രേഖകൾ നൽകാത്ത ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷകൾക്ക് ഫയലിലെ രേഖകൾ കൃത്യസമയത്ത് ലഭ്യമാക്കാതിരുന്ന ജില്ലയിലെ ഒൻപത് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാന വിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. അപേക്ഷയ്ക്ക് മറുപടി നൽകുന്ന ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക വിലാസവും ലഭ്യമാക്കാതിരിക്കുക, ഒന്നാം അപ്പീൽ അധികാരിയെക്കുറിച്ച് വിവരം നൽകാതിരിക്കുക, തെറ്റിദ്ധരിപ്പിക്കുന്നതും മറച്ചുവെയ്ക്കുന്നതുമായ മറുപടികൾ നൽകുക എന്നീ കുറ്റങ്ങൾക്ക് നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് ഹാളിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ.ഹക്കീമിന്റെ അധ്യക്ഷതയിൽ ചേർന്ന സിറ്റിംഗിലാണ് തീരുമാനം.
മാവേലിക്കര ബിഷപ്മൂർ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി നടത്തിയ അഭിമുഖത്തിന്റെ സ്കോർഷീറ്റിന്റെ പകർപ്പും ഇന്റർവ്യൂ ബോർഡിന്റെ തീരുമാനവും സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ.ആർ.രാജി നൽകിയ അപേക്ഷയിൽ വിവരം ഉദ്യോഗാർത്ഥികളെ അറിയിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. വിവരാവകാശ അപേക്ഷതന്നെ കാണാനില്ലെന്ന് കാട്ടി അപേക്ഷനായ പി.സി.ജോർജ്ജിന് ലഭ്യമാക്കിയ പരാതിയിൽ കായംകുളം നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്ന കാര്യം കമ്മീഷൻ പരിഗണിക്കും. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ് കെ.കെ.നിക്രൂമയ്ക്ക് സർവീസ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരം അടിയന്തിരമായി ലഭ്യമാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.
തത്തംപള്ളി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് മണി കെ ബേബിക്ക് നൽകിയ വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും സാമ്പത്തിക ക്രയവിക്രയങ്ങളിൽ സുതാര്യക്കുറവ് തോന്നിക്കുന്നതും ആയതിനാൽ ഉന്നത തല അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തു. ഹരിപ്പാട് സബ് ട്രഷറിയുടെ സ്ട്രോങ്ങ് റൂമുകളിൽ ഒന്ന് തുറക്കാനാവുന്നില്ലെന്ന് കാട്ടി വിവരാവകാശ അപേക്ഷകന് ട്രഷറി ഓഫീസർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ സ്ട്രോങ്ങ് റൂം തുറന്ന് വിവരങ്ങൾ ലഭ്യമാക്കുന്നതിന് ട്രഷറി വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചു .
ആറ് കേസുകളിൽ ഉദ്യോഗസ്ഥരെ തൽക്ഷണം വിളിച്ചുവരുത്തി വിവരങ്ങൾ ലഭ്യമാക്കി. വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾക്ക് വിവരാവകാശ പ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാവുവെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കൂടുതൽ തുക വാങ്ങുന്ന ഉദ്യോഗസ്ഥർ ശിക്ഷാർഹരാണ്. ഒരു പേജ് വരുന്ന പകർപ്പിന് മൂന്ന് രൂപ എടുക്കാൻ ഡ്രാഫ്റ്റോ ചെല്ലാനോ മുഖാന്തിരം പണം അടയ്ക്കാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥരെ കമ്മീഷൻ ശകാരിച്ചു. ടി.ആര്‍. 5 രസീത് നൽകി കോപ്പികൾ നൽകാനും നിർദ്ദേശിച്ചു. വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിൽ ആക്കുന്നതിനോ നിയമത്തിന്റെ ഗൗരവം നഷ്ടപ്പെടുന്ന വിധത്തിലോ ദുരുപയോഗം ചെയ്യരുതെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകി. സബ് കളക്ടറുടെ ഓഫീസിലെ വിവരങ്ങൾ തേടിയുള്ള അപേക്ഷയിൽ ഫയലുകൾ വിളിച്ചുവരുത്തി എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ ഹർജിക്കാരന് ഫയൽ പരിശോധിക്കുന്നതിന് കമ്മീഷൻ അനുമതി നൽകി.
https://www.facebook.com/Malayalivartha
























