വീണ്ടും ബാലഗോപാൽ ഇക്കുറി ഗുരുവായൂരപ്പൻ പാളയത്തിൽ പട വന്നാൽ എന്ത് ചെയ്യും?

പലിശയില്ലാത്ത കറണ്ട് അക്കൗണ്ടുകളിൽ ചട്ടവിരുദ്ധമായി പണമിട്ടിട്ടുണ്ടെന്ന് ഓഡിറ്റ് വകുപ്പ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ എൻ. സതീശന്റെ റിപ്പോർട്ടിൽ പറയുന്നു. ചട്ടപ്രകാരം സഹകരണ മേഖലയിൽ സംസ്ഥാന സഹകരണബാങ്കിലും ജില്ല സഹകരണ ബാങ്കിലും സഹകരണ അർബൻ ബാങ്കിലും പണം നിക്ഷേപിക്കാം. എന്നാൽ, എരിമയൂരിലും പേരകത്തും പ്രാഥമിക സഹകരണ ബാങ്കിൽ നിക്ഷപിച്ചതു ചട്ടവിരുദ്ധമാണെന്നും ഇതിനു ദേവസ്വം മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡി.എസ്.ബിയിലെ നിക്ഷേപം ഘട്ടം ഘട്ടമായി മാറ്റാനും പലിശ രഹിത കറണ്ട് അക്കൗണ്ടുകളിലെ തുക സേവിംഗ്‌സ് അക്കൗണ്ടുകളിലേക്കു മാറ്റുകയോ സ്ഥിരനിക്ഷപമാക്കുകയോ ചെയ്യാനും ഓഡിറ്റ് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ചട്ടപ്രകാരം വിദേശ ബാങ്കിൽ പണം നിക്ഷേപിക്കാൻ അനുവാദമില്ല.
2023 ഒക്ടോബർ അഞ്ചു വരെയുളള കണക്കുപ്രകാരം 17 ബാങ്കുകളിലായി ദേവസ്വത്തിന് 1975.91 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണുള്ളത്.
2023 ഒക്ടോബര്‍ അഞ്ചിലെ കണക്ക് പ്രകാരമാണ് ഇത്. സംസ്ഥാനസര്‍ക്കാരിന്റെ ഓഡിറ്റ് വിഭാഗം നല്‍കിയ കണക്ക് പ്രകാരം ഈ തുക 17 ബാങ്കുകളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഈ 17 ബാങ്കുകളും അതില്‍ നിക്ഷേപിച്ച തുകയും താഴെ പറയും പ്രകാരമാണ്:
1. കാനറ ബാങ്ക് – 299.85 കോടി രൂപ
2. എസ് ബിഐ- ഈസ്റ്റ് നട-278.98 കോടിരൂപ
3. കേരള ഗ്രാമീണ്‍ ബാങ്ക് – 252.98 കോടി രൂപ
4. സൗത്ത് ഇന്ത്യന്‍ ബാങ്ക് – 236.81 കോടി രൂപ
5. ആക്സിസ് ബാങ്ക് – 211.02 കോടി രൂപ
6. ഡിബിഎസ് ബാങ്ക് -206.26 കോടി രൂപ
7. കാത്തലിക് സിറിയന്‍ ബാങ്ക്- 150.02 കോടി രൂപ
8. ബാങ്ക് ഓഫ് ബറോഡ- 135.98 കോടി രൂപ
9. ഇസാഫ് ബാങ്ക്- 63.14 കോടി രൂപ
10. എച്ച് ഡിഎഫ് സി ബാങ്ക്-56.63 കോടി രൂപ
11. സിറ്റി യൂണിയന്‍ ബാങ്ക്- 32.55 കോടി രൂപ
12. എസ് ബിഐ – വടക്കേ നട – 21.11 കോടി രൂപ
13. പഞ്ചാബ് നാഷണല്‍ ബാങ്ക് – 13.05 കോടി രൂപ
14. ധനലക്ഷ്മി ബാങ്ക്- 7.10 കോടി രൂപ
15. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ- 4.50 കോടി രൂപ
16. ഇന്ത്യന്‍ ബാങ്ക്- 4 കോടി രൂപ
17. ഗുരുവായൂര്‍ കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്- 2.65 കോടി രൂപ.
രണ്ട് പ്രാഥമിക സഹകരണ ബാങ്കുകളില്‍ യഥാക്രമം 10 ലക്ഷം, 7 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചിട്ടുണ്ട്. എരിമയൂര്‍, പേരകം എന്നീ രണ്ട് കീഴേടം ക്ഷേത്രങ്ങളിലാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ മറ്റ് ബാങ്കുകള്‍ ഇല്ലാത്തതിനാലാണ് ഇതെന്ന് ഗുരുവായൂര്‍ ദേവസ്വം വിശദീകരിക്കുന്നു. ആക്സിസ് ബാങ്ക്, ഇസാഫ്, എച്ച്.ഡി.എഫ് സി ബാങ്ക് എന്നീ സ്വകാര്യബാങ്കുകളിൽ പണം നിക്ഷേപിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് ദേവസ്വം മറുപടി നൽകിയിട്ടില്ല. ഗുരുവായൂരപ്പന്റെ പണം തോന്നിയ മട്ടിൽ നിക്ഷേപിക്കുന്നത് ചോദ്യം ചെയ്യാൻ ആളില്ലാത്തത് കൊണ്ടാണ്.
ദേവസ്വം ബോർഡിൽ കൈയിട്ട് വരാനുള്ള പിണറായി സർക്കാരിൻ്റെ പദ്ധതി മുമ്പും ഹൈക്കോടതി പൊളിച്ചടുക്കിയിട്ടുണ്ട്. ഹിന്ദു ദൈവത്തിൻ്റെ പോക്കറ്റിൽ കൈയിട്ടാൽ ചോദിക്കാനും പറയാനും ആരും കാണില്ലെന്ന സർക്കാരിൻ്റെ ആത്മവിശ്വാസത്തിൻ്റെ കരണത്താണ് അന്ന് കോടതി ആഞ്ഞടിച്ചത്. ദൈവത്തിൻ്റെ പോക്കറ്റിൽ കൈയിട്ടപ്പോൾ ദൈവത്തിൻ്റെ രൂപത്തിലാണ് ഹൈക്കോടതി അവതരിച്ചത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ സർക്കാർ നീക്കം പാളിയപ്പോൾ മറ്റ് ദേവസ്വങ്ങളും രക്ഷപ്പെട്ടു.
ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ പാടില്ലെന്നാണ് ഹൈകോടതി ഉത്തരവിൽ പറയുന്നത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി. പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതിനെതിരായ കേസില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിൽ വരില്ലെന്ന് ഹൈകോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജി നൽകിയത്. ദേവസ്വം ബോര്‍ഡ് പണം നൽകിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്ട് പ്രകാരം ദേവസ്വം ബോര്‍ഡ് പണം നൽകിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്ട് പ്രകാരം ദേവസ്വത്തിന്‍റെ പണം മറ്റ് ആവശ്യങ്ങൾക്കായി അനുവദിക്കാനാവില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പൻ ആണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുകൾ പരിപാലിക്കാലാണ് ദേവസ്വം ബോർഡിന്‍റെ ചുമതല.
ദേവസ്വം നിയമത്തിന്‍റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ ബോർഡിന് പ്രവർത്തിക്കാൻ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്‍റെ പരിധിയിൽ വരില്ല. ഇക്കാര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വത്തിന് നിർദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 10 കോടി രൂപ സർക്കാർ തിരികെ നൽകണമെന്ന കേരള ഹൈകോടതി വിധിക്കെതിരെ ലക്ഷങ്ങൾ മുടക്കിയാണ് ഗുരുവായൂർ ദേവസ്വം കോടതിയെ സമീപിച്ചത്. മുടക്കിയ പണം ഭക്തർ ദേവസ്വത്തിലേക്ക് നൽകിയതാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം പണം നല്കിയത് തെറ്റാണെന്ന ഹൈക്കോടതി ഫുള്‍ബെഞ്ച് വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സമർപ്പിച്ച പുന:പരിശോധനാ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
2018ലെ പ്രളയകാലത്തും 2019 ല്‍ കൊവിഡ് കാലത്തും അഞ്ച് കോടി വീതമാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് 2020 ഡിസംബറില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഭക്ത സംഘടനകള്‍ നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ദേവസ്വം നിയമത്തിലെ വകുപ്പ് 27 പ്രകാരം ദുരിതാശ്വാസ ഫണ്ടിനായി പണം നീക്കിവയ്ക്കാനാകില്ലെന്ന് ഫുള്‍ ബഞ്ച് നിരീക്ഷിച്ചു. കാണിക്കയര്‍പ്പിക്കുന്ന പണം ദേവസ്വം ബോര്‍ഡിന് തോന്നിയതുപോലെ ഉപയോഗിക്കാനാവില്ല. പത്തുകോടിരൂപ സര്‍ക്കാര്‍ തിരികെ നല്കണമെന്നും ഈടാക്കാന്‍ ദേവസ്വം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനെതിരെയായിരുന്നു ദേവസ്വം ബോര്‍ഡിന്റെ അപ്പീല്‍.
ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത് നിയമപരമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഭക്തരുടെ താത്പര്യം കൂടി കണക്കിലെടുത്താണ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയത്. ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്‍കുന്നതില്‍ തെറ്റില്ലെന്നും ബോര്‍ഡ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്.
ഗുരുവായൂരപ്പനെ പാടിയുറക്കുകയും പാടിയുണർത്തുകയും ചെയ്യുന്ന ഗാന ഗന്ധർവൻ യേശുദാസിനെ അമ്പലത്തിൽ പ്രവേശിപ്പിക്കാത്ത ഗുരുവായൂരിലെ ദേവസ്വം അധികൃതർ ഭഗവാന് ലഭിച്ച ഥാർ കാറിലും മത രാഷ്ട്രീയം കളിച്ചു.
മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച കാറായിരുന്നു ഥാർ. ദേവസ്വത്തിന് തന്നെ ഇത് ഉപയോഗിക്കാമെന്നിരിക്കെ ലേലം ചെയ്യാൻ തീരുമാനിച്ചു.
പൊതുലേലത്തിൽ ബഹ്റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലിക്ക് രംഗത്തെത്തിയതോടെയാണ് ദേവസ്വത്തിന് മുട്ടിടിച്ചത്. അമലിന് ഥാർ നൽകാനും വയ്യ നൽകാതിരിക്കാനും വയ്യാ എന്ന അവസ്ഥയിൽ എത്തിച്ചേർന്ന ഭരണ സമിതിക്ക് പേടി ഹിന്ദുത്വ സംഘടനകളെയും ഹൈക്കോടതിയെയുമാണ്.
ഗുരുവായൂർ ക്ഷേത്രം സർക്കാരിന്റെ കീഴിലുള്ളതല്ല. അത് ഗുരുവായൂർ ക്ഷേത്ര ഭരണ സമിതിയുടെ കീഴിലുള്ളതാണ്. ദേവസ്വം ഒരു സ്വതന്ത്ര സ്ഥാപനമാണ്. അതിൻമേൽ അധികാരം സ്ഥാപിക്കാൻ സർക്കാരിന് അവകാശമില്ല. തിരുവിതാംകൂർ,കൊച്ചി മലബാർ ദേവസ്വം ബോർഡുകൾ സർക്കാരിന് ഇതുവരെ ഒരു രൂപ പോലും കൊടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗുരുവായൂർ ദേവസ്വം ചെയർമാന്റെ നടപടി വിവാദമായത്. ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് ഒരു രൂപ പോലും മറ്റാർക്കും നൽകാൻ ഭരണസമിതിക്ക് അധികാരമില്ല.
സർക്കാരിന് മൊത്തം 10 കോടിയാണ് ദേവസ്വം നൽകിയത്. ക്ഷേത്രം തുറക്കാതായതോടെ ജീവനക്കാർ പട്ടിണിയിലായിരുന്നു.ഇവരെയൊന്നും തിരിഞ്ഞുനോക്കാൻ ബോർഡ് തയ്യാറാകാതിരിക്കുമ്പോഴാണ് സർക്കാരിനെ സഹായിക്കാൻ ദേവസ്വം മുന്നിട്ടിറങ്ങിയത്.
സർക്കാരിന് പണം നൽകാനുള്ള തീരുമാനം എടുത്തത് മൂന്നു പേർ മാത്രമുള്ള ഭരണ സമിതിയായിരുന്നു. ക്ഷേത്രത്തിലെ കാണിക്ക ക്ഷേത്രത്തിന് മാത്രം ഉപയോഗിക്കണമെന്ന നിയമം ഉള്ളപ്പോഴാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. പ്രളയം ഉണ്ടായപ്പോഴും ഇത്തരത്തിൽ സംഭാവന നൽകിയിരുന്നു. ഇതിനെതിരെ കേസ് നിലവിലുള്ളപ്പോഴാണ് വീണ്ടും 10 കോടി കൈമാറിയത്.
ക്ഷേത്രാവശ്യങ്ങൾക്കായി സ്ഥിരം നിക്ഷേപം പിൻവലിക്കുന്നതിൽ നിയമതടസ്സമില്ല. എന്നാൽ മറ്റാവശ്യങ്ങൾക്കായി പണം ചെലവഴിക്കാൻ കഴിയില്ല. ശബരിമലയിൽ ഉൾപ്പെടെ പണി കിട്ടിയിട്ടും സർക്കാർ പഠിച്ചില്ല എന്നതിൻ്റെ ഉദാഹരണമാണ് ഗുരുവായൂരിൽ അന്ന് സംഭവിച്ചത്.
ക്ഷേത്രങ്ങൾക്ക് തങ്ങൾ പണം നൽകുന്നു എന്ന് സർക്കാർ ഊറ്റം കൊള്ളുമ്പോൾ അത് സർക്കാരിൻ്റെ ദയയല്ല.. സംസ്ഥാന രൂപീകരണ കരാറിൽ തന്നെ തുക നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ഒരു ദേവസ്വവും സര്‍ക്കാര്‍ ഖജനാവില്‍ തങ്ങളുടെ വരുമാനം അടക്കാറില്ലെന്നാണ് സർക്കാർ വാദം. ദേവസ്വം ബോർഡ് എന്നത് സർക്കാർ സ്ഥാപനമാണ്. അതിലെ ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥരാണ്. ബോർഡിൻ്റെ അധികാരികളെ നിയമിക്കുന്നതും സർക്കാരാണ്.
എല്ലാ ദേവസ്വം ബോര്‍ഡുകളും അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ കൂടിയാണ് അവരവരുടെ വരവ് ചിലവുകള്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡിലെ ഒരു നയാ പൈസ പോലും സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാന്‍ കഴിയില്ലെന്നാണ് വാദം. ബോർഡ് ഒരു സർക്കാർ സ്ഥാപനമാകുമ്പോൾ ക്ഷേത്രങ്ങൾ ഭരിക്കുന്നത് സർക്കാരല്ലെന്ന് പറയാൻ കഴിയില്ല.
ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ കോടികള്‍ ചിലവാക്കുന്നു എന്ന വാദമുണ്ട്. എന്നാൽ യാഥാർത്ഥ്യം അതല്ല. ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കോടി കണക്കിന് രൂപയാണ് മാസ്റ്റർ പ്ലാനിലേക്ക് സംഭാവന ലഭിക്കുന്നത്. ശബരിമലയിൽ നിന്നും കോടികളാണ് സർക്കാരിന് അല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിക്കുന്നത്. ദേവസ്വം ബോർഡിന് മറിക്കാൻ കോടികൾ കിട്ടുമ്പോഴും ശബരിമലയിൽ നാമമാത്രമായ വികസന പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നത്.
ദേവസ്വം ബോർഡ് ജീവനകാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പ്രതിവർഷം വേണ്ടത് 500 കോടി രൂപയാണ്. ഇതിൽ 475 കോടിയും സർക്കാരിന് ലഭിക്കുന്നത് ശബരിമലയിൽ നിന്നാണ്. ശബരിമല, ഗുരുവായൂർ മട്ടിലായാൽ അതിൽ നിന്ന് അഞ്ച് പൈസ തിരുവിതാംകൂർ ദേവസ്വം ബോർഡിന് എടുക്കാനാവില്ല. ശബരിമല പോലെയല്ല ഗുരുവായൂർ .അത് പ്രത്യേക ദേവസ്വമാണ്. അതിന് സ്വതന്ത്രമായ അസ്ഥിത്വമാണുള്ളത്.
ഗുരുവായൂർ ദേവസ്വം ബോർഡ് പണ്ടും വിവാദങ്ങളുടെ തോഴനാണ്. കോൺഗ്രസ് ഭരണകാലത്തും ഇത്തരത്തിൽ അഴിമതി വ്യാപകമായിരുന്നു. ഭഗവാൻ്റെ പണം കൊണ്ട് തടിച്ചുകൊഴുത്ത രാഷ്ട്രീയക്കാർ നിരവധിയാണ്. എന്നാൽ അവരാരും തന്നെ ഗുരുവായൂരപ്പൻെറ പണം സർക്കാരിന് കൈമാറിയിരുന്നില്ല. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾക്ക് സംഭാവന നൽകിയെന്നും സർക്കാർ ഓർമ്മിപ്പിച്ചു.
പത്തുകോടി സംഭാവന നൽകുമ്പോൾ കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി. അദ്ദേഹത്തിൻെറ കൂടി ആശീർവാദത്തോടെയാണ് പണം കൈമാറിയത്.സംഭാവന നൽകുമ്പോൾ നിയമവകുപ്പിൻ്റെ അഭിപ്രായം പോലും സർക്കാർ തേടിയിരുന്നില്ല. അതിൻെറ ഫലമായി ഗുരുവായൂർ ദേവസ്വത്തിൻെറ കൈയിൽ നിന്നും ലക്ഷങ്ങളാണ് വക്കീൽ ഫീസായി ചെലവായത്. ഇതിനു ശേഷമാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























