മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിന് വീണ്ടും കുരുക്ക് മുറുകുന്നു.....കെ. ഫോൺ പദ്ധതിയിൽ എ.ജി. കണ്ടെത്തിയ ക്രമക്കേട് ശിവശങ്കറിൻ്റെ തലയിൽ ചാരാനാണ് നീക്കം..... ചുരുക്കത്തിൽ മുഖ്യമന്ത്രിയും മകളും സമർത്ഥമായി ഊരി...എ.ജിയുടെ ക്വറി എഴുതിതള്ളാൻ സർക്കാർ ആവശ്യപ്പെടും....

കെഎസ്ഇബി ഫിനാൻസ് ഓഫീസറുടെ നിർദ്ദേശം പോലും അവഗണിച്ചാണ് കരാറുമായി മുന്നോട്ട് പോയത്. ആദ്യ കരാറിൽ ഇല്ലാതിരുന്നിട്ടും എം ശിവശങ്കറിന്റെ വാക്കാലുള്ള നിർദ്ദേശം പരിഗണിച്ചാണ് 10 ശതമാനം മൊബിലൈസ്ഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്. വാക്കിലുള്ള നിർദ്ദേശം നൽകിയത് താനാണോ എന്ന് പറയാനുള്ള കമ്യൂണിസ്റ്റ് ആരോഗ്യം ഇപ്പോൾ ശിവശങ്കറിനില്ല. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനും സെക്രട്ടറി ടി ഒ സൂരജിനെതിരെ കേസെടുത്തത് ഇതേ കുറ്റത്തിനാണ്. പാലാരിവട്ടം പാലം നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കോടതിയെ അറിയിച്ചത്.
ആർഡിഎസിന് മൊബിലൈസേഷൻ ഫണ്ട് സൂരജ് നൽകിയെന്നും ഇതിന് അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ പിന്തുണയുണ്ടെന്നുമായിരുന്നു കേസ്. ഫണ്ട് നൽകിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. പാലാരിവട്ടം പാലം അഴിമതിയിൽ ടി ഒ സൂരജിന് നിർണായക പങ്കുണ്ടെന്നാണ് വിജിലൻസിൻറെ വാദം. ഈ വാദങ്ങൾ നിലനിൽക്കുന്ന കാലത്ത് തന്നെയാണ് കെ. ഫോൺ മൊബിലൈസേഷൻ ഫണ്ട് വിവാദവും കടന്നു വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച കെ-ഫോൺ പദ്ധതി നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സിഎജി നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടുന്നത്. 1531 കോടിക്കായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അത് വഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയതിലുമാണ് സിഎജി സർക്കാരിനോട് വ്യക്തത തേടിയിട്ടുള്ളത്. സമാനമായ കുറ്റത്തിനാണ് സൂരജ് ജയിലിൽ കിടന്നതും ഇബ്രാഹിം കുഞ്ഞ് അറസ്റ്റ് വരിച്ചതും.
2013 ലെ സ്റ്റോർ പർചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെട്ടതാണ്. പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തിന്റെ അനുമതി വേണമെന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ വ്യവസ്ഥ. കെ ഫോണിന്റെ ടെണ്ടറിൽ മൊബിലൈസേഷൻ അഡ്വാൻസിനെ കുറിച്ച് പറയുന്നില്ല. 10 ശതമാനം തുക അഡ്വാൻസ് നൽകണമെന്ന് കെഎസ്ഐടിഎലിന് വാക്കാൽ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ്. അങ്ങനെ നൽകുന്നെങ്കിൽ എസ്ബിഐ നിരക്കിലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കണമെന്ന് കെഎസ്ഇബി ഫിനാൻസ് അഡ്വൈസറും കുറിപ്പെഴുതി. ബെല്ലുമായി ഉണ്ടാക്കിയ പേമെന്റ് ടേംസിൽ പക്ഷെ സർക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തിൽ മാത്രം സർക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സിഎജി പറയുന്നത്. ശിവശങ്കറിന് മാത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ല.ക്ലിഫ് ഹൗസിൻ്റെ നിയന്ത്രണത്തിലായിരുന്നു അന്ന് ശിവശങ്കർ. മുഖ്യമന്ത്രിക്ക് ശിവശങ്കറിന് മേൽ പറയത്തക്ക നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക എന്നത് മാത്രമാണ് ശിവശങ്കറിന് അന്ന് കരണീയമായി ഉണ്ടായിരുന്നത്. ഇത്തരത്തിൽ കിട്ടുന്ന പിൻവാതിൽ നിർദ്ദേശങ്ങൾക്കൊപ്പമാണ് അക്കാലത്ത് ശിവശങ്കർ ഓടിയിരുന്നത്. അതേ സമയം കെ. ഫോൺ പൊളിഞ്ഞ് പാളീസായ അവസ്ഥയിലാണ്. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന് സാങ്കേതിക പങ്കാളിയെ കണ്ടെത്താനുള്ള കെ ഫോൺ ക്ഷണത്തിന് തണുപ്പൻ പ്രതികരണമാണുണ്ടായിരിക്കുന്നത് . പ്രതീക്ഷിച്ചതിൽ പകുതി കേബിൾ ടിവി ഓപ്പറേറ്റര്‍മാര്‍ പോലും സഹകരിക്കാൻ തയ്യാറായി വന്നില്ല. ഓണത്തിന് മുൻപ് വീടുകളിലേക്ക് കണക്ഷൻ എത്തിക്കുമെന്ന് അവകാശപ്പെടുന്ന കെ ഫോൺ ഇതുവരെ കരാറിലേര്‍പ്പെട്ടത് വെറും 50 ഓപ്പറേറ്റര്‍മാരുമായി മാത്രം. ഓണത്തിന് ഇനി ഒരാഴ്ചേ പോലുമില്ല.
സർക്കാർ അഭിമാനപദ്ധതിയെന്ന് പറഞ്ഞാണ് പരസ്യങ്ങളിറക്കുന്നതെങ്കിൽ കേബിൾ ടിവിക്കാർക്ക് ആവേശമൊട്ടുമില്ല. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതിനാണ് നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരെ വിളിച്ചത്. കേരളത്തിന്‍റെ മുക്കിലും മൂലയിലും വരെ 9000 ത്തോളം ഓപ്പറേറ്റര്‍മാരുണ്ടെങ്കിലും കെ ഫോൺ പ്രതീഷിച്ചതിന്‍റെ പകുതി ആള് പോലും മുന്നോട്ട് വന്നിട്ടില്ല. ആകെ താൽപര്യം അറിയിച്ചത് 2200 പേര്‍ മാത്രമാണ്. അവരിൽ നിന്ന് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 50 പേരുമായാണ് കരാര്‍. തൊട്ടടുത്ത പോസ്റ്റിൽ നിന്ന് കേബിൽ വലിച്ച് ആവശ്യക്കാര്‍ക്ക് കണക്ഷനെത്തിക്കലാണ് ചുമതല. 'എന്റെ കെ ഫോൺ ആപ്പിൽ' കണക്ഷൻ ആവശ്യപ്പെട്ടവരുടെ ലിസ്റ്റ് പിൻകോഡ് അടിസ്ഥാനത്തിൽ തിരിച്ച് ഓപ്പറേറ്റര്‍മാർക്ക് കെ ഫോൺ നൽകും. ഇൻസ്റ്റലേഷനും മോഡവും ഫ്രീയാണ്. എടുക്കുന്ന പാക്കേജിൽ ജിഎസ്ടിയും എട്ട് ശതമാനം വരുന്ന ടെലിക്കോം ലൈസൻസ് ഫീസും കഴിഞ്ഞ് ബാക്കി തുക കെ ഫോണും കേബിൾ ഓപ്പറേറ്ററും തുല്യമായി പങ്കിടുന്ന വിധത്തിലാണ് കരാര്‍.
അടിസ്ഥാന കാര്യങ്ങളിൽ പോലും നിലനിൽക്കുന്ന അവ്യക്തതയും അനിശ്ചിതത്വവും മറ്റ് ഇന്റര്‍ നെറ്റ് പ്രൊവൈഡര്‍മാരിൽ നിലവിലുള്ള സ്വീകാര്യതയുമെല്ലാം തണുപ്പൻ പ്രതികരണത്തിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിലാണ് കെ ഫോൺ. ജില്ലാ അടിസ്ഥാനത്തിൽ കോൺക്ലേവുകൾ സംഘടിപ്പിച്ച് കേബിൾ ടിവി ഓപ്പറേറ്റര്‍മാരുടെ വിശ്വാസം നേടിയെടുക്കാനാണ് അടുത്ത നീക്കം. കെ ഫോൺ നടത്തിപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക സഹായത്തിനുള്ള ടെണ്ടർ എസ്ആർഐടിയുടെ സേവന ദാതാക്കളായ റെയിൽ ടെല്ലിന് ലഭിച്ചു. ആദ്യം ടെണ്ടർ നേടിയ സിറ്റ്സ കമ്പനി നിയമപോരാട്ടം തുടരുന്നതിനിടെയാണ് ടെണ്ടർ റെയിൽ ടെല്ലിന് നൽകിയത്. രണ്ട് തവണ നടത്തിയ ടെണ്ടർ നടപടികൾ റദ്ദാക്കിയ കെ-ഫോൺ എസ്ആർഐടിയുടെ താത്പര്യം സംരക്ഷിക്കുന്നതിന് ടെണ്ടര്‍ വ്യവസ്ഥകൾ അവര്‍ക്ക് അനുകൂലമായി മാറ്റിയെഴുതിയിരുന്നു.
സാങ്കേതിക പങ്കാളിയെ കണ്ടെത്താൻ മാസങ്ങൾ നീണ്ട ടെണ്ടര്‍ നടപടികളുടെ അവസാനത്തിലാണ് എസ്ആര്‍ഐടിയുടെ താൽപര്യത്തിന് കെ ഫോൺ പൂര്‍ണ്ണമായും കീഴടങ്ങുന്നത്. ഹാര്‍ഡ് വെയര്‍ - സോഫ്റ്റ്‌വെയർ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ വിളിച്ച ടെണ്ടറാണ് റെയിൽ ടെലിന് ലഭിച്ചത്. ടെണ്ടർ നടപടികളിൽ അവസാനം ഉണ്ടായിരുന്നത് രണ്ട് കമ്പനികളായിരുന്നു. റെയിൽ ടെലിന്റെ കേരളത്തിലെ എംഎസ്പിയാണ് എസ് ആർഐടിയാണ്. ഇതിൽ തന്നെ എസ്ആർഐടിയുടെ താൽപര്യ സംരക്ഷണം വ്യക്തമാകുന്നു.കെ ഫോൺ കൺസോര്‍ഷ്യം പങ്കാളിയാണ് എസ്ആര്‍ഐടി. ഇവർക്ക് നേരിട്ട് ഹാര്‍ഡ് വെയര്‍ - സോഫ്റ്റ്‌വെയർ പങ്കാളിയാകാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് രണ്ട് തവണ ഹാര്‍ഡ് വെയര്‍ - സോഫ്റ്റ്‌വെയർ പങ്കാളിയെ കണ്ടെത്താനുള്ള ടെണ്ടര്‍ നടപടികൾ കെ ഫോൺ വേണ്ടെന്ന് വച്ചത്. ആദ്യ ടെണ്ടർ തുറക്കും മുന്നേ റദ്ദാക്കിയ കെ ഫോൺ, രണ്ടാമത് ടെണ്ടർ വിളിച്ചു. റെയിൽടെൽ കോര്‍പറേഷനും അക്ഷര എന്റര്‍പ്രൈസസും സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും ഇതിൽ പങ്കെടുത്തു. റെയിൽ ടെലിന്റെ കേരളത്തിലെ എംഎസ്പിയെന്ന നിലയിലായിരുന്നു ഇതിൽ എസ്ആര്‍ഐടിയുടെ പങ്കാളിത്തം. അസോസിയേറ്റ് പാർട്ണർ എന്നനിലയിൽ അക്ഷര എന്റര്‍ പ്രൈസസിലും എസ്ആര്‍ഐടിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടായിരുന്നു.
എല്ലാം മറികടന്ന് സിറ്റ്സ ടെക്നോജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ടെണ്ടര്‍ കിട്ടിയതോടെ ഉന്നത സര്‍ക്കാര്‍ ഇടപെടലുണ്ടായി. പരാതികളുണ്ടെന്ന കാരണം പറഞ്ഞ് ടെണ്ടര്‍ തന്നെ റദ്ദാക്കി. ഇതിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് പുതിയ ടെണ്ടര്‍ നടപടികൾ കെ ഫോൺ തുടങ്ങിയത്. എസ്ആര്‍ഐടിയുടെ സോഫ്റ്റ്‌വെയറായ ആര്‍ കൺവേര്‍ജ് ഉപയോഗിക്കുന്നവരെ മാത്രമേ പരിഗണിക്കൂവെന്ന് എസ്ആര്‍ടിയുടെ പേരെടുത്ത് പറഞ്ഞ് വ്യവസ്ഥ തിരുത്തിയാണ് പുതിയ ടെണ്ടര്‍ വിളിച്ചത്. ഇതിലൂടെയാണ് റെയിൽ ടെലിന് തന്നെ കാരാർ ഉറപ്പിച്ചു.ഈ കമ്പനിയാണ് എ.ഐ ക്യാമറാ ഇടപാടിലും സംശയനിഴലിൽ ഉള്ളത്. ചുരുക്കത്തിൽ ഹുഡായിപ്പുകളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് കെ. ഫോൺ പദ്ധതി. ദുർബലനായ ശിവശങ്കറിൻ്റെ തലയിൽ അഴിമതിയെല്ലാം ചാരിയ ശേഷം രക്ഷപ്പെടാനാണ് സർക്കാരിൻ്റെ ശ്രമം.ഐ.എ എസ് ഉദ്യോഗസ്ഥൻ്റെ നിർദ്ദേശം കൊണ്ടു മാത്രം കോടികൾ ഒരു സ്വകാര്യ കമ്പനിക്ക് നൽകിയവർ പൂർണമായി രക്ഷപ്പെട്ടിരിക്കുകയാണ്.
ബെൽ കൺസോർഷ്യം എന്ന കമ്പനി ആരുടേതാണെന്ന് വൈകാതെ പുറത്തുവരും. അതു വരെ സർക്കാർ ജനത്തെ കഴുതകളാക്കി കൊണ്ടിരിക്കും. എ. ജി യുടെ വാർത്ത പുറത്തു വന്നയുടൻ തന്നെ ആരോപണം ശിവശങ്കറിലേക്ക് തിരിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർ നൽകി കഴിഞ്ഞു.ശിവശങ്കറിൽ ചാരിയാൽ എല്ലാവരും വിശ്വസിക്കും.
https://www.facebook.com/Malayalivartha


























