നൗഷിദ് പറഞ്ഞ രേഷ്മയുടെ പുരുഷ സുഹൃത്തിന്റെ മൊഴിയെടുക്കാൻ പോലീസ്; കൊന്നത് തന്റെ ശരീരത്തിൽ മരുന്നു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സംശയം കൊണ്ടെന്നു നൗഷിദ്

രേഷ്മയെ കൊലപ്പെടുത്തിയതു തന്റെ ശരീരത്തിൽ മരുന്നു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സംശയം കൊണ്ടെന്നു പ്രതി നൗഷിദ്. ചങ്ങനാശേരി ചീരംവേലി വാലുമ്മച്ചിറ വീട്ടിൽ രവിയുടെ മകൾ രേഷ്മ രവിയെയാണു ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലിൽ നൗഷിദ് കുത്തിക്കൊലപ്പെടുത്തിയത്. ഹോട്ടൽ ജീവനക്കാരനായ കോഴിക്കോടു തലയാട് തോട്ടിൽ വീട്ടിൽ നൗഷിദ് യുവതിക്കൊപ്പം പലതവണ ഒരുമിച്ചു താമസിച്ചിരുന്നു. ഈ സമയത്തു പലപ്പോഴും യുവതി മരുന്നു കുത്തിവച്ചു തന്റെ ആരോഗ്യം ക്ഷയിപ്പിക്കാൻ ശ്രമിച്ചതായി സംശയമുണ്ടെന്നും പ്രതി മൊഴി നൽകി.
ഉറക്കമുണരുമ്പോൾ തന്റെ വായിൽ ചോര നിറഞ്ഞിരുന്നതും ചില ശാരീരിക ന്യൂനതകൾ ഉണ്ടായതും ഈ കുത്തിവയ്പിന്റെ അനന്തര ഫലമാണെന്നാണു പ്രതി വിശ്വസിച്ചിരുന്നത്. നൗഷിദിനു ശാരീരികമായി ചില കുറവുകളുണ്ടെന്ന വിവരം യുവതി മറ്റൊരു പുരുഷ സുഹൃത്തുമായി പങ്കുവച്ചെന്ന സംശയവും വൈരാഗ്യം വളർത്തി. കൊലയുടെ പെട്ടെന്നുള്ള പ്രകോപനം ഇതാണെന്നാണു പൊലീസിന്റെ നിഗമനം.
മൊഴിയിൽ നൗഷിദ് പേരു പറഞ്ഞ രേഷ്മയുടെ പുരുഷ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണു പൊലീസ്. നൗഷിദിനെ കസ്‌റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. കൊല്ലപ്പെട്ട രേഷ്മയുടെ ശരീരത്തിൽ ഇരുപതിലധികം കുത്തുകളുണ്ടെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലയ്ക്ക് ഉപയോഗിച്ച കത്തി സമീപത്തെ വീട്ടിന്റെ ടെറസിൽനിന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് എളമക്കരയിലെ ഓയോ അപ്പാർട്ട്മെന്റിൽ കൊലപാതകം നടന്നത്. അപ്പാർട്ട്മെന്റിൽ നിന്നും യുവതിയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് സമീപവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഹോട്ടൽമുറിയിൽ കുത്തേറ്റ നിലയിൽ യുവതിയെ കണ്ടെത്തി. സംശയത്തെ തുടർന്ന് അപ്പാർട്ട്മെന്റിന്റെ കെയർടെയ്ക്കറായ നൗഷിദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.രേഷ്മയും നൗഷിദും നേരത്തേ പരിചയക്കാരായിരുന്നു. ഈ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലയിലേക്ക് നയിച്ചത്.
ഹോട്ടൽ മുറിയിൽവെച്ച് നൗഷിദ് രേഷ്മയെ ചോദ്യം ചെയ്ത് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയിരുന്നു. ഇതിനുശേഷമായിരുന്നു കൊലപാതകമെന്നാണ് വിവരം.
പീഡനം സഹിക്കാനാകാതെ വന്നതോടെ രേഷ്മ തന്നെ കൊല്ലാൻ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ, നൗഷീദ് കൈയിൽ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ കഴുത്തിന് പിന്നിൽ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് മരിച്ചു. പകമൂലമാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്നായിരുന്നു നൗഷീദ് ആദ്യം പൊലീസിൽ മൊഴി നൽകിയത്.
https://www.facebook.com/Malayalivartha
























