അഴിമതിക്കെതിരെ വിശുദ്ധയുദ്ധം നടത്താന്‍ രമേശ് ചെന്നിത്തലക്ക് എന്ത് യോഗ്യത.. പാപമില്ലാത്തവര്‍ കല്ലെറിയട്ടെ

എല്ലാം അഴിമതിയില്‍ മുങ്ങിത്താഴുന്നു എന്ന വിലാപം എങ്ങും.. ആരുമില്ലേ യുഡിഎഫ് തറവാട്ടില്‍ ചോദിക്കാന്‍. സംസ്ഥാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണെന്ന് വിജിലന്‍സ് ചുമതലയുള്ള ആഭ്യന്തര മന്ത്രി പറയുമ്പോള്‍ ജനം വിറങ്ങലിച്ചു നില്‍ക്കുന്നു. സ്വന്തം കഴിവ് കേടിന് മുഖ്യമന്ത്രി എന്തിന് രാജിവെക്കണം. ആഭ്യന്തര മന്ത്രിയുടെ വ്യാജ ഒപ്പിട്ട് രാജ്യം മുഴുവന്‍ പ്രചരിപ്പിച്ചത് കള്ളക്കത്താണെങ്കില്‍ ഇതു ചെയ്തയാളെ എത്രയും പെട്ടെന്നു നിയമത്തിനു മുമ്പില്‍ക്കൊണ്ടുവരേണ്ടത് ആഭ്യന്തര മന്ത്രിയുടെ ഉത്തരവാദിത്വമല്ലേ. ഇതിനെല്ലാം ഡല്‍ഹിയില്‍ മാത്രം എന്തേ തീരുമാനം. മുമ്പുണ്ടായ എല്ലാ വിവാദങ്ങളെക്കാളും കത്ത് കത്തിപ്പടരുകയാണ്. ആരെല്ലാം അതില്‍ എരിഞ്ഞു തീരുമോ.
കോണ്‍ഗ്രസിന് എന്നും ചുവടുപിഴക്കാറും തിരിച്ചടി കിട്ടാറും പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള കിടമത്സരവും ഗ്രൂപ്പ് വൈരവും മൂലമാണെന്നത് കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കാറുണ്ട്. വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതെ ഈ ഗവണ്‍മെന്റ് ഇടക്ക് വച്ച് മൂക്കും കുത്തി വീഴുമെന്നായിരുന്നു ഉമ്മന്‍ചാണ്ടി അധികാരത്തില്‍ എത്തിയപ്പോള്‍ മുതലുള്ള പല്ലവി. രാഷ്ട്രീയ തന്ത്രഞ്ജതയും സര്‍വ്വ അടികളികളും പ്രായോഗിക രാഷ്ട്രീയത്തില്‍ പയറ്റിയിട്ടുള്ള മുഖ്യന്‍ എല്ലാപ്രതിസന്ധികളെയും അതിജീവിച്ച് ഈ ഗവണ്‍മെന്റിനെ അഞ്ചാം വര്‍ഷമെന്ന തീരത്തടുപ്പിക്കുമ്പോള്‍ അതിനെ പ്രതിപക്ഷം അടക്കം എല്ലാവരും അഭിനന്ദിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ഇല്ലെങ്കില്‍പ്പോലും. എന്നാല്‍ നിലവില്‍ കേരള രാഷ്ട്രീയത്തില്‍ നാഥനില്ലാതെ കറങ്ങി നടക്കുന്ന ഈ കത്താകട്ടെ ആരെഴുതി എന്നു കണ്ടെത്താനുള്ള അന്വേഷണവും ഇപ്പോള്‍ ചെന്നിത്തല പ്രഖ്യാപിച്ചിരിക്കുകയാണ്. വേണ്ടിവന്നാല്‍ സിബിഐ തന്നെ എത്തട്ടെ. എങ്കിലും കൂട്ടത്തില്‍ നിന്നുള്ള യൂദാസിന്റെ റോള്‍ കളിക്കുന്നവരെ ജനം കല്ലെറിയുന്ന കാലം വിദൂരമല്ലെന്ന് ചെറിയ ഓര്‍മ്മപ്പെടുത്തല്‍. ശക്തനെ അശക്തനാക്കുമ്പോള്‍ സ്വയം ശക്തി ക്ഷയിപ്പിക്കരുതെന്നുമാത്രം. അത് കത്തിന്റെ രൂപത്തിലായാലും കുത്തിന്റെ രൂപത്തിലായാലും.
വെടക്കാക്കി തനിക്കാക്കുക എന്ന കളിയാണ് ചെന്നിത്തലയുടേത് എന്ന് കോണ്‍ഗ്രസ്സുകാരുടെ തന്നെ വര്‍ത്തമാനമാണ്. അത് മറ്റാരെക്കാളും നന്നായി ഉമ്മന്‍ചാണ്ടിക്കറിയാം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രതിച്ഛായ നഷ്ടമായെന്നും ഭൂരിപക്ഷ വോട്ടുകള്‍ മുന്നണിയില്‍ നിന്നും അകന്നെന്നും കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് പോകാന്‍ മാത്രം വൈര്യം കോണ്‍ഗ്രസിലെ ആര്‍ക്കാണുള്ളതെന്ന് മുഖ്യന് വ്യക്തം. നേതൃമാറ്റം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തുന്ന നീക്കങ്ങളിലെ അവസാനത്തേതായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഏതായാലും കത്ത് വിവാദം കൊഴുക്കുകയാണ്.
ബാര്‍ കോഴയിലും സോളാറിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ഒരോ നീക്കങ്ങള്‍ക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂവെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുന്നവരുടെ പക്ഷം. എങ്ങനേയും ഭരണത്തലപ്പത്ത് എത്താനുള്ള ശ്രമമാണ് ചെന്നിത്തലയുടേത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന ധാരണയെ ഹൈക്കമാണ്ടിനെ സ്വാധീനിച്ച് തിരുത്തി ഹരിപ്പാട് മത്സരിച്ചതും മുഖ്യമന്ത്രി പദത്തോടുള്ള ആഗ്രഹമാണ്. ഐ ഗ്രൂപ്പുകാരെ ഒരുമിപ്പിച്ച് വിശാല ഐ ഗ്രൂപ്പുണ്ടാക്കിയ ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങളെ കരുതലോടെയാണ് കോണ്‍ഗ്രസിലെ എ വിഭാഗം കാണുന്നത്. എന്നാല്‍ തന്ത്രജ്ഞനായ ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ അടവൊന്നും നടക്കുന്നില്ല. കെപിസിസി അധ്യക്ഷന്‍ വി എം സൂധീരനും ഉമ്മന്‍ ചാണ്ടി പക്ഷത്ത് ആയതിനാല്‍ കൂടിയാണ് ഇത്.
അടുത്തിടെയുണ്ടായ രണ്ട് നീക്കങ്ങള്‍ ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹത്തിന് തെളിവായി കാണുന്നു. സോളാര്‍ കമ്മീഷന്‍ ജസ്റ്റീസ് ജി ശിവരാജനെ വിമര്‍ശിച്ചതാണ് ഇതിലൊന്ന്. സോളാറില്‍ ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട് പോയത് വേണ്ടത്ര വീണ്ടുവിചാരമില്ലെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം ജ്യൂഡീഷല്‍ കമ്മീഷനുകളെ സാധാരണ സര്‍ക്കാരിന്റെ ഭാഗത്തുള്ള ആരും വിമര്‍ശിക്കാറില്ല. ഈ കീഴ് വഴക്കമാണ് തെറ്റിക്കപ്പെട്ടത്. വ്യക്തമായി ലക്ഷ്യത്തോടെയാണ് ചെന്നിത്തല ഇത് ചെയ്തതെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വിലയിരുത്തല്‍. സോളാര്‍ കമ്മീഷനെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാമര്‍ശം ഉണ്ടാക്കുകയാണ്രേത ലക്ഷ്യമിട്ടത്.
അടുത്തത് സ്പീക്കര്‍ ശക്തനെതിരെ നിയമസഭയില്‍ നടത്തിയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം പരിഗണിച്ചാണ് ബില്‍ അവതരണ ചര്‍ച്ച സ്പീക്കര്‍ നേരത്തെയാക്കാന്‍ ശ്രമിച്ചത്. എന്നിട്ടും ചെന്നിത്തല കാര്യങ്ങള്‍ വഷളാക്കി.
ബില്‍ അവതരണ ചര്‍ച്ച പൂര്‍ത്തിയായാല്‍ മാത്രമേ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയെ കാണാന്‍ പോവാന്‍ കഴിയൂ. ആര്‍ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭാ നടപടിക്രമം മൂലം വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ വിവാദമാകുമായിരുന്നു. ഇത് രണ്ടിനെയും ഉമ്മന്‍ചാണ്ടിയെന്ന തന്ത്രഞ്ജന്‍ പൊളിച്ചടുക്കി തന്റെ മൈലേജ് കൂട്ടി.
വിവാദങ്ങള്‍ ആയെങ്കിലും സോളാറിന്റെയും ബാര്‍ കോഴയുടെയും അത്രയും മാധ്യമങ്ങള്‍ ആഘോഷിക്കാതെ വിട്ടുകളഞ്ഞ രണ്ടു കാര്യങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയും, കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയും. കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി വിട്ടിരിക്കുകയാണ്. എന്നിട്ടും ഇതൊന്നും എന്തേ മറ്റേതുപോലെ ആഘോഷമാക്കാത്തെ. അതോ അവര്‍ ഐ ഗ്രൂപ്പിന്റെ വാത്സല്യ സന്താനങ്ങളായതുകൊണ്ടോ.
കണ്‍സ്യൂമര്‍ ഫെഡു ചെയര്‍മാന് ആരും അധികം ശ്രദ്ധിക്കാതെ വിട്ട വിഷയമാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് സാധനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോടിയുടെ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ സപ്ലൈകോ എംഡിയായ ടോമിന്‍ തച്ചങ്കരി ആദ്യം തെറിച്ചു. സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവിടുത്തെ പരിഷ്‌ക്കാരങ്ങള്‍. ചെയര്‍മാന് സഞ്ചരിക്കാനുള്ള വാഹനത്തിന്റെ ടയര്‍ വര്‍ഷത്തില്‍ മാറുന്നത് 50 തവണയും, കഴിക്കുന്ന മീനിന്റെ വില 1000 കടക്കുന്നതും തുടങ്ങി ധൂര്‍ത്തിന്റെയും അഴിമതിയുടെയും കൂത്തരങ്ങായി മാറുന്ന കാഴ്ച്ചയായിരുന്നു അവിടെ. അങ്ങനെ പാവപ്പെട്ടവന്റെ അരിക്കാര്യത്തില്‍ സഹകരണ മന്ത്രി അടക്കം കൈയ്യിട്ട് ഒരുവഴിക്കാക്കി. ഐഗ്രൂപ്പിനും ചെന്നിത്തലക്കും അടക്കം ഇതിന്റെയെല്ലാം വിഹിതം പോകണമത്രെ. ചെയര്‍മാനെ രാജിവെപ്പിച്ച് ചെന്നിത്തല ആ പ്രശ്‌നം ഒതുക്കി.
ഐ ഗ്രൂപ്പുകാരനായ ചെയര്‍മാന് നേതൃത്വം നല്‍കിയ കശുവണ്ടി കോര്‍പ്പറേഷന്‍ ഭരണം അഴിമതിയെന്നല്ല തീവെട്ടിക്കൊള്ളെയെന്ന് വിശേഷിപ്പിച്ചത് ഹൈക്കോടതിയാണ്. റിപ്പോര്‍ട്ട് നല്‍കിയ സെക്രട്ടറിയെ വിമര്‍ശിച്ചെത്തിയ ചെയര്‍മാന് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടക്കുക വരെ ചെയ്തു. ഉദ്യോഗസ്ഥനാണ് പ്രശ്‌നക്കാരനെന്ന് അദ്ദേഹം വാദിച്ചത്. തോട്ടണ്ടി കൂടിയ വിലക്ക് ഇറുക്കുമതി നടത്തി വെട്ടിച്ചത് പതിനായിരക്കണക്കിന് കോടിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെയും വിഹിതം പങ്കുവെച്ചത് അന്വേഷിക്കാന്‍ ആരുമില്ല. അഴിമതിയും സ്വജ്ജന പക്ഷപാതവും നിയന്ത്രിക്കേണ്ട ആഭ്യന്തര വകുപ്പാണ് ഇതിനെല്ലാം കുടപിടിക്കുന്നത്.
ബാര്‍ കോഴയും സിഡി വിവാദവും ലൈവ് ടെലികാസ്റ്റ് നടത്താന്‍ പായും കിടക്കയുമായി ഓടി നടന്ന മാധ്യമപ്പട ഇതെല്ലാം എന്തേ കാണുന്നില്ല. ഈ കത്തിന്റെ കാര്യത്തിലും ഒരു ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ ചെന്നിത്തല തയ്യാറാകുമോ. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുമോ.
കത്ത് തന്റേതല്ല എന്ന് ദിവസേന നൂറ് വട്ടം ആവര്‍ത്തിക്കുന്ന അദ്ദേഹം കത്തെഴുതിയത് ചെന്നിത്തലയെന്ന് ഹൈക്കമാന്‍ഡ് സ്ഥീകരിച്ചത് അറിഞ്ഞില്ലേ. അതൊ അദ്ദേഹം ഉറക്കം നടിക്കുകയാണോ. മാണിസാര്‍ രാജിവെക്കേണ്ട ഒരു സാഹചര്യവുമില്ല എന്ന് ആവര്‍ത്തിച്ചിട്ട് ചാടിച്ച് വിടാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയായിരുന്നെത് അദ്ദേഹത്തിന് പിടികിട്ടിയില്ലെങ്കിലും പൊതു ജനത്തിന് ഇപ്പോള്‍ മനസ്സിലായി. ഇനി ഭരിക്കുന്ന മുഖ്യന്റെ വലം കൈയ്യായ ആഭ്യന്തര മന്ത്രിയുടെ പേരില്‍ കത്ത് പ്രചരിച്ചാല്‍ അത് അങ്ങനല്ല എന്നു തെളിയിക്കേണ്ടത് താങ്കളുടെ ഉത്തരവാദിത്വമല്ലേ. ഇനി ഈ സംഭവം സത്യമെന്ന് തെളിഞ്ഞാല്‍ താങ്കള്‍ മന്ത്രിസ്ഥാനം രാജിവെച്ച് ഒഴിയുമോ. ധാര്‍മ്മികത ഒന്ന് ഇന്നില്ലെങ്കിലും, പിതൃത്വമില്ലാത്ത കത്തിന് ഉത്തരവാദിയെ കണ്ടെത്തേണ്ടത് സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര മന്ത്രിയുടെ ഉത്തരവാദിത്വമല്ലേ അതും സ്വന്തം പേര് സംശയ നിഴലില്‍ നില്‍ക്കുമ്പോള്‍. സീസര്‍ വിധി ന്യായം എല്ലാവര്‍ക്കും ബാധകല്ലേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























