മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒന്നിച്ചെത്തുന്നു; ജില്ലയിൽ ഡിസംബർ 4 മുതൽ 7 വരെ... നവകേരള സദസ്സുകൾ ചരിത്ര സംഭവമാകും: മന്ത്രി രാജൻ

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഒരുമിച്ചെത്തുന്ന മണ്ഡലംതല നവകേരള സദസ്സുകൾ ചരിത്ര സംഭവമായി മാറുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഡിസംബർ നാലു മുതൽ ഏഴ് വരെ ജില്ലയിലെ 13 മണ്ഡലങ്ങളിലായി നടക്കുന്ന നവകേരള സദസ്സുകളുമായി ബന്ധപ്പെട്ട് മന്ത്രിമാർ, എംഎൽഎമാർ മണ്ഡലംതല കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയുന്നതിനും അവരുമായി സംവദിക്കുന്നതിനുമായി മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും മണ്ഡലങ്ങളിലെത്തുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ്. നാടിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരങ്ങൾ കാണുന്നതിനുമായി ഇതിനകം മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തീരസദസ്സുകൾ, മലയോര സദസ്സുകൾ, വന സദസ്സുകൾ, താലൂക്ക്തല അദാലത്തുകൾ, മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത മേഖലാ അവലോകന യോഗങ്ങൾ എന്നിവയുടെ തുടർച്ചയായാണ് നവകേരള സദസ്സുകളെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ 10 മണ്ഡലങ്ങളിലും ഇതിനകം വിപുലമായ യോഗങ്ങൾ ചേർന്ന് സംഘാടക സമിതികൾക്കും സബ് കമ്മിറ്റികൾക്കും രൂപം നൽകിക്കഴിഞ്ഞു. ബാക്കിയുള്ള മൂന്നു മണ്ഡലങ്ങളിൽ അടുത്ത ദിവസങ്ങളിൽ സംഘാടക സമിതി രൂപീകരണ യോഗം നടക്കും. പരിപാടിയുടെ വിജയത്തിനായി മണ്ഡലം തലത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെ കോ-ഓർഡിനേറ്റർമാരായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓരോ നവകേരള സദസ്സിലും 10,000ത്തിലേറെ പേരെ പങ്കെടുപ്പിക്കാനാണ് പദ്ധതിയിടുന്നത്. പരിപാടി വൻ വിജയമാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ മന്ത്രി നിർദ്ദേശം നൽകി. പരിപാടികൾ നടത്തുന്നതിനായി കണ്ടെത്തിയ വേദികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കും യോഗം രൂപം നൽകി.
പരിപാടിയുടെ വിജയത്തിനായി തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ ചെയർപേഴ്‌സൺമാരായും സെക്രട്ടറിമാർ കൺവീനർമാരുമായും കമ്മിറ്റികൾക്ക് രൂപം നൽകും. പരിപാടിയുടെ സന്ദേശം താഴേത്തട്ടിൽ എത്തിക്കുന്നതിനായി ഒക്ടോബർ 30നകം ബൂത്ത് തലങ്ങളിലും കമ്മിറ്റികൾ രൂപീകരിച്ച് യോഗങ്ങൾ ചേരും. നവംബർ 15ഓടെ വീട്ടുമുറ്റ യോഗങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
നവകേരള സദസ്സുകളുടെ സന്ദേശം എല്ലാ വീടുകളിലുമെത്തിക്കാൻ മികച്ച രീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സമൂഹത്തിലെ നാനാതുറകളിൽ നിന്നുമുള്ള ജനങ്ങളെ മണ്ഡലംതല പരിപാടികളിൽ പങ്കെടുപ്പിക്കണം.
നവംബർ 10നകം ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി യോഗങ്ങൾ വിളിച്ചു ചേർത്ത് പരിപാടികൾക്ക് അന്തിമ രൂപം നൽകണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി മണ്ഡലങ്ങളിൽ ഇതിനകം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ യോഗത്തിൽ എംഎൽഎമാരും മണ്ഡലംതല കോ-ഓർഡിനേറ്റർമാരും അവതരിപ്പിച്ചു.
കലക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, എംഎൽഎമാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി, ഇ ടി ടൈസൺ മാസ്റ്റർ, കെ കെ രാമചന്ദ്രൻ, സി സി മുകുന്ദൻ, എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ, മുൻ എംഎൽഎ ബി ഡി ദേവസ്സി, സബ് കലക്ടർ മുഹമ്മദ് ശഫീക്ക്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, എഡിഎം ടി മുരളി, മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പ്രതിനിധി എ ജെ കൃഷ്ണപ്രസാദ്, മണ്ഡലംതല കോ-ഓർഡിനേറ്റർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
https://www.facebook.com/Malayalivartha























