കെ.എസ്.ആർ.ടി.സി ജീവനക്കാർ കട്ടപ്പുറത്ത്; സർക്കാരിനോട് 130 കോടി ആവശ്യപ്പെട്ടു.... സർക്കാർ ഇതിൽ എന്തു നടപടിയെടുത്തു..? ഉടൻ അറിയിക്കണം...കടുപ്പിക്കാൻ ഒരുങ്ങി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം...ജൂലായ് 31നകം ലഭിച്ചില്ലെങ്കിൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാം...

ഒന്നിനും വകയില്ലാതെ കെ എസ് ആർ ടി സി. ഓണം വരുമ്പോൾ കൊടുക്കാനുള്ള ശമ്പളം പോലും വകയില്ലാതെ നട്ടം തിരിയുകയാണ് സർക്കാർ.ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ 130 കോടി രൂപ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാർ ഇതിൽ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ശമ്പളവും പെൻഷനും വൈകുന്നതിനെതിരായ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം.കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ശമ്പള കുടിശിക നൽകണമെന്നും പെൻഷൻ നൽകിയിട്ടില്ലെങ്കിൽ എത്ര തുകയാണ് നൽകേണ്ടതെന്നും വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പെൻഷൻ നൽകിയെന്നും ജൂണിലെ ശമ്പളക്കുടിശിക നൽകാൻ സർക്കാർ 30 കോടി രൂപ അനുവദിച്ചെന്നും രണ്ടു ദിവസത്തിനുള്ളിൽ ഇതു വിതരണം ചെയ്യുമെന്നും ഓൺലൈൻ മുഖേന ഹാജരായ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ വിശദീകരിച്ചു.
തുടർന്നാണ് വരും മാസങ്ങളിലെ ശമ്പളത്തിനായി 130 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കെ.എസ്.ആർ.ടി.സിയുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യമാണിതെന്നും സീനിയർ ഗവ. പ്ളീഡർ വിശദീകരിച്ചു. സംസ്ഥാനത്തിനു കേന്ദ്രത്തിൽ നിന്ന് കിട്ടേണ്ട സാമ്പത്തിക സഹായം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.കെ.എസ്.ആർ.ടി.സിയിലെ പ്രശ്ന പരിഹാരത്തിന് എന്തു ബദൽ മാർഗം ആവിഷ്കരിക്കാൻ കഴിയുമെന്ന കാര്യത്തിലും കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഹർജികൾ ആഗസ്റ്റ് 16 നു വീണ്ടും പരിഗണിക്കും. ജൂണിലെ ശമ്പളക്കുടിശിക ജൂലായ് 31നകം ലഭിച്ചില്ലെങ്കിൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി എം.ഡി അടുത്ത തവണ ഹാജരാകേണ്ടതില്ല.ജൂണിലെ ശമ്പളക്കുടിശ്ശിക തീർക്കാൻ കെ.എസ്.ആർ.ടി.സിക്ക് 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. തുക അക്കൗണ്ടിലെത്തിയാൽ ഇന്നു തന്നെ ശമ്പളം നൽകും. 38 കോടി രൂപയാണ് വേണ്ടത്.
കഴിഞ്ഞമാസം എടുത്ത 50 കോടി രൂപയുടെ ഓവർഡ്രഫ്റ്റിൽ 10 കോടിയോളം തിരിച്ചടച്ചിട്ടുണ്ട്. ഈ തുക തിരിച്ചെടുക്കാനാണ് നീക്കം.കെ.എസ്.ആർ.ടി.സി സ്വിഫ്ടിലെ ജീവനക്കാരിൽ നിന്ന് കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് വാങ്ങിയ രണ്ട് സീറ്റർ കം സ്ലീപ്പർ ബസുകൾ ചിങ്ങം ഒന്നു മുതൽ സർവീസ് നടത്തും. ഒരു എ.സി ബസും ഒരു നോൺ എ.സി ബസുമാണിവ. എ.സി ബസിന് 50 ലക്ഷവും നോൺ എ.സിക്ക് 45 ലക്ഷം രൂപയുമാണ് ചെലവായത്. രണ്ട് ബസും തിരുവനന്തപുരം- കാസർകോട് റൂട്ടിൽ സർവീസ് നടത്തും. 27 സെമി സ്ലീപ്പർ സീറ്റുകളും 15 സ്പീപ്പർ സീറ്റുകളുമുള്ള ബസിൽ എല്ലാ സീറ്റുകളിലും ചാർജിംഗ് സൗകര്യം, മൊബൈൽ പൗച്ച്, ലഗേജ് സ്പേസ് ഉൾപ്പെടെ സൗകര്യമുണ്ട്. സുരക്ഷയ്ക്ക് 2 എമർജസി വാതിലുകളും നാല് വശത്തും എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡും ഉണ്ട്.
പുതിയ ബസിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതേ രീതിയിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ ബസുകൾ വാങ്ങാനും ആലോചനയുണ്ട്.പക്ഷെ പലയിടത്തും ജോലിക്കാരുടെ അവസ്ഥ വളരെ പരിതാപകരമാണ് . ഇപ്പോൾ അടുത്ത ഒരു കെ എസ് ആർ ടി ഡി ജോലിക്കാരൻ തന്റെ അവസ്ഥ വളരെ മോശമാണെന്നും കൂലി പണിക്ക് പോകാൻ ലീവ് അനുവദിക്കണം എന്ന് പറഞ്ഞു കൊണ്ട് കത്തയച്ചത് അടക്കം ഇവിടുത്തെ അവസ്ഥ വളരെ മോശമാണെന്ന് മനസിലാക്കി തരുന്നുണ്ട്.
https://www.facebook.com/Malayalivartha


























