കേരള രാഷ്ട്രീയം കലങ്ങി മറിയുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് മുന്നേറ്റമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ

വിഷം ചീറ്റുന്ന വര്‍ഗീയത ഒരു വശത്ത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാന്‍ യു.ഡി.എഫ്. നിലപാടുകള്‍ പിഴച്ച് മേല്‍കൈ നേടാന്‍ കഴിയാതെ എല്‍.ഡി.എഫ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാന രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഹിന്ദു വര്‍ഗീയ അജണ്ടയുമായി എസ്.എന്‍.ഡി.പിയും ബി.ജെ.പി യും കൈകോര്‍ക്കുമ്പോള്‍, എക്കാലവും എല്‍.ഡി.എഫിനെ ശക്തമായി നിലനിര്‍ത്തിയിരുന്ന ഈഴവ വോട്ടുകള്‍ ബി.ജെ.പി യിലേക്ക് ഒഴുകുമോ എന്നതാണ് ഏറെ ആകാംക്ഷയുണര്‍ത്തുന്നത്.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഒരു ട്രന്റായി അംഗീകരിക്കാന്‍ യുഡി.എഫ് നേതാക്കള്‍ തയ്യാറല്ല. വിഭാഗീയതയും, വിമതരും തളര്‍ത്തിയ തെരഞ്ഞെടുപ്പു ഗോദയില്‍ യു.ഡി.എഫ് ദുര്‍ബലരായിരുന്നു. മുസ്ലീം ലീഗുമായി കടുത്ത അഭിപ്രായ വ്യത്യാസത്തിലായിരുന്നു കോണ്‍ഗ്രസ്. ജനതാദള്‍, ആര്‍.എസ്.പി, കേരളാകോണ്‍ഗ്രസ് തുടങ്ങിയ ഘടകകക്ഷികളൊക്കെ കോണ്‍ഗ്രസുമായി പോരിലായിരുന്നു. പലയിടങ്ങളിലും, പ്രതേ്യകിച്ച് മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് കക്ഷികള്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചു.
ഇന്ത്യയില്‍ പല സ്ഥലത്തും കത്തിപ്പടര്‍ന്ന ബീഫ് വിവാദം കേരളഹൗസ് സംഭവത്തോടെ കത്തിയാളിയ സന്ദര്‍ഭം. തമ്മിലടിച്ചും, ഗ്രൂപ്പ് പോര് നടത്തിയും സ്വയം പ്രതിരോധത്തിലായ യു.ഡി.എഫി ന് ബി.ജെ.പി. യെ കടന്നാക്രമിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ആഞ്ഞടിച്ച് എല്‍.ഡി.എഫ് ന്യൂനപക്ഷ പിന്തുണ നേടുന്നതില്‍ വിജയിച്ചു.
ബാര്‍കോഴ വിവാദത്തില്‍ കെ.എം. മാണിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി വന്ന ടൈമിംഗ് എല്‍.ഡി.എഫിന് മൈലേജുണ്ടാക്കി. അച്യുതാനന്ദനെ മുന്‍നിര്‍ത്തിയുള്ള മത്സരം, തദ്ദേശഭരണ തെരഞ്ഞെടുപ്പ് എല്‍.ഡി. എഫിന്റേതാക്കാന്‍ അവര്‍ക്കു കഴിഞ്ഞു
തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രം ട്രെന്റ് നിശ്ചയിക്കാനാവാത്ത സ്ഥിതിയാണ് പിന്നീട് ഉണ്ടായത്. ശാശ്വതീകാനന്ദയുടെ കൊലപാതകവും, മൈക്രോഫിനാന്‍സ് തട്ടിപ്പുകഥകളും ചേര്‍ന്ന പുകമറ വെള്ളാപ്പള്ളിയെ സംശയ നിഴലിലാക്കിയ സമയമായിരുന്നു അത്. എസ്.എന്‍.ഡി.പി യുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവും അണികളുടെ പിന്തുണയും വിജയിക്കുമോ എന്ന് എല്ലാവരും സംശയിച്ചകാലം. അതില്‍ നിന്നും വെള്ളാപ്പള്ളി ഏറെ മുന്‍പോട്ട് പോയിരിക്കുന്നു.
ഈഴവ വിഭാഗത്തിന്റെ വലിയൊരു പിന്തുണ നേടിയെടുക്കാനും ഭൂരിപക്ഷ വികാരമുണര്‍ത്തി അവരെ ബി.ജെ.പി. യിലേക്ക് കൊരുത്തിടാനും സമത്വമുന്നേറ്റ യാത്രയിലൂടെ വെള്ളാപ്പള്ളിയ്ക്കു കഴിഞ്ഞു. ഒടുവില്‍ വെള്ളാപ്പള്ളിജി എന്നുപറഞ്ഞ് സാക്ഷാല്‍ മോദി തന്നെയെത്തി. ഈ വികാരത്തെ ഉച്ഛസ്ഥായിയിലെത്തിക്കാനും വെള്ളാപ്പള്ളിക്കു കഴിഞ്ഞു. ഈ പ്രകടമായ മുന്നേറ്റം തീര്‍ച്ചയായും എല്‍.ഡി.എഫിനു ദോഷമാകും എന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനു ശേഷം കെ.എം. മാണിയെ ഒറ്റ തിരിഞ്ഞാക്രമിച്ച എല്‍.ഡി.എഫ് ക്രിസ്ത്യന്‍ സമുദായത്തെ വേദനിപ്പിച്ചു എന്ന തോന്നല്‍ അവര്‍ക്കുണ്ട്. രാജിവച്ചു പാലായിലേക്കു തിരിച്ച കെ.എം. മാണിക്കു കിട്ടിയ വരവേല്‍പുകള്‍ ഇതിനു തെളിവായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യന്‍ സാമുദായിക പിന്തുണ ഉറപ്പിക്കുന്നതില്‍ കേരളകോണ്‍ഗ്രസ് പരാജയപ്പെട്ടില്ല എന്നു ചൂണ്ടിക്കാട്ടുമ്പോള്‍ തന്നെ കേരളകോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങളെ മുന്നണികളുടെ വിജയ പരാജയങ്ങളുമായി ചേര്‍ത്തു വയ്‌ക്കേണ്ടി വരും.
ചുരുക്കത്തില്‍ കലങ്ങിമറിഞ്ഞ ഈ രാഷ്ട്രീയ അവസ്ഥയില്‍ വ്യക്തമായ ഒരു സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ബി.ജെ.പി. എല്‍.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് മുന്നേറ്റമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























