2007 ജൂലൈ ആറിന് കൊച്ചിയിലായിരുന്നു കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച പ്രസംഗം നടന്നത്; അന്ന് പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു; അന്ന് പിണറായിയും അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരനും ഉള്‍പ്പെടുന്ന ഭരണസംവിധാനം മാഫികകളെ വളര്‍ത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു എന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ തുറന്നടിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് വിവാദ കരിമണല്‍ കമ്പനിയുമായുള്ള ബന്ധവും അവരില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലും സംസ്ഥാനത്തെ താപനിലയേക്കാള്‍ തിളച്ചുമറിയുകയാണല്ലോ. ഈ സാഹചര്യത്തില്‍ പിണറായി വിജയന് മാഫിയ ബന്ധമുണ്ടെന്നും അവരെ വളര്‍ത്തുന്നതിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നെന്നും ഹൈക്കോടതി മുന്‍ ജഡ്ജി കെ. സുകുമാരന്‍ വെളിപ്പെടുത്തിയിരുന്നു.
2007 ജൂലൈ ആറിന് കൊച്ചിയിലായിരുന്നു കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച പ്രസംഗം നടന്നത്. അന്ന് പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്ന് പിണറായിയും അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ എംകെ ദാമോദരനും ഉള്‍പ്പെടുന്ന ഭരണസംവിധാനം മാഫികകളെ വളര്‍ത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു എന്ന് ജസ്റ്റിസ് കെ.സുകുമാരന്‍ തുറന്നടിച്ചു . എന്റെ അഭിപ്രായം തുറന്നു പറയുകയാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.
ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്താണ് ഇവിടെ ഒരു മാഫിയ രൂപപ്പെട്ടത്. ഒരാള്‍ അഡ്വക്കേറ്റ് ജനറലിന്റെ ജൂനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായും മറ്റൊരാള്‍ അബ്കാരി വക്കീലായും വന്ന് ഉത്തരവുകള്‍ വാങ്ങി പോയിത്തുടങ്ങിയത് അന്നാണ്. മണിച്ചന്‍ കാരണം കല്ലുവാതുക്കല്‍ മദ്യദുരന്തം ഉണ്ടായ ശേഷം അയാള്‍ക്കെതിരെയുള്ള കേസുകള്‍ നശിപ്പിക്കാന്‍ എത്രത്തോളം സമ്മര്‍ദ്ദമുണ്ടായി എന്നത് ജസ്റ്റിസിന്റെ പ്രസംഗം വ്യക്തമാക്കുന്നു.
സി.പി.എം നേതാക്കളുടെ വിശ്വസ്തനായിരുന്നു മണിച്ചന്‍. അയാളുടെ ഡയറിയില്‍ പല സി.പി.എം നേതാക്കള്‍ക്കും കൊടുത്ത പണത്തിന്റെ കണക്കുകളുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിതാന്ത ജാഗ്രതയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യുവിന്റെയും സംഘത്തിന്റെയും പരിശ്രമം കൊണ്ടുമാത്രമാണെന്നും ജസ്റ്റിസ് സുകുമാരന്‍ അന്ന് പറഞ്ഞിരുന്നു.
സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പിണറായിയെയും എം.കെ ദാമോദരനെയും പേരെടുത്ത് പറഞ്ഞാണ് ജസ്റ്റിസ് കെ.സുകുമാരന്‍ രൂക്ഷമായി വിമര്‍ശിച്ചത്. മാഫിയ ബന്ധത്തെ കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ വ്യക്തികളെ പേരെടുത്ത് പറഞ്ഞില്ലെങ്കില്‍ അര്‍ത്ഥമില്ലെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇത് വള്ളിപുള്ളി തെറ്റാതെ അടുത്ത ദിവസത്തെ പത്രങ്ങളില്‍ അടിച്ചുവന്നു. അതോടെ പിണറായി വിജയന് ഹാലിളകി.
പിണറായിയും എം.കെ ദാമോദരനും ജസ്റ്റിസിനെതിരെ ഭീഷണി മുഴക്കി. മാനസികാശുപത്രിയില്‍ നിന്നിറങ്ങി വന്നാണ് അയാളിതൊക്കെ പറഞ്ഞതെന്ന് തോന്നുന്നു എന്നായിരുന്നു പിണറായിയുടെ പ്രതികരണം. പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. എന്നാല്‍ തന്റെ കമ്പ്യൂട്ടറില്‍ എല്ലാ രേഖകളും ഉണ്ടെന്നും അതെല്ലാം മനസ്സിലാക്കിയാണ് പ്രസംഗിച്ചതെന്നും ജസ്റ്റിസ് സുകുമാരന്‍ തിരിച്ചടിച്ചു. പിന്നാലെ അഭിപ്രായം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വ. വി.ജി ഗോവിന്ദന്‍ വഴി പിണറായി ജസ്റ്റിസ് സുകുമാരന് വക്കീല്‍ നോട്ടീസ് അയച്ചു.
പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തും ഭരണഘടനാ സ്ഥാപനങ്ങളിലും ഇരിക്കുന്നവരുടെ ദുഷ്പ്രവര്‍ത്തികള്‍ സമൂഹത്തെ മൊത്തത്തില്‍ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പൊതുനന്മ ലക്ഷ്യം വെച്ചുള്ളതായിരുന്നു തന്റെ പ്രസംഗമെന്ന് ജസ്റ്റിസ് സുകുമാരന്‍ അന്ന് പറഞ്ഞിരുന്നു. കൂടാതെ പ്രസംഗത്തിലില്ലാത്ത ചില കാര്യങ്ങള്‍ കൂടി അദ്ദേഹം മാധ്യമളിലൂടെ വെളിപ്പെടുത്തി.
അതിങ്ങിനെയാണ് , ' സിപി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പിണറായി ഐസ്‌ക്രീംകേസില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചു. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ പോലീസ് നടപടിയെ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമെന്ന നിലയില്‍ അഡ്വ. എം.കെ ദാമോദരന്‍ കോടതിയില്‍ വാദിച്ചു. ഇതെല്ലാം നേതൃരംഗത്തെ മൂല്യച്യുതിയുടെ സാക്ഷ്യമാണെന്നും ജസ്റ്റിസ് സുകുമാരന്‍ ചൂണ്ടിക്കാണിച്ചു.
പ്രസംഗം വസ്തുതാപരമായി ലഭിച്ച വിവരങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നെന്നും നിലപാടില്‍ മാറ്റമില്ലെന്നും മാപ്പ് പറയില്ലെന്നും റിട്ടയേഡ് ജസ്റ്റിസ് കെ.സുകുമാരന്‍ വക്കീല്‍ നോട്ടീസിന് മറുപടി കൊടുത്തു. ഇതോടെ കേസും പിന്‍വലിച്ച് പിണറായി വിജയന്‍ തടിതപ്പി. തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. സ്വപ്‌നസുരേഷ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ വക്കീല്‍ നോട്ടീസ് പോലും അയയ്ക്കാത്തതിന് കാരണം ഏതാണ്ട് ഇപ്പോള്‍ മനസിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.
നായനാരുടെ കാലത്തേതിന് സമാനമായ രീതിയിലുള്ള പ്രവര്‍ത്തനും മുഖ്യമന്ത്രി പിണറായിയുടെ ഓഫീസിലും നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സി.എമ്മിന്റെ ഓഫീസില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐ.ജി ലക്ഷ്ണന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കം പോലും തീര്‍പ്പാക്കുന്ന ഈ അധികാരകേന്ദ്രം സാമ്പത്തിക ഇടപാടുകളില്‍ ഇടനില നില്‍ക്കുന്നെന്നും ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ താനറിയാതെ വക്കീല്‍ ചെയ്ത പണിയാണെന്ന് പറഞ്ഞ് ഐ.ജി സത്യവാങ്മൂലം പിന്‍വലിച്ചു.
പക്ഷെ, അഭിഭാഷകനെ മാറ്റിയില്ല എന്നത് ശ്രദ്ധേയമാണ്. അധികാരത്തിന്റെ തണലും മറയും ഉപയോഗിച്ച് നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിപക്ഷം അടക്കം രംഗത്തുണ്ടെങ്കിലും നിയമനടപടിക്ക് ആരും തയ്യാറാകുന്നില്ല. അത് ഇത്തരക്കാര്‍ക്ക് വലിയ ആശ്വാസമാണ്. അക്ഷരാഭ്യാസം പോലുമില്ലാത്ത ആദിവാസി യുവാവ് ആമകളെ കൈവശം വച്ചതിന് ജയിലിലടച്ച ഭരണകൂടമാണ് ഇവിടെയുള്ളത്. എന്നാണ് ഭരണത്തോട് ചേര്‍ന്ന് നിന്ന് ഉന്നതര്‍ നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിരന്തരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നത് ജനാധിപത്യത്തിന്റെ ശാപമാണ്.
https://www.facebook.com/Malayalivartha





















