അതി ബുദ്ധി വിനയാകുന്ന ആശങ്കയില്‍ ചെന്നിത്തല, കമ്മീഷനെ പ്രകോപിപ്പിച്ചതും, സ്പീക്കറുമായി ഉടക്കിയതുമെല്ലാം ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വേലയെന്ന് എ ഗ്രൂപ്പ്, കത്തില്‍കുത്തില്‍ അമര്‍ഷവുമായി ഹൈക്കമാന്‍ഡും

എലിയെ പേടിച്ച് ഇല്ലം ചുട്ട് രമേശ് ചെന്നിത്തല. കത്തുന്ന പുരയില്‍ നിന്ന് കഴിക്കോലു പോലും ഊരാനാവാത്ത കുരുക്കില്‍ ആഭ്യന്തരമന്ത്രി. കത്തു തിരിഞ്ഞു കുത്തി. സംശയമുനയില്‍ നില്‍ക്കുന്ന ചെന്നിത്തല ചെയ്തു കൂട്ടുന്ന എല്ലാ നീക്കങ്ങളും കോണ്‍ഗ്രസിന്റെയും .യുഡിഎഫിന്റെയും തകര്‍ച്ചയിലേക്ക്
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതു മുതല്‍ തുടങ്ങിയതാണ് യുഡിഎഫിന്റെ ഈ വിധി വൈപരീത്യം ആകെ കൂടി വന്ന ഒരു സോളാര്‍ സമരത്തെ പൊളിച്ചടുക്കി സാമാന്യം നല്ല ഇമേജും വികന കാഴ്ചപ്പാടുള്ള മന്ത്രിസഭയെന്നും പറയിപ്പിച്ച് ഒറ്റ എം എല്‍എയുടെ മാത്രം പിന്തുണയില്‍ ഭരണം ഉരുട്ടിയ മുഖ്യമന്ത്രിക്ക് കിട്ടിയ ഇരുട്ടടിയായിരുന്നു ആഭ്യന്തരമന്ത്രിയുടെ ചില നീക്കങ്ങള്‍.
തിരുവഞ്ചൂരിന്റെ കൈയ്യില്‍ ആഭ്യന്തരം സാമാന്യം ഭദ്രമായിരുന്നു. ടിപി വധമൊക്കെ തിരുവഞ്ചൂര്‍ നന്നായാഘോഷിച്ചു. ആകെ കൂടി സോളാറില്‍ പോയി ശാലുമോനോന്റെ കരിക്കു കുടിച്ചു എന്നു മാത്രം,. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി നന്നായി വട്ടം കറക്കി. ഒടുവില്‍ മുഖ്യമന്ത്രിയായില്ലെങ്കിലും ഒരു മന്ത്രിയെങ്കിലും ആയാല്‍ മതി എന്ന ഘട്ടമെത്തിയപ്പോള്‍ കേന്ദ്രം ഇടപെട്ട് ആഭ്യന്തരമന്ത്രിയാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രതിച്ഛായ നഷ്ടമായെന്നും ഭൂരിപക്ഷ പിന്തുണ നഷ്ടമായെന്നും കാണിച്ചു പുറത്തു വന്ന കത്തിന്റെ പിതൃത്വം പോലും ഏറ്റെടുക്കാനാളില്ലാത്ത അവസ്ഥ ഇപ്പോള്‍ കേരളത്തിന്റെ പ്രധാന ചര്‍ച്ചയാണ്. നേതൃമാറ്റം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തുന്ന നീക്കങ്ങളുടെ അവസാന രാഷ്ട്രീയ അടവായി രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നു.
ബാര്‍ക്കോഴയിലും, സോളാറിലും മുഖ്യമന്ത്രിയും ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നവരെയും തളര്‍ത്തുക മാത്രമായിരുന്നു രമേശ് ചെന്നിത്തലയുടെ ഓരോ നീക്കവും. കെ എം മാണിക്കെതിരായ ക്വിക്ക് വെരിഫിക്കേഷനും എഫ് ഐ ആര്‍ ഉം അന്വേഷണ മാമാങ്കവുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. സോളാര്‍ കമ്മീഷനെ പ്രകോപിപ്പിക്കുന്ന നിരന്തര കമന്റുകള്‍. ജുഡീഷ്യല്‍ കമ്മീഷനെ വിമര്‍ശിക്കുക വഴി സര്‍ക്കാരിനെതിരെ കമ്മീഷനെ തിരിക്കുകയായിരുന്നു ഉദ്ദേശ്യമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
സിഡി വിവാദം എലിപോലെ പോയെങ്കിലും കത്തിലെ കുത്ത് കോണ്‍ഗ്രസ്സിനെ രണ്ടുവഴിക്കാക്കി. ജനം മടുത്ത ഗ്രൂപ്പ് വൈര്യം ഇപ്പോഴും ചെന്നിത്തല ഉള്ളില്‍ സൂക്ഷിക്കുന്നതിന് വ്യക്തമായ തെളിവായി കത്ത് ഉറഞ്ഞ് തുള്ളുകയാണ്. എന്റെ കത്ത് ഇങ്ങനല്ലെന്ന് പറയുന്ന ചെന്നിത്തല എങ്കില്‍ ആരെഴുതിയ കത്താണതെന്ന് അന്വേഷിക്കാനുള്ള തന്റേടം കാണിക്കണം.
വെടക്കാക്കി തനിക്കാക്കുക എന്ന കളിയാണ് ചെന്നിത്തലയുടേത്. അത് മറ്റാരെക്കാളും നന്നായി ഉമ്മന്‍ചാണ്ടിക്കറിയാം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിച്ഛായ നഷ്ടമായെന്നും ഭൂരിപക്ഷ വോട്ടുകള്‍ മുന്നണിയില്‍ നിന്നും അകന്നെന്നും കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് പോകാന്‍ മാത്രം വൈര്യം കോണ്‍ഗ്രസിലെ ആര്‍ക്കാണുള്ളതെന്ന് മുഖ്യന് വ്യക്തം. നേതൃമാറ്റം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തുന്ന നീക്കങ്ങളിലെ അവസാനത്തേതായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏതായാലും കത്ത് വിവാദം കൊഴുക്കുകയാണ്.
അടുത്തിടെയുണ്ടായ രണ്ട് നീക്കങ്ങള്‍ ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹത്തിന് തെളിവായി കാണുന്നു. സോളാര്‍ കമ്മീഷന്‍ ജസ്റ്റീസ് ജി ശിവരാജനെ വിമര്‍ശിച്ചതാണ് ഇതിലൊന്ന്. സോളാറില്‍ ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട് പോയത് വേണ്ടത്ര വീണ്ടുവിചാരമില്ലെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം ജ്യൂഡീഷല്‍ കമ്മീഷനുകളെ സാധാരണ സര്‍ക്കാരിന്റെ ഭാഗത്തുള്ള ആരും വിമര്‍ശിക്കാറില്ല. ഈ കീഴ് വഴക്കമാണ് തെറ്റിക്കപ്പെട്ടത്. വ്യക്തമായി ലക്ഷ്യത്തോടെയാണ് ചെന്നിത്തല ഇത് ചെയ്തതെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍. സോളാര്‍ കമ്മീഷനെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാമര്‍ശം ഉണ്ടാക്കുകയാണ്രേത ലക്ഷ്യമിട്ടത്. ബിജു രാധാകൃഷ്ണന്റെ സിഡി തേടിയുള്ള യാത്ര പൊളിഞ്ഞപ്പോള്‍ സന്തോഷിച്ചത് എ ഗ്രൂപ്പുകാരാണ്. ഇതുപോലെയാണ് മുഖ്യമന്ത്രിക്ക് എതിരായ സോളാര്‍ ആക്ഷേപമെന്ന് വാദിക്കാനായിരുന്നു ശ്രമം. എന്നാല്‍ കമ്മീഷനെ പ്രകോപിപ്പിച്ചതോടെ ഈ മുന്‍തൂക്കം നഷ്ടമായി.
സരിതയേയും മറ്റും കമ്മീഷന്‍ വിസ്തരിക്കുമ്പോള്‍ കര്‍ക്കശമായ നിലപാടാണ് എടുത്തത്. സിഡി തെളിവെടുക്കല്‍ പൊളിക്കാന്‍ ഗൂഢ ശ്രമമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വാക്കുകള്‍ക്ക് കൂടുതല്‍ ബലം പകരുന്നതായി കമ്മീഷന്റെ വിശദീകരണങ്ങളും. ഇതിന് വേണ്ടി മനപ്പൂര്‍വ്വമാണ് കമ്മീഷനെ ചെന്നിത്തല വിമര്‍ശിച്ചത്. അനവസരിത്തിലുള്ള ഇത്തരം വിമര്‍ശനങ്ങള്‍ എന്തിനാണെന്നാണ് ചോദ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍വിയില്‍ ഹൈക്കമാണ്ടിന് അയച്ച കത്തും ഇതിന് തെളിവാണ്. എല്ലാ കുറ്റവും മുഖ്യമന്ത്രിക്കും സുധീരനും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയെന്നും പറയുന്നു. ഇതില്‍ നിന്ന് തന്നെ എല്ലാം വ്യക്തമാണെന്നും എ വിഭാഗം പറയുന്നു. ഇതിന് കരുത്ത് പകരുന്നതാണ് സ്പീക്കര്‍ ശക്തനെതിരെ നിയമസഭയില്‍ നടത്തിയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പരിഗണിച്ചാണ് ബില്‍ അവതരണ ചര്‍ച്ച സ്പീക്കര്‍ നേരത്തെയാക്കാന്‍ ശ്രമിച്ചത്. എന്നിട്ടും ചെന്നിത്തല കാര്യങ്ങള്‍ വഷളാക്കി.
ബില്‍ അവതരണ ചര്‍ച്ച പൂര്‍ത്തിയായാല്‍ മാത്രമേ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയെ കാണാന്‍ പോവാന്‍ കഴിയൂ. ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ നടപടിക്രമം മൂലം വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ വിവാദമാകുമായിരുന്നു. മോദിയെ മനപ്പൂര്‍വ്വം ഉമ്മന്‍ ചാണ്ടി ഒഴിവാക്കിയെന്നും വികസനത്തേക്കാള്‍ രാഷ്ട്രീയമാണ് ഉമ്മന്‍ ചാണ്ടിക്കുള്ളതെന്നും പ്രചരണമെത്തും. ദേശീയ തലത്തില്‍ പോലും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബഹിഷ്‌കരിച്ചത് വാര്‍ത്തയാകും. നിയമസഭാ സമ്മേളനവും ബില്‍ അവതരണവുമെല്ലാം അറിഞ്ഞിട്ടും പ്രധാനമന്ത്രിയെ നാണംകെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന വിവാദം ഉയരും. ഇത് മോദിയെ പ്രതീക്ഷയോടെ കാണുന്ന ഭൂരിപക്ഷ സമുദായത്തെ ഉമ്മന്‍ ചാണ്ടിക്ക് എതിരാക്കും. ഇതിനുള്ള നാടകമാണ് നിയമസഭയില്‍ ചെന്നിത്തല നടത്തിയത്. അതുകൊണ്ട് കൂടിയാണ് സ്പീക്കര്‍ കടുത്ത നിലപാട് എടുത്തത്.
ദോശ ചുടുന്നത് പോലെ ബില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ സ്പീക്കര്‍ ബഹിഷ്‌കരണം നടത്തിയത് മുഖ്യമന്ത്രിയുടെ കൂടെ അറിവോടെയാണെന്നാണ് സൂചന. ചെന്നിത്തല വിളിച്ച് ഖേദപ്രകടനം നടന്ന ശേഷം സഭയില്‍ എത്തിയാല്‍ മതിയെന്ന നിലപാട് എ ഗ്രൂപ്പും എടുത്തു. ഇതാണ് നടപ്പിലായത്. ഇതിനൊപ്പം ചെന്നിത്തലയുടെ ഇരട്ടമുഖം കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ അറിയിക്കാനും കഴിഞ്ഞു. അനാവശ്യവിവാദമുണ്ടാക്കിയതിനെതിരെ ഹൈക്കമാണ്ടില്‍ സ്പീക്കറോട് അടുത്ത വൃത്തങ്ങള്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് ഇടപെടുന്നത്. ഫലത്തില്‍ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ നീക്കങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നുവെന്നാണ് കോണ്‍ഗ്രസില്‍ നിന്നുള്ള വിലയിരുത്തല്‍. എകെ ആന്റണിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ ചെന്നിത്തലയ്ക്ക് കൂടുതല്‍ തിരിച്ചടിയാകുന്നത്.
തോറ്റാലും കുഴപ്പമില്ല ഉമ്മന്‍ ചാണ്ടിയെ തകര്‍ക്കാനാണ് നീക്കം. ഐ ഗ്രൂപ്പിലെ ഒരുവിഭാഗം നടത്തുന്ന സംഘടിത ശ്രമത്തെ ചെറുക്കാനാണ് എ പക്ഷത്തിന്റെ നീക്കം.
സ്ഥാനമോഹങ്ങള്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് ഐ ഗ്രൂപ്പ് നടത്തുന്നത്. നെയ്യാറ്റിന്‍കര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീതിയുണ്ടായി. ഇതിനെയാണ് ഗ്രൂപ്പ് പോരുകള്‍ അട്ടിമറിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റേയും നിലപാട്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ നിലമെച്ചപ്പെടുത്താന്‍ കേരളത്തിലെ നിയമസഭാ വിജയം അനിവാര്യമാണ്. ഇതിനിടെയില്‍ മുഖ്യമന്ത്രിയേയും സഹമന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നത്. ഇത് കോണ്‍ഗ്രസിന് ദോഷം ചെയ്യും. സോളാര്‍ കമ്മീഷനെ പ്രകോപിപ്പിച്ച് മുഖ്യമന്ത്രിക്ക് എതിരെ പരമാര്‍ശം ഉണ്ടാക്കുന്നത് പാര്‍ട്ടിക്കാണ് ദോഷം.
മുഖ്യമന്ത്രിയെ വിവാദത്തില്‍ നിറച്ചു നിര്‍ത്താനുള്ള ചെന്നിത്തലയുടെ നീക്കം ഹൈക്കമാണ്ട് തടയണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാണ് അടുത്തയാഴ്ചത്തെ ഡല്‍ഹിയിലെ ചര്‍ച്ച. ആഭ്യന്തരമന്ത്രിക്ക് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ ഹൈക്കമാണ്ടിനോട് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടും. അവസാന വട്ട നീക്കങ്ങളില്‍ ആര് മേല്‍ക്കൈ നേടും എന്നതാണ് ഇനി കാണാനുള്ളത്. സകല അടവുകളും പയറ്റിത്തെളിഞ്ഞ മുഖ്യനൊപ്പം ഭാഗ്യവും കൂടിയുണ്ടെന്ന് വെള്ളാപ്പള്ളി മുട്ടിന് മുട്ടിന് പറയാറുള്ളത് പലപ്പോഴും സത്യമാകാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























