സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പണ്ട് പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഏറെക്കുറെ കേരളം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ അതെല്ലാം പുകഞ്ഞ് പുറത്തു ചാടിയിരിക്കുകയാണ്

സിപിഎം എന്ന പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ലെന്ന് പണ്ട് പിണറായി വിജയന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഏറെക്കുറെ കേരളം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയപ്പോള്‍ അതെല്ലാം പുകഞ്ഞ് പുറത്തു ചാടിയിരിക്കുകയാണ്. ഏറെക്കുറെ ചുക്ക് കേരളവും കേന്ദ്ര അന്വേഷണ ഏജന്‍സികളും കണ്ടെത്തി കഴിഞ്ഞു. എവിടെ തൊട്ടാലും കൈപൊള്ളുകയാണ് സിപിഎമ്മിന്. കൈവെയ്ക്കുന്നിടത്തെല്ലാം അഴിമതിയും കമ്മിഷനും മാസപ്പടിയുമൊക്കെയായി കേരളത്തെ പൂര്‍ണ്ണമായി കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. മറുപക്ഷത്ത് ഓണനാളില്‍ പോലും കേരളം വറുതിയിലായിരിക്കുകയാണ്. സകല മേഖലകളിലും തകര്‍ച്ച നേരിട്ടിരിക്കുന്ന ഭരണത്തിന്റെ കപ്പത്താനായി ഇരിക്കുന്ന പിണറായി വിജയന്‍ കമാ എന്നൊരക്ഷരം മിണ്ടിയിട്ട് അരവര്‍ഷത്തിലേറെയായി.
കരിണല്‍ കമ്പനിയില്‍ നിന്നുള്ള മാസപ്പടി ആരോപണം പിണറായി വിജയന്‍ താമസിക്കുന്ന സര്‍ക്കാര്‍ മന്ദിരമായ ക്ലിഫ് ഹൗസിന്റെ അടുക്കളയിലാണ് എത്തി നില്ക്കുന്നത്. ന്യായീകരണ തൊഴിലാളികള്‍ എത്രയൊക്കെ ന്യായീകരിക്കുന്തോറും പുതിയ പുതിയ തെളിവുകള്‍ പുറത്തു വരികയാണ്. നിയമസഭയില്‍ ചോദ്യം ചോദിക്കുകയും വാദിക്കുകയും ചെയ്യു്‌നന മാത്യുകുഴല്‍നാടനെ നിശബ്ദനാക്കാനായി വിജിലന്‍സിനെയും, റവന്യൂ വകുപ്പിനെയും ഇറക്കി നടത്തിയ നാടകങ്ങള്‍ തിരിച്ച് പിണറായിയുടെ നെഞ്ചത്ത് തന്നെ കുത്തിക്കൊണ്ടിരിക്കുകയാണ്. കോടികളുടെ വെട്ടിപ്പ് പോലും സഖാക്കളുടെ നോട്ടപ്പിശകായി മാത്രം കാണുന്ന പാര്‍ട്ടി അന്വേഷണവും, ശിക്ഷയുമൊക്കെ കോമഡിയായി മാറിയിരിക്കുകയാണ്.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.സി.മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കെത്തിയത് സിപിഎം നേതൃത്വത്തിനേറ്റ അപ്രതീക്ഷീത അടിയായിരുന്നു. കരുവന്നൂര്‍ പ്രശ്‌നം തണുത്തെന്നു കരുതി നേതാക്കളെ പൊതിഞ്ഞു പിടിച്ച സിപിഎമ്മിനു കിട്ടിയ വന്‍ ആഘാതം കൂടിയാണിത്.
വെട്ടിപ്പിനെക്കുറിച്ച് ഏരിയ കമ്മിറ്റികള്‍ക്കോ ലോക്കല്‍ കമ്മിറ്റികള്‍ക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് സിപിഎം നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കു പങ്കുണ്ടെന്ന ആരോപണം നുണ മാത്രമാണെന്നു ജില്ലാ നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. ബാങ്ക് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ ഒഴികെ ആര്‍ക്കെതിരെയും കാര്യമായ നടപടിയും പാര്‍ട്ടി എടുത്തില്ല. 300 കോടി രൂപയുടെ തിരിമറി തീരെ ഗൗരവമില്ലാതെയാണു ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്തത്. 'നോട്ടപ്പിശക് എന്ന് കണ്ടെത്തിയാണ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളയ്ക്കാടിനെയും കെ.ആര്‍.വിജയയെയും ജില്ലാ കമ്മിറ്റിയില്‍നിന്നു തരം താഴ്ത്തിയത്. അപ്പോഴും ഈ കോടികള്‍ എങ്ങോട്ട് പോയി എന്ന് പാര്‍ട്ടിക്ക് വ്യക്തമായി അറിയാമായിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി. മൊയ്തീനു പങ്കുണ്ടെന്നു തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. ഇതില്‍ മൊയ്തീനെ ബന്ധിപ്പിക്കുന്നതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ പലതാണ്. കരുവന്നൂരില്‍ തട്ടിപ്പു നടക്കുന്നുവെന്നു പാര്‍ട്ടിയംഗമായ ബാങ്ക് മുന്‍ ജീവനക്കാരന്‍ എസ്.സുരേഷ് പാര്‍ട്ടിക്കു പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ഈ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണു നിയമസഭാ തിരഞ്ഞെടുപ്പിനായി സ്ഥാനം രാജിവച്ചത്. തുടര്‍ന്നു സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പരാതി വന്നത്.
കരുവന്നൂരിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഏറെക്കാലം പാര്‍ട്ടി ജില്ലാ നേതൃത്വം പരിഗണിച്ചതേയില്ല. സംസ്ഥാന ഘടകത്തെ അറിയിച്ചതുമില്ല. മാത്രമല്ല ഇത്രയും ഗുരുതരമായ ആരോപണമുണ്ടായിട്ടും പരാതി നല്‍കിയ പാര്‍ട്ടിയംഗത്തെ വിളിച്ചു വിവരങ്ങള്‍ ചോദിക്കാനുള്ള സമാന്യ മര്യാദ പോലും കാട്ടിയില്ല. ഇതില്‍ നിന്നും ബാങ്ക് വെട്ടിപ്പ് പാര്‍ട്ടിയും കൂടെ അറിഞ്ഞു കൊണ്ടാണെന്ന് വ്യക്തമാവുകയാണ്.
പരാതിയില്‍ അഴിമതിക്കാരെന്നു പറയുന്ന ചിലരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇവരുടെ അടുത്ത ബന്ധുക്കള്‍ ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തില്‍ എ.സി.മൊയ്തീനും ഏരിയ ചുമതലക്കാരനായ ഉല്ലാസ് കളയ്ക്കാടും പങ്കെടുത്തു. കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നേരിട്ട 2 ബിസിനസുകാരെ ബാങ്കിനു പരിചയപ്പെടുത്തിയതില്‍ മൊയ്തീനു പങ്കുണ്ടെന്നും സൂചനയുണ്ട്. ഇതില്‍ ഒരാളുമായി കണ്ണൂരിലെ മുതിര്‍ന്ന സിപിഎം നേതാവിനു ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. കണ്ണൂരില്‍നിന്നു വന്ന് ഇവിടെ വാടകവീട്ടില്‍ താമസിച്ച ഈ പാര്‍ട്ടി അനുഭാവിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു എന്നതും സംഭവത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മൊയ്തീനെതിരെ എന്തെങ്കിലും പറയാന്‍ ജില്ലാ കമ്മിറ്റിയിലെ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ട പരാതി എന്തുകൊണ്ടു വേണ്ട സമയത്ത് അന്വേഷിച്ചില്ലെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും ആരും ചോദിക്കാതിരുന്നതും അതുകൊണ്ടാണ്.എ.സി.മൊയ്തീന്‍ എംഎല്‍എയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെ ഇ.ഡി അദ്ദേഹത്തിന്റെ 31 ലക്ഷം രൂപയുടെ 2 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ മൊയ്തീനു നോട്ടിസ് നല്‍കുമെന്നറിയുന്നു. മെയ്തീനെ സംരകഷിക്കുന്നതിനായി സിപിഎം കേന്ദ്രസര്‍ക്കാരിനെതിരെ പതിവ് ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അവയൊന്നും കുറിക്കു കൊണ്ടില്ല. പിണറായി വിജയന്റെ ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച ചുക്കും ചുണ്ണാമ്പും കണ്ടെത്തിയെന്ന വീമ്പിളക്കി നിന്നപ്പോഴാണ് അപ്രതീക്ഷിതമായി ഇഡി എത്തുന്നത്. കരുന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി .മൊയ്തീനെ വെളുപ്പാന്‍കാലത്ത് വീടു വളഞ്ഞ് റെയ്ഡ് നടത്താന്‍ അമിത് ഷാ നിര്‍ദ്ദേശം നല്കിയെങ്കില്‍ അടുത്ത് ക്ലിഫ് ഹൗസ് തന്നെയാണെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഒന്നല്ല നിരവധി കേസുകള്‍ പിണറായിക്കെതിരെ ഇഡിയുടെ മുന്നിലുണ്ട്. പിണറായി പരമാവധി വളരാന്‍ വിട്ടശേഷം ചുറ്റുമുള്ളവരെ എല്ലാം പൂട്ടുകയാണ് അമിത് ഷായുടെ ലക്ഷ്യമെന്ന് അനുമാനിക്കുന്നു.
മൊയ്തീന്റെ 2 സ്ഥിരനിക്ഷേപങ്ങളാണ് മരവിപ്പിച്ചത്. ഇവ സംബന്ധിച്ച രേഖകള്‍ എത്തിക്കാന്‍ ഇ.ഡി സമയം നല്‍കിയിട്ടുണ്ട്. മൊയ്തീന്‍ 2016-17 ലെ ആദായ നികുതി റിട്ടേണില്‍ 2.88 ലക്ഷം, 2017-18 ല്‍ 3.98 ലക്ഷം, 2018-19 ല്‍ 4.08 ലക്ഷം, 2019-20 ല്‍ 4.25 ലക്ഷം എന്നിങ്ങനെയാണു നിക്ഷേപമായി കാണിച്ചിരുന്നത്. തിരുവനന്തപുരം സബ് ട്രഷറിയില്‍ 18.90 ലക്ഷം രൂപയും ബാങ്ക് ഓഫ് ഇന്ത്യയില്‍ 27,514 രൂപയുമടക്കം 19.86 ലക്ഷമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയില്‍ പ്രഖ്യാപിച്ച ആകെ നിക്ഷേപം. അതുമായി ഇപ്പോഴത്തെ നിക്ഷേപക്കണക്കുകള്‍ പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഇ.ഡി. പരിശോധിക്കുന്നുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം നേതാക്കളുടെ സഹായത്തോടെ നടത്തിയ 300 കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കുന്ന ഇ.ഡി സംഘമാണ് എ.സി.മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. മൊയ്തീനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു 2 പേരുടെ വീട്ടിലും ഇതോടൊപ്പം റെയ്ഡുണ്ടായിരുന്നു. നേരത്തേ ചോദ്യംചെയ്ത പ്രതികളുടെ മൊഴിയില്‍നിന്നാണു മൊയ്തീനിലേക്ക് എത്തിയത്.നോട്ടുനിരോധന കാലത്തു കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തില്‍ 95 കോടി രൂപയുടെ വര്‍ധനയുണ്ടായതും തൊട്ടടുത്ത വര്‍ഷം പല തവണയായി ഇതു കുറഞ്ഞതും ഇ.ഡിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതുകൂടി കണ്ടെത്താനാകും കഴിഞ്ഞ ദിവസത്തെ റെയ്ഡുകളെന്നു സൂചനയുണ്ട്. നോട്ടുനിരോധന കാലയളവില്‍ കോടികള്‍ നിക്ഷേപിക്കാന്‍ ബാങ്കില്‍ എല്ലാ സൗകര്യവും ഒരുക്കിയത് എ.സി. മൊയ്തീനാണ്. കള്ളപ്പണം അല്ലെങ്കില്‍ കൈക്കൂലിപ്പണമാണ് ഇത്രയും പെട്ടെന്ന് ബാങ്കില്‍ വന്നു നിറഞ്ഞതെന്ന് ഇഡി കണക്കു കൂട്ടുന്നുണ്ട്. സിപിഎം നേതാക്കളുടെയും ബന്ധുക്കളുടെയും നിക്ഷേപമായിരുന്നു ഇതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്കിലെ വായ്പ, കുറി പദ്ധതികളിലൂടെ കോടികളുടെ ഇടപാടു നടത്തിയ മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷിന്റെ ചേര്‍പ്പിലെ വീട്ടിലും പണം പലിശയ്ക്കു കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശന്റെ കോലഴിയിലെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. എ.സി.മെയ്തീനുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്.ബാങ്കുകളുമായി ബന്ധപ്പെട്ടു വായ്പാസ്വര്‍ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ എന്ന സുഭാഷ്, പണം പലിശയ്ക്കു കൊടുക്കുന്ന കണ്ണൂര്‍ സ്വദേശി സതീശ് എന്നിവര്‍ എ.സി.മൊയ്തീന്റെ ബെനാമികളാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ഇവരുടെ സഹായത്തോടെ കരുവന്നൂരിലെ സഹകരണ ബാങ്കില്‍ നിന്ന് എ.സി.മൊയ്തീന്‍ 29 കോടിയുടെ കൊള്ള നടത്തിയെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി.
കേരളത്തില്‍ ഒന്നല്ല നൂറുക്കണക്കിന് സഹകരണ ബാങ്കുകളിലാണ് സിപിഎം നേതാക്കള്‍ പറയുന്ന നോട്ടപ്പിശക് കൊണ്ട് കോടികള്‍ നഷ്ടമായിരിക്കുന്നത്. സാധാരണക്കാരന്റെ നിക്ഷേപങ്ങളാണ് സഖാക്കള്‍ ആവിയാക്കി മാറ്റിയിരിക്കുന്നത്. ഇനിയും പുറത്തു വരാനിരിക്കുന്നത നിരവധി ബാങ്കുകളുടെ തട്ടിപ്പുകളാണ്. എന്നിട്ടും പിണറായി വിജയനും സംഘവും കേന്ദ്ര ഏജന്‍സികളെ കുറ്റംപറഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊള്ളകള്‍ അവസാനിപ്പിക്കാന്‍ കഴിയാതെ ഓരോ ദിവസവും ക്യാപ്ടന്‍ പിണറായി വിജയനെതിരെ പെരുമഴ പോലെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha





















