മന്ത്രിസ്ഥാനം തുലാസില്‍... ഭരണ പക്ഷത്താണെങ്കിലും വിവിധ വകുപ്പുകളെ തരം കിട്ടുമ്പോള്‍ കുറ്റം പറഞ്ഞ ഗണേഷ് കുമാറിന് വമ്പന്‍ തിരിച്ചടി; യുഡിഎഫിലേക്ക് ചേക്കേറാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു; അവസാനം ഗണേഷിന് തന്നെ പറയേണ്ടി വന്നു രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എല്‍ഡിഎഫിനെ വഞ്ചിക്കില്ല

ഭരണ പക്ഷത്താണെങ്കിലും വിവിധ വകുപ്പുകളെ തരം കിട്ടുമ്പോള്‍ കുറ്റം പറഞ്ഞ് ഒറ്റയാനായി നടന്ന ഗണേഷ് കുമാറിന് നല്ല പണിയാണ് കിട്ടിയത്. മന്ത്രിമാരേയും വകുപ്പിനേയും പരസ്യമായി കുറ്റം പറഞ്ഞു. അവസാനം താന്‍ പറഞ്ഞത് എംഎല്‍എയുടെ ധര്‍മ്മമാണെന്ന് പറഞ്ഞു. ഇതോടെ മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ സ്ഥാനം പോയി. തുടര്‍ന്ന് പത്രക്കാരെ കണ്ടിരുന്നു. സ്ഥാനം തിരികെ നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞതായാണ് പറഞ്ഞത്. ഇപ്പോഴും ആ സ്ഥാനം തിരികെ നല്‍കിയിട്ടില്ല. ഗണേഷ് വീണ്ടും രംഗത്തെത്തുമെന്ന് കരുതിയപ്പോഴാണ് ദേ സിബിഐ റിപ്പോര്‍ട്ട് വരുന്നത്. അതോടെ കോണ്‍ഗ്രസിലേക്കുള്ള ചായ്‌വ് അവസാനിച്ചു. അതിനിടെ സഹോദരിയും സ്വത്ത് തര്‍ക്കത്തില്‍ രംഗത്തെത്തിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയോടു കേരള കോണ്‍ഗ്രസ് ബിയ്ക്ക് രാഷ്ട്രീയ വിരോധമുണ്ട്, എന്നാല്‍ ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കോ മകനോ അദ്ദേഹത്തോടു വ്യക്തിവിരോധമില്ലെന്നു ഗണേഷ് കുമാര്‍ എംഎല്‍എ. സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. 2013 മുതല്‍ ഈ ദിവസം വരെ സോളര്‍ കേസിലെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ എന്നെ സമീപിച്ചിട്ടില്ല. അങ്ങനെയല്ലെന്നു തെളിയിക്കാന്‍ ഏത് സിബിഐയെയും ഞാന്‍ വെല്ലുവിളിക്കുന്നു.
ഗണേഷ് കുമാറിനു വളഞ്ഞവഴിയിലൂടെ വേലവയ്‌ക്കേണ്ടതില്ല. മുഖത്തുനോക്കി പറയും, മുഖത്തു നോക്കി ചെയ്യും. സ്വകാര്യ ജീവിതത്തില്‍ പോലും വളഞ്ഞവഴിയിലൂടെ കാര്യം ചെയ്തിട്ടില്ല. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എല്‍ഡിഎഫിനെ വഞ്ചിക്കില്ലെന്നും ഗണേഷ് കുമാര്‍ സഭയില്‍ പറഞ്ഞു.
2013 ഏപ്രില്‍ മാസം ഒന്നാം തീയതി യുഡിഎഫ് സര്‍ക്കാരില്‍നിന്നു ഞാന്‍ രാജിവച്ചു. വ്യക്തിപരമായ ചില കാര്യങ്ങളുടെ പേരിലാണു രാജിവച്ചത്. ഞാനൊരു തുറന്ന പുസ്തകമാണ്. എന്നെക്കുറിച്ച് എന്തു ചോദിച്ചാലും ഞാന്‍ ഫ്രീയായിട്ടു മറുപടി പറയും. കപടസദാചാരം അഭിനയിച്ചു കേരള രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന ആളല്ല ഞാന്‍. അഞ്ചുതിരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചു. 2013ല്‍ രാജിവച്ചു പുറത്തുവരുമ്പോള്‍ ശ്രദ്ധയില്‍പ്പെട്ട ചില അഴിമതികള്‍ നിയമസഭയിലാണു ഞാന്‍ അവതരിപ്പിച്ചത്. അതിന്റെ പേരില്‍ യുഡിഎഫുമായി ഇടയുകയും കേരള കോണ്‍ഗ്രസ് യുഡിഎഫില്‍നിന്നു പോവുകയും ചെയ്തു.
വളരെ നാളുകള്‍ക്കു ശേഷമാണു എല്‍ഡിഎഫിന്റെ ഭാഗമാകുന്നത്. സോളര്‍ പ്രശ്‌നം നടക്കുന്ന സമയത്ത് കോണ്‍ഗ്രസിന്റെ പ്രമുഖരായ പല നേതാക്കളും സഹായം അഭ്യര്‍ഥിച്ച് എന്റെ പിതാവിനെ ബന്ധപ്പെട്ടു. മനോജ് എന്നു പറയുന്ന ആളോട് എന്നെ രക്ഷിക്കാന്‍ ഞാന്‍ പറഞ്ഞെന്നു ഷംസുദീന്‍ ഇവിടെ പറഞ്ഞു. മനോജ് എന്റെ ബന്ധുവാണ്. 2013 മുതല്‍ 2023 ഈ ദിവസം വരെ പരാതിക്കാരിയോ അവരുമായി അടുപ്പമുള്ളവരോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അങ്ങനല്ലെന്നു തെളിയിക്കാന്‍ ഏത് സിബിഐയെയും ഞാന്‍ വെല്ലുവിളിക്കുന്നു. ഗണേഷ് കുമാറിന് വളഞ്ഞവഴിയിലൂടെ വേലവയ്‌ക്കേണ്ടതില്ല. മുഖത്തുനോക്കി പറയും, മുഖത്തു നോക്കി ചെയ്യും. സ്വകാര്യ ജീവിതത്തില്‍ പോലും വളഞ്ഞവഴിയിലൂടെ കാര്യം ചെയ്തിട്ടില്ല. എനിക്ക് എന്റെ ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാല്‍ മതി.
2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പത്തനാപുരത്തു മത്സരിക്കുമ്പോള്‍ ജഗദീഷ് എതിരെ മത്സരിക്കുകയാണ്. അദ്യദിവസം അദ്ദേഹം പറഞ്ഞത് എനിക്ക് ഗണേഷ് കുമാറിന്റെ കയ്യക്ഷരം അറിയാം, പരാതിക്കാരി എഴുതിയ എഴുത്തിലെ കയ്യക്ഷരം ഗണേഷ് കുമാറിന്റേതാണെന്നാണ്. അങ്ങനെയൊക്കെ പ്രചരിപ്പിച്ചിട്ടും 26,000 വോട്ടിന് ഞാന്‍ ജയിച്ചു. സത്യമാണ് എന്റെ ദൈവം.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും ഹൈബിയെക്കുറിച്ചും അന്വേഷിക്കാന്‍ സിബിഐ എന്നെ സമീപിച്ചു. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയമായി വിരോധമുണ്ട്, പക്ഷേ ഈ പറയുന്നതൊക്കെ കള്ളമാണെന്നായിരുന്നു അച്ഛന്‍ ഒരിക്കല്‍ പറഞ്ഞത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതു സിബിഐയോട് ഞാന്‍ പറഞ്ഞു. ആ മൊഴിയില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിച്ച് നോക്കണം.
ഉമ്മന്‍ ചാണ്ടിയുമായി കേരള കോണ്‍ഗ്രസ് ബിയ്ക്ക് രാഷ്ട്രീയ വിരോധമുണ്ട്. ആര്‍. ബാലകൃഷ്ണ പിള്ളയ്‌ക്കോ മകനോ ഉമ്മന്‍ ചാണ്ടിയോടു വ്യക്തിവിരോധമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍നിന്നു രാജിവയ്ക്കുന്നതിന് ഒരുമാസം മുന്‍പു ക്ലിഫ് ഹൗസില്‍ പോയി രാജിക്കത്ത് അദ്ദേഹത്തിനു കൊടുത്ത ആളാണ് ഞാന്‍. എല്‍ഡിഎഫിനെ വഞ്ചിച്ചു യുഡിഎഫിനൊപ്പം വരുമെന്നു കരുതണ്ട, ആ പേടിവേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എല്‍ഡിഎഫിനെ വഞ്ചിക്കുന്ന പ്രശ്‌നം മരിച്ചാലുമില്ല. നാട്ടുകാരും ജനങ്ങളും കൂടെയുണ്ട്. ഏത് അന്വേഷണം വന്നാലും എന്റെ സത്യം തെളിയിക്കപ്പെടും.
"
https://www.facebook.com/Malayalivartha

























