തമിഴകത്തെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങ്ള്‍ കടുപ്പിച്ച് ബിജെപി കളം നിറയുന്നതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് ഡിഎംകെയുടെ ആധിപത്യം ഇല്ലാതാക്കുക. എ.ഐ.ഡി എം കെ യെന്ന ജയലളിത പാര്‍ട്ടിയെ ശവപ്പെട്ടിയ്ക്കുള്ളിലാക്കി കൊണ്ട് ബിജെപിയും ഡിഎംകെയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നതെന്ന വരുത്തി തീര്‍ക്കുക

തമിഴകത്തെ എം.കെ. സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങ്ള്‍ കടുപ്പിച്ച് ബിജെപി കളം നിറയുന്നതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്. ഒന്ന് ഡിഎംകെയുടെ ആധിപത്യം ഇല്ലാതാക്കുക. എ.ഐ.ഡി എം കെ യെന്ന ജയലളിത പാര്‍ട്ടിയെ ശവപ്പെട്ടിയ്ക്കുള്ളിലാക്കി കൊണ്ട് ബിജെപിയും ഡിഎംകെയുമാണ് നേര്‍ക്കുനേര്‍ പോരാടുന്നതെന്ന വരുത്തി തീര്‍ക്കുക. ഈ രണ്ട് ലക്ഷ്യങ്ങള്‍ക്കുമായി ബിജെപിയ്ക്ക് വഴി തുറന്നു കൊടുത്തതും ഡി എം കെ തന്നെയാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഏതൊക്കെ വിധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉപദ്രവിക്കാമെന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്നത്.
ബി.ജെ.പി. യോഗത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജൂണ്‍ പത്തിന് രാത്രി ചെന്നൈയില്‍ വിമാനമിറങ്ങിയയുടന്‍ പുറത്തുള്ള തെരുവുവിളക്കുകളെല്ലാം അണഞ്ഞു. ഇരുണ്ട തെരുവിലൂടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഗിണ്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് നീങ്ങിയത്. ബോധപൂര്‍വമാണ് ഈ വൈദ്യുതിമുടക്കമെന്നു പറഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. ആകസ്മികമായിരുന്നു അതെന്ന് തമിഴ്നാട് വൈദ്യുതിമന്ത്രി സെന്തില്‍ ബാലാജിയക്ക് വിശദീകരിക്കേണ്ടിയും വന്നു. വിവാദം പക്ഷേ, അതോടെ കെട്ടടങ്ങിയില്ല.
വൈദ്യുതിമന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയുടെ വീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും രണ്ടാം ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തി. അടുത്തദിവസം പുലര്‍ച്ചെ അദ്ദേഹം അറസ്റ്റിലായി. കേന്ദ്രവും സംസ്ഥാനവും തമ്മില്‍, ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍, ബി.ജെ.പി.യും ഡി.എം.കെ.യും തമ്മില്‍ പുതിയ പോരിന് വഴിവെയ്ക്കുന്നതായിരുന്നു ബാലാജിയുടെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും.
അമിത് ഷാ എത്തിയപ്പോള്‍ വൈദ്യുതി മുടങ്ങിയത് ആകസ്മികമായിരുന്നു എന്നതുപോലെ, ഇ.ഡി.യുടെ റെയ്ഡ് അമിത് ഷായുടെ വരവിനു പിന്നാലെയായതും യാദൃച്ഛികമായിരുന്നു എന്ന് കരുതാവുന്നതേയുള്ളൂ. സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, സുപ്രീംകോടതി വിധിയുടെ ബലത്തില്‍, അതിനുമുമ്പുതന്നെ സെന്തില്‍ ബാലാജിക്കെതിരേ ഇ.ഡി.ക്ക് നടപടിയെടുക്കാനാകുമായിരുന്നു.
എന്നിട്ടും അമിത് ഷായുടെ വരവും വൈദ്യുതി മുടക്കവും കൂടിയായപ്പോഴാണ് സംശയം ബലപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സെന്തില്‍ ബാലാജിയുടെ അഴിമതിക്കെതിരേ എം.കെ. സ്റ്റാലിന്‍ ആഞ്ഞടിച്ചപ്പോള്‍ ബാലാജി എ.ഐ.എ.ഡി.എം.കെ.യിലായിരുന്നു. ജയലളിത മന്ത്രിസഭയില്‍ 2011 മുതല്‍ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന അദ്ദേഹം ഇടയ്ക്ക് ജയലളിതയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടയാളാണ്. ജയലളിതയുടെ ശക്തനും വിശ്വസ്തനുമായ മന്ത്രിയായിരുന്നു ബാലാജിയെന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് സ്റ്റാലിന്‍ അദ്ദേഹത്തെ ഡിഎംകെയിലേയ്ക്ക് ക്ഷണിച്ചിരുത്തിയത്. സ്റ്റാലിന്‍ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പുതിയ ദ്രാവിഡ പാര്‍ട്ടിയുമായി ബാലാജി വിലപേശല്‍ നടത്തുമെന്നുറപ്പായിരുന്നു.
ഗതാഗതവകുപ്പില്‍ വിവിധ തസ്തികകളില്‍ നിയമനം നല്‍കാമെന്നു പറഞ്ഞ് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ കോഴവാങ്ങി എന്നതാണ് ബാലാജിക്കെതിരേ അന്നുയര്‍ന്ന ആരോപണം. വൈകോയുടെ എം.ഡി.എം.കെ.യില്‍ തുടങ്ങി എ.ഐ.എ.ഡി.എം.കെ.യിലൂടെ മന്ത്രിയായി ദിനകരന്റെ എ.എം.എം.കെ. വഴി ഡി.എം.കെ.യിലെത്തിയയാളാണ് ബാലാജി. കരൂരും കോയമ്പത്തൂരും സേലവും ദിണ്ടിക്കലുമെല്ലാം അടങ്ങുന്ന കൊങ്കുനാടു മുഴുവന്‍ ശക്തമായ സ്വാധീനമുള്ള അദ്ദേഹം എ.ഐ.എ.ഡി.എം.കെ.ക്കൊപ്പമായിരുന്ന പ്രബലരായ ഗൗണ്ടര്‍ സമുദായത്തെ ഡി.എം.കെ.യോട് അടുപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതു കണക്കിലെടുത്താണ് പല മുതിര്‍ന്നനേതാക്കളെയും തഴഞ്ഞ് വൈദ്യുതി, എക്സൈസ് വകുപ്പുകള്‍ ബാലാജിക്ക് നല്‍കാന്‍ സ്റ്റാലിന്‍ തയ്യാറായത്.
ഏതുവിധേനയും തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി. പ്രതീക്ഷവെച്ചുപുലര്‍ത്തുന്ന മേഖലയാണ് കൊങ്കുനാട്. കരൂര്‍ മണ്ഡലത്തില്‍ അനായാസ വിജയംനേടിയ ബാലാജി അടുത്തുള്ള അരവക്കുറിച്ചിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ പരാജയം ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അതിനുശേഷം അണ്ണാമലൈയും ബാലാജിയും തമ്മില്‍ പലവട്ടമുണ്ടായ വാക്‌പോര് പലപ്പോഴും വ്യക്തിപരമായ ആക്രമണങ്ങളോളം നീളുകയും ചെയ്തു.
തമിഴ്നാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഒരു ചെങ്കോല്‍ പ്രതിഷ്ഠിച്ചു. ചെങ്കോല്‍ പ്രതിഷ്ഠയ്ക്കുള്ള പാരിതോഷികമായി തമിഴ്നാട്ടില്‍നിന്ന് 25 സീറ്റെങ്കിലും ബി.ജെ.പി. സഖ്യത്തിന് നല്‍കണമെന്ന് അമിത് ഷാ ഇവിടെവന്നു പ്രസംഗിച്ചിരുന്നു. ഡി.എം.കെ. നേതൃത്വത്തിനെതിരേയുള്ള അഴിമതി ആരോപണങ്ങളടങ്ങിയ ഡി.എം.കെ. ഫയല്‍സുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തുവന്നു.
അതിനുപിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവട്ടം ആദായനികുതി റെയ്ഡ് നടന്നു.. സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യുടെ അനിഷേധ്യ നേതാവായിരുന്ന അമ്മ ജയലളിതയും അഴിമതിക്കാരിയായിരുന്നു എന്ന സൂചനയുമായി അണ്ണാമലൈ പ്രസ്താവന നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. സഖ്യം തകരാന്‍ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍ പരത്തിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ പോരാട്ടം ബി.ജെ.പി.യും ഡി.എം.കെ.യും തമ്മിലാണെന്ന് അണ്ണാമലൈ തുറന്നടിച്ചതോടെ ബിജെപിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന് സ്ഥാപിച്ചെടുക്കാനായി. ജയലളിതയുടെ പാര്‍ട്ടി പല കഷണങ്ങളായി പിരിയുകയും ചെയ്തു.
https://www.facebook.com/Malayalivartha
























