SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വാർത്താ സമ്മേളനം വിളിക്കണം. മാധ്യമങ്ങളോട് മാപ്പ് പറയണം. നുണ പ്രചരിപ്പിച്ചതിനും നുണക്ക് കൂട്ടു നിന്നതിനും പൊതുസമൂഹത്തോട് മാപ്പു പറയണം.

നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ചായക്കടക്കാരനാണെന്നും, മോദിയുടെ ഡിഗ്രി വ്യാജമാണെന്നും പറഞ്ഞ് നിർവൃതി അടഞ്ഞ എല്ലാവരുടെയും സർട്ടിഫിക്കറ്റ് വ്യാജമായത് കാലം കൊടുത്ത പണി. കുറച്ചു നാൾ മുൻപ് എന്തൊക്കെയായിരുന്നു, മോജിയുടെ ഡിഗ്രി, സ്മൃതി ഇറാനിയുടെ ഡിഗ്രി അങ്ങനെ...കേന്ദ്രത്തിൽ എല്ലാവരും വ്യാജ സർട്ടിഫിക്കറ്റുള്ളവരാണെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുകയായിരുന്നു.
ആ ആഘോഷക്കമ്മിറ്റിക്കാരെയൊന്നും കാണാനില്ല. പക്ഷേ അത്ര നാണമൊന്നുമില്ലാത്ത കൂട്ടരായതുകൊണ്ട് വീണ്ടും കേന്ദ്രത്തിലെ വ്യാജ സർട്ടിഫിക്കറ്റും പറഞ്ഞ് ഇനിയും ഇതുവഴി വരാതിരിക്കില്ല. നിഖിൽ ചെയ്തത് കൊടും ചതി എന്നാണ് സിപിഎം വരെ പറയുന്നത്.
അപ്പോഴും ആർഷോ, നിഖിൽ ചെയ്തത് ശരിയാണ് എന്നതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നറിയാൻ ഒരാഗ്രഹമുണ്ട്. വെളുപ്പിക്കാനായി വാർത്താസമ്മേളനം വിളിച്ചതല്ലേ, ഇപ്പോഴത്തെ നിലപാട് അറിയിക്കാൻ കൂടി ഒരു വാർത്താസമ്മേളനം ആവേശഭരിതരായ മാധ്യമങ്ങളും പൊതുജനവും ആഗ്രഹിക്കുന്നുണ്ട് സഖാവേ...
ഗതി ഒന്നുകൂടി ചുരിക്കിപ്പറയാം.. 2017 -20 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളത്തെ എംഎസ്എം കോളേജിൽ ബികോം പഠിച്ച് തോറ്റത് എന്നാണ് പറയപ്പെടുന്നത്. 2019 ൽ കോളേജിലെ യുയുസിയായി വിജയിച്ച നിഖിൽ തോമസ്, പിന്നീട് സർവകലാശാല യൂണിയൻ ജോയിന്റ് സെക്രട്ടറിയും ആവുകയുണ്ടായി.
അതിന് ശേഷമാണ് ഇതേ കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് ചേർന്നത്. ഈ കോളേജിൽ നിന്നും ഡിഗ്രി തോറ്റ നിഖിൽ, കലിംഗ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റുമായെത്തിയാണ് ഒരു വർഷത്തിനുള്ളിൽ മാനേജ്മെന്റ് സീറ്റിൽ അഡ്മിഷൻ നേടിയത്. എന്നാൽ ഉന്നത വിദ്യാഭ്യസം നേടുന്ന മിടുക്കരായ SFI പ്രവർത്തകരോട് കടുത്ത അസൂയയുള്ള മാധ്യമ പ്രവർത്തകർ അതും വാർത്തയാക്കി.
നേരത്തെ പരീക്ഷ എഴുതാതെ പോലും ജയിച്ചെന്ന് രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് കിട്ടിയ SFI സംസ്ഥാന സെക്രട്ടറി പി.എം ആർഷോയോടും ഇതേ അസൂയ മാധ്യമങ്ങൾക്ക് തോന്നി. അതുകൊണ്ടാണല്ലോ പിന്നീട് ഇക്കണ്ട പുകിലൊക്കെ ഉണ്ടായത്. നിഖിലിന്റഎ കാര്യത്തിലും പി എം ആർഷോ വല്ലാത്ത ഷോ ആയിരുന്നു. വാർത്താസമ്മേളനം വിളിച്ച് വ്യാജവാർത്ത പിൻവലിക്കണമെന്നുവരെ ആഹ്വാനം ചെയ്തുകളഞ്ഞു.
നിഖിൽ എല്ലാ രേഖയും SFI നേതൃത്വം മുൻപാകെ സമർപ്പിച്ചു എന്നും, എല്ലാം പരിശോധിച്ച് ഒറിജിനൽ എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും ആർഷോ സർ പറഞ്ഞു. SFI സംസ്ഥാന സെകര്ട്ടറി ഫറഞ്ഞാൽ പിന്നെ വേറെ മറുത്തൊരു വാക്കുണ്ടോ, പേടിച്ച് വിറച്ച മാധ്യമപ്രവർത്തകർ നിഖിൽ എന്ന ഇടതു വിദ്യാർത്ഥി നേതാവിനെ മോശമായി ചിത്രീകരിച്ചു പോയതിൽ വല്ലാതെ കുണ്ഠിതപ്പെട്ടു.
മാധ്യമപ്രവർത്തകർ ആർഷോ സാറിനെ പേടിച്ച് വാർത്ത പിൻവലിക്കാനിരുന്നപ്പോഴാണ് കേരള സർവ്വകലാശാല വിസിയുടെ പ്രസ്താവന വരുന്നത്. നിഖിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്നും, കോളജ് അധികൃതർക്കെതിരെ നടപടിഉണ്ടാവുമെന്നും. പിന്നാലെ നിഖിൽ പഠിച്ചു എന്നവകാശപ്പെട്ട കലിംഗ സർവ്വകലാശാല രജിസ്ട്രാറും എത്തി. നിഖിൽ അവിടെ പഠിച്ചിട്ടേയില്ലെന്ന് വെളിപ്പെടുത്തി.
പക്ഷേ ധീര സഖാവായ ആർഷോ പിടിച്ച മുയലിന് കൊമ്പ് മൂന്നല്ല മുന്നൂറാണ് സുഹൃത്തുക്കളേ, അതുകൊണ്ട് നിഖിൽ വ്യജ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് സഖാവ് സമ്മതിച്ചില്ല. SFI യുടെ ബോധ്യത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും കലിംഗ സർവ്വകലാശാലക്കും, MSM കോളജ് അധികൃതർക്കും കേരള സർവ്വകലാശാല വിസിക്കും എതിരെ കേസെടുക്കണമെന്നും വരെ ആർഷോ പറഞ്ഞുകളഞ്ഞു.
പക്ഷേ ഇതൊക്കെ കേൾക്കുന്ന പൊതുസമൂഹത്തിന് ചില സംസയങ്ങളുണ്ട്. ആലപ്പുഴ ജില്ലയിൽ കടുത്ത വിഭാഗീയത ആണെന്നാണല്ലോ പാർട്ടി നേതൃത്വം പറയുന്നത്. അവിടെ വർഷങ്ങളായി പാർട്ടിയിലുള്ള പിപി ചിത്തരഞ്ജൻ എംഎൽഎ യ്ക്ക് അടക്കം അച്ചടക്ക നടപടി നേരിടേണ്ടി വന്നിരിക്കുന്നു. അപ്പോൾ ഇത്രയൊക്കെ ആയിട്ടും പിഎം ആർഷോയെ സംരക്ഷിക്കുന്നതിന് പിന്നിൽ എന്താണ് സഖാക്കളേ കാര്യം!
ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനൊന്നും അല്ലല്ലോ പിഎം ആർഷോയെക്കുറിച്ച് ഈ വാർത്തകളൊക്കെ വന്നത്. മാർക്ക് ലിസ്റ്റ് വിവാദത്തിൽ അല്ലേ...അന്ന് വാർത്ത നൽകിയ മാധ്യമപ്രവർത്തകയ്ക്കെതിരെ വരെ കേസെടുത്തു, മന്ത്രിമാരടക്കം സഖാക്കളെല്ലാം അന്ന് തെരഞ്ഞുപിടിച്ച് ആക്രമിക്കാനാണെങ്കിൽ ചേർത്തു നിർത്തുക തന്നെ ചെയ്യും എന്ന കാംപെയ്ൻ വരെ ആർഷോക്കായി നടത്തി.
ഇപ്പോഴും നിഖിൽ വിഷയത്തിൽ വാർത്താസമ്മേളനം വിലിച്ച് നുണ പറഞ്ഞിട്ടും ആർഷോ സംരക്ഷിക്കപ്പെടുന്നു! പാർട്ടി സെക്രട്ടറിക്ക് മൗനം.എന്തുകൊണ്ട്? നിഖിൽ തോമസ് പാർട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞിരിക്കുന്നു. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നുമൊക്കെ ആരിയ സെക്രട്ടറി പറഞ്ഞിരിക്കുന്നു.
പാർട്ടി കോടതി എന്ത് നടപടി വേണമെങ്കിലും എടുക്കട്ടെ അതൊന്നും പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. അതൊക്കെ നിങ്ങളുടെ കുടുംബക്കാര്യം. ജില്ലാ നേതൃത്വം മാത്രം നിഖിൽ പാർട്ടിയെ ചതിച്ചു എന്നു പരഞ്ഞിരിക്കുന്നു. ഇതിൽ നിന്നൊക്കെ എന്താണ് സഖാവേ പാവപ്പെട്ട പൊതുജനം മനസിലാക്കേണ്ടത്.
ന്യായമായും ഞാനടക്കമുള്ള സാധാരണ ജനത്തിന് ചില സംശയങ്ങളുണ്ട്. അർഷോയ്ക്ക് മുമ്പ് ഇത്തരത്തിൽ പാർട്ടിയിലെ ആരൊക്കെ വ്യാജ രേഖയുണ്ടാക്കി അഡ്മിഷൻ എടുത്തു, എത്ര പേർ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പരീക്ഷ പാസ്സായി, എത്രപേർ വ്യാജ സർട്ടിഫിക്കറ്റുമായും, വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ജോലി നേടി....
ഇതൊക്കെ പുറത്തുവരുമെന്നതുകൊണ്ടാണോ SFI സംസ്ഥാന സെക്രട്ടറിയെ ഇത്രയധികം ചേർത്തു നിർത്തുന്നത്. അതോ, കൊലപാതക ശ്രമത്തിന് വരെ ജയിലിൽ കിടന്നിട്ടുള്ള ആർഷോ പാർട്ടിക്ക് ഒരു മുതൽക്കൂട്ടായതു കൊണ്ടോ? വിദ്യയെ പിടികിട്ടിയില്ല എന്നുപറയുന്നതിനു പിന്നിലും ഇതുപോലെ കാരണങ്ങലില്ലേ? പിന്നെ പാർട്ടി നേതൃത്വത്തിന്റഎ ഈ ഇരട്ത്താപ്പ് കാണുമ്പോൾ, മുതിർന്ന നേതാക്കളെ ഒക്കെ വെട്ടി നിരത്തി യുവാക്കളുടെ തരംഗം ഉണ്ടാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് ചിന്തിക്കാൻ മാലയാളികളേറെയും ചോറാണ് കഴിക്കുന്നത് സഖാക്കളേ...
അതുകൊണ്ട് SFI സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വാർത്താ സമ്മേളനം വിളിക്കണം. മാധ്യമങ്ങളോട് മാപ്പ് പറയണം. നുണ പ്രചരിപ്പിച്ചതിനും നുണക്ക് കൂട്ടു നിന്നതിനും പൊതുസമൂഹത്തോട് മാപ്പു പറയണം. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് പൊതുസമൂഹത്തോട് നുണ പറഞ്ഞതിന് ആർഷോയ്ക്കെതിരെ നടപടി എടുക്കണം. ഇനി ചായക്കടക്കാരന്റെ ഡിഗ്രി ചോദിക്കുമ്പോൾ സ്വന്തം ഡിഗ്രി വ്യാജമാണോ എന്നുകൂടി ഉറപ്പുവരുത്തുന്നത് നന്നാവും.
https://www.facebook.com/Malayalivartha
























