സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പക: ലിജിയുടെ ഉയിരെടുത്തത് എന്തിനെന്ന് വെളിപ്പെടുത്തി മഹേഷ്...

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. പ്രതിയായ മഹേഷ് ലിജിയുടെ മുൻകാല സുഹൃത്തായിരുന്നുവെന്ന് കൊലപാതകം നടന്ന അന്നുതന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തിനാണ് ക്രൂരമായി യുവതിയെ കൊലപ്പെടുത്തിയത് എന്നത് വ്യക്തമായിരുന്നില്ല. ആശുപത്രിയിലെ റൂമിൽനിന്ന് കുത്തേറ്റ ലിജി ഓടുന്നതിനിടെ പിറകെപോയി പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.
അങ്കമാലി മഞ്ഞപ്ര സ്വദേശി ലിജി രാജേഷാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി മഹേഷിന്റെ കൊലക്കത്തിക്ക് ഇരയായത്. ഇരുവർക്കുമിടയിൽ മുൻപേ നിലനിന്നിരുന്ന പ്രശ്നങ്ങളെ ചൊല്ലി വാക്കേറ്റവും വഴക്കുമുണ്ടാവുകയും തുടർന്ന് കുത്തേൽക്കുകയുമായിരുന്നവെന്നാണ് പ്രാഥമിക നിഗമനം. ഇയാളിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ വീണ്ടും പിന്തുടർന്ന് മഹേഷ് പകതീരുംവരെ കുത്തിയതായും ഓടിയെത്തിയ ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും ഇയാൾ കത്തിവീശുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.
പിന്നാലെ പോലീസ് എത്തുകയും സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെ മഹേഷിനെ പിടികൂടുകയുമായിരുന്നു. ലിജിയുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടുമക്കളുടെ അമ്മയാണ് കുത്തേറ്റുമരിച്ച ലിജി. കുറേ കാലം നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പല പ്രശ്നങ്ങളാൽ അകൽച്ചയിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ പോലീസിന് മനസിലായിരുന്നു.
സ്കൂൾ കാലം മുതലുള്ള സൗഹൃദം അവസാനിപ്പിച്ചതാണ് ലിജിയെ കൊല്ലാൻ കാരണമെന്നാണ് പ്രതി മഹേഷ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സ്കൂള്‍ കാലം മുതല്‍ സൗഹൃദത്തിലായിരുന്ന ലിജി കുറച്ചുകാലമായി തന്നെ അവഗണിക്കുകയായിരുന്നുവെന്ന് പോലീസിനോടു പറഞ്ഞു. കൊലപാതകം നടന്ന ദിവസം ആശുപത്രിയിലെത്തി കാണാൻ ശ്രമിച്ചെങ്കിലും ലിജി സമ്മതിച്ചില്ല.
പിന്നീട് ഉച്ചക്ക് ഫോണില്‍ വിളിച്ച് ഇനി തന്നെ കാണാൻ ശ്രമിക്കരുതെന്നും ഫോണില്‍ വിളിക്കരുതെന്നും വിലക്കുകയായിരുന്നു. ഈ വിരോധത്തിലാണ് ഉച്ചയ്ക്ക് ആശുപത്രിയിലെത്തി മഹേഷ്, ലിജിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ലിജിയുടെ മുറിയിലെത്തിയ മഹേഷ് ഇവരെ സംസാരിക്കാനായി പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. അഞ്ചുമിനിട്ടോളം സംസാരിച്ചതിനുശേഷമാണ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിയത്.
ലിജിയുടെ നിലവിളികേട്ട് ആശുപത്രിയിലുള്ളവർ ഓടിയെത്തിയിരുന്നെങ്കിലും മഹേഷ് കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലെ നാലാം നിലയിൽ വച്ചാണ് ലിജിക്ക് കുത്തേൽക്കുന്നത്. മഹേഷ് ലിജിയെകാണാൻ ആശുപത്രിയിലെ നാലാം നിലയിൽ എത്തുകയായിരുന്നു.
കൊലപാതക ദിവസം മൂന്ന് തവണ മഹേഷ് ലിജിയെ തേടി എത്തിയിരുന്നു. രാവിലെ ലിജിയെ തേടി തുറവൂരിലെ വീട്ടിലെത്തി. തുടർന്ന് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ ചെന്നു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് മഹേഷ് ആലുവയിൽ വീട്ടിൽ ചെന്ന് കത്തി എടുത്ത് വീണ്ടും ആശുപത്രിയിലെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ ലിജി ഖത്തറിലുള്ള ഭർത്താവിനെ ഫോണിൽ വിളിച്ചു. ഇതിൽ പ്രകോപിതനായ മഹേഷ് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഫോണിലൂടെ ലിജിയുടെ കരച്ചിൽ കേട്ട ഭർത്താവ് രാജേഷ് ഉടൻ മൂക്കന്നൂരിലുള്ള ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ബന്ധു വിവരമറിയാൻ ആശുപത്രിയിലെത്തിയപ്പോൾ ലിജി മരിച്ചിരുന്നു.
ലിജിക്കു കുത്തേറ്റതിനെ തുടർന്ന് ഒട്ടേറെ ആളുകൾ ഓടിക്കൂടി. കൊലപാതകം നടത്തിയ മഹേഷ് കുറച്ചുനേരം കൂടി പരിസരത്ത് തങ്ങിയ ശേഷം കത്തി തുടച്ച് ആശുപത്രിയുടെ താഴത്തെ നിലയിൽ സന്ദർശകർ ഇരിക്കുന്ന ഭാഗത്തെത്തി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ കസേരയിലിരുന്നു. ഇതിനിടെ ആശുപത്രി ജീവനക്കാർ ആശുപത്രിയുടെ മുൻവശത്തെ പ്രവേശനകവാടം അടച്ചു. തുടർന്നാണു പൊലീസെത്തി മഹേഷിനെ പിടികൂടിയത്. കയ്യിലെ കത്തി മഹേഷ് പൊലീസിനു കൈമാറുകയും ചെയ്തു. അതേ സമയം മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ലിജിയുടെ സംസ്ക്കാരം നടന്നു.
https://www.facebook.com/Malayalivartha






















