കോടതി വരാന്തയില്‍ പോലും നില്ക്കാത്ത കേസുകള്‍ കെട്ടിപ്പൊക്കി രാഷ്ട്രീയ വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സരിത, സോളാര്‍ പോരാട്ടങ്ങളുടെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ തലവര എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ ഒന്നല്ല ഒട്ടനവധി ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണ കമ്മിഷനുമില്ല, ജുഡീഷ്യല്‍ കമ്മിഷനുമില്ല
കോടതി വരാന്തയില്‍ പോലും നില്ക്കാത്ത കേസുകള്‍ കെട്ടിപ്പൊക്കി രാഷ്ട്രീയ വിപ്ലവം സൃഷ്ടിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയ സരിത, സോളാര്‍ പോരാട്ടങ്ങളുടെ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ തലവര എല്ലാവരും കണ്ടതാണ്. ഇപ്പോള്‍ ഒന്നല്ല ഒട്ടനവധി ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണ കമ്മിഷനുമില്ല, ജുഡീഷ്യല്‍ കമ്മിഷനുമില്ല. പകരം ആരോപണമുന്നയിക്കുന്നവരെ ലക്ഷ്യമിട്ടുള്ള കേസുകളെടുത്ത് കേരള പോലീസിന്റെ വീര്യം തന്നെ ചോര്‍ത്തിക്കളയുകയാണ്.
പാര്‍ട്ടിക്കാര്‍ നല്കുന്ന കേസുകളില്‍ നടപടിയെടുക്കാന്‍ ഐപിസിയില്‍ വകുപ്പില്ലെന്ന് അറിയുന്ന പോലീസുകാര്‍ സര്‍ക്കാര്‍ നടപടി കണ്ട് പൊട്ടിച്ചിരിക്കുകയാണ്. സിപിഎം സേവകരായ പോലുസുകാര്‍ മാത്രം സര്‍ക്കാര്‍ ഖജനാവിലെ പണം നശിപ്പിക്കാനായി അന്വേഷണം എന്ന പ്രഹസനവുമായി നാടൊട്ടുക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിര്‍വ്വീര്യമാക്കപ്പെട്ട പോലീസ് സംവിധാനത്തിന്റെ ഉണര്‍വ്വിനായി കേരളം കാത്തിരിക്കുന്നത് പുതിയ ഡിജിപിയുടെ വരവിനായാണ്.
എതിര്‍ശബ്ദങ്ങളെ പാര്‍ട്ടിയെ കൊണ്ട് അടിച്ചമര്‍ത്താന്‍ നോക്കിയിട്ട് വിജയിക്കാനാവാത്തതു കൊണ്ടിപ്പോള്‍ പോലീസിനെ ആയുധമാക്കി എടുത്തിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം കേസുകളില്‍പ്പെടുത്തുകയാണിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എ ഐ ക്യാമറ വിഷയം പ്രതിപക്ഷം കടുപ്പിച്ചപ്പോള്‍ മുഖ്യന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കേസെടുക്കാന്‍ ഉത്തരവും നല്കി അമേരിക്കയ്ക്ക് വണ്ടി കയറിയതാണ്.അവിടെയിരുന്ന് കെ.സുധാകരനേയും, രമേശ് ചെന്നി്ത്തലയേയും കുരുക്കിട്ട് മുറുക്കി. പിണറായി ഭരണം കഴിയുമ്പോള്‍ കേരളത്തില്‍ കേസില്‍ പെടാതെ പ്രതിപക്ഷത്ത് നേതാക്കളൊന്നും അവശേഷിക്കാന്‍ സാധ്യതയില്ല.
വി.ഡി.സതീശന്‍ വിദേശ ഫണ്ട് തട്ടിപ്പു നടത്തി പുനര്‍ജനി പദ്ധതി നടപ്പിലാക്കിയെന്നാണ് പിണറായി പോലീസ് കണ്ടെത്തിയിരിക്കുന്ന കേസ്. കെ.സുധാകരനാകട്ടെ പോക്‌സോയും തോളിലേറ്റി കൊടുത്തിട്ടുണ്ട്. പണ്ടെങ്ങോ പറഞ്ഞ് കളഞ്ഞ ബാര്‍ കോഴകേസാണ് ചെന്നിത്തലയ്ക്ക് പിണറായി വക സംഭാവന. ബാര്‍ക്കോഴ കേസാകുമ്പോള്‍ എല്‍ഡിഎഫ് പാളയത്തിലുള്ള മാണി ഗ്രൂപ്പിന്റെ കാര്യവും കഷ്ടത്തിലാകും. കെ.എം.മാണിയെ ഒഴിച്ചു നിറുത്തി ബാര്‍ക്കോഴ കേസ് അന്വേഷിക്കാനാവില്ലല്ലോയെന്നതാണ് അതിന്റെയൊരു രീതി. അന്തം വിട്ട പ്രതി എന്തും ചെയ്യും എന്നു പറഞ്ഞതുപോലെ എസ് എഫ് ഐയും , സിപിഎമ്മും കാട്ടികൂട്ടുന്ന കൊള്ളരുതായ്മകള്‍ കൊണ്ട് പൊറുതിമുട്ടിയ പിണറായി വിജയനും, എം.വി.ഗോവിന്ദനും അരിക്കൊമ്പനെ പോലെ തകിടം മറിച്ചാണ് യാത്ര ചെയ്യുന്നത്.
മോന്‍സന്‍ മാവുങ്കല്‍ പ്രതിയായിട്ടുള്ള വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ തെളിവുണ്ടെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആര്‍.റെസ്റ്റം പറഞ്ഞിരിക്കുന്നത്. തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ കേസില്‍ പ്രതി ചേര്‍ത്തു റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പോക്‌സോ കേസുമായി സുധാകരന് ബന്ധമില്ലെന്ന് ഡിവൈഎസ്പി ഉറപ്പിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ സംഘത്തിന് കിട്ടാത്ത വിവരങ്ങളാണ് എം.വി.ഗോവിന്ദന്‍ അടിച്ചു വിട്ടത്. മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോഴാണ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നുവെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷണ ഉദ്യോഗ്‌സഥനെ സമീപിച്ചത്. എം.വി.ഗോവിന്ദന്റെ പ്രസ്താവന അപക്വമായി പോയെന്ന് വിവധ കേണുകളില്‍ നിന്ന് അഭിപ്രായം ഉയരുകയും ചെയ്തിട്ടുണ്ട്.
പോക്‌സോ കേസില്‍ സുധാകരനെതിരെ മൊഴി നല്‍കാന്‍ ഡിവൈഎസ്പി റെസ്റ്റം നിര്‍ബന്ധിച്ചതായി മോന്‍സന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. പോക്‌സോ കേസില്‍ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനാല്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ് മോന്‍സനെ പാര്‍പ്പിച്ചിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് ഡിവൈഎസ്പി വൈ.ആര്‍.റെസ്റ്റമിന്റെ വാക്കുകള്‍. സുധാകരനു കേസുമായി ബന്ധമില്ലെന്നു മോന്‍സന്‍ മാവുങ്കല്‍ തന്നെ പറഞ്ഞതാണെന്നു റെസ്റ്റം ചൂണ്ടിക്കാട്ടി. അതേസമയം, പൊലീസിനെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന്, എം.വി.ഗോവിന്ദന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യത്തോടു റെസ്റ്റം പ്രതികരിച്ചു. രാഷ്ട്രീയ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലില്‍നിന്നു മോന്‍സന്‍ സുധാകരനെ വിളിച്ചിട്ടില്ലെന്നും റെസ്റ്റം വിശദീകരിച്ചു. ''ജയിലില്‍നിന്ന് ആകെ രണ്ടു പേരെ മാത്രമേ ബന്ധപ്പെടാനാകൂ. അതു നേരത്തെ എഴുതി നല്‍കുകയും വേണം. രേഖകള്‍ പരിശോധിക്കുമ്പോള്‍ മോന്‍സന്‍ ആകെ ബന്ധപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ മകനെയും അഭിഭാഷകനെയും മാത്രമാണ്. കോണ്‍ഫറന്‍സ് കോള്‍ പോലും വിളിക്കാന്‍ സാധിക്കില്ലായെന്ന് അന്വേഷമ ഉദ്യോഗസ്ഥനായ റെസ്റ്റം പറഞ്ഞതോടെ സിപിഎമ്മിന്റെ ആരോപണങ്ങളെല്ലാം അസ്ഥാനത്തായി. കെ.സുധാകരനെ പോക്‌സോ കേസില്‍ കൂടുക്കാനുള്ള പദ്ധതി പാളുകയും ചെയ്തു.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘം ഹാജരാക്കുന്ന തെളിവുകള്‍ കോടതി ശരി വച്ചാല്‍ സുധാകരന്റെ ചോദ്യം ചെയ്യലോ അറസ്റ്റോ ഇല്ലാതെ തന്നെ ക്രൈംബ്രാഞ്ചിനു കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരനെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നത്. കെ.സുധാകരനെ രാഷ്ട്രീയമായി തകര്‍ക്കുകയല്ല കേസില്‍പെടുത്തി ജയിലിലടയ്ക്കുകയെന്നതു തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. സര്‍ക്കാരും ,പാര്‍ട്ടിയും അകപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തില്‍ നിന്നും കരകയറാന്‍ കേസുകള്‍ തന്നെയാണ് മാര്‍ഗ്ഗമെന്നാണ് ഉപദേശികള്‍ സര്‍ക്കാരിന് നല്കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണറിയുന്നത്.
https://www.facebook.com/Malayalivartha
























