ഹോട്ടലിലുണ്ടായ തർക്കത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ കള്ളക്കേസിൽ കുടുക്കി, സിസിടിവി ദൃശ്യങ്ങൾ അടക്കമുണ്ടായിട്ടും സ്ത്രീകൾക്കെതിരായ അതിക്രമം, എസ്.സി.എസ്.ടി ആക്ട് അടക്കം ചുമത്തി, കള്ളക്കേസിൽ കുടുക്കിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് അടക്കം പരാതി നൽകാൻ ഒരുങ്ങി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ

ഹോട്ടലിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്നു പരാതി. ഒരു സംഘം ആളുകൾ സംഘം ചേർന്ന് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത ശേഷവും ഇൻസ്പെക്ടർക്കെതിരെ കേസെടുത്തതാണ് പരാതിക്കിടയാക്കിയത്. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഇൻസ്പെക്ടർക്ക് അനുകൂലമായി ഉണ്ടായിട്ടും രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് കേസെടുത്തതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. തന്നെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമത്തിനെതിരെ കോട്ടയം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഗോപകുമാർ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്.
സെപ്റ്റംബർ എട്ടിന് രാത്രി ഉണ്ടായ സംഭവങ്ങളുടെ പേരിലാണ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ഗോപകുമാറിനെതിരെ എസ് സി - എസ് ടി ആക്ടും സ്ത്രീകൾക്കെതിരായ അതിക്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തി ഏറ്റുമാനൂർ പോലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവദിവസം രാത്രിയിൽ ഗോപകുമാർ ഏറ്റുമാനൂരിലെ താരാ ഹോട്ടലിൽ നിന്നും വീട്ടിലേക്ക് ഭക്ഷണം പാഴ്സലായി വാങ്ങുന്നതിനായി എത്തിയതായിരുന്നു. പാഴ്സൽ ലഭിക്കാൻ വൈകിയതോടെ ഹോട്ടൽ ഉടമയെ ഇതു സംബന്ധിച്ചുള്ള പരാതി ഗോപകുമാർ അറിയിച്ചു. ഈ സമയം സംഭവസ്ഥലത്ത് മദ്യലഹരിയിൽ ഉണ്ടായിരുന്ന യുവാവ് അകാരണമായി വിഷയത്തിൽ ഇടപെടുകയായിരുന്നുവെന്ന് ഗോപകുമാർ പറയുന്നു.
പരസ്യമായി അസഭ്യം പറഞ്ഞ യുവാവിന്റെ വീഡിയോ ദൃശ്യങ്ങൾ ഗോപകുമാർ മൊബൈൽ ഫോണിൽ പകർത്തി. ഈ സമയം യുവാവിന് ഒപ്പം ഉണ്ടായിരുന്ന ഭാര്യ മൊബൈൽ ഫോൺ പിടിച്ചുവാങ്ങാനും , യുവാവ് ഗോപകുമാറിനെ ആക്രമിക്കാനും ശ്രമിച്ചു. ഹോട്ടലിന് പുറത്തിറങ്ങിയാണ് ആക്രമികളുടെ കയ്യിൽ നിന്നും ഗോപകുമാർ രക്ഷപ്പെട്ടത്. ഈ സമയം ഇതുവഴി എത്തിയ ഓട്ടോ ഡ്രൈവറും നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു. എന്നാൽ യുവാവ് തൻറെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി ഓട്ടോഡ്രൈവറെയും ഗോപകുമാറിനെയും അതിക്രൂരമായ രീതിയിൽ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഇരുവരും രാത്രി തന്നെ ആശുപത്രിയിൽ ചികിത്സ തേടുകയും പിറ്റേന്ന് രാവിലെ ഗോപകുമാർ ഏറ്റുമാനൂർ പോലീസിൽ രേഖാമൂലം പരാതി നൽകുകയും ചെയ്തു.
എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് ഏറ്റുമാനൂർ പോലീസ് അക്രമിയായ യുവാവിന്റെ ഭാര്യയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഗോപകുമാർ യുവതിയെ ആക്രമിക്കുകയും യുവാവിനെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്തതായാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഹോട്ടലിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ അകാരണമായി യുവാവും ഇയാൾ വിളിച്ചു വരുത്തിയ സംഘവും ഇൻസ്പെക്ടർ ഗോപകുമാറിനെയും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. ഈ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം ഉണ്ടായിട്ടും തനിക്കെതിരെ കേസെടുത്തതിനെതിരെ ഗോപകുമാർ ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവിക്കുമടകം പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ഗോപകുമാറിനെ കയ്യേറ്റം ചെയ്തതിന് യുവാവിനെതിരെയും ഏറ്റുമാനൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















