ഇന്ന് നെഹ്റു ട്രോഫി വള്ളംകളി; 2017ന് ശേഷം ആദ്യമായിട്ട് ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച; മത്സരം രാവിലെ 11 മുതൽ; ഫൈനൽ വൈകിട്ട് നാലിന്

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ഒൻപതു വിഭാഗങ്ങളിലായി 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ചുണ്ടൻ വള്ളങ്ങളിലെ ജേതാവിനാണു നെഹ്റു ട്രോഫി. മിക്ക ചുണ്ടൻ വള്ളങ്ങളിലും എൺപതിലേറെ തുഴച്ചിലുകാരുണ്ടാവും.
2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞം വള്ളംകളി മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും.
രാവിലെ 11 ന് വിവിധ വിഭാഗങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ തുടങ്ങും. ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാവും. നാലു ട്രാക്കുകളിലായാണു വള്ളങ്ങൾ മത്സരിക്കുന്നത്. നാലോ അതിൽ കുറവോ വള്ളങ്ങൾ മാത്രമുള്ള ചുരുളൻ, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് ബി, തെക്കനോടി തറ, തെക്കനോടി കെട്ട് എന്നീ വിഭാഗങ്ങളിൽ ഫൈനൽ മാത്രമേ ഉണ്ടാവൂ. തെക്കനോടി വള്ളങ്ങൾ തുഴയുന്നതു വനിതകളാണ്.
ഫൈനൽ മത്സരങ്ങൾ വൈകിട്ട് 4 ന് തുടങ്ങും. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക.കായലിലെ ട്രാക്കിൽ വെള്ളം കുറവായതിനാൽ ഇന്നലെ തണ്ണീർമുക്കം ബണ്ടിലെ 75 ഷട്ടറുകൾ അടച്ച് ജലനിരപ്പു ക്രമീകരിച്ചിട്ടുണ്ട്. രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷാ ചുമതലയ്ക്കുണ്ടാവും. വിവിധ ജില്ലകളിൽനിന്നു കെഎസ്ആർടിസി ആലപ്പുഴയിലേക്കു പ്രത്യേക സർവീസ് നടത്തും. കായലിൽ വിവിധ കലാപ്രകടനങ്ങൾ നടക്കും. വള്ളംകളിയോടനുബന്ധിച്ചു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഉച്ചയ്ക്ക് 2 ന് നെഹ്റു പ്രതിമയിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തും. തുടർന്നാണു ജലമേള ഉദ്ഘാടനം ചെയ്യുക. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജൻ, സജി ചെറിയാൻ, എം.ബി.രാജേഷ്, വീണാ ജോർജ്, വി.അബ്ദുറഹ്മാൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. വള്ളങ്ങളുടെ മാസ്ഡ്രിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് ചെയ്യും.
ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥികൾ പ്രസംഗിച്ച ശേഷം ക്യാപ്റ്റൻമാരെ പരിചയപ്പെടുത്തും. തുടർന്നാണു തുഴച്ചിൽക്കാരുടെ പ്രതിജ്ഞ. അതിനു ശേഷം വള്ളങ്ങളുടെ മാസ്ഡ്രിൽ.
സ്മരണികയുടെ പ്രകാശനം എ.എം.ആരിഫ് എംപിയും എൻടിബിആർ മെർക്കൻഡൈസ് കൊടിക്കുന്നിൽ സുരേഷ് എംപിയും പ്രകാശനം ചെയ്യും. 5.30 ന് മന്ത്രി പി.പ്രസാദ് വിജയികൾക്കു ട്രോഫികൾ സമ്മാനിക്കും.
https://www.facebook.com/Malayalivartha
























