സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറി എന്ന പദവിക്ക് എന്നും മഹത്വമുണ്ട്; പാർട്ടിയിൽ മാത്രമല്ല പൊതുസമൂഹത്തിലും. ഇക്കാര്യം ഒന്നുകൂടി എം വി ഗോവിന്ദൻ സഖാവ് ഓർത്തിരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുകയാണ്; പാർട്ടി സെക്രട്ടറിയോട് ഏത് പൗരനും അപേക്ഷിക്കാമല്ലോ അതുകൊണ്ടാണ് ഈ അപേക്ഷ , സ്റ്റാലിന്റെ ഭരണമല്ലല്ലോ ഇത്! തുറന്നടിച്ച് ജി ശക്തിധരൻ

ദേശാഭിമാനിയുടെ മുൻ ചീഫ് എഡിറ്ററും ജനശക്തി മാഗസീൻ ചീഫ് എഡിറ്ററുമായ ജി ശക്തിധരൻ രംഗത്ത് വന്നിരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും എം വി ഗോവിന്ദൻ മാസ്റ്റർക്കുമെതിരെ മകൾക്കുമെതിരെ വീണ്ടും അദ്ദേഹം ആഞ്ഞടിച്ചിരിക്കുകയാണ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
തട്ടിപ്പുകാരിയോ പുണ്യാളത്തിയോ?
സിപിഎമ്മിന്റെ സംസ്ഥാനസെക്രട്ടറി എന്ന പദവിക്ക് എന്നും മഹത്വമുണ്ട്; പാർട്ടിയിൽ മാത്രമല്ല പൊതുസമൂഹത്തിലും. ഇക്കാര്യം ഒന്നുകൂടി എം വി ഗോവിന്ദൻ സഖാവ് ഓർത്തിരിക്കണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുകയാണ്.പാർട്ടി സെക്രട്ടറിയോട് ഏത് പൗരനും അപേക്ഷിക്കാമല്ലോ അതുകൊണ്ടാണ് ഈ അപേക്ഷ .സ്റ്റാലിന്റെ ഭരണമല്ലല്ലോ ഇത്!
അബദ്ധം പിണയാതിരിക്കാൻ ഒരിക്കൽ കൂടി വിനയപുരസ്സരം എം വി ഗോവിന്ദൻ സഖാവിനോട് അഭ്യർത്ഥിക്കുകയാണ്. സ്വത്തിലും ആസ്തിയിലും കണ്ണില്ല എന്ന് കാണിക്കാൻ പ്രകാശ് കാരാട്ട് ചെയ്യുമ്പോലെ ദമ്പതികകളായിരിക്കുമ്പോഴും മക്കൾ ഇല്ലാതിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? അവർക്ക് മക്കൾ ഉണ്ടായില്ലെന്നല്ലേ ഉള്ളൂ. ലാവ്‌ലിനിലെ കോടികൾ പങ്കിട്ടത് എങ്ങിനെ എന്ന് മക്കളില്ലാത്ത കാരാട്ട് പറയില്ലല്ലോ? വീണക്ക് 1 .72 കോടി രൂപയും PV ക്ക് 96 കോടിരൂപ യിൽ സിംഹഭാഗവും വാങ്ങാൻ അനുവദിച്ചത് പാർട്ടി അറിഞ്ഞാണെന്നു സഖാവ് എം വി ഗോവിന്ദൻ വെളിപ്പെടുത്തിയത് കാരാട്ടി ന് മക്കളില്ലാത്തപ്പോൾ തന്നെയായാണല്ലോ! അപ്പോൾ ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞ "ജനിതക" കേമത്തത്തിൽ ,കാര്യമില്ല. അത് വെറും ചപ്പടാച്ചി.
എങ്കിലും പ്രഥമ സെക്രട്ടറിയെ ഓർമ്മിക്കണം.എന്തെന്നാൽ അതിൽ സഖാവിനും സഖാവിന്റെ മുഖ്യമന്ത്രിക്കും ഒരു ഗുണപാഠമുണ്ട്. , ഈ പാർട്ടി ജന്മം കൊണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ അതികായൻ തന്നെയായിരുന്നു , ആ ജൂബക്കാരൻ . കറുത്തിരുണ്ട, മുഖത്ത് നിറയെ കലകൾ പടർന്ന, ചൂഴ്ന്നിറങ്ങുന്ന കണ്ണുകൾ ഉള്ള സി എച്ച് കണാരൻ . ആ സഖാവിന്റെ ചുണ്ടുകൾ വിടരുമ്പോൾ കാണുന്ന സ്നേഹ പുഞ്ചിരിയുണ്ടല്ലോ അതിലാണതിന്റെ അഭൗമ സൗന്ദര്യം. എന്നെപ്പോലുള്ള വികാര ജീവികൾ അപ്പോൾ മുഷ്ടിചുരുട്ടിപ്പോകുമായിരുന്നു. .അത് ഓർക്കണം. മക്കളും ബന്ധുക്കളുമുള്ള കമ്മ്യുണിസ്റ്റുകാർ ഓർക്കണം. വലത് കയ്യിലെ രണ്ട് വിരലുകൾ സദാ തെറുത്ത് തെറുത്ത് കണ്മുന്നിലൂടെ നടന്ന് നീങ്ങിയിരുന്ന സി എച്ച് നെ. ഓർമ്മയുണ്ടോ ഗോവിന്ദൻ സഖാവേ ?
കണ്ണൂരിൽ വിദ്യാർത്ഥി സംഘർഷത്തിൽ കെ എസ് യുക്കാരനായ സ്വന്തം മകൻ ആശുപത്രി കിടക്കയിൽ വെട്ടേറ്റ് കിടക്കുന്നുവെന്ന് അറിഞ്ഞിട്ടും കണ്ണുകൾ ആ ഭാഗത്തേക്ക് തിരിക്കാതെ എസ് എഫ് ഐ പ്രവർത്തകർ (അന്നത്തെ കെ എസ് എഫ് ) വെട്ടേറ്റുവീണ് കിടക്കുന്ന കിടക്ക തേടി തലയുയർത്തി നടന്നു നീങ്ങിയ സി എച്ച് .കണാരനെ ഓർമ്മയുണ്ടോ ഗോവിന്ദൻ സഖാവിന് ? മകൻ കെ എസ യു പ്രവർത്തകൻ ആയിപ്പോയത് അന്ന് പത്രങ്ങൾക്ക് വലിയ വാർത്തയായിരുന്നു. പക്ഷെ സി എച്ച് ഒരു കമ്മ്യുണിസ്റ്റുകാരന്റെ പൗരുഷത്തോടെ നടന്നു നീങ്ങിയത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വന്തം സഖാക്കളുടെ അടുത്തേക്കാണ്. സ്വന്തം മകനെ തേടിയല്ലല്ലോ. ഗോവിന്ദൻ സഖാവേ! . പക്ഷെ ഗോവിന്ദൻ സഖാവ് ഇപ്പോൾ മാപ്പര്ഹിക്കാത്ത വിധം സി എച്ച് നെ മറന്നു.അതല്ലേ കേന്ദ്ര ആദായനികുതി ബോർഡിലെ മൂന്നു ഹൈക്കോടതി ജഡ്ജിമാർ തട്ടിപ്പുകാരി എന്ന് വിധിയെഴുതിയ മുഖ്യമന്ത്രിയുടെ മകൾ വീണ തായ്ക്കണ്ടിയെ പുണ്യാളത്തി എന്ന് ചിത്രീകരിച്ചത്. തട്ടിപ്പുകാരിയോ പുണ്യാളത്തിയോ?
"മക്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ മക്കൾ അനുഭവിക്കണം. മക്കളുടെ സംരക്ഷണത്തിന് ഞാനോ എന്റെ പാർട്ടിയോ ഉണ്ടാകില്ല" എന്ന് സധൈര്യം പറഞ്ഞ സ കോടിയേരി ബാലകൃഷ്ണനെയും സഖാവ് മറന്നു. രോഗാവസ്ഥയിൽ പോലും മക്കളിൽ നിന്ന് അകന്നുപോയി താമസിച്ചു മക്കൾക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടിയെ ബാധിക്കാൻ പാടില്ലെന്ന് ശാഠ്യം പിടിച്ച കോടിയേരി ബാലകൃഷ്ണനെ ജനങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷെ എനിക്ക് അറിയാം.
ബിനീഷിനെ വൈകാതെ ജയിലിലടക്കും അത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്
എന്ന് ഞാൻ കൊടിയേരിയോട് ഫോണിൽ അറിയിച്ചപ്പോൾ ഞാൻ നിയന്ത്രണം വിട്ട് നിലവിളിച്ചുപോയി. ഞാൻ അതേവരെയോ അതിനുശേഷമോ ബിനീഷിനെ കണ്ടിട്ടില്ലെങ്കിലും എത്രയായാലും എന്റെ പഴയ കോടിയേരിയുടെ മകനല്ലേ . ഞാൻ കരഞ്ഞപ്പോൾ ഫോണിൽ മറുവശത്തു നിന്ന് കോടിയേരിയുടെ ഏങ്ങി ഏങ്ങി യുള്ള കരച്ചിൽ കണ്ടുനിന്നവരെയും കാര്യമറിയാതെ ദുഃഖ കടലിലാക്കി. "ശക്തി അങ്ങേത്തലക്കൽ കരയുകയാണ് "എന്ന് പറഞ്ഞു കോടിയേരി അർദ്ധോക്തിയിൽ നിർത്തി. ബിനീഷിനെ ജയിലിലിടുന്നത് രാഷ്ട്രീയ പ്രതികാരം മാത്രം കൊണ്ടാണെന്ന് എനിക്ക് ബോധ്യമായപ്പോൾ ഞാൻ ഒരിക്കൽ കൊടിയേരിയോട് അഭ്യർഥിച്ചു മുഖ്യമന്ത്രി ഇടപെട്ടാൽ തൽക്കാലം ഇളവ് കിട്ടുമെന്ന്. . ഉരുളക്കുപ്പേരി പോലെയായിരുന്നു മറുപടി. "ഒരിക്കലും വേണ്ടാ " കരണത്ത് അടികിട്ടിയത് പോലെയായിരുന്നു ഞാൻ.സി എം രവീന്ദ്രനെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിയത് മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണെന്ന് ഞാൻ ഓർമ്മിപ്പിച്ചെങ്കിലും കൊടിയേരി മുഖ്യമന്ത്രിയുടെ മുന്നിൽ കൊച്ചാകാൻ തയ്യാറില്ലായിരുന്നു . മനുഷ്യസഹജമായ ഒരു സൗഹൃദം പോലും കാണിക്കാത്തയാളാണെന്നത് കൊടിയേരിക്ക് പുണ്ണിൽ കൊള്ളിവെച്ച അനുഭവമായിരുന്നു എന്നെനിക്കറിയാം. പ്രത്യേകിച്ചും വെള്ളാപ്പള്ളിയുടെ മകനെ ഗൾഫിലെ ജയിലിൽ നിന്ന് ഇറക്കാൻ മുഖ്യമന്ത്രി കാട്ടിയ തീവ്രത,! കൂടുതൽ ഇനി എഴുതുന്നില്ല.
ഡിജിപി ബഹറ വിചാരിച്ചാൽ ബാംഗ്ലൂർ ജയിലിൽ ഒരു സഹായം ചെയ്യാൻ കഴിയുമെന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടി അതിലും കടുപ്പമായിരുന്നു. അയാളുടെ ഒരു സഹായവും വേണ്ട എന്ന ശാഠ്യത്തിനു പിന്നിലെ രഹസ്യം എനിക്കറിയാമായിരുന്നു . ബഹ്റയുടെയും വിവരാവകാശ കമ്മീഷൻ ചെയർമാന്റെയും തസ്തികകൾ മുഖ്യമന്ത്രി നേരത്തെ പതിച്ചെടുത്തതാണ് . അതിൽ ഒരാളെക്കുറിച്ചു നൽകിയ സർട്ടിഫിക്കറ്റ് തന്നെ ഏത് വെള്ളക്കടലാസ് കൊടുത്തയച്ചാലും ഒപ്പിട്ടുതരുന്നവൻ എന്നായിരുന്നു. അവർക്ക് അടുത്തൂൺ പറ്റുമ്പോൾ ആഗ്രഹിക്കുന്നത് തന്നെ കൊടുക്കണം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാശി. കൊടിയേരിയാകട്ടെ ഒരു റബ്ബർ സ്റ്റാമ്പും. ആക്റ്റിംഗ് സെക്രട്ടറി വിജയരാഘവൻ നോക്കുകുത്തിയും. പിന്നെല്ലാം മുഖ്യമന്ത്രിയുടെ ഇഷ്ടം.
കേരളത്തിൽ സ്ഫടികം പോലെ സുതാര്യ ചരിത്രമുള്ള, ഒരു മുൻ ന്യായാധിപൻ " ഒരു മാഫിയാ തലവൻ ഇതാ" എന്ന് ഒരേയൊരു രാഷ്ട്രീയ നേതാവിനെ നോക്കിയേ പറഞ്ഞിട്ടുള്ളൂ. .അത് ഓർമ്മയുണ്ടല്ലോ ഗോവിന്ദൻ സഖാവിന്. ജഡ്ജിയെ ആ നേതാവ് കോടതികയറ്റി പിപ്പിടി കാട്ടിയതും ഓർമയുണ്ടല്ലോ ?. ജഡ്ജിപറഞ്ഞു: " എന്റെ കമ്പ്യൂട്ടറിൽ തെളിവുകൾ കിടപ്പുണ്ട് .ഒരിഞ്ച് പിന്നോക്കമില്ല എന്ന്." അതോടെ ആ ന്യായാധിപന്റെ മുന്നിൽ ഏത്തമിട്ടു മുഖ്യമന്ത്രി തടിതപ്പി.ആ ജഡ്ജി ജീവിച്ചിരിക്കെ തന്നെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ ആദായനികുതി ബോർഡ് ഈ മാഫിയയെയും കുട്ടി മാഫിയയെയും ജനമധ്യത്തിൽ സത്യം കാണിച്ചു ബോധ്യപ്പെടുത്തി കൊടുത്തു എന്നത് ചെറിയകാര്യമല്ല..സത്യം എപ്പോഴും അങ്ങിനെയാണ്.
.
കരിമണൽ മാളത്തിൽ നിന്ന് ഇറങ്ങിവരാൻ PV എന്ന ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലെ രണ്ടക്ഷരങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. മടിയിൽ കനമുണ്ടോ എന്ന് അപ്പോൾ കണ്ടോളൂ. കോടികൾ. എറണാകുളത്ത് കലൂരിലെ ദേശാഭിമാനിയുടെ ബഹു നില കെട്ടിടത്തിനുമുകളിലെ നിലയിൽനിന്ന് നിന്ന് ഒരു സ്വർണ്ണമാല കെട്ടിയവൻ ഇടക്കിടെ ഊഞ്ഞാലാടുമ്പോലെ വന്നും പോയുമിരുന്നത് എന്തിനായിരുന്നു? . ആ 96 കോടിയിലെ മുന്തിയ കോടി യും ഒരേ ഒരു സ്ഥാപനത്തിന് തന്നെയായിരുന്നു. പക്ഷെ സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിൽ നിന്ന് ഒഴുകിപ്പോയത് പുറത്തുവരുമ്പോളാണ് അമിട്ട് പൊട്ടുന്നത് . ആ കോടികൾ പൊട്ടുന്നതാണ് ഞാൻ കാത്തിരിക്കുന്നത്..
പാർട്ടിയുടെ സ്ഥാപക സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്റെ പിന്മുറക്കാരനായി തലയുയർത്തി നിൽക്കേണ്ടവനാണ് സഖാവ്. എം വി ഗോവിന്ദൻ .അത് വീണ്ടും ഓർമ്മിപ്പിക്കുകയാണ് .അതിന് തലമുറകളുടെ ജനിതകം പഠിപ്പിക്കാൻ നോക്കണ്ട സഖാവേ ..
അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നു? അരുത് സഖാവേ . .അത്രയ്ക്ക് അവൾ ഈ പാർട്ടിക്ക് വേണ്ടി ജീവിതം ബലിയർപ്പിച്ചവരെ വഞ്ചിച്ചു. രക്തസാക്ഷികളുടെ ഓർമ്മകൾ ഇരമ്പുന്ന കടലുകൾ അവൾ കള്ളപ്പണത്തിന്റെ കടലാക്കി. നിറതോക്കിന് മുന്നിൽ 10 രക്തസാക്ഷികളെ നൽകിയിട്ട് എടുത്തോടാ നായ്‌ക്കളേ ഇനിയും എന്ന് പോലീസ് സേനയോട് മുഖത്തോട് മുഖം വിളിച്ചുപറഞ്ഞ ഒഞ്ചിയത്തെ ചുവന്ന മണ്ണിൽ കിടക്കുന്ന രക്തസാക്ഷികളെ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ സ്വർണ്ണക്കള്ളക്കടത്തുമായി കേരളത്തിലെത്തിയ സ്വപ്ന സുരേഷിനെ തോഴിയാക്കി ഇവളിവിടെ ക്ലിഫ് ഹൗസിൽ വാഴുമായിരുന്നോ? എന്നെക്കൊണ്ട് അധികം പറയിക്കരുത്..എഴുതിക്കരുത്.
നാല് പതിറ്റാണ്ടുകൾ പഴക്കമുള്ള മാധ്യമപ്രവർത്തകൻ ആണ് ഞാൻ. തൊട്ടതൊന്നും പാഴായിട്ടില്ല. ഇനിയും പാഴാകില്ല. അത് എനിക്കുള്ള വരമാണ് . എത്രയെണ്ണത്തിനെ കാരാഗൃഹത്തിൽ അയച്ചു. ഇതുപോലുള്ള മാധ്യമപ്രവർത്തകൻ ജീവിച്ചിരുന്നാലേ സമൂഹത്തിന് വെളിച്ചം ലഭിക്കൂ എന്നു എഴുതിയതും നീതിപീഠം തന്നെയാണ്.
ഒരു സുപ്രധാന വിവരം കൂടി എഴുതിക്കോട്ടെ .. കോളിളക്കം സൃഷ്ടിച്ച സ്വർണക്കള്ളക്കടത്തും ഡോളർ കടത്തും മറ്റും കേസിലെ ഒന്നാം പ്രതി എന്റെ ഉറ്റ ബന്ധുവാണ്. ഒരു ജ്യോമട്രി ബോക്സ് തുറന്നുവച്ചാലുള്ള വീതി പോലുമില്ല മതിലിന് . ആ കുടുംബം ഈ ആരോപണത്തിൽ കുടുംങ്ങും വരെ മറ്റൊരുതരത്തിലും എന്തെങ്കിലും സ്വഭാവദൂഷ്യമുള്ളവരായി ആരും പറഞ്ഞുകേട്ടിട്ടില്ല . ഉന്നത സർക്കാർ ജോലികളിൽ പ്രവർത്തിച്ചിരുന്നവർ. അന്വേഷണസംഘം നാട്ടിലെത്തി അന്വേഷിച്ചപ്പോഴും കൗൺസിലർ അടക്കമുള്ളവർ അവരോട് പറഞ്ഞത് ഈ നാട്ടിലെ സൽപ്പേരുള്ള കുടുംബം എന്നായിരുന്നു. എന്നാൽ അതുക്കും മേലെയുള്ള ബന്ധം എല്ലാം തകിടം മറിച്ചു . ഒന്നാം നമ്പർ കയറുന്നിടത്തെല്ലാം. സ്വൈര വിഹാരം നടത്തി . ഒരു സിനിമാ കഥയ്ക്ക് സ്കോപ്പുണ്ട്. . എന്താണ് പിണറായിവിജയൻ എന്നും എന്താണ് വീണ തയ്ക്കണ്ടിയിൽ എന്നും എന്താണ് സി എം രവീന്ദ്രൻ എന്നും നല്ലതുപോലെ എനിക്കറിയാം.
ക്ലിഫ് ഹൗസിൽ അടുക്കളയിലെ വിഭവങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിയിരുന്നത് ഹൈദരാബാദ് ഹൗസിലെ നിസ്സാമിന്റെ ഗുഹയ്ക്കുള്ളിൽ കൂടിയായിരുന്നില്ല..പകൽവെളിച്ചത്തിൽ ബിരിയാണി ചെമ്പിൽ തന്നെയായിരുന്നു. പക്ഷെ ഒരുവിവരവും ഞാൻ പുറത്തറിയിച്ചിട്ടില്ല. എന്റെ യൗവ്വനത്തിൽ ഞാൻ കണ്ട സ്വപ്‌നങ്ങൾ എല്ലാം മരീചികയാകും എന്നതുകൊണ്ട്.അതിന് മുതിർന്നില്ല. തകരുന്നത് ഒന്നോരണ്ടോ വ്യക്തികളല്ല. ഒരുനാടിന്റെ സ്വപ്‌നമാണ്; ചരിത്രമാണ് . പക്ഷെ ഒരു കാര്യം ഉറപ്പാണ് .നിയമത്തെ അതിന്റെ വഴിക്ക് പോകാൻ അനുവദിച്ചാൽ ആദ്യം ഉള്ളിൽ പോകുന്നത് കാരാഗൃഹത്തിലേക്ക് കന്നിയാത്ര നടത്തുന്നവർ ആയിരിക്കും. അത് ബോധ്യമുള്ളതുകൊണ്ടാണ് കഠിനമായ വാക്കുകൾ ഞാൻ ഉപയോഗിച്ചത്.
https://www.facebook.com/Malayalivartha






















