എംജി സർവകലാശാല സര്‍ട്ടിഫിക്കറ്റ് കടത്തിലും എസ്എഫ്‌ഐയോ? എംജിയിൽ ആധിപത്യം പുലർത്തുന്നത് എസ്എഫ്‌ഐക്ക് അപ്രമാധിത്യമുള്ള യൂണിയൻ

മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കേറ്റ് കടത്തിയതിലും എസ്എഫ്‌ഐക്ക് പങ്കുണ്ടോ. നേരേ ചൊവ്വേ അന്വേഷണം നടത്തിയാൽ കേരളം ഞെട്ടാൻ പോവുകയാണ്. എംജിയിലെ സിപിഎം യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥരുടെ അറിവോട് പല എസ്എഫ്‌ഐ നേതാക്കളും വ്യാജസർട്ടിഫിക്കറ്റ് വാങ്ങി ഫസ്റ്റ് ക്ലാസിലും റാങ്കിലും പാസായി ജോലി വാങ്ങിയെടുത്തയായാണ് ആരോപണവും ബലപ്പെട്ട സംശയവും ഉയരുന്നത്.
സർവകലാശാല അടക്കി വാഴുന്ന ഇടത് യൂണിയൻ നേതാക്കളുടെ അറിവില്ലാതെ പരമ ഭദ്രവും രഹസ്യ സ്വഭാവമുള്ളതുമായ സർട്ടിഫിക്കറ്റ് രേഖ പുറത്തേക്ക് കടക്കാനാവില്ല. ഇത്തരത്തിൽ കടത്തിയ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഏതൊക്കെ നേതാക്കൾ ഉന്നത ബിരുദം എഴുതിയുണ്ടാക്കി കേരളത്തിലും പുറത്തും വിദേശത്തും പഠനവും ജോലിയും നേടിയിട്ടുണ്ടെന്നതാണ് ഇനി അറിയാനുള്ളത്.
എം.ജി സർവകലാശാല പരീക്ഷാ ഭവനിലെ പിഡി 5 സെക്ഷനിൽ നിന്ന് കാണാതായ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ വീണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർവകലാശാല അധികാരികൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. സർട്ടിഫിക്കറ്റ് മോഷണം പോയ മുറി സീൽ ചെയ്യാനോ കാമറ ഭദ്രമായി എടുക്കാനോ ഇനിയും തയാറായിട്ടില്ല. രേഖകൾ കാണാതെ പോയ കെട്ടിടത്തിന് ഇനി എപ്പോൾ അഗ്നിബാധയുണ്ടാകും എന്നതേ അറിയേണ്ടതുള്ളു.
കാണാതായ 54 സർട്ടിഫിക്കറ്റുകളും അസാധുവാക്കി അവയുടെ സീരിയൽ നമ്പരുകൾ പ്രസിദ്ധീകരിക്കുമെന്നും വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ രണ്ട് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്‌തെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. 54 ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോർമാറ്റുകളാണ് നഷ്ടമായിരിക്കുന്നത്. എംജിയിൽ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിക്കുന്നതായാണ് സംശയം. മറ്റ് സെക്ഷനിൽനിന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് സൂചനകൾ.
100 ബിരുദ സർട്ടിഫിക്കറ്റുകളും 54 പി.ജി. സർട്ടിഫിക്കറ്റുകളുമാണ് കാണാതായിരിക്കുന്നത്. ഇതിൽ 100 യു.ജി. സർട്ടിഫിക്കറ്റുകൾ കാണാതായത് 5 മാസങ്ങൾക്ക് മുൻപും 54 പി.ജി. സർട്ടിഫിക്കറ്റുകൾ കാണാതായത് ഒരാഴ്ചയ്ക്കുമുൻപുമാണ്. അതായത് ഉപരിപഠനത്തിന് അപേക്ഷ നൽകേണ്ടതിന് തൊട്ടുമുൻപാണ് സർട്ടിഫിക്കറ്റുകൾ ഓഫീസ് അറിവോട് കടത്തിയിരിക്കുന്നത്. എസ്എഫ്‌ഐക്ക് അപ്രമാധിത്യമുള്ള യൂണിയനാണ് എംജി സർവകലാശയിൽ ആധിപത്യം പുലർത്തുന്നത്. ഇവരുടെ പിണിയാളുകളായി ഒരു നിര സിപിഎം യൂണിയൻ ജീവനക്കാരും കലാശാലയിലുണ്ട്.
എംജി സർവകലാശയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല വിവാദം. മുൻപ് 20 വിദ്യാർഥികളെ ക്രമം വിട്ട് മോഡറേഷൻ നൽകി ജയിപ്പിച്ച സംഭവം വൻവിവാദമായിരുന്നു. മുൻമന്ത്രി ജലീൽ ഉൾപ്പെടെയുള്ളവർ അന്നത്തെ മാർക്ക് ദാനത്തിൽ ആരോപണ വിധേയരായിരുന്നു. മാർക്ക് ദാന വിഷയത്തിൽ അന്ന് ഗവർണർ ഉൾപ്പെടെ ഇടപെടുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് സെക്ഷൻ സൂപ്രണ്ട് വിദ്യാർഥിയിൽ നിന്ന് ഒന്നര ലക്ഷം രൂപ കോഴ വാങ്ങിയ വിവാദം പുറത്തുവന്നത്. സിപിഎം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റും സിനഡയും യൂണിയനും കൊടികുത്തി ഭരിക്കുന്ന സർവകലാപശാലയായി എംജി മാറിയിരിക്കുന്നു.
അക്കാഡമിക് തലത്തിൽ എംജി മുന്നേറുമ്പോഴും സർവകലാശയ്ക്കുള്ളിലെ അഴിമതിയുടെ ചീഞ്ഞുനാറ്റം അവസാനിക്കുന്നില്ല. രാഷ്ട്രീയ അതിപ്രസരം കൊടികുത്തി വാഴുന്ന സർവകലാശയിൽ വിദ്യാർഥി യൂണിയനുകൾക്കുള്ളിലെ ആഭാസങ്ങളും വാർത്തകളിൽ നിറയുകയാണ്. ഹോസ്റ്റലിലും സമീപത്തെ പേ ഹോമുകളിലും മദ്യവും കഞ്ചാവും പതിവായിരിക്കുന്നു. പഠനം കഴിഞ്ഞ വിദ്യാർഥികളും ഏതെങ്കിലുമൊരു കോഴ്‌സിൽ രജിസ്റ്റർ ചെയ്തശേഷം നാലും അഞ്ചും വർഷം ഹോസ്റ്റലുകളിൽ പാർക്കുന്നു.
ഗവേഷണം എന്ന പേരിൽ എട്ടും... പത്തും കൊല്ലം സ്ഥിരതാമസമാക്കിയ വീരൻമാരും ഇവിടെയുള്ളതായി പറയുന്നു. മാർക്ക് വിവാദത്തിന് പിന്നാലെ എംജിയിലെ സർട്ടിഫിക്കേറ്റ് കുംഭകോണം വരും ദിവസങ്ങളിൽ വലിയ കോലാഹലമായി മാറും. വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഉപരിപഠനവും ജോലിയും ഗവേഷണവുമായി കഴിയുന്ന എസ്എഫ്‌ഐ നേതാക്കളുടെ വൻതട്ടിപ്പിന് സർവകലാശാലയും ഇടതു യൂണിയനുകളും കുട പിടിക്കുന്ന സാഹചര്യമാണ്. നിലവിൽ ഉന്നത തല അന്വേഷണം നടത്തിയാൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കടത്തി ഉന്നത പഠനവും ജോലിയും നേടിയ ഒട്ടേറെ ഇടത് മഹാൻമാരുടെ പേരുകൾ പുറത്തുവരും. പകൽ സമരവും രാത്രി മോഷണവുമായി നടക്കുന്ന നേതാക്കളുടെ പേരിൽ കേസെടുക്കാൻപോലും ഭയപ്പെടുന്നവരാണ് പോലീസ്. മുൻപ് വൈസ് ചാൻസിലറുടെമേൽ കരി ഓയിലും, ടാറും ഒഴിച്ച പാരമ്പര്യമാണ് എം.ജിയിലെ എസ്എഫ്‌ഐ സംഘനയ്ക്കുള്ളത്. സംസ്ഥാനത്തെ ഡിവൈഎഫ്‌ഐയുടെ ഉന്നത നേതാക്കൾക്ക് ഉൾപ്പെടെ കൈവശമുള്ളത് എംജിയിൽ നിന്നു കടത്തിയ സർട്ടിഫിക്കറ്റുകളാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നാലും അതിശയോക്തിയില്ല.
https://www.facebook.com/Malayalivartha
























