയോഗിച്ച് അടച്ച നിലയിലാണ്. പുറത്തുനിന്നു തുറക്കാതെ യാത്രികര്‍ക്ക് ഇറങ്ങാനാവില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിയ നിലയിലാണെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകും. അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും പ്രതിസന്ധിയാകും. 2 മൈലോളം ആഴത്തിലായതിനാല്‍ കനത്ത ഇരുട്ടും പ്രതിസന്ധി സൃഷ്ടിക്കും.
ഓഷന്‍ ഗേറ്റ് ടൈറ്റന്‍ സമുദ്രപേടകത്തിന് ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 3.30നാണു മാതൃപേടകമായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായത്. അപ്പോള്‍ 4 ദിവസത്തേക്കുള്ള ഓക്‌സിജനാണു പേടകത്തിലുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് അതു തീരും മുന്‍പ് പേടകം കണ്ടെത്തിയാല്‍ പോരാ, 5 ജീവനുകള്‍ രക്ഷിക്കുകയും വേണം.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിനുള്ളില്‍.
കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം യുഎസ് കോസ്റ്റ്ഗാര്‍ഡും ഫ്രാന്‍സും പങ്കെടുക്കുന്ന തീവ്രമായ തിരച്ചില്‍ തുടരുകയാണ്. ഡീപ് എനര്‍ജി എന്ന കപ്പലും കോസ്റ്റ്ഗാര്‍ഡിന്റെ രണ്ട് സി 130 വിമാനങ്ങളും അരിച്ചുപെറുക്കുന്നുണ്ട്. സോണര്‍ ബോയ് സംവിധാനമുപയോഗിച്ച കനേഡിയന്‍ പി3 വിമാനം ഇന്നലെ ഉച്ചയോടെ പിടിച്ചെടുത്ത മുഴക്കമാണ് ഏക പ്രതീക്ഷ. യുഎസ് നാവിക വിദഗ്ധര്‍ ആ ശബ്ദം വിശദമായി പരിശോധിക്കുന്നു. അതിനൊപ്പം അതിന്റെ ഉറവിടം തേടി വിദൂരനിയന്ത്രിത വാഹനങ്ങള്‍ കടലില്‍ ഇറക്കിയിട്ടുമുണ്ട്.
കാണാതായ സമുദ്രപേടകത്തില്‍നിന്നുള്ള ശബ്ദമാണോ തിരിച്ചറിഞ്ഞതെന്നു വ്യക്തമല്ലെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ ക്യാപ്റ്റന്‍ ജെയ്മി ഫ്രെഡറിക് വ്യക്തമാക്കി. ഇതോടെ ഏകദേശം ഒരു ദിവസത്തെ മാത്രം ഓക്‌സിജന്‍ അവശേഷിക്കെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍പോയി കാണാതായ 'ടൈറ്റന്‍' സമുദ്രപേടകത്തെക്കുറിച്ചും അതിലുള്‍പ്പെട്ട അഞ്ചുപേരെക്കുറിച്ചുമുള്ള ആശങ്ക വര്‍ധിച്ചു.
സോണാര്‍ ശേഷികളുള്ള കാനേഡിയന്‍ വിമാനമാണ് ആദ്യം ഈ ശബ്ദം തിരിച്ചറിഞ്ഞത്. എന്നാല്‍ ശബ്ദം എവിടെയാണെന്ന് കൃത്യമായി തിരിച്ചറിയുകയും അവിടേക്ക് എത്തി ഓക്‌സിജന്റെ അളവ് തീരുന്നതിനു മുന്‍പ് സമുദ്രപേടകം ഉപരിതലത്തിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നത് കഠിനമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഇതുകൂടാതെ നോര്‍ത്ത് അറ്റ്ലാന്റിക് മേഖലയില്‍ സമുദ്രപേടകം കാണാതെപോയ സ്ഥലത്തെ കാലാവസ്ഥയും മോശമാണ്. രക്ഷാപ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഇന്റര്‍നാഷനല്‍ ഐസ് പട്രോളിലെ ചീഫ് സയന്റിസ്റ്റ് ഡോണള്‍ഡ് മര്‍ഫി വ്യക്തമാക്കി.
ശബ്ദം തിരിച്ചറിഞ്ഞതിനു പിന്നാലെ ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലവത്തായില്ല. തിരച്ചില്‍ നടത്തുന്ന മേഖല വിപുലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിമാനം കണ്ടെത്തിയ ദീര്‍ഘചതുരത്തിലുള്ള വസ്തു സമുദ്രപേടകത്തിന്റേതല്ലെന്നും ക്യാപ്റ്റന്‍ ഫ്രെഡറിക് വ്യക്തമാക്കി. നിലവില്‍ അഞ്ച് കപ്പലുകളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 10 കപ്പലുകള്‍ തിരച്ചിലിന് ഉണ്ടാകുമെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























