മോൻസൻ കേസ് പിണറായിക്ക് ഡമോക്ലസിൻ്റെ വാളാകും...! ഉന്നതരും മോൻസനും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കോടതി ഉത്തരവിട്ടാൽ സിപിഎം ഉണ്ടാക്കിയ കഥ മോൻസൻ തുറന്നു പറയും, അതോടെ സുധാകരൻ വിജയിക്കും സർക്കാർ പെടും...!

കെപിസിസി പ്രസിഡൻറ് കെ.സുധാകരന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പണി സർക്കാരിനെ തിരിഞ്ഞു കൊത്തും.കെ.സുധാകരൻ ഹൈക്കോടതിയിൽ ഹാജരാക്കിയ ഉന്നത സാന്നിധ്യമുള്ള ചിത്രങ്ങളെ കുറിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടാൻ സാധ്യതയുണ്ടെന്നാണ് അഭിഭാഷകർ പറയുന്നത്. അന്വേഷണം വന്നാൽ നിലവിൽ സർവീസിൽ തുടരുന്ന പോലീസുദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. ഇടതുമുന്നണി സർക്കാരിലെ ഡിജിപിമാർ, ദൂഷിത വലയത്തിൽ അകപ്പെട്ടത് വാർത്തയാകുമ്പോൾ നാണം കെടുന്നത് സർക്കാരായിരിക്കും. ഡിജിപിമാരുടെ ചിത്രത്തെ കുറിച്ച് അന്വേഷണം നടക്കാനാണ് കോൺഗ്രസും ആഗ്രഹിക്കുന്നത്.
മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച വേളയിലാണ് നാടകീയ സംഭവങ്ങൾ ഉണ്ടാകുന്നത്. നോട്ടീസ് പ്രകാരം 23ന് സുധാകരൻ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ട് പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടത്. ഐജി ലക്ഷ്മണിനും ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ, ഉന്നത ഉദ്യോഗസ്ഥർ മോൻസനൊപ്പമുള്ള ചിത്രങ്ങളും, സുധാകരൻ കോടതിക്ക് കൈമാറി. ഡിജിപി അനിൽകാന്ത്, മുൻ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവർ മോൻസൻ മാവുങ്കലുമൊത്തുള്ള ചിത്രങ്ങളാണ് സുധാകരൻ കോടതിയിൽ സമർപ്പിച്ചത്. ഇവർ മോൻസന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന് സുധാകരൻ കോടതിയെ അറിയിച്ചു.
നിരപരാധിയെങ്കിൽ സുധാകരൻ എന്തിന് ഭയപ്പെടുന്നുവെന്ന് വാദമധ്യേ സർക്കാർ കോടതിയിൽ ചോദിച്ചിരുന്നു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനായി ക്രൈംബ്രാഞ്ച് സുധാകരന് നോട്ടിസ് നൽകിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. താൻ നിരപരാധിയാണെന്നും, രാഷ്ട്രീയപ്രേരിതമായാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ കോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് കേസിനെതിരെ സുധാകരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ തെളിവുകൾ കോടതിയിൽ ഹാജരാക്കി ജാമ്യാപേക്ഷയെ എതിർക്കാനാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരുന്ന നിയമോപദേശം.
മോൻസന്റെ തട്ടിപ്പിന് ഇരയായ ഹർജിക്കാർ നൽകിയ ശബ്ദസന്ദേശങ്ങളും രേഖകളും അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി തെളിവായി സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനാഫലങ്ങൾ ഒരാഴ്ചയ്ക്കകം ലഭിക്കും. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അന്വേഷണ സംഘം ഹാജരാക്കുന്ന തെളിവുകൾ കോടതി ശരിവച്ചാൽ സുധാകരന്റെ ചോദ്യം ചെയ്യലോ അറസ്റ്റോ ഇല്ലാതെ തന്നെ ക്രൈംബ്രാഞ്ചിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
പുരാവസ്തു തട്ടിപ്പു കേസിൽ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്താൻ 150 ചോദ്യങ്ങളുമായി ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതായാണ് വിവരം. വരുന്ന വെള്ളിയാഴ്ചയാണ് സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് കേസിലെ ഒന്നാം പ്രതി മോൻസൻ മാവുങ്കലിന്റെ മൊഴി വിയ്യൂർ അതിസുരക്ഷാ ജയിലിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വൈ.ആർ.റസ്റ്റം രേഖപ്പെടുത്തിയത്.
സുധാകരനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതിനാലാണു കേസിൽ അദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതെന്ന നിലപാട് അന്വേഷണ ഉദ്യോഗസ്ഥൻ ആവർത്തിച്ചു. പോക്സോ കേസ് സംബന്ധിച്ച് സുധാകരനെതിരായ മൊഴികളോ തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ജയിലിൽനിന്നു മോൻസൻ പലതവണ സുധാകരനെ ഫോണിൽ വിളിച്ചതായി ആരോപണമുണ്ടെങ്കിലും ഇക്കാര്യം ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടില്ല.
ഏതായാലും ഉർവശി ശാപം ഉപകാരമായെന്ന മട്ടിലാണ് കെ സുധാകരൻ്റെ നീക്കങ്ങൾ. തനിക്കെതിരായ കേസുകൾ ഉപയോഗിച്ചു തന്നെ സർക്കാരിനെ വെട്ടിലാക്കാമെന്ന് സുധാകരൻ കരുതുന്നു. സുധാകരൻ്റെ ഉദ്ദേശം സർക്കാരിനും നന്നായി അറിയാം. അതിനാൽ സുധാകരനെ പ്രതിരോധിച്ച് തന്നെയാണ് സർക്കാരും നീങ്ങുന്നത്.സുധാകരനെ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൈവിട്ടുമെന്ന് സർക്കാരിനും നന്നായി അറിയാം.
മോൻസൻ മാവുങ്കലിനെ ഉപയോഗിച്ച് സർക്കാരിനെ നാറ്റിക്കാം എന്ന ലക്ഷ്യം കോൺഗ്രസിനുണ്ട്. ഡിജിപി മാർക്കെതിരെ കോടതി അന്വേഷണം പ്രഖ്യാപിച്ചാൽ സർക്കാരിന് നിൽക്കകള്ളിയില്ലാതെ വരും. പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടികൾ തട്ടിയ മോൻസൻ മാവുങ്കലിന്റെ പൊലീസ് ബന്ധത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിരുന്നു.. ഐപിഎസ് തലത്തിലുള്ള ഉദ്യോഗസ്ഥർക്കു മോൻസനുമായി ബന്ധമുള്ളതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് സാമ്പത്തിക ബന്ധം അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചത്.
മോൻസൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയിരുന്നതിൻറെ വിവരങ്ങളും അന്വേഷണ ഏജൻസികൾക്കു ലഭിച്ചു. തട്ടിപ്പു കേസിൽ മോൻസണെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഐബി ഇയാളെക്കുറിച്ചു വിശദമായി അന്വേഷിച്ചിരുന്നു. പ്രവാസികളിൽനിന്നടക്കം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. തട്ടിപ്പുകാരനാണെന്നും സമൂഹത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്നുമായിരുന്നു കണ്ടെത്തൽ. ഈ വിവരങ്ങൾ ഐബി കേരള പൊലീസിനു കൈമാറിയിരുന്നു. എന്നാൽ, കൊച്ചിയിൽ പ്രധാന തസ്തികകളിൽ ജോലി ചെയ്യുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുമായി മോൻസനുള്ള ബന്ധം തുണയായി.
മുന്നറിയിപ്പുകൾ അവഗണിച്ച ഉദ്യോഗസ്ഥർ മോൻസന്റെ വീടിനു സുരക്ഷ ഒരുക്കുകയാണ് ചെയ്തത്. ഡിജിപിയും ഐജിയും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലും സാധാരണ പൊലീസ് ഉദ്യോഗസ്ഥർക്കു മോൻസനോടുള്ള കൂറ് വർധിപ്പിച്ചു. മോൻസനിൽനിന്ന് പൊലീസുകാർ ആനുകൂല്യങ്ങൾ പറ്റുന്നതായി ഐബി നേരത്തേ കണ്ടെത്തിയിരുന്നു. ചിലർക്കു പുരാവസ്തുക്കളെന്ന പേരിൽ ഉപഹാരങ്ങളും നൽകി.
മോൻസൻ പണം നൽകാനുള്ളവർ പ്രശ്നമുണ്ടാക്കിയപ്പോൾ മധ്യസ്ഥത വഹിച്ചത് ഉയർന്ന പൊലീസുകാരായിരുന്നു. മോൻസന്റെ തട്ടിപ്പിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ പൊലീസുകാരുമായുള്ള സാമ്പത്തിക ബന്ധങ്ങൾ കേന്ദ്ര ഏജൻസികൾ വിശദമായി പരിശോധിച്ചു. എന്നാൽ ഐ.പി.എസ്.റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇതെല്ലാം ഇല്ലാതാക്കി..
യുട്യൂബ് വ്ലോഗുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും പുരാവസ്തു വിൽപ്പനക്കാരൻ എന്ന നിലയിലാണ് മാവുങ്കൽ പോലീസുകാരുടെ വിശ്വസ്തനായത്. പ്രവാസി മലയാളി അസോസിയേഷൻ രക്ഷാധികാരി എന്ന നിലയിലും മോൻസൻ മാവുങ്കൽ പേരെടുത്തു. പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മാവുങ്കലിൻ്റെ അതിഥികളായി. മോൻസൻറെ തട്ടിപ്പ് കഥകൾ വലിയ വിവാദമായി. കേരള പൊലീസ് മുൻ മേധാവി, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ കബളിപ്പിച്ച് മോൻസൻ നടത്തിയ തട്ടിപ്പുകൾ കേരളം അമ്പരപ്പോടെയാണ് കണ്ടത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആളുകൾ അടക്കം ഇയാളുടെ തട്ടിപ്പുകളിൽ കബളിക്കപ്പെട്ടിരുന്നു.
മുൻ ഡിജിപി ലോക്നാഥ് ബഹ്റ, പ്രശാന്ത് ഐഎഎസ് മുതൽ യതീഷ് ചന്ദ്ര ഐപിഎസ് വരെയുള്ളവർ തട്ടിപ്പുകാരനൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചതോടെ മോൻസൻ മാവുങ്കൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. ഇതിനിടയിലാണ് സാമ്പത്തിക തട്ടിപ്പുകളും പോക്സോ അടക്കമുള്ള കേസുകളിലും മോൻസൻറെ പേര് വരുന്നത്. ഇതോടെ പരിയപ്പെട്ടപ്പോൾ പറഞ്ഞത് വിശ്വസിക്കാതിരിക്കാൻ തരമില്ലായിരുന്നുവെന്ന രീതിയിൽ പ്രശസ്തർ നിലപാട് മാറ്റി. മോൻസൻ മാവുങ്കലിൻറെ മ്യൂസിയത്തിൽ നിന്നുള്ള ലോക്നാഥ് ബെഹ്റ, മനോജ് എബ്രഹാം എന്നീ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ചിത്രങ്ങൾ വന്നതോടെ മോൻസനെതിരെ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയർന്നു.
എന്നാൽ കെ.സുധാകരനൊപ്പമുള്ള മോൻസൻറെ ചിത്രം പുറത്തായതിന് പിന്നാലെ പ്രതിപക്ഷത്തിൻറെ പ്രതിഷേധം ചെറിയ രീതിയിലെങ്കിലും ആറിത്തണുത്തു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിൻറെ സിംഹാസനവും ശിവൻറെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പിൻറെ പരിശോധനയിൽ വ്യക്തമായത്. മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിൻറെ സിംഹാസനം- വ്യാജം, ടിപ്പുവിൻറെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല.
ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിൻറെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോൺ, വിളക്കുകൾ എല്ലാം തട്ടിപ്പായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമാവുകയും ചെയ്തു. ഇയാളുടെ ജീവിത ശൈലിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. യൗവ്വനം നിലനിർത്താൻ വർഷങ്ങളായി ഇയാൾ അരിയാഹാരം കഴിച്ചിരുന്നില്ല. വിദേശത്തുനിന്ന് എത്തിക്കുന്ന സൗന്ദര്യവർധക ടാബ്ലറ്റുകളും ഉപയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ബൈബിളിലെ പഴയനിയമത്തിലെ മോശെയുടെ അംശവടിയുമൊക്കെ തൻറെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും, യുഇഎ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ 2,60,000 കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച് എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം വന്നിട്ടില്ലെന്നും തെളിഞ്ഞത്. സാമ്പത്തിക തട്ടിപ്പെന്ന് ബോധ്യമായത്. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേടിയെന്ന് അവകാശപ്പെട്ട ഡോക്ടറേറ്റും വ്യാജമെന്ന് തെളിയുകയും ചെയ്തു. മോൻസനുമായുള്ള അടുത്ത ബന്ധം ഐജി ലക്ഷ്മണൻ, മുൻ ചേർത്തല സി ഐ ശ്രീകുമാർ എന്നിവർക്ക് സസ്പെൻഷനും ലഭിച്ചു. പോക്സോ അടക്കമുള്ള കേസുകളിൽ ക്രൈം ബ്രാഞ്ച് മോൻസനെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചിനായിരുന്നു അന്വേഷണ ചുമതല. ഐ.ജി.ശ്രീജിത്ത് നേരിട്ട് അന്വേഷണം തുടങ്ങിയതോടെ പല രഹസ്യങ്ങളും പുറത്താക്കി.ഇതിനിടയിൽ വാർത്ത ചോരുന്നത് ശ്രീജിത്ത് വഴിയാണെന്ന സംശയവും ചില കോണുകളിൽ നിന്നുയർന്നു.ശ്രീജിത്തിൻ്റെ മാധ്യമ പ്രവർത്തകരുമായുള്ള സൗഹൃദം സർക്കാരിന് തടസമായി മാറി .
കൊച്ചി മെട്രോ മേധാവിയായി ബഹ്റ മാറിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡ്രൈവിംഗ് സീറ്റിൽ ബഹ്റ ഉണ്ടായിരുന്നു. അനിൽ കാന്തിനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തത് കൊണ്ട് ബഹ്റയെയാണ് അദ്ദേഹം എല്ലാ കാര്യങ്ങൾക്കും ആശ്രയിച്ചിരുന്നത്. തച്ചങ്കരിയെ സംസ്ഥാന പോലീസ് മേധാവിയാക്കാതിരിക്കാൻ അനിൽ കാന്തിന് സർവീസ് കാലാവധി നീട്ടി കൊടുത്തത് ബഹ്റ പറഞ്ഞിട്ടാണെന്നും ആരോപണം ഉയർന്നിരുന്നു. മലയാളിയായ തച്ചങ്കരിയെക്കാൾ ബഹ്റക്ക് വിശ്വാസം മലയാളിയല്ലാത്ത അനിൽ കാന്തായിരുന്നു.
മാവുങ്കൽ കേസിൽ ആരോപണ വിധേയനായ മനോജ് എബ്രഹാമിനെ മുഖ്യമന്ത്രി നിയമിച്ചത് വിജിലൻസിലാണ്. വിജിലൻസിൽ നിയമിക്കപ്പെടണമെങ്കിൽ ക്ലീൻ ചിറ്റ് ആവശ്യമാണ്. ശബരിമലയെ തകർക്കാൻ സിപിഎം നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു മോൻസൻ്റെ ശബരിമല തീട്ടൂരമെന്ന് കേന്ദ്ര സർക്കാർ തെളിയിച്ചിരുന്നു. മോൻസനെ രക്ഷിച്ചില്ലെങ്കിൽ തിട്ടൂരം സിപിഎം ഉണ്ടാക്കിയ കഥ മോൻസൻ തുറന്നു പറയും. ഇതാണ് സിപിഎം ഭയക്കുന്നത്. ഏതായാലും ശബരിമല വീണ്ടും ചർച്ചകളിൽ നിറയും. ഉന്നതരും മോൻസനും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കോടതി ഉത്തരവിട്ടാൽ തീർച്ചയായും സുധാകരൻ വിജയിക്കുകയും സർക്കാർ നാണം കെടുകയും ചെയ്യും.
https://www.facebook.com/Malayalivartha
























