സോളാറിൽ പുതിയ ക്യാപ്‌സ്യൂൾ, സി.ബി.ഐ റിപ്പോർട്ട് പുറത്തുവന്നിട്ടും സഖാക്കൾക്ക് അത്രയ്ക്ക് അങ്ങട് ദഹിച്ചിട്ടില്ല, ദേശാഭിമാനി തട്ടിവിട്ടത് കണ്ടോ, നാറിയോനെ ചുമന്നാ ചുമന്നോനും നാറും എന്ന അവസ്ഥയിൽ സി.പി.എമ്മും മുഖപത്രവും...!!

മരിച്ച് മാസം രണ്ട് കഴിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി സി.പി.എമ്മിന്റെ പേടിസ്വപ്‌നമായി തുടരുന്നു. സോളാര്‍ ലൈംഗിക പീഡന കേസില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സഖാക്കള്‍ക്ക് അത്രയ്ക്ക് അങ്ങട് ദഹിച്ചിട്ടില്ല. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെങ്കിലും മറ്റ് ആരോപണവിധേയരുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊതുജനമധ്യത്തില്‍ പ്രചരിച്ചിരുന്നതാണെന്ന് കേസന്വേഷണവുമായി ബന്ധമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നെന്ന് ദേശാഭിമാനി തട്ടിവിട്ടിരിക്കുന്നു.
ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും ഏത് റാങ്കിലുള്ള ആളാണെന്ന് പോലും വാര്‍ത്ത പറയുന്നില്ല. കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍ എന്നിവരും അന്ന് കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്ന അബ്ദുള്ളക്കുട്ടിയും ലൈംഗിക പീഡന കേസില്‍ പ്രതികളായിരുന്നു.അബ്ദുള്ളക്കുട്ടി മാസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് പരാതിക്കാരിയോട് ഇടപെട്ടത് എങ്ങനെയാണെന്ന് തെളിയിക്കുന്ന ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെന്നും ദേശാഭിമാനി പറയുന്നു.
യുഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച്, മുന്‍ കേന്ദ്രമന്ത്രി പീഡിപ്പിച്ചെന്ന്, പരാതിക്കാരി മജിസ്‌ട്രേട്ടിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. എ.പി അനില്‍കുമാറും അടൂര്‍പ്രകാശും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാരായിരുന്നു. കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയും. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായതാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നവര്‍ രക്ഷപെടാന്‍ കാരണമെന്നും ദേശാഭിമാനി കണ്ടെത്തിയിരിക്കുന്നു.
അബ്ദുള്ളക്കുട്ടി കേസില്‍ അകത്തായാല്‍ അത് ബി.ജെ.പിയുടെ പ്രതിഛായയ്ക്ക് ദേശീയതലത്തില്‍ തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് മനസ്സിലായി. അതുകൊണ്ടാണ് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ കുടുക്കാന്‍ അവസരം ലഭിച്ചിട്ടും വിട്ടുകളഞ്ഞതെന്നും പ്രത്യേക ലേഖകന്‍ തള്ളിമറിച്ചിരിക്കുന്നു.കേസില്‍ ആദ്യഘട്ടത്തില്‍ കൃത്യമായ മൊഴി നല്‍കിയവരെല്ലാം പിന്നീട് സിബിഐയ്ക്ക് മുന്നില്‍ മാറ്റിപ്പറഞ്ഞു. മാറ്റിയ മൊഴികളും ഡിജിറ്റല്‍ തെളിവുകളുടെ സാങ്കേതികത്വവും പറഞ്ഞാണ് പരാതിക്കാരിയുടെ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്ന് സി.ബി.ഐ സ്ഥാപിച്ചിരിക്കുന്നതെന്നും പ്രത്യേക ലേഖകന്‍ കണ്ടെത്തിയിരിക്കുന്നു.
സോളാര്‍ കേസിനെ കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും കൃത്രിമമെന്ന് പറയുന്ന കത്തില്‍ പറയുന്ന ചില ഭാഗങ്ങള്‍ മാത്രമാണ് കോടതി നീക്കിയത്. ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംസങ്ങള്‍ നീക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. കെ.സി വേണുഗോപാലും പരാതിക്കാരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളടക്കം അതിലുണ്ടെന്നും സ്ഥാപിച്ചെടുക്കാന്‍ ദേശാഭിമാനി ശ്രമിക്കുന്നു.
എന്നാല്‍ അന്ന് യുഡിഎഫിലുണ്ടായിരുന്ന ജോസ് കെ. മാണിയെ കുറിച്ചും പരാതിക്കാരി ആരോപണം ഉന്നയിക്കുകയും കേസ് കൊടുക്കുകയും ചെയ്തിരുന്നു. പ്രത്യേക ലേഖകന്‍ അതെല്ലാം മറന്നുപോയി. സോളാര്‍ പീഡനക്കേസിന്റെ സൂത്രധാരനെന്ന് സി.ബി.ഐയും ഉമ്മന്‍ചാണ്ടിയും അടക്കം ആരോപണം ഉന്നയിച്ച, യു.ഡി.എഫ് മന്ത്രിയായിരുന്ന കെ.ബി ഗണേഷ്‌കുമാറിനെ കുറിച്ച് ഒരു വരിപോലും എഴുതാനുള്ള ധൈര്യം ദേശാഭിമാനി കാണിച്ചില്ല. നാറിയോനെ ചുമന്നാ ചുമന്നോനും നാറും എന്ന അവസ്ഥയിലാണ് സി.പി.എമ്മും മുഖപത്രവും. പരാതിക്കാരിയുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് കെ.ബി ഗണേഷ്‌കുമാറാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയുടെ പേര് പരാതിക്കാരിയുടെ കത്തില്‍ എഴുതി ചേര്‍ത്തതും ഗണേഷ്‌കുമാറാണെന്ന് അഭിഭാഷകനായ ഫെന്നി ബാലകൃഷ്ണനും മറ്റും ആരോപിക്കുന്നു. ഇതൊക്കെ ദേശാഭിമാനി മറന്നാലും നാട്ടുകാര് മറക്കില്ലെന്ന് സഖാക്കള്‍ അറിഞ്ഞിരിക്കണം. മുന്നണി മര്യാദയുടെ പേരില്‍ ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലെത്തിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സി.പി.എം ഒന്ന് മനസ്സിലാക്കണം, പൊതുസമൂഹത്തിന് അവമതിപ്പുണ്ടാക്കുന്ന പല കാര്യങ്ങളും ചെയ്ത ഗണേഷിനെ പോലൊരാളെ മന്ത്രിയാക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്.
പരാതിക്കാരിയുമായി അവിഹിത ബന്ധം സ്ഥാപിക്കുകയും അതിലൊരു കുട്ടി ജനിക്കുകയും ചെയ്തു എന്നത് ലജ്ജാകരമല്ലേ. ജയില്‍ മോചിതയായ തന്നെ ആറ് മാസം ഗണേഷ് കുമാര്‍ ജയിലില്‍ പാര്‍പ്പിച്ചെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലിനെ സി.പി.എം മാനിക്കുന്നുണ്ടോ. പരാതിക്കാരിയുടെ ലൈംഗിക പീഡന പരാതി ദേശാഭിമാനി ശരിവയ്ക്കുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ ഗണേഷിനെതിരെ പറഞ്ഞതും അംഗീകരിക്കണ്ടേ. ഇതൊന്നും ചെയ്യാതെ സി.പി.എമ്മും ദേശാഭിമാനിയും പറയുന്നത് ജനം വിശ്വസിക്കുമെന്ന് കരുതുന്നത് പമ്പര വിഡ്ഢിത്തമാണ്.
സി.പി.എമ്മിന്റെ വിശ്വസ്തരായ പ്രവര്‍ത്തകര്‍ പോലും ഇത്തരം ക്യാപ്‌സ്യൂളുകള്‍ ഇപ്പോള്‍ വിഴാങ്ങാറില്ല. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും നിങ്ങള്‍ ക്രൂശിലേറ്റിയേനെ എന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ജനസമ്മിതി പുതുപ്പള്ളിയിലെ നിങ്ങളുടെ കോട്ടകളിലെ 12,000 വോട്ട് കവര്‍ന്നെടുത്തതിന്റെ ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ലെന്ന് അറിയാം. അതിന്റെ നാണക്കേട് മറയ്ക്കാന്‍ ഇത്തരംനിറം പിടിപ്പിച്ച കഥകള്‍ക്കായി അച്ച്കൂടം നിരത്തുന്നത് മാന്യമായ പണിയല്ല. ജനാധിപത്യത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ മുക്കിലും മൂലയ്ക്കും സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിക്കുന്ന സി.പി.എമ്മിന് അല്‍പമെങ്കിലും പ്രതിപക്ഷബഹുമാനം ആകാം. തെളിവുകളും രേഖകളും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വാക്കുകയും ഉദ്ധരിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അത് വിശ്വസനീയമാണ്.
https://www.facebook.com/Malayalivartha






















