റെയിൽവെയുടെ മുഖം മാറ്റിക്കൊണ്ടായിരുന്നു വന്ദേഭാരത് എക്സ്പ്രസ് ഇന്ത്യൻ റെയിൽപാളങ്ങളിൽ ചൂളം വിളിച്ച് പാഞ്ഞത്... രണ്ടുകയ്യും നീട്ടിയാണ് രാജ്യം വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്...

റെയിൽവെയുടെ മുഖം മാറ്റിക്കൊണ്ടായിരുന്നു വന്ദേഭാരത് എക്സ്പ്രസ് ഇന്ത്യൻ റെയിൽപാളങ്ങളിൽ ചൂളം വിളിച്ച് പാഞ്ഞത്. രണ്ടുകയ്യും നീട്ടിയാണ് രാജ്യം വന്ദേഭാരത് എക്സ്പ്രസിനെ സ്വീകരിച്ചത്. ആദ്യ ഘട്ടത്തിൽ ഇരുന്ന് യാത്ര ചെയ്യാനുള്ള ട്രെയിനുകളാണ് വന്ദേഭാരത് എക്സ്പ്രസിന്റെ പേരിൽ എത്തിയത്. എന്നാൽ ഇപ്പോഴിതാ വലിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് വന്ദേഭാരത്.
ഇനി മുതൽ വന്ദേഭാരത് സ്ലീപ്പർ, മെട്രോ സർവീസുകൾ ആരംഭിക്കുകയാണ്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ കോച്ചുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിൽ കോച്ചുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും 2024 മാർച്ച് മാസത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം. ചെറിയ ദൂര യാത്രകൾക്കായി മെട്രോ കോച്ച് മാതൃകയിലും വന്ദേഭാരത് ട്രെയിൻ ഒരുങ്ങുന്നുണ്ട്.
12 കോച്ചുകളുള്ള മെട്രോ കോച്ചുകൾ ഹ്രസ്വ ദൂര സർവീസിനാണ് ഉപയോഗിക്കുക. 2024 ജനുവരി മാസത്തോടെ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ചേക്കും. അതേസമയം, മദ്ധ്യപ്രദേശിലെ നീമക്കിൽ ഉടൻ തന്നെ വന്ദേഭാരത് സർവീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 'നീമക്ക് റൂട്ടിൽ ഒരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അത്യാവശ്യമാണ്. നിങ്ങളുടെ എംപി ഇതുമായി ബന്ധപ്പെട്ട് റെയിൽവെ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഉടൻ തന്നെ വന്ദേഭാരത് എക്സ്പ്രസ് നിങ്ങളുടെ റൂട്ടിൽ സർവീസ് നടത്തും'- റെയിൽവെ മന്ത്രി പറഞ്ഞു.
2019 ഫെബ്രുവരി 15ന് ആണ് വന്ദേഭാരത് എക്സ്പ്രസ് ആദ്യമായി രാജ്യത്ത് സർവീസ് നടത്തിയത്. ന്യൂഡൽഹി- വാരാണസി റൂട്ടിൽ സർവ്വീസ് ആരംഭിച്ച വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ സർവീസ് ആരംഭിച്ചത്.
തിരുവനന്തപുരം - കാസർകോട് റൂട്ടിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്. മംഗളൂരുവിൽനിന്ന് കന്യാകുമാരിയിലേക്ക് വന്ദേഭാരത് അനുവദിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ ഏറ്റവും തിരക്കേറിയ കണ്ണൂർ വരെ വന്ദേഭാരത് ഓടിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തേതും രാജ്യത്തെ പതിനഞ്ചാമത്തേതുമായ വന്ദേഭാരതാണ് തിരുവനന്തപുരത്ത് ഏപ്രിൽ 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.
തിരുവനന്തപുരത്തു നിന്ന് രാവിലെ അഞ്ചിന് മുൻപ് പുറപ്പെട്ട് രാത്രിയോടെ തലസ്ഥാനത്ത് തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്. 16 കോച്ചുള്ള, പൂർണമായി ശീതീകരിച്ച ട്രെയിനാണ് കേരള വന്ദേഭാരത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി തദ്ദേശീയമായി നിർമ്മിച്ചവയാണിവ.
https://www.facebook.com/Malayalivartha























