കരിമണല്‍ കര്‍ത്തായുടെ കയ്യില്‍ നിന്ന് കോഴ വാങ്ങിയ ഇടത് വലത് നേതാക്കള്‍, വാലിന് തീപിടിച്ച വാനരന്മാരുടെ അവസ്ഥയിലാണ്.... പണം വാങ്ങിയ എല്‍.ഡി.എഫ്- യു.ഡി.എഫ് നേതാക്കളുടെ, പട്ടിക ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് ആദായ നികുതി വകുപ്പിന് കൈമാറി..... താമസിയാതെ നേതാക്കളോട് വിശദീകരണം ചോദിക്കും..... ഇതിനായി നോട്ടീസ് അയയ്ക്കും. പണമായും ചെക്കായും പണം വാങ്ങിയവരുണ്ട്.....
കരിമണല്‍ കര്‍ത്തായുടെ കയ്യില്‍ നിന്ന് കോഴ വാങ്ങിയ ഇടത് വലത് നേതാക്കള്‍ വാലിന് തീപിടിച്ച വാനരന്മാരുടെ അവസ്ഥയിലാണ്. പണം വാങ്ങിയ എല്‍.ഡി.എഫ്- യു.ഡി.എഫ് നേതാക്കളുടെ പട്ടിക ആദായനികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് ആദായ നികുതി വകുപ്പിന് കൈമാറി. താമസിയാതെ നേതാക്കളോട് വിശദീകരണം ചോദിക്കും. ഇതിനായി നോട്ടീസ് അയയ്ക്കും. പണമായും ചെക്കായും പണം വാങ്ങിയവരുണ്ട്. ഈ തുക കമ്പനി ചെലവായി കണക്കാക്കണമെന്നായിരുന്നു കര്‍ത്ത ബോഡിനോട് ആവശ്യപ്പെട്ടത്. അവരത് അംഗീകരിക്കാതിരുന്നതോടെയാണ് സംഭവം ഇത്രയും വലിയ വിവാദമായി മാറിയത്. പണം സ്വീകരിച്ചുണ്ടെന്നും അത് സംഭാവനയാണെന്ന് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സംഭാവന വാങ്ങിയതെന്ന് സതീശന്‍ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ പട്ടികയില്‍ പിണറായി വിജയന്റെ പേരില്ലെന്നും പി.വി എന്ന് അദ്ദേഹത്തെ ആരും വിളിക്കില്ലെന്നുമാണ് സി.പി.എമ്മുകാരുടെ ന്യായീകരണം. എന്നാലിതൊന്നും ആദായനികുതി വകുപ്പിന് മുന്നില്‍ നിലനില്‍ക്കുന്ന കാര്യമല്ല. ലിസ്റ്റിലുള്ളവര്‍ക്ക്പണം നല്‍കിയിട്ടുണ്ടെന്ന് സി.എം.ആര്‍.എല്ലിന്റെ ചീഫ് ഫിനാന്‍സ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍ ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭാവനയാണ് സ്വീകരിച്ചതെന്ന് ഉളുപ്പില്ലാതെ പറയുന്ന നേതാക്കളോട് ഒരു ചോദ്യം, സാധാരണ സംഭാവന വാങ്ങുമ്പോള്‍ നിങ്ങള്‍ രസീത് കൊടുക്കാറുണ്ടല്ലോ. അങ്ങനെയൊരു സാധനം സി.എം.ആര്‍.എല്ലിന് കൊടുത്തിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ കൗണ്ടര്‍ ഫോയിലോ, കണക്കോ നിങ്ങളുടെ പക്കല്‍ കാണുമല്ലോ, അതൊന്ന് പുറത്ത് വിടാമോ. അതിന് ചങ്കൂറ്റമുള്ള നേതാക്കളില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കാരണം പണം വാങ്ങി മടിയില്‍ തിരുകി പോയവരാരും രസീതോ മറ്റ് രേഖകളോ നല്‍കിയിട്ടില്ലെന്നാണ് സി.എം.ആര്‍.എല്‍ ചീഫ് ഫിനാന്‍സ്യല്‍ ഓഫീസര്‍ കൊടുത്തിരിക്കുന്ന മൊഴി. ആ നിലയ്ക്ക് കണ്കകില്‍ പെടാതെ പണം വാങ്ങിയതെന്തിന്? അത് പാര്‍ട്ടി ഫണ്ടിലേക്കാണോ, അതോ നേതാക്കളുടെ കീശയിലേക്കാണോ പോയത്. അതിനൊക്കെ നിങ്ങള്‍ മറുപടി പറയേണ്ടിവരും. സി.എം.ആര്‍.എല്‍ ഒരു പബ്‌ളിക് ലിമിറ്റഡ് കമ്പനിയാണ് അതില്‍ കെ.എസ്.ഐ.ഡി.സി എന്ന സര്‍ക്കാര്‍ ഏജന്‍സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. അതുകൊണ്ട് പൊതുജനം നികുതി നല്‍കുന്ന പണത്തിന്റെ വിഹിതം സി.എം.ആര്‍.എല്ലിലുണ്ട്. ആ കമ്പനിക്ക് ലാഭമായി കിട്ടിയ പണത്തിലൊരു പങ്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴയായി കൊടുക്കുന്നത് അഴിമതിയാണ്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പാണ്. പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെടുക പോലുമില്ല.സി.എം.ആര്‍.എല്ലിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായി സംഭാവന നല്‍കാം. അതിന് 100 ശതമാനം നികുതിയിളവ് ലഭിക്കുകയും ചെയ്യും. ഇതൊക്കെ അറിയാവുന്നവരാണല്ലോ കമ്പനിയും പണം വാങ്ങിയ നേതാക്കളും. അങ്ങനെയെങ്കില്‍ ആ മാര്‍ഗം സ്വീകരിക്കാതെ വളഞ്ഞവഴി കാശ് വാങ്ങി കക്ഷത്ത് വെച്ച് കൊണ്ടുപോയത് എന്തിനാണ്. പൊതുജനത്തിന് ഇക്കാര്യം അറിയാനുള്ള അവകാശമുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ 20,000 രൂപയില്‍ കൂടുതല്‍ സംഭാവന വാങ്ങുകയാണെങ്കില്‍ ചെക്കായോ, അക്കൗണ്ടിലൂടെയോ വാങ്ങണം. ഇതറിയാത്തവരല്ലല്ലോ വന്‍ തുകകള്‍ വാങ്ങിയത്. അതുകൊണ്ട് പണം വാങ്ങിയവരും നല്‍കിയവരും നിയമലംഘനമാണ് നടത്തിയത്. അതുകൊണ്ട് അന്വേഷണം നേരിടേണ്ടിവരും എന്നാണ് ഈ രംഗത്തുള്ള നിയമവിദഗ്ധര്‍ പറയുന്നത്. അതായത് അഴിമതി വിരുദ്ധനിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കേസാണിതെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതിക്ക് ദോഷമായ വ്യവസായത്തിന് യാതൊരു തടസ്സവും നേരിടാതിരിക്കാനാണ് തുക നല്‍കിയതെന്ന് കമ്പനി പറയുന്നു. അങ്ങനെയെങ്കില്‍ കമ്പനി പ്രവര്‍ത്തനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടോ, അത് ഒതുക്കി തീര്‍ക്കാനായി ഉദ്യോഗസ്ഥന്മാരടക്കം കൈക്കൂലിയോ, മറ്റെന്തെങ്കിലുമോ കൈപ്പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. എങ്കിലേ വര്‍ഷങ്ങളായി നടന്ന് വരുന്ന സംഘടിതമായ ഈ പരിപാടികളുടെ യാഥാര്‍ത്ഥ്യം മനസ്സിലാകൂ. പ്രകൃതിക്ക് നാശംവരുത്തി കമ്പനി എത്ര കൊള്ളലാഭമുണ്ടാക്കിയെന്നും നേതാക്കളും പാര്‍ട്ടികളും അതിന്റെ വിഹിതം എത്രത്തോളം കൈപ്പറ്റിയെന്നും ഉള്ള വിവരം പുറത്തുകൊണ്ടുവരാന്‍ ആദായനികുതി വകുപ്പിന് മാത്രമേ കഴിയൂ. അടുത്ത കാലത്ത് കേരളത്തിലുണ്ടായ പല പ്രമാദമായ കേസുകളും കേന്ദ്ര ഏജന്‍സികള്‍ കലപിലകൂട്ടി അന്വേഷണം തുടങ്ങിയതല്ലാതെ എങ്ങുമെത്തിയില്ല. അത് എന്തുകൊണ്ടാണെന്ന ആക്ഷേപം പൊതുസമൂഹത്തിന് മുന്നിലുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിലെങ്കിലും കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകരുത്.പാര്‍ട്ടി പറഞ്ഞിട്ടാണ് നേതാക്കള്‍ വന്‍ തുകകള്‍ കൈപ്പറ്റിയതെന്ന് വി.ഡി സതീശന്‍ പറഞ്ഞല്ലോ, എങ്കില്‍ അതിന്റെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചുണ്ടോ? ഉണ്ടെങ്കില്‍ ആ വിവരങ്ങള്‍ പുറത്തുവിടണ്ടേ. അതിന് ഇരുമുന്നണികളും തയ്യാറാകാത്തതെന്ത്. അതിനര്‍ത്ഥം എന്തൊക്കെയോ മറച്ചുവയ്ക്കുന്നെന്നാണ്. വന്‍കിട കമ്പനികള്‍ക്കും ബിസിനസുകാര്‍ക്കും ലാഭമുണ്ടാക്കാനായി വഴിവിട്ട് പലതും ചെയ്തു കൊടുക്കുകയും അത് വഴി അവരുണ്ടാക്കുന്ന കൊള്ള ലാഭത്തിന്റെ പങ്ക് പറ്റുകയും ചെയ്യുകയാണ് മാറി മാറി ഭരിക്കുന്നവര്‍ ചെയ്യുന്നത്. എന്നാല്‍ അതിന്റെ തെളിവുകള്‍ ഇപ്പോഴാണ് പുറത്തുവന്നത്. തീര്‍ച്ചയായും ഇത് ജനാധിപത്യത്തിന് വീണ് കിട്ടിയ സുവര്‍ണാവസരമാണ്. കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ട് തെറ്റുചെയ്തവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണം. എങ്കിലേ ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകള്‍ അവസാനിക്കൂ...