സംസ്ഥാനത്തെ ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർ പോലും സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് കെയുഎംഎ...സിദ്ദിഖിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ

അടുത്തിടെ അന്തരിച്ച സംവിധായകൻ സിദ്ദിഖിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. സംസ്ഥാനത്തെ ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർ പോലും സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് കെയുഎംഎ പത്രകുറിപ്പിൽ വ്യക്തമാക്കി. കരൾ രോഗത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖ് മരിച്ചത് യുനാനി ചികിത്സയെ തുടർന്നാണെന്ന ആരോപണം ഉയർന്നിരുന്നു.
സംവിധായകൻ സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത അംഗീകൃത യൂനാനി ഡോക്ടർമാർ ആരും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമാണ്. എന്നാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ലെന്ന് കെയുഎംഎ ചൂണ്ടിക്കാട്ടി.
സിദ്ദിഖിന്‍റെ മരണകാരണം ശാസ്ത്രീയമായി വ്യക്തമാകുന്നതിന് മുമ്പ് തന്നെ യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയതിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. ഇത്തരക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള യൂനാനി മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടിവ് തീരുമാനിച്ചതായും പത്രകുറിപ്പിൽ പറയുന്നു.
നേരത്തെ സിദ്ദിഖിന്റെ മരണത്തിന് പിന്നാലെ യൂനാനി ചികിത്സാരീതി മിത്താണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. സിദ്ദിഖ് യൂനാനി മരുന്നുകൾ കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അത്തരം മരുന്നുകളിൽ അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ കരളിനെയും വൃക്കകളെയും ബാധിക്കുമെന്നും ഡോ. സുൽഫി നൂഹു പറയുന്നു.
https://www.facebook.com/Malayalivartha






















