രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... പുടിന്‍ ഭരണകൂടത്തിനെതിരെ വിമത നീക്കം നടത്തിയ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിന്‍ ശരിക്കും വിറപ്പിച്ചു; അവസാനം വിമത നീക്കത്തില്‍ നിന്ന് പിന്‍വാങ്ങി റഷ്യ വിടുന്നു; പാചകക്കാരനില്‍ നിന്ന് വിമത മേധാവിയിലേക്ക് എത്തിയയാള്‍

ലോകത്തെ വിറപ്പിച്ച പുടില്‍ സ്വന്തം നാട്ടില്‍ ശരിക്കും വിറച്ചു. അവസാനം ഏറെ ആശ്വാസത്തോടെയുള്ള വാര്‍ത്തയും വന്നു. പുടിന്‍ ഭരണകൂടത്തിനെതിരെ വിമത നീക്കം നടത്തി പിന്‍വാങ്ങിയ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയുടെ മേധാവി യെവ്ജെനി പ്രിഗോസിന്‍ റഷ്യ വിടുന്നു. ഉടമ്പടിയുടെ ഭാഗമായി അയല്‍രാജ്യമായ ബെലാറൂസിലേക്ക് പ്രിഗോസിന്‍ മാറുമെന്നാണ് റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സായുധകലാപ ശ്രമം നടത്തിയ പ്രിഗോസിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വാഗ്‌നര്‍ സേനാ അംഗങ്ങള്‍ ബെലാറൂസിലേക്ക് മാറുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
റഷ്യക്കുവേണ്ടി യുക്രൈന്‍ യുദ്ധത്തെ മുന്നില്‍നിന്ന് നയിച്ച കൂലിപ്പട്ടാളമായ വാഗ്‌നറിന്റെ മേധാവി യെവെഗ്‌നി പ്രിഗോഷിന്‍ സായുധകലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് വിമതമേധാവിയായി മാറി. ഒറ്റദിവസംകൊണ്ട് റഷ്യന്‍നേതൃത്വം പകച്ചുപോവുകയും ചെയ്തു. വിഷയം അന്താരാഷ്ട്രതലത്തിലും ചര്‍ച്ചയായി.
ഈ സമയം ആരാണ് പ്രിഗോഷിന്‍ എന്നറിയണം. യുക്രൈന്‍യുദ്ധം കൈകാര്യംചെയ്തതില്‍ റഷ്യന്‍ സൈനിക നേതൃത്വത്തെ നിരന്തരം വിമര്‍ശിച്ച പ്രിഗോഷിന്‍, പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ ഒരിക്കലും നേരിട്ടുവിമര്‍ശിക്കാന്‍ തയ്യാറായില്ല. അത്രയ്ക്കുണ്ടായിരുന്നു അവര്‍ തമ്മിലുള്ള ഇഴയടുപ്പം. കൂലിപ്പട്ടാളം തിരിഞ്ഞുകുത്തിയപ്പോള്‍ പുടിന്‍ കടുത്തഭാഷയില്‍ പ്രതികരിച്ചെങ്കിലും പ്രിഗോഷിന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചതുമില്ല. പുതിന്റെ സ്വന്തംനാടായ സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗാണ് പ്രിഗോഷിനിന്റെയും ദേശം.
ചെറുപ്പംമുതലേ കുറ്റകൃത്യ വാസനയുണ്ടായിരുന്ന പ്രിഗോഷിന്‍, 1979-ല്‍ 18-ാം വയസ്സിലാണ് ആദ്യമായി ക്രിമിനല്‍ക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത്. മോഷണക്കുറ്റത്തിന് രണ്ടുവര്‍ഷം തടവ്. കവര്‍ച്ച പതിവാക്കിയ പ്രിഗോഷിന്‍ 13 വര്‍ഷത്തെ തടവിന് വീണ്ടും ശിക്ഷിക്കപ്പെട്ടു. എട്ടുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗില്‍ 'ഹോട്ട് ഡോഗ്' വില്‍ക്കുന്ന ഒരു ഹോട്ടല്‍ശൃംഖല സ്ഥാപിച്ചു. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെയും അല്ലാതെയും ബിസിനസ് തഴച്ചുവളര്‍ന്നു. 1990-കളില്‍ റഷ്യയിലുടനീളം ആഡംബര ഭക്ഷണശാലകള്‍ തുറന്നു.
പ്രിഗോഷിനിന്റെ ഭക്ഷണ ശാലകളിലെ നിത്യസന്ദര്‍ശകനായിരുന്നു പുടിന്‍. 'ന്യൂ ഐലന്‍ഡ്' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഒഴുകുന്ന ആഡംബര റെസ്റ്റോറന്റായിരുന്നു പുടിന്റെ ഇഷ്ടകേന്ദ്രം. നെവാനദിയിലൂടെ സഞ്ചരിക്കുന്ന ഒരു ബോട്ടായിരുന്നു ഇത്. പ്രസിഡന്റായശേഷം ഇവിടെവെച്ചാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയെത്തുന്ന അതിഥികളെ പുടിന്‍ സ്ഥിരമായി സത്കരിക്കാറ്.
2000-ല്‍ ജപ്പാന്‍ മുന്‍പ്രധാനമന്ത്രി യോഷിറോ മോറിക്കൊപ്പം ന്യൂഐലന്‍ഡിലെത്തിയപ്പോഴാണ് പുതിന്‍ പ്രിഗോഷിനെ ആദ്യമായി കാണുന്നത്. ഉടമയായിട്ടും അതിഥികള്‍ക്ക് മടികൂടാതെ ഭക്ഷണം വിളമ്പുന്ന പ്രിഗോഷിനിന്റെ വ്യക്തിത്വം പുടിനെ ആകര്‍ഷിച്ചു. 2003-ലെ തന്റെ പിറന്നാളാഘോഷം ന്യൂഐലന്‍ഡില്‍വെച്ച് സംഘടിപ്പിക്കാന്‍ പുടിന്‍ പ്രിഗോഷിനോട് ആവശ്യപ്പെട്ടത് ഇരുവരും തമ്മിലുള്ള അടുപ്പംകൂട്ടി.
2014-ലെ യുക്രൈന്‍ അധിനിവേശത്തിനുശേഷമാണ് പ്രിഗോഷിന്‍ ഒരു സാധാരണവ്യവസായി ആയിരുന്നില്ലെന്ന സൂചനകള്‍ പുറത്തുവരുന്നത്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍ നിഴല്‍യുദ്ധം നയിക്കുന്നത് പ്രിഗോഷിനിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സൈനികകമ്പനിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 'വാഗ്‌നര്‍ സംഘം' എന്നവര്‍ അറിയപ്പെട്ടു. നാസിസത്തില്‍ ആകൃഷ്ടരായ ഇവരുടെ കമാന്‍ഡര്‍മാര്‍ അന്ന് നാസിചിഹ്നങ്ങള്‍ ഉപയോഗിച്ചതായും പറയപ്പെടുന്നു.
എന്നാല്‍, ഇതിനുനേരെ വിരുദ്ധമായിരുന്നു 2022 ഫെബ്രുവരി 24-ന് ആരംഭിച്ച യുക്രൈന്‍യുദ്ധത്തില്‍ റഷ്യ സ്വീകരിച്ച നയം. യുക്രൈനെ നാസിമുക്തമാക്കുമെന്നായിരുന്നു പുടിന്റെ അജന്‍ഡകളിലൊന്ന്. യുക്രൈനുപുറമേ ആഫ്രിക്കയിലും അതിനപ്പുറവും സജീവമായിരുന്നു വാഗ്‌നര്‍സേന. ക്രെംലിന്‍ ഭരണകൂടത്തിന്റെ രഹസ്യഅജന്‍ഡകള്‍ ലോകമെമ്പാടും നടപ്പാക്കുകയായിരുന്നു ലക്ഷ്യം. സിറിയയില്‍ ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിന് നല്‍കിയ പിന്തുണമുതല്‍ മാലിയിലെ ഫ്രഞ്ച് സ്വാധീനത്തെ ചെറുക്കുന്നതില്‍വരെ വാഗ്‌നര്‍സേനയ്ക്ക് സ്വാധീനമുണ്ടായിരുന്നു.
എന്തുകൊണ്ട് ലോകമെമ്പാടും വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സൈനിക കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നതിനും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രിഗോഷിനെ പുതിന്‍ ഉപയോഗിച്ചു എന്നത് ഇപ്പോഴും ചോദ്യ ചിഹ്നമായി നില്‍ക്കുന്നു.
"
https://www.facebook.com/Malayalivartha


























