കാറിന് സൈഡ് നൽകിയില്ല...! കോട്ടയം ചങ്ങനാശേരിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ കാർ യാത്രക്കാരന്റെ കല്ലേറ്, ആക്രമണത്തിൽ ഡ്രൈവറുടെ തലയ്ക്ക് പരിക്ക്

കോട്ടയത്ത് കാറിന് സൈഡ് നൽകിയില്ലന്ന് ആരോപിച്ച് കെ.എസ്. ആർ.ടി. സി ഡ്രൈവറെ കാർ യാത്രക്കാരൻ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. എം. സി റോഡിൽ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹസനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്. ആർ ടി.സി ബസിന്റെ ഡ്രൈവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബസിനെ പിൻതുടർന്ന് എത്തിയ കാറിന്റെ ഡ്രൈവർ പുറത്തിറങ്ങിയ ശേഷം ഹസന് നേരെ കല്ലെറിയുകയായിരുന്നു എന്ന് യാത്രക്കാർ ആരോപിക്കുന്നു.
കെ. എസ്. ആർ.ടി സി ബസിന് പിന്നിലുണ്ടായിരുന്ന കാറിന് കിലോമീറ്ററുകളോളം ദൂരം സൈഡ് നൽകിയിരുന്നില്ല. കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് മുൻവശത്ത് വെച്ച് ബസ്സിനെ കാർ മറികടന്ന് എത്തി. തുടർന്ന് കാർ ബസ്സിനു മുന്നിൽ നിർത്തുകയായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ കാർ ഡ്രൈവർ, വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.
തുടർന്ന് കാർ ഡ്രൈവർ കയ്യിൽ കരുതിയ കല്ല് ഉപയോഗിച്ച് ഡ്രൈവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു എന്ന് യാത്രക്കാർ പറയുന്നു. കല്ലേറിൽ ബസിന്റ നിയന്ത്രണം നഷ്ടമായി എങ്കിലും ഡ്രൈവർ വാഹനം നിയന്ത്രിച്ച് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. സ്ഥലത്ത് എത്തിയ പൊലീസ് സംഘം കാർ ഓടിച്ച ആളെ കസ്റ്റഡിയിൽ എടുത്തു.
https://www.facebook.com/Malayalivartha






















