ഇടുക്കി ചെറുതോണി അണക്കെട്ടിലെ അതീവ സുരക്ഷാ മേഖലയിലെ ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴുകൾ ഇട്ട പ്രതിയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ബന്ധുക്കൾ:- നിലവിൽ തീവ്രവാദ ബന്ധത്തിന് തെളിവുകൾ ഇല്ലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി:- അണക്കെട്ടിലെ സുരക്ഷ വർദ്ദിപ്പിച്ചു: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു...

ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡാമിലെ സുരക്ഷാ വീഴ്ച്ച അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ എറണാകുളം റേഞ്ച് ഡിഐജി ഡാമിൽ പരിശോധന നടത്തി. ഇടുക്കി ഡി വൈ എസ് പി യും രണ്ട് സി ഐമാരും ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ചെറുതോണി അണക്കെട്ടിലെ സുരക്ഷ വർദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലക്കാട് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസ് ജൂലൈ 22ന് ഇടുക്കി അണക്കെട്ടിൽ പകൽ മൂന്നേകാലിന് എത്തുകയായിരുന്നു. സന്ദർശകർക്കുള്ള പാസ് എടുത്ത് കയറിയ ഇയാൾ അതീവ സുരക്ഷാ മേഖലയിലെ ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടുകയായിരുന്നു.
അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്ന ഉരുക്കു വടത്തിൽ ഒരു ദ്രാവകം ഒഴിക്കുകയും ചെയ്തിരുന്നു. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബന്ധുക്കൾ പേലീസിനോട് പറഞ്ഞത്.
തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്ന സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഐജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തിയത്. എന്നാൽ തീവ്രവാദ ബന്ധത്തിന് നിലവിൽ തെളിവുകൾ ഇല്ലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
താഴിട്ട അസ്വാഭാവികത മാത്രമേ ഇപ്പോൾ ഉള്ളു. വിദേശത്ത് ഉള്ള പ്രതിയെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നെത്തിയ മുഹമ്മദ് നിയാസ് പത്തു ദിവസത്തോളം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതായി പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
ചെറുതോണിയിൽ നിന്നും കൂടുതൽ താഴുകൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലേ കൃത്യമായ ലക്ഷ്യം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. ഇതിനായി ഉടൻ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും. അണക്കെട്ടിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കെഎസ്ഇബി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം നടക്കും.
ചെറുതോണി അണക്കെട്ട് പൂർണമായും സുരക്ഷിതമാണെന്ന് ഡാം സേഫ്റ്റി അധികൃതർ വ്യക്തമാക്കിരുന്നു. ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പരിശോധിച്ച ശേഷമായിരുന്നു പ്രതികരണം. 11 ഇടങ്ങളിലാണ് മുഹമ്മദ് നിയാസ് താഴിട്ട് പൂട്ടിയത്. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവാണ് പിന്നിലെന്ന് മനസ്സിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് മനസ്സിലായി.
വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇതിനിടെ മുഹമ്മദ് നിയാസ് വീണ്ടും വിദേശത്തേയ്ക്ക് പോയി. ഡാമിന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം നടത്തുന്നുണ്ട്.
ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്ന് എന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്. അതേസമയം സുരക്ഷാ വീഴ്ചയിൽ ഗൂഢാലോചന സംശയിക്കുന്നതായും കേന്ദ്ര ഏജൻസികൾ നേരിട്ടെത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട് പൊതുപ്രവർത്തകരും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























