വീണ്ടും പ്രതിസന്ധിയിൽ പിണറായിയുടെ ഓഫീസ്... പ്രിയയുടെ നിയമനം വീണ്ടും ത്രിശങ്കുവിൽ....ആറാഴ്ചക്കകം സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും...നിയമനം സുപ്രീം കോടതി റദ്ദാക്കിയാൽ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ആരോപണ നിഴലിലാവും....ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാടും സർക്കാരിന് പ്രതിസന്ധിയുണ്ടാക്കുന്നു....

ഹൈക്കോടതി വിധി യുജിസി റെഗുലേഷന് എതിരാണെന്നാണ് അപ്പീലിൽ വ്യക്തമാക്കുന്നത്. യൂജിസി ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ലെന്നും അപ്പീലിൽ പറയുന്നു. അടുത്ത കാലത്ത് സമാനമായ മറ്റൊരു കേസിൽ സുപ്രീം കോടതിയിൽ നിന്നും ഒരു വിധിയുണ്ടായിരുന്നു. മുൻസിഫ്, മജിസ്ട്രേറ്റ് നിയമനവുമായി ബന്ധപ്പെട്ടതായിരുന്നു പ്രസ്തുത ഉത്തരവ്. ഇതിൽ ഹൈക്കോടതി നടത്തിയ നിയമനരീതിക്കെതിരെ സുപ്രീം കോടതി പരാമർശം നടത്തിയെങ്കിലും ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നായിരുന്നു ഉത്തരവ്. സമാനമായ ഉത്തരവ് രാകേഷിൻ്റെ ഭാര്യയുടെ കാര്യത്തിലും വേണമെന്നാണ് സർക്കാർ നിലപാട്.
അധ്യാപന പരിചയവും റിസർച്ച് സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തിൽ ഉയർന്ന മാർക്ക് നൽകിയാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത്. അഭിമുഖത്തിന്‍റെ വിവരാവകാശ രേഖ സഹിതം വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് പരാതി നൽകിയതോടെയാണ് ഗവർണർ പ്രിയക്കെതിരെ രംഗത്തെത്തിയത്. നിയമനത്തിൽ പരസ്യമായ അഴിമതി നടന്നു എന്നാണ് ഗവർണർ മനസിലാക്കുന്നതും കണ്ടെത്തിയതും. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറച്ച് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോൾ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോൾ 645. ഇൻറർവ്യുവിൽ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വർഗ്ഗീസിന് യുജിസി നിഷ്കർഷിക്കുന്ന 8 വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവണ്ണർക്ക് മുന്നിലുണ്ട്.
പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്‍റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു. പ്രിയക്ക് ഒന്നാം റാങ്ക് നൽകാൻ വി സിയും സെലക്ഷൻ കമ്മിറ്റിയും ശ്രമിച്ചതിന്‍റെ കൃത്യമായ തെളിവാണിതെന്ന് കാണിച്ചാണ് സേവ് യൂണിവേഴിസ്റ്റി ക്യാമ്പയിൻ കമ്മിറ്റി വീണ്ടും ഗവർണ്ണർക്ക് പരാതി നൽകിയത്. മലയാളം അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയക്ക് സിണ്ടിക്കേറ്റ് ഒന്നാം റാങ്ക് നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിയമന ഉത്തരവ് ഇറക്കിയില്ല. പിന്നീട് ഹൈക്കോടതി വിധി വന്ന ശേഷമാണ് നിയമനം നൽകിയത്.കണ്ണൂർ വാഴ്സിറ്റി പ്രിയയുടെ കാര്യത്തിൽ അഴിമതി നടത്തിയെന്നാണ് ഗവർണർ കണ്ടെത്തിയിരിക്കുന്നത്. അഭിമുഖത്തിൽ പിന്നിലുള്ള ഒരാൾക്ക് മാർക്ക് കൂട്ടിയിടുക എന്നാൽ അഴിമതി എന്നാണർത്ഥം.
പ്രിയാ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. അപ്പോള്‍ പ്രിയാ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണ് എന്ന് വ്യക്തം. ഇതാണ് സുപ്രീം കോടതിയിൽ വിനയാകാൻ പോകുന്നതെന്ന് നിയമവൃത്തങ്ങൾ പറയുന്നു
ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവര്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉളളതിനാല്‍ ഈ തസ്തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിൽ പ്രിയയെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ വിഷയം വിവാദമായിരുന്നു. പിന്നീട് അഭിമുഖത്തിൽ പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടുകയും ചെയ്തു. പക്ഷേ നിയമം നടത്തിയില്ല. യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് വൈസ് ചാൻസിലർ പിന്നീട് പറഞ്ഞത്. ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്യാനായി വിനിയോഗിച്ച് കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതിൽ വ്യക്തത ഇല്ലെന്നായിരുന്നു വിസിയുടെ വിശദീകരണം.
വിസിയുടെ കാലാവധി തീരുന്നതിനുമുൻപ് തന്നെ ധൃതി പിടിച്ച് നിയമനം നൽകുവാനുള്ള തീരുമാനമെടുത്തത് വീണ്ടും താൽസ്ഥാനത്ത് തുടരുന്നതിന് വേണ്ടിയായിരുന്നു. പക്ഷെ യുജിസി നിഷ്കർഷിക്കുന്ന പ്രവർത്തന പരിജയം ഇല്ലെന്നു മനസിലാക്കിയതിനാൽ പുറകോട്ട് പോകുകയുംവിവാദങ്ങൾ കെട്ടടങ്ങിയതിനു ശേഷം നിയമനം നൽകുവാൻ തീരുമാനിക്കുകയും ആയിരുന്നു. സ്വജന പക്ഷപാതത്തിനു കൂട്ട് നിൽക്കുന്ന നിലപാടാണ് വൈസ് ചാൻസിലർ സ്വീകരിക്കുന്നത് എന്നും ഡോ, ബിജു അഭിപ്രായപ്പെട്ടു.അതേസയം ഓണ്‍ലൈന്‍ അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങളാണ് ഇപ്പോള്‍ റിസര്‍ച്ച് സ്‌കോര്‍ എന്ന രീതിയില്‍ പ്രചരിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രിയ വര്‍ഗീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയ്ക്കായി നിയമ വിരുദ്ധ ഇടപെടപെടലുകള്‍ നടത്തിയെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രിയ മറുപടി നല്‍കിയിരിക്കുന്നത്. ഫേസബുക്കിലൂടെയാണ് ഈ പ്രതികരണം.
വിവരാവകാശ രേഖമൂലം പുറത്തുവന്ന റിസര്‍ച്ച് സ്‌കോര്‍ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആണെന്ന് പ്രിയ അറിയിച്ചു. കോവിഡ് കാലമായിരുന്നതുകൊണ്ട് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കിയത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു. ഈ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള്‍ ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറയ്ക്ക് സ്‌കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്‌കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങിനെ ഓണ്‍ലൈന്‍ അപേക്ഷയില്‍ കമ്പ്യൂട്ടര്‍ സോഫ്ട്‌വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങള്‍ ആണ് ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രിയ അറിയിച്ചു. ഓണ്‍ലൈന്‍ അപേക്ഷകളില്‍ കമ്പ്യൂട്ടറില്‍ വരുന്ന ഓട്ടോ ജനറേറ്റഡ് മാര്‍ക്കുകളാണ് ഇവ. സര്‍വ്വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വകവെച്ചു തന്നിട്ടുള്ളതല്ലെന്നും പ്രിയാ വര്‍ഗീസ് പറയുന്നു.
ഫാക്കൽറ്റി ഡെവലപ്‌മെന്‍റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാകാം എന്നാണ് കണ്ണൂർ സർവകലാശാലയുടെ വിശദീകരണം. ഇത് സംബന്ധിച്ച് സ്റ്റാൻഡിംഗ് കൗൺസിൽ, അഡ്വക്കേറ്റ് ജനറൽ എന്നിവരിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും സർവകലാശാല വിശദീകരിക്കുന്നു. റിസർച്ച് സ്കോർ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാർത്ഥി തെരഞ്ഞെടുക്കപ്പെടണമെന്നില്ല. പ്രിയ വർഗീസിനെക്കാൾ റിസർച്ച് സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും സർവകലാശാല വിശദീകരണ കുറിപ്പില്‍ പറയുന്നു. ഇതിൽ സർക്കാരിന് കീഴിലുള്ള അസ്വക്കേറ്റ് ജനറൽ പറയുന്നത് എന്തായിരിക്കുമെന്ന് മനസിലാക്കാവുന്നതേയുള്ളു.
കണ്ണൂർ സർവകലാശാല മലയാളം പഠന വകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസർ അടക്കമുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് 2021 സെപ്റ്റംബർ 22 നാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് ഡോ.പ്രിയ വർഗീസിന്റേതടക്കം 12 അപേക്ഷകൾ ലഭിച്ചു. യു.ജി.സി നിയമ പ്രകാരം രൂപീകരിച്ച സ്ക്രീനിംഗ് കമ്മിറ്റി, ലഭിച്ച അപേക്ഷകൾ പരിശോധിക്കുകയും പ്രിയ വർഗീസ് അടക്കം 6 അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ഉണ്ടായി. യു.ജി.സി ചട്ടങ്ങൾ പ്രകാരം വൈസ്-ചാൻസലറുടെ അദ്ധ്യക്ഷതയിൽ, ചാൻസലർ നോമിനി, മൂന്ന് വിഷയ വിദഗ്ദർ (മലയാളം), ഡീൻ (ലാംഗ്വേജ്), പഠന വകുപ്പ് മേധാവി, എസ് .സി./ എസ് .ടി വിഭാഗം പ്രധിനിധി എന്നിവരടങ്ങിയ ഒരു സെലക്ഷൻ കമ്മിറ്റി ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുമായി 2021 നവംബർ 18 ന് ഓൺലൈൻ അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി. ഡോ.പ്രിയ വർഗീസിന്റെ യോഗ്യത സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി സർവകലാശാല സ്റ്റാൻഡിംഗ് കൗൺസലിന്റെ അഭിപ്രായം തേടുകയുണ്ടായി. ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നാണ് സ്റ്റാൻഡിംഗ് കൗൺസിൽ നൽകിയ നിയമോപദേശം.
ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനായി 2022 ഫെബ്രുവരി 18 ന് വൈസ് ചാൻസലർ യു.ജി.സി ചെയർമാന് കത്തയക്കുകയുണ്ടായി. ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (എഫ്.ഡി.പി) സംസ്ഥാന സർക്കാർ അനുവദിച്ച ഡെപ്യൂട്ടേഷനിൽ പി.എച്ച്.ഡി ഗവേഷണം നടത്തുന്ന ഒരു ഉദ്യോഗാർത്ഥിയുടെ ഗവേഷണ കാലഘട്ടം അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന് അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കാക്കാമോ എന്നതായിരുന്നു ചോദിച്ച വിശദീകരണം. എന്നാൽ ഇക്കാര്യത്തിൽ ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ല.ഈ സാഹചര്യത്തിൽ 2022 ഏപ്രിൽ 21 ന് വൈസ്-ചാൻസലർ അഡ്വക്കേറ്റ് ജനറലിനോട് ഇതുസംബന്ധിച്ച നിയമാഭിപ്രായം തേടുകയുണ്ടായി. അഡ്വക്കേറ്റ് ജനറൽ, സർവകലാശാല സ്റ്റാന്റിംഗ് കൗൺസിൽ നൽകിയ അഭിപ്രായത്തോട് യോജിക്കുകയാണ് ഉണ്ടായത്.
രണ്ട് നിയമോപദേശങ്ങളും സ്കോർ ഷീറ്റ് അടക്കമുള്ള റാങ്ക് ലിസ്റ്റും 2022 ജൂൺ 27 ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കുകയും, സിണ്ടിക്കേറ്റ് പ്രസ്തുത റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ലഭിച്ച ഡോ.പിയ വര്ഗീസിന്റെ അസ്സൽ പ്രമാണങ്ങളുടെ പരിശോധന പൂർത്തിയാക്കി.പ്രിയയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയാൽ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ആരോപണ നിഴലിലാവും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തുടരെ തുടരെ ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണ് ഇത്.
https://www.facebook.com/Malayalivartha





















