ഒരു മൈക്ക് വരുത്തിയ വിനയല്ല, മൈക്ക് ഓപ്പറേറ്ററെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവാദമുണ്ടാക്കിയത്, പിണറായി സര്‍ക്കാരിന്റെ അതിബുദ്ധിയോ അബദ്ധമോ? അതല്ല അതിനപ്പുറം എന്തിനെയും ഭയക്കുന്ന ഭരണകൂടത്തിന്റെ ഭീതിയോ? ന്യൂസ് ചാനലുകളില്‍ ഇന്നലെ നിറഞ്ഞാടിയ ചർച്ച....

ഒരു മൈക്ക് വരുത്തിയ വിനയല്ല, മൈക്ക് ഓപ്പറേറ്ററെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിവാദമുണ്ടാക്കിയത് പിണറായി സര്‍ക്കാരിന്റെ അതിബുദ്ധിയോ അബദ്ധമോ? അതല്ല അതിനപ്പുറം എന്തിനെയും ഭയക്കുന്ന ഭരണകൂടത്തിന്റെ ഭീതിയോ? ന്യൂസ് ചാനലുകളില്‍ ഭൂരിപക്ഷവും ബുധനാഴ്ച ചര്‍ച്ച ചെയ്തത് ഈ വിഷയമായിരുന്നു. അദൃശ്യനായ പ്രതിക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അവസാനം നാണംകെട്ട് നാട്ടിലിറങ്ങി നടക്കാന്‍ വയ്യാത്ത സ്ഥിതിയായപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് കേസ് അവസാനിപ്പിക്കുകയും ചെയ്തു. പിണറായി റിപ്പബ്‌ളിക്കില്‍ ഇങ്ങിനെയൊക്കെ നടക്കും. ഈ മാസം കോട്ടയത്ത് മുഖ്യമന്ത്രിയുടെ ഒരു സര്‍ക്കാര്‍ പരിപാടിയിലും മൈക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. അതിന് മുമ്പ് സി.പി.എമ്മിന്റെ പരിപാടികളില്‍ അദ്ദേഹം സംസാരിച്ചപ്പോഴും മൈക്ക് കലിപ്പായി. അദ്ദേഹം ഓപ്പറേറ്ററെ ശകാരിക്കുകയും ചെയ്തിരുന്നു. എം.വി ഗോവിന്ദന്‍ മാഷ് നടത്തിയ യാത്രയ്ക്കിടെ മൈക്കിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കാന്‍ പറഞ്ഞ ഓപ്പറേറ്ററെ അദ്ദേഹം വഴക്ക് പറഞ്ഞിരുന്നു.
അന്നൊന്നും കേസ് എടുക്കാതിരുന്ന പോലീസ് കെ.പി.സി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിലെ മൈക്കിന്റെ മൂളലിനെതിരെ കേസെടുത്തത് എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല മീഡിയാ വണ്ണിലും 24 ന്യൂസിലും ആവര്‍ത്തിച്ചു. അതിന് കൃത്യമായ മറുപടി പറയാന്‍ സി.പി.എമ്മിന്റെ ചാനല്‍ പോരാളികളായ വി.കെ സനോജ്, കെ.എസ് അരുണ്‍കുമാര്‍, വി.വസീഫ് എന്നിവര്‍ക്കായില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തതെന്നും ചാമക്കാല ആരോപിച്ചു.എന്നാല്‍ സി.പി.എമ്മിന് വേണ്ടി ചാനല്‍ കളത്തിലിറങ്ങിയവരെല്ലാം ഗൂഢാലോചനാ സിദ്ധാന്തം എന്ന മൂര്‍ച്ചയില്ലാത്ത ആയുധമാണ് പുറത്തെടുത്തത്. ഭരണനേതൃത്വം എന്തിനാണിങ്ങനെ ഭയക്കുന്നതെന്ന് മാതൃഭൂമിന്യൂസിലെ അഭിലാഷ് മോഹന്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ ചോദിച്ചു. അതിന് മറുപടിയായി സി.പി.എമ്മിന്റെ യുവരക്തം വി.വസീഫ് ചോദിച്ചത്, മണിപ്പൂര്‍ നിന്ന് കത്തുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തോന്നുന്നു.
ചര്‍ച്ചയ്ക്ക് വന്നവരെ നോക്കൂ. പ്രോപ്രര്‍ ചാനലിന്റെ ആള്. അതിന് പകരം ഒരു എന്‍ഞ്ചിനിയറിംഗ് ബിരുദധാരിയെ വേണ്ടേ വിളിച്ചിരുത്താന്‍. അത് കേട്ടതും അഭിലാഷും കോണ്‍ഗ്രസിലെ അബിന്‍വര്‍ക്കിയും പ്രോപ്പര്‍ചാനലിലെ എംകെ ഹരിദാസും ചിരിയോട് ചിരി. എന്തുണ്ടായാലും പിണറായി വിജയനെതിരായ ഗൂഢാലോചന എന്ന് പറയുന്നത്. എന്ത് സുരക്ഷാ പ്രശ്‌നമാണ് മൈക്ക് ഉണ്ടാക്കിയതെന്ന് അവതാരകന്‍ ചോദിച്ചു. എഫ്.ഐ.ആറിട്ടത് ആഗോളപ്രശ്‌നമാണോ എന്നായിരുന്നു വസീഫിന്റെ ചോദ്യം. അന്താരാഷ്ട്ര പ്രശ്‌നമല്ല, പിണറായി വിജയന്റെ പേടിയാണ് അതിന് കാരണമെന്ന് കോണ്‍ഗ്രസിലെ അബിന്‍വര്‍ക്കി തിരിച്ചടിച്ചു. പുറത്ത് രണ്ട് കാവല്‍ക്കാരുണ്ടെങ്കിലും പിണറായി വിജയന്‍ ഉറങ്ങുംമുമ്പ് മുറിയുടെ വാതിലുകള്‍ പൂട്ടിയെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉറങ്ങാറൂള്ളൂ എന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. അത്തരം ഒരു പേടിയുടെ ഭാഗമായാണ് ഈ കേസെടുത്തത്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് വയ്ക്കും മുമ്പ് ഓപ്പറേറ്റര്‍മാര്‍ മുന്‍കൂര്‍ ജാമ്യം എടുക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്നും അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.
പരിപാടി നടക്കും മുമ്പ് സംസ്ഥാന ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റ് വകുപ്പ് മൈക്കിന്റെ പരിശോധന നടത്തി യാതൊരു പ്രശ്‌നവും ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നെന്ന് സി.പി.എമ്മിലെ കെ.എസ് അരുണ്‍കുമാര്‍ മനോരമ ചാനലില്‍ വ്യക്തമാക്കിയതോടെ സഖാക്കളുടെ എല്ലാ പിടിവള്ളിയും വിട്ടു. പക്ഷെ, അവിടെ അവതാരക ഷാനി പ്രഭാകര്‍ ചെറിയൊരു കച്ചിത്തുരുമ്പ് ഇട്ടുകൊടുത്തു. അതായത് മുഖ്യമന്ത്രിയെ അതിഥിയായി ക്ഷണിച്ചു കൊണ്ടുവന്നിട്ട് അദ്ദേഹം പ്രസംഗിക്കാനൊരുങ്ങിയപ്പോള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത് ശരിയായില്ലെന്നും കോണ്‍ഗ്രസുകാരാരും അതില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഷാനി ചൂണ്ടിക്കാട്ടി. കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി തിരുത്തിയിട്ടും സി.പി.എമ്മിലെ പല നേതാക്കളും അതിന് തയ്യാറായില്ലെന്നും ഷാനി പറഞ്ഞു. അതിന് മറുപടി പറയാന്‍ കെ.എസ് അരുണ്‍കുമാര്‍ ശ്രമിക്കുന്നതിനിടെ അവിടെയും മൈക്ക് പണിമുടക്കി. അതോടെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം ബഷീര്‍ ഷാനിയോട് അഭ്യര്‍ത്ഥിച്ചു. അത് താമസിച്ചതോടെ ബഷീര്‍ കിട്ടിയ ലാക്കിന് കത്തിക്കയറി. ' മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മനപ്പൂര്‍വ്വം ഹൗളിംഗ് ഉണ്ടാക്കി പ്രസംഗം തടസ്സപ്പെടുത്തി, ഇത് പൊതു സുരക്ഷയില്‍ വീഴ്ചയുണ്ടാക്കണമെന്ന അറിവോടെയും തയ്യാറെടുപ്പോടെയും ആണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
അതിനര്‍ത്ഥം ക്രൈം നടന്നു എന്നല്ലേ... മൈക്ക് പരിശോധിക്കാനാണെങ്കില്‍ ഇങ്ങിനെയാണോ എഫ്.ഐ.ആര്‍ ഇടുക. ഇത് പമ്പര വിഡ്ഡിത്തമാണ്. ഹൗളിംഗ് വരുത്തിയെന്നാണ് പറയുന്നത്. അതിനര്‍ത്ഥം കുറ്റം നടന്നു എന്നല്ലേ' ബഷീര്‍ ചോദിച്ചു.പ്രാഥമിക അന്വേഷണത്തിന് മുമ്പ് എഫ്.ഐ.ആറിട്ട് അന്വേഷണം നടത്തി, മൈക്ക് നിന്നതും മുദ്രാവാക്യം വിളിച്ചതും കുറ്റമാണോ എന്ന് ഷാനി അരുണ്‍കുമാറിനോട് ചോദിച്ചു. അതൊരൊന്നൊന്നര ചോദ്യമായിരുന്നു. ഷാനി ആ സാഹചര്യമാണ് അന്വേഷിക്കുന്നതെന്ന് പറഞ്ഞ് അരുണ്‍കുമാര്‍ ഉരുണ്ടുകളിച്ചു. അതില്‍ ഗൂഡാലോച ഉണ്ടോ എന്നാണ് പരിശോധിച്ചത്. കുറ്റകൃത്യം നടന്നെന്ന് പ്രാഥമികമായി ബോധ്യം വന്നത് കൊണ്ടാണ് എഫ്.ഐ.ആറിട്ടത് എന്നും അരുണ്‍ പറഞ്ഞു. എന്നാല്‍ ആ ബോധ്യം വന്ന കുറ്റകൃത്യം എന്താണെന്ന് ഷാനി ചോദിച്ചു. കെ.പി.സി.സി പ്രസിഡന്റോ, മറ്റ് നേതാക്കളോ സംസാരിച്ചപ്പോള്‍ യാതൊരു പ്രശ്‌നവും ഉണ്ടായില്ല. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ മുദ്രാവാക്യം വിളിയും ഹൗളിംഗും ഉണ്ടായി. വലിയ ശബ്ദം ഉണ്ടായി. ഭാവിയില്‍ വി.ഐ.പികളുടെ പരിപാടിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനാണ് അന്വേഷണം നടത്തിയതെന്നും പറഞ്ഞു. എന്നാല്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമാണെന്ന് ബോധ്യം വന്നാലേ എഫ്.ഐ.ആര്‍ ഇടാവൂ. അല്ലെങ്കില്‍ പരാതി മാത്രമേ പാടുള്ളൂ എന്ന് ബഷീര്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെ അവിടെയും സി.പി.എമ്മിന്റെ ന്യായീകരണം തേഞ്ഞൊട്ടി.
മീഡിയാ വണ്ണിലെ ചര്‍ച്ചയ്ക്ക് അരുണ്‍കുമാറും ജ്യോതികുമാര്‍ ചാമക്കാലയുമാണ് ഏറ്റുമുട്ടിയത്. ഒരേസമയത്തും അല്ലെങ്കില്‍ അല്പസമയത്തിന്റെ വ്യത്യാസത്തിലും ഇവര്‍ എല്ലാ ചാനലുകളിലും അവതരിക്കുന്നതില്‍ അത്ഭുതം തോന്നി. ' ചില സംശയങ്ങള്‍ തോന്നിയത് കൊണ്ട് പോലീസ് സുരക്ഷാ വീഴ്ചയാണോ എന്നറിയാന്‍ സ്വമേധയാ കേസെടുത്ത് പരിശോധന നടത്തിയതാണെന്നും അതില്‍ കഴമ്പില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് കേസ് വേണ്ടെന്ന് വെച്ചു' ഇതാണ് സംഭവിച്ചതെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. അതിന് അവതാരകന്‍ നിഷാദ് റാവുത്തര്‍ ചോദിച്ച ചോദ്യത്തില്‍ അരുണ്‍ കുഴഞ്ഞു. പോലീസ് സ്വമേധയാ കേസെടുത്തത് മുഖ്യമന്ത്രി അറിഞ്ഞില്ല. പക്ഷെ, മുഖ്യമന്ത്രി ഇടപെട്ടാണ് കേസ് അവസാനിപ്പിച്ചത്. അതെന്തിനാണ്. നാട്ടുകാരുടെ മുന്നില്‍ ഇമേജ് സൃഷ്ടിക്കാനോ? ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിലൊരു കേസ് പോലീസ് എടുക്കുമോ? അതേ ഇതേ ചോദ്യമാണ് സാധാരണ ജനത്തിനും ചോദിക്കാനുള്ളത്.
https://www.facebook.com/Malayalivartha


























