സാമ്പത്തിക പ്രതിസന്ധി ലൈഫ് മിഷന്‍ പദ്ധതി പാതിവഴിയില്‍;ധൂര്‍ത്തടിക്കാന്‍ കാശുണ്ട് പാവങ്ങള്‍ക്കുള്ള വീടിന് പണമില്ല,സ്വപ്‌ന പദ്ധതിയെന്ന് തള്ളിമറിച്ചതാണ്,വട്ടിപ്പലിശയ്ക്ക് പണമെടുത്ത് പണി തുടങ്ങിയ പാവങ്ങള്‍ കടത്തില്‍

അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ലൈഫ് മിഷന്‍ പെട്ടിയില്‍ ചക്രശ്വാസം വലിക്കുന്നു. പാവപ്പെട്ടവര്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കും എന്നൊക്കെ ആയിരുന്നു വീമ്പ് പറച്ചില്‍. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ലൈഫ് പദ്ധതി പാതിവഴിയില്‍. ധൂര്‍ത്തടിക്കാന്‍ കാശുണ്ട് പക്ഷെ പാവപ്പെട്ടവന് വീട് വെച്ച് കൊടുക്കാന്‍ കാശില്ല. കാശില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുന്ന സര്‍ക്കാരാണ് മുഖ്യമന്ത്രിയുടെ പേരില്‍ 82 ലക്ഷത്തിന് ടെന്നീസ് ടൂര്‍ണമെന്റ് നടത്താന്‍ പോകുന്നത്. ലൈഫ് പദ്ധതിയില്‍ നടക്കുന്നത് വലിയ അഴിമതിയും തട്ടിപ്പും പറ്റിപ്പുമാണ്. പലയിടത്തും പാതിവഴിയില്‍ പണി നിര്‍ത്തിവെച്ചിരിക്കുന്നു. കരാറുകാര്‍ കാശടിച്ച് മാറ്റുന്നു. കൂടാതെ കാടുകയറി കിടക്കുകയാണ് മിക്ക വീടുകളും. സര്‍ക്കാര്‍ ആ വഴിക്കേ തിരിഞ്ഞ് നോക്കുന്നില്ല.
പഞ്ചായത്ത് ലിസ്റ്റില്‍ കയറിക്കൂടി വീട് പണി തുടങ്ങിവച്ചവരെല്ലാം പല ഗഡുക്കളിലായി പണം മുടങ്ങിയ അവസ്ഥയിലാണ്. പണി തീരാത്ത വീടും പലിശക്കെണിയുമായി പ്രതിസന്ധിയിലാണ് ലൈഫ് പദ്ധതിയുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാതെ രക്ഷയില്ലെന്ന് പഞ്ചായത്ത് അധികൃതരും കൈമലര്‍ത്തുന്നു. പണി തുടങ്ങിക്കോളൂ പണം തരാമെന്ന പഞ്ചായത്ത് അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് പലരും വീടിന് കല്ലിട്ടത്. എന്നാല്‍ തറപണിയും മുന്‍പ് കിട്ടേണ്ട 40000 വും തറപ്പണി തീര്‍ത്ത ശേഷം കിട്ടേണ്ട 160000 രൂപയും ഇതുവരെ കിട്ടിയില്ലെന്ന് തിരുവനന്തപുരം കാരോട് പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ പറയുന്നു. ചെറിയൊരു പെട്ടിക്കടയും തൊഴിലുറപ്പു വഴി കിട്ടുന്ന തുച്ഛവരുമാനവും മാത്രമുള്ള തങ്കം എന്ന ഗുണഭോക്താവ് ആദ്യ രണ്ട് ഗഡുവിന് ശേഷം വട്ടിപ്പലിശയിലാണ് വീട് വച്ചത്.
തറകെട്ടിക്കയറും മുന്‍പ് 40000 രൂപ, തറ നിര്‍മ്മിച്ച് കഴിഞ്ഞാലുടന്‍ 1,60,000 രൂപ ഭിത്തി നിര്‍മ്മാണത്തിന് ശേഷം ഒരു ലക്ഷം, അവസാന ഗഡുവായി ഒരു ലക്ഷം രൂപ എന്നിങ്ങനെ നാല് ഗഡുവായാണ് ലൈഫ് പദ്ധതിയില്‍ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നത്. ഇടതടവില്ലാതെ പണമെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല പഞ്ചായത്തുകളിലും പണി ഇഴയുകയാണ്.
സര്‍ക്കാര്‍ വിഹിതത്തിന് പുറമെ രണ്ട് ഗഡുക്കളായി നല്‍കേണ്ട 2,20,000 തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വായ്പയായി സ്വരൂപിക്കുന്ന തുകയില്‍ പലിശ മാത്രമാണ് സര്‍ക്കാര്‍ നല്‍കുക. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചടക്കുകയും വേണം. സര്‍ക്കാര്‍ വിഹിതം കിട്ടുന്നതിലെ കാലതാമസത്തിനൊപ്പം വായ്പ എടുക്കാനുള്ള സാങ്കേതിക തടസവും പഞ്ചായത്തുകളെ വലയ്ക്കുന്നു. ഓഗസ്റ്റ് ഒന്ന് വരെ കണക്ക് അനുസരിച്ച് 1,17,762 വീടുകളും 25 ഭവന സമുച്ഛയങ്ങളുമാണ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഹഡ്‌കോയില്‍ നിന്നുള്ള വായ്പ മുടങ്ങിയതോടെ കുറഞ്ഞ പലിശ നിരക്കില്‍ കിട്ടാനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ എട്ടംഗ സമിതി ഉണ്ടാക്കി. 3,55,000 ഭവനരഹിതര്‍ക്ക് നല്‍കാനുള്ള പണം സ്വരൂപിക്കാനാണ് വഴി തേടുന്നത്. ലൈഫിന്റെ രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നിര്‍ദ്ദേശങ്ങള്‍ മറികടന്ന് വീടുകള്‍ അനുവദിച്ചെന്ന ആക്ഷേപം പൊതുവിലുണ്ട്.
പുറംമോടിക്ക് കുറേ ലൈഫ് ഫഌറ്റുകളും വീടുകളും നിര്‍മ്മിച്ച് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി കൈമാറി എന്നതല്ലാതെ ആദിവാസി,പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും ഗ്രാമങ്ങളില്‍ കഴിയുന്നവര്‍ക്കുമൊക്കെ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടില്ല. അവരെല്ലാം ഇപ്പോഴും കൂരയ്ക്കായ് കാതത്ിരിക്കുന്നു. പുന്നയൂര്‍ക്കുളത്തെ പട്ടികജാതി വിഭാഗക്കാര്‍ സര്‍ക്കാരിനോട് കൈനീട്ടുകയാണ്. ആദ്യഘട്ടം പൂര്‍ത്തിയായ പഞ്ചായത്തിലെ ഒട്ടേറെ വീടുകളാണ് മഴയും വെയിലുമേറ്റ് നശിക്കുന്നത്. ആദ്യ ഗഡു ലഭിച്ച ശേഷമാണ് പലര്‍ക്കും ആനുകൂല്യം തടസ്സപ്പെട്ടത്. സര്‍ക്കാരില്‍ നിന്നു പണം ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വായ്പ സംഘടിപ്പിച്ച് വീട് പണിതവര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വീട് കരാര്‍ എടുത്തു പണിയുന്നവര്‍ പണം കിട്ടുമെന്ന ഉറപ്പില്‍മേല്‍ കൂടുതല്‍ പണി നടത്തി വെട്ടിലായ സംഭവങ്ങളുമുണ്ട്. പല ഗുണഭോക്താക്കള്‍ക്കും ആദ്യ ഗഡു മാത്രമാണ് കിട്ടിയത്. പലയിടത്തും ഇത് തന്നെയാണ് അവസ്ഥ.
https://www.facebook.com/Malayalivartha
























