മകനെ നന്നായി നോക്കണമെന്ന് കുറിപ്പ് എഴുതി:- അഞ്ച് വയസുകാരി മകളുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത് 'അമ്മ' ഞെട്ടലോടെ അയൽവാസികൾ

കാസർഗോഡ് കാണാതായ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കളനാട് സ്വദേശിയായ താജുദ്ദീന്റെ ഭാര്യ റുബീന, അഞ്ച് വയസുകാരിയായ മകൾ ഹനാന മറിയം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
മകനെ നന്നായി നോക്കണമെന്ന് യുവതിയുടെ മാതാവിന് എഴുതിയ കുറിപ്പിൽ പറയുന്നു. രണ്ട്‍ ദിവസം മുമ്പ് കുടുംബാംഗങ്ങളുമൊത്ത് താജ്മഹൽ അടക്കമുള്ള സ്ഥലങ്ങളിൽ വിനോദയാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് സമീപത്തെ കിണറ്റിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വയസുകാരനായ ആശിഖ് മൊയീൻ എന്ന മറ്റൊരു മകൻ കൂടെ ഉണ്ട് ഇവർക്ക്.
റുബീന നേരത്തെ കെ ജി സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പഠനത്തിലും മിടുക്കിയായിരുന്ന റുബീന എംഎ ഇംഗ്ലീഷ് പൂർത്തിയാക്കിയിരുന്നു. അടുത്തിടെ ജോലിയിൽ നിന്ന് താത്കാലികമായി ഒഴിഞ്ഞ് പയ്യന്നൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് പരീക്ഷയിൽ ഉന്നത വിജയം നേടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് റുബീനയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പ്രദേശവാസികൾ സൂചന നൽകുന്നു. അടുത്തിടെ യുവതി വീട് നിർമിക്കുന്നതിനായി അഞ്ച് സെന്റ് സ്ഥലം വാങ്ങിയിരുന്നു. യുവതിയുടെ പിതാവ് വീട് നിർമാണത്തിനായി ഒരു ലക്ഷം രൂപ നൽകിയതായും പറയുന്നു. പിതാവ് ഇത് തിരിച്ച് ചോദിച്ചിട്ടില്ലെന്നും യുവതിയുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ച് അറിയില്ലെന്നുമാണ് അടുത്ത ബന്ധുക്കൾ വ്യക്തമാക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ യുവതിയെയും കുഞ്ഞിനേയും കാണാതായിരുന്നു. ഇതിനിടയിൽ വീട്ടിൽ നിന്ന് കത്ത് കണ്ടെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് മേൽപറമ്പ് പൊലീസിൽ പരാതി നൽകാനുള്ള ഒരുക്കത്തിനിടെയാണ്, നിരവധി വീട്ടുകാർ വെള്ളമെടുത്തിരുന്ന ഇവരുടെ സമീപത്തുള്ള കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റിയത്. ഏഴ് വർഷം മുമ്പാണ് റുബീനയുടെയും താജുദ്ദീന്റെയും വിവാഹം കഴിഞ്ഞത്.
ഇവർക്ക് ഇളയ മകനുണ്ട്. താജുദ്ദീൻ വിദേശത്താണ് ജോലി ചെയ്യുന്നത്. സംഭവമറിഞ്ഞ് നാട്ടിലേയ്ക്ക് തിരിച്ചു. ആർഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെയായിരുന്നു കബറടക്കം.
https://www.facebook.com/Malayalivartha























