മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി ഉൾപ്പെട്ട മാസപ്പടി വിവാദം; ഇഡി പ്രാഥമിക പരിശോധന തുടങ്ങി....കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിൽ ആണ് പരിശോധന തുടങ്ങിയത്....എല്ലാം അടിമുടി പരിശോധിക്കും... തീർപ്പ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് അന്വേഷണം....

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനി ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ ഇഡി പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചി ഇഡി ഓഫിസിൽ ലഭിച്ച പരാതികളിൽ ആണ് പരിശോധന തുടങ്ങിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പ് രേഖയിലുള്ള വ്യക്തികൾ, സ്ഥാപനം എന്നിവയ്ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കുമോ എന്ന് പരിശോധിക്കും. വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിലാണ്. മാസപ്പടി വിവാദം ഒതുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകൾ മാത്രമല്ല, പിണറായി വിജയനും പണം കൈപ്പറ്റിയിട്ടുണ്ട്. വലിയ അഴിമതിയാണ് നടന്നത്. നേരിട്ടുള്ള അഴിമതിയാണ്. ഇത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
വിഷയം സഭയിലുന്നയിക്കാൻ ചട്ടപ്രശ്നം ഉണ്ടെന്നാണ് വിഡി സതീശൻ പറഞ്ഞത്. അങ്ങനെയല്ലെന്ന് എകെ ബാലൻ പ്രതികരിച്ചു. ഇതിൽ നിന്നെല്ലാം വിഷയത്തിൽ കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയെന്ന് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുനർജ്ജനി തട്ടിപ്പിൽ ഒരന്വേഷണവും നടക്കുന്നില്ല. ലൈഫ് മിഷനേക്കാൾ വലിയ തട്ടിപ്പാണ് പുനർജ്ജനിയിൽ നടന്നത്.വിദേശത്ത് നിന്ന് പണം പിരിച്ച് വകമാറ്റുകയാണ് ചെയ്തിട്ടുള്ളത്. മറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെ എല്ലാം അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ പുനർജ്ജനി തട്ടിപ്പ് മാത്രം പൂഴ്ത്തിയത് എന്തിനാണ്? മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ മ്ലേച്ഛമായ കൂട്ട്കെട്ടാണ്. മാസപ്പടി വിവാദം ഒതുക്കിയത് സതീശനും കമ്പനിയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ.
വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി എം.വി.ഗോവിന്ദൻ മാറി.സി പി എമ്മിനോട് സഹതാപം തോന്നുകയാണെന്നും കുഴൽനാടൻ പറഞ്ഞു. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന കുഴൽനാടൻ ആരോപിച്ചത്.44 ലക്ഷം രൂപയുടെ നഷ്ടം 2015- 16 ൽ വീണയുടെ കമ്പനിക്ക് ഉണ്ടായി. ആ സമയം കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപ നൽകി.
തുടർന്നിത് 36 ലക്ഷം ആക്കി. 2014 മുതൽ വീണ വിജയൻ നടത്തിയ കമ്പനിയിൽ 63 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നു എന്നാണ് ഔദ്യോഗിക രേഖകൾ. കമ്പനി നിലനിർത്താൻ 78 ലക്ഷത്തോളം രൂപ വീണ സ്വന്തം പണം കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് രേഖകൾ. 2017, 18, 19 കാലഘട്ടത്തിൽ 1.72 കോടി അല്ലാതെ 42,48000 രൂപയും സി എം ആർ എൽ വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതു കൂടാതെ 36 ലക്ഷം രൂപ കർത്തയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു. 1.72 ലക്ഷം രൂപ കമ്പനികൾ തമ്മിലുള്ള കരാറിന്റെ പേരിൽ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കിൽ ഇതിനുള്ള ജിഎസ്ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സി പി എം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്. ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലിൽ താൻ ഇപ്പോൾ നൽകുകയാണ്. ഒന്നുകിൽ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കിൽ നികുതി വെട്ടിച്ചത് മാത്യു കുഴൽ നാടനല്ല വീണയാണെന്ന് സമ്മതിക്കണമെന്നും കുഴൽനാടൻ വെല്ലുവിളിച്ചത്.
https://www.facebook.com/Malayalivartha


























