സംസ്ഥാന പാർട്ടി സെക്രട്ടറിക്ക് പാലും വെള്ളത്തില്‍ പണി കൊടുത്ത് മുഖപത്രം, ഗോവിന്ദന്‍ മാഷെ കുഴിയിലാക്കിയ വാര്‍ത്തയുടെ സോഴ്‌സ് അന്വേഷിക്കുന്നു, ദേശാഭിമാനിയോട് റിപ്പോര്‍ട്ട് തേടി

പാർട്ടിയും മുഖ്യമന്ത്രിയും സർക്കാരും എസ്.എഫ്.ഐയും അടപടലം അണ്ടംകീറി നാറി നിൽക്കുമ്പോൾ മുഖപത്രം തന്നെ സംസ്ഥാന സെക്രട്ടറിക്ക് പാലും വെള്ളത്തിൽ പണി കൊടുത്തു. സ്വന്തം പത്രത്തിൽ വന്ന വാർത്ത തൊണ്ടതൊടാതെ വിഴുങ്ങിയ സെക്രട്ടറി ഒരിക്കലും വിചാരിച്ചില്ല ഇത് ഛർദ്ദിച്ച് കളയേണ്ടിവരുമെന്ന്. പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കൽ പോക്‌സോ കേസിലെ ഇരയെ പീഡിപ്പിച്ച സമയത്ത് കെ. സുധാകരൻ അവിടെയുണ്ടായിരുന്നെന്ന് രഹസ്യമൊഴിയുണ്ടെന്നായിരുന്നു വാർത്ത.
വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. മോൻസൺ ഒന്നാം പ്രതിയായ വഞ്ചനക്കേസിൽ രണ്ടാം പ്രതിയായ കെ.സുധാകരനെ പോക്‌സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം എന്നാണ് കൊച്ചിയിലെ സ്വന്തംലേഖകൻ തട്ടിവിട്ടത്. ഇത് അതേപടി ചാനലുകാരുടെ മുന്നിൽ വിളമ്പിയാണ് സെക്രട്ടറി അപഹാസ്യനായത്. ഭരണത്തിൽ ഇല അനങ്ങുന്നത് പോലും അറിയുന്ന സെക്രട്ടറിമാർ മുമ്പ് സി.പി.എമ്മിലുണ്ടായിരുന്നു. അവരൊക്കെ ഇരുന്ന കസേരയുടെ അന്തസ്സ് മറന്നാണ് ഗോവിന്ദൻ മാഷ് തരംതാണ പ്രസ്താവന നടത്തിയത്.
കെ.സുധാകരനെതിരെ പോക്‌സോ കേസില്ലെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയതോടെ ആകെ പെട്ടുപോയി സി.പി.എമ്മുകാർ. പാർട്ടി പത്രത്തിലെ വാർത്ത വ്യാജമാണെന്ന് സർക്കാർ തന്നെ സമ്മതിച്ചത് പോലായി ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. സർക്കാരിനെയും എസ്.എഫ്‌ഐയെയും തകർക്കാൻ മാധ്യമങ്ങളാകെ ഗൂഡാലോചന നടത്തി വ്യാജ വ്യാർത്തയുണ്ടാക്കിയെന്നായിരുന്നു ഗോവിന്ദൻ മാഷിന്റെ ആരോപണം. പക്ഷെ, സ്വന്തം പത്രം അതുപോലെ ചെയ്യുമെന്ന് അദ്ദേഹം സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.
സാധാരണ ദേശാഭിമാനിയിൽ വരുന്ന വാർത്തകളെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുകയോ വിശദീകരണം തേടുകയോ ചെയ്യാറില്ല. എന്നാൽ കെ.സുധാകരനെതിരായ വാർത്തയെ കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം റിപ്പോർട്ട് ചെയ്യുന്നത്. ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ്, ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ എന്നിവരോട് സിപിഎം നേതൃത്വം റിപ്പോർട്ട് തേടി. തുടർന്നാണ് വാർത്ത റിപ്പോർട്ട് ചെയ്ത ലേഖകന്റെ 'സോഴ്സ്'് ഉൾപ്പെടെ അന്വേഷിക്കുന്നത്. 'വിശ്വാസ്യതയുള്ള വാർത്ത' എന്ന നിലയിൽ കെ.സുധാകരനെതിരെ ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്ത അപകീർത്തികരമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിയമപരമായ കുരുക്കാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. സിആർപിസി വകുപ്പ് 164 പ്രകാരം അതിജീവിത മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴി എങ്ങനെ സ്വന്തംലേഖകന് കിട്ടി. അതും പോക്‌സോ കേസിലെ ഇരയുടെ മൊഴിയാണ്. അതിനാൽ അതീവ ഗൗരവമായ നിയമപ്രശ്‌നമാണെന്ന് മുതിർന്ന അഭിഭാഷകർ പറയുന്നു. ഇതിനെല്ലാം മറുപടി പറയേണ്ടത് സി.പി.എമ്മാണ്. രഹസ്യമൊഴിയിൽ സുധാകരനെതിരെ പറഞ്ഞിട്ടുണ്ടെങ്കിൽ മൊഴി ചോർത്തി കൊടുത്തതും കുറ്റമാണ്.
ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന പേരോ സൂചനകളോ പരസ്യപ്പെടുത്തരുതെന്ന് സുപ്രീംകോടതി വിധിയുണ്ട്. മുഖപത്രത്തിൽ വന്ന വാർത്തയാണ് താൻ വിശദീകരിച്ചതെന്ന് എം.വി ഗോവിന്ദന് കോടതിയെ ബോധ്യപ്പെടുത്താം. എന്നാൽ തങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമാണെന്ന് ദേശാഭിമാനിക്ക് സമ്മതിക്കേണ്ടിവരുമെന്ന് മാത്രമല്ല മാപ്പ് പറയേണ്ടിയും വന്നേക്കും. അത്തരത്തിലുള്ള സാഹചര്യമാണുള്ളത്. സമാനമായ സംഭവത്തിൽ റിപ്പോർട്ടർ ചാനൽ മേധാവി എം.വി നികേഷ് കുമാർ മാപ്പ് പറഞ്ഞിരുന്നു.
മോൻസൺ പീഡിപ്പിച്ച അതിജീവിതയുടെ പരാമർശം തെറ്റായി നൽകിയതിന് 2021ൽ കേന്ദ്രവാർത്തവിതരണ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നികേഷ് മാപ്പ് പറഞ്ഞത്. കെ. സുധാകരന്റെ പരാതിയെ തുടർന്നായിരുന്നു ഇതെന്നും ശ്രദ്ധേയം. എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള കടുത്തനടപടികൾ സ്വീകരിക്കുമെന്നാണ് സുധാകരൻ വ്യക്തമാക്കിയിട്ടുള്ളത്. സി.പി.എമ്മിനോട് ഏറ്റവും ശത്രുതയുള്ള കോൺഗ്രസ് നേതാവാണ് സുധാകരൻ. അദ്ദേഹത്തെ അങ്ങനെയൊന്നും അനുനയിപ്പിക്കാനൊക്കില്ല.
ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 319 പ്രകാരം ആരെങ്കിലും പീഡനത്തിന് ഇരയാകുന്നത് കണ്ടാൽ ഇരയെ രക്ഷിക്കാനുള്ള നിയമപരമായ ബാധ്യത അവിടെയുള്ളയാൾക്കുണ്ട്. ദേശാഭിമാനി പറയുന്നതു പോലെ കെ.സുധാകരൻ അവിടെ ഉണ്ടായിരുന്നെങ്കിൽ കേസിൽ പ്രതിചേർക്കപ്പെടേണ്ടതാണ്. പിണറായി വിജയന്റെ കീഴിൽ പി.ശശി പോറ്റിവളർത്തുന്ന അന്വേഷണം സംഘം എന്തുകൊണ്ട് അത് ചെയ്തില്ലെന്ന ചോദ്യം വരുമ്പോൾ ക്രൈംബ്രാഞ്ചും പ്രതിക്കൂട്ടിലാവും. അത് ഒഴിവാക്കാൻ ദേശാഭിമാനി വാർത്തയെ സർക്കാറിനും തള്ളിപ്പറയേണ്ടി വരും.
ഇത് മുന്നിൽ കണ്ടാണ് ക്രൈംബ്രാഞ്ച് ദേശാഭിമാനി വാർത്ത ശരിയല്ലെന്ന് വ്യക്തമാക്കിയത്. അങ്ങനെ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് സി.പി.എം. എം.വി ഗോവിന്ദനെതിരെ കെ.സുധാകരൻ മാനനഷ്ടക്കേസും ഗൂഢാലോചന കേസും ഫയൽ ചെയ്യാനുള്ള സാധ്യതയാണ് സിപിഎം ഭയക്കുന്നത്. കാരണം കേസ് ഫയൽ ചെയ്യുംമുമ്പ് നിയമവശങ്ങൾ പരിശോധിക്കുകയാണെന്ന് കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് പ്രമുഖന്മാർക്ക് പങ്കുണ്ടെന്ന് സംശയയമുണ്ട്. അതിലൊരാൾ ദേശാഭിമാനിയിൽ ഉന്നത പദവി വഹിച്ചയാളും മറ്റൊരാൾ കണ്ണൂരിൽ നിന്നുള്ള പ്രമുഖനുമാണ്. വ്യാജ വാർത്തകൾക്കെതിരെ എഡിറ്റോറിയലെഴുതി മഷിയുണങ്ങും മുമ്പ് വ്യാജ വാർത്ത നൽകി നാണംകെടേണ്ടി വന്നതിൽ ദേശാഭിമാനിയിലും ഭിന്നതയുണ്ട്. അതുകൊണ്ടാണ് അതിപ്രധാനമായ ഒരു വാർത്ത ബുധനാഴ്ച ദേശാഭിമാനിക്ക് മിസ് ആയി.
സ്വർണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.വി ഗോവിന്ദൻ വിജേഷ് പിള്ള എന്നൊരാളെ അയച്ചെന്നും, താൻ വഴങ്ങാത്തതിനാൽ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നും സ്വ്പന ആരോപിച്ചിരുന്നു. ബംഗളൂരു പോലീസിൽ പരാതിയും നൽകി. ചൊവ്വാഴ്ച കർണാടക ഹൈക്കോടതി ഈ കേസ് റദ്ദാക്കി. പാർട്ടി സെക്രട്ടറിക്ക് ക്ലീൻ ചിറ്റ് കിട്ടിയ വാർത്ത ദേശാഭിമാനി തിരുവനന്തപുരം എഡിഷനിൽ അരിച്ച് പെറുക്കിയിട്ടും കാണാനായില്ല. സെക്രട്ടറിക്ക് വാർത്തയിലൂടെ പണിയും കൊടുത്തു, അദ്ദേഹത്തിന് സ്‌കോർ ചെയ്യാവുന്ന വാർത്ത പ്രസിദ്ധീകരിച്ചുമില്ല.
https://www.facebook.com/Malayalivartha
























