പുതുപ്പള്ളിയിൽ നിർണായക ശക്തിയുള്ള ഓർത്തഡോക്സ് സഭ ഒടുവിൽ ഉമ്മൻ ചാണ്ടിയെ തള്ളി പറയുമോ? കേരളം കാതോർക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്..... ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ സഭ തള്ളി പറയുന്ന സ്ഥിതിയിലെത്തി നിൽക്കുകയാണ് ....മുഖ്യമന്ത്രി പിണറായി വിജയൻ്റെ കുത്സിത ബുദ്ധിയാണ് ഇതിന് പിന്നിൽ......പുതുപ്പള്ളിയിൽ ഒഴുകുന്നത് കോടികളാണെന്നാണ് റിപ്പോർട്ട്....

അതിനിടെ, എൻഎസ്എസിനെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെയും പ്രസംശിച്ച് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് രംഗത്തെത്തി. എൻഎസ്എസ് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്നേഹവായ്പ്പോടെയാണ് സ്വീകരിച്ചതെന്നും ജെയ്ക്ക് പറഞ്ഞു.ഇടതുപക്ഷവുമായ യോജിക്കാവുന്ന തലം എൻഎസ്എസ് അടക്കമുളള സംഘടനകൾക്കുണ്ട്. വിശ്വാസത്തെ വർഗീയ വത്ക്കരിക്കുന്നതിന് എതിരായ നിലപാടുള്ള നേതാവാണ് സുകുമാരൻ നായരെന്നും ജെയ്ക്ക് കൂട്ടിച്ചേര്‍ത്തു. നേരത്തെ തൃശൂരിൽ മത്സരിച്ച ചലച്ചിത്ര നടനായ ഒരു നേതാവ് എൻഎസ് എസ് ആസ്ഥാനത്തെത്തിയപ്പോൾ, രണ്ടാമത് ഒരു കാവിയുമായി എൻഎസ്എസ് കാര്യാലയത്തിൽ വരണ്ടതില്ലെന്ന എന്ന നിലപാടെടുത്ത നേതാവാണ് അദ്ദേഹം. വര്‍ഗീയതക്കെതിരായ ആ നിലപാട്, ഇന്നും എൻഎസ്എസിനുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച എൻഎസ്എസും സിപിഎമ്മും പുതുപ്പള്ളിയിൽ പക്ഷേ പിണക്കം മറന്നുവെന്ന് വ്യക്തമാണ്. മന്ത്രി വിഎൻ വാസവന് ഒപ്പമെത്തിയാണ് ജെയ്ക്ക് സി തോമസ് രാവിലെ പെരുന്നയിലെത്തി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്. എൻഎസ്എസിന് പുറമെ എസ്എൻഡിപിയുടെ വെള്ളാപ്പള്ളി നടേശനെയും ദേവലോകം അരമനയിലെത്തി ഓർത്തഡോക്സ് സഭാധ്യക്ഷനെയും ജെയ്ക്ക് കണ്ടിരുന്നു. എൻ എസ് എസ്.ജനറൽ സെക്രട്ടറി ഒരു കാലത്ത് ഉമ്മൻ ചാണ്ടിയുടെ വിളിപ്പുറത്താക്കുന്നു. താക്കോൽ സ്ഥാനത്ത് തൻ്റെ അനുയായിയെ പ്രതിഷ്ഠിക്കാൻ സുകുമാരൻ നായർ ഉമ്മൻ ചാണ്ടിയെ സ്വാധീനിച്ച കഥ ലോകം മുഴുവൻ അറിയാം. എന്നിട്ടും സമയമാകുമ്പോൾ ഉമ്മൻ ചാണ്ടിക്ക് എൻ എസ് എസ് എതിരായെന്ന് പറഞ്ഞാൽ അതിനെ കാലത്തിൻ്റെ വിധിയെന്നേ പറയാനാവൂ.
അതേ സമയം ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി ആക്രമിക്കുന്ന ഒന്നും പറeയണ്ടതില്ലെന്ന് സി പി എം തീരുമാനിച്ചു. ചികിത്സാ വിവാദത്തിൽ യു ടേണടിച്ച് സി പി എം മാറിയത് അതുകൊണ്ടാണ് പുതുപ്പളളിയിൽ വ്യക്തിപരമായ ആരോപണങ്ങൾ വേണ്ടെന്ന നിലപാടാണ് സി പി എമ്മിനെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദമാക്കാനുള്ള നീക്കം സി പി എം ഉപേക്ഷിച്ചു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഈ വിഷയം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉയർത്തിയ എം എൽ എ കെ അനിൽകുമാറിനെ തിരുത്തുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി സ്വീകരിച്ചത്.
അതേസമയം വിശുദ്ധൻ മിത്തല്ലെന്നും എം വി ഗോവിന്ദൻ വിവരിച്ചു. വിശുദ്ധൻ ഓർത്തഡോക്സ് സഭയുടെ വിശ്വാസരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം കോൺഗ്രസ് ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുത്തുന്നത് വിശ്വാസികൾ വിലയിരുത്തട്ടെയെന്നും സി പി എം സെക്രട്ടറി അഭിപ്രായപ്പെട്ടു. വിശുദ്ധൻ, പുണ്യാളൻ പരാമർശങ്ങളിൽ സി പി എം ഇടപെടില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.അതേസമയം പുതുപ്പള്ളിയിൽ ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസ് വിജയിക്കുമെന്ന പ്രതീക്ഷയാണ് സി പി എം സംസ്ഥാന സെക്രട്ടറി പങ്കുവച്ചത്. പുതുപ്പള്ളിയിൽ ജെയ്ക് മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും പ്രവർത്തിക്കുയാണ്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് സി പി എം വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലുണ്ടായ വൈകാരിക സാഹചര്യം മാറ്റിവച്ചാൽ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലും സി പി എമ്മിനുണ്ട്. . ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ് 17 ന് പത്രിക നൽകും. 16 ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. മുതിർന്ന നേതാക്കൾക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയിൽ പ്രചാരണത്തിനിറങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുക. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർവ്വഹിക്കും.
ഉമ്മൻചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ് തന്നെ വേണമെന്നായിരുന്നു പാർട്ടി തീരുമാനം. ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചപ്പോൾ, ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും. എന്നാൽ സഭാതർക്കത്തിൽ ബിജെപിയും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.കേരളത്തിലെ സഭാതർക്കത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ധരിപ്പിച്ചതായും മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞത് ഇതിന്റെ ഭാഗമായാണ്. മധ്യകേരളത്തിലെ ഒരു ബിഷപ്പാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
സഭതർക്കത്തിന്റെ എല്ലാ വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചതായാണ് ശ്രീധരൻ പിള്ള പറഞ്ഞത്. തർക്കമുള്ള രണ്ട് സഭാനേതൃത്വങ്ങൾ ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം പരാതിയിൽ പറയുന്നു. 80:20 എന്ന രീതിയിലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇത് വിവേചനപരമാണ്. ഈ വിഷയം പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിഎസ് ശ്രീധരൻ പിള്ള അറിയിച്ചു.
സഭാതർക്കത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാവണമെന്നും സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാർ ഗ്രിഗോറിയോസ് പ്രതികരിച്ചു. എന്നാൽ യാക്കോബായ സഭക്ക് പുതുപ്പള്ളിയിൽ വലിയ പ്രാധാന്യമില്ല.
ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഏറെ നാളായി നടക്കുന്ന തർക്കത്തിൽ കോടതികളും സർക്കാരുമൊക്കെ ഇടപെട്ടിരുന്നു. എന്നാൽ ഇരുപക്ഷവും അയഞ്ഞിരുന്നില്ല. യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ തർക്കത്തിൽ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും ഓർത്തഡോക്സ് സഭക്ക് അംഗീകാരം നൽകുകയും ചെയ്തു. തുടർന്ന് ശവസംസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ വന്നു. ഇതിൽ ശവസംസ്കാരത്തിൽ അവകാശങ്ങൾ മാനിക്കപ്പെട്ടണം എന്നതായിരുന്നു സർക്കാരിന്റെ നിലപാട്. ഏതായാലും പരസ്പരം വാഗ്ദാനങ്ങൾ നൽകി യാക്കോബായക്കാരെയും ഓർത്തഡോക്സുകാരെയും കൈയിലെടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. അതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഓര്‍ത്തഡോക്സ്– യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇതര ക്രൈസ്തവ സഭാധ്യക്ഷന്‍മാരെ ഇടപെടുവിക്കാൻ മുഖ്യമന്ത്രിയും ഇടതു മുന്നണിയും ശ്രമിച്ചിരുന്നു . അങ്ങനെയാണ് കഴിഞ്ഞ തദ്ദേശ തെരഞടുപ്പിൽ ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞത്. സഭാതർക്കം പരിഹരിക്കാൻ സർക്കാർ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു സർക്കാർ ശ്രമങ്ങൾ തുടർന്ന് വരികയാണ്. നിരവധി തവണ കൂടിയാലോചനകൾ നടന്നിട്ടുണ്ട്. സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്ഐ സഭാധ്യക്ഷന്‍മാർ സഭാ തർക്കം പരിഹരിക്കാൻ മുൻകൈയെടുക്കുന്നുണ്ട്. യാക്കോബായ സഭ മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കും അനുകൂലമായാണ് നിലകൊള്ളുന്നത് . സെക്രട്ടേറിയറ്റ് നടയിൽ അവർ നടത്തിയ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതാണ്. യാക്കോബായക്കാരുടെ ശവസംസ്കാര ചടങ്ങുകളിൽ ഓർത്തഡോക്സ് വിഭാഗം സ്വീകരിക്കുന്ന എതിർപ്പ് പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാൽ അതിന് ഫലമുണ്ടായില്ല.അങ്ങനെയാണ് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. അതിനിടെ ചർച്ച് ആക്റ്റ് നടപ്പിലാക്കി പള്ളി വക സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കണമെന്ന നിർദ്ദേശവും അണിയറയിൽ സജീവമായിരുന്നു. പള്ളി സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുന്നതിനോട് എല്ലാ വിഭാഗവും എതിരാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വിവിധ സഭകൾ ഒരുമിച്ച് നിൽക്കും. അതിനാണ് ചർച്ച് ആക്റ്റിന്റെ കാര്യം സർക്കാർ ചർച്ചയാക്കി നിർത്തുന്നത്. എന്നാൽ ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ സർക്കാർ തയ്യാറല്ല. ജയ്ക് മത നേതാക്കളെ കാണുന്ന തിരക്കിലാണ്. എന്നാൽ ചാണ്ടി ഉമ്മൻ സാധാരണക്കാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്. ഇതു തന്നെയാണ് ചാണ്ടിക്ക് ഗുണമാകാൻ പോകുന്നത്. അതിന് കോടികളുടെ പണതിളക്കം വേണ്ട. സാധാരണക്കാരുടെ പിന്തുണ മാത്രം മതി.
https://www.facebook.com/Malayalivartha






















