അലമാരയിലെയും, ഡ്രസ്സ് സ്റ്റാന്റിലെയും വസ്ത്രങ്ങൾ പതിവായി കത്തുന്നു; നിഗൂഢത അറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പറും ആ കാഴ്ച കണ്ട് ഞെട്ടി:- പ്രാർത്ഥന നടക്കുന്നതിനിടെയും തീപിടുത്തം:- ഭയന്ന് വിറച്ച് ബന്ധുവീട്ടിൽ താമസമാക്കി കുടുംബം...

നോക്കി നിൽക്കെ വീടിനുള്ളിലെ സാധനങ്ങൾ തനിയെ കത്തുന്നതായി റിപ്പോർട്ട്. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് അസ്വാഭാവിക സംഭവങ്ങൾ ഉണ്ടായത്. നാട്ടുകാരും വീട്ടുകാരുമൊക്കെ ഭീതിയിലാണ്. പിന്നാലെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. സത്യനും ഭാര്യ സലീനയും മകനും കൊച്ചുമക്കളുമാണ് ഈ വീട്ടിൽ വീട്ടിൽ താമസിച്ചിരുന്നത്.
കഴിഞ്ഞ 15ന് രാത്രി അലമാരയിലും സമീപത്തെ ഡ്രസ് സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക വരികയും പിന്നാലെ വസ്ത്രങ്ങൾ കത്തുകയുമായിരുന്നു. രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. അടുത്ത ദിവസവും ഇത് ആവർത്തിച്ചു. ഇതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ പ്രശ്‌നമില്ലെന്ന് സത്യൻ പറയുന്നു.
ഒൻപത് മണിയോട് അടുപ്പിച്ചാണ് പതിവായി തീപിടുത്തം ആവർത്തിക്കപ്പെടുന്നത്. വൈദ്യുതി ലൈനിലെ ഷോർട്ട് സർക്യൂട്ട് ആണെന്ന സംശയത്തിൽ ഇലക്ട്രീഷ്യനെ കൊണ്ടുവന്നും പരിശോധിപ്പിച്ചതായും സത്യൻ പറഞ്ഞു. നിഗൂഢത ആവർത്തിക്കപ്പെട്ടതോടെ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. മെമ്പർ വന്നപ്പോഴും വീട്ടിൽ തുണി കത്തി.
വീട്ടുകാരോട് തീപ്പെട്ടിയും ലൈറ്ററും ഒക്കെ എടുത്ത് മാറ്റിവെയ്ക്കാനും ഇതിന് ശേഷം നിരീക്ഷിക്കാനും പഞ്ചായത്ത് അംഗം നിർദ്ദേശിച്ചു. അന്ന് പ്രശ്‌നം ഉണ്ടായില്ലെങ്കിലും പിറ്റേന്ന് വീണ്ടും തീപിടിച്ചു. വിവരം അറിഞ്ഞ് പോലീസും പഞ്ചായത്ത് പ്രസിഡന്റും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഇവർ വന്ന ദിവസം തീപിടിച്ചില്ലെങ്കിലും പിറ്റേന്ന് വീണ്ടും ആവർത്തിച്ചു. കഴിഞ്ഞ ദിവസം വീട്ടിൽ പ്രാർത്ഥന നടക്കുന്നതിനിടയിലും തീ പടർന്നുപിടിച്ചു. സംഭവത്തിൽ വീട്ടുകാർ ആര്യനാട് പോലീസ് സ്‌റ്റേഷനിലും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. ഭയന്നുപോയ വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























