നികുതി അടച്ചെന്ന് പറഞ്ഞ് കൈക്കൂലിയെ ന്യായീകരിക്കരുത് : വി. മുരളീധരൻ

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക് കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നും മാസപ്പടി വാങ്ങിയെന്നതാണ് മുഖ്യവിഷയം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നികുതി അടച്ചെന്ന് കരുതി കൈക്കൂലി, കൈക്കൂലി അല്ലാതെ ആയി മാറുന്നില്ല.
ചെയ്തത് എല്ലാം നിയമവിധേയം ആണെങ്കിൽ മുഖ്യമന്ത്രിയോ മകളോ എന്തുകൊണ്ട് ട്രൈബൂണൽ ഉത്തരവിന് എതിരേ മേൽക്കോടതിയെ സമീപിച്ചില്ല എന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് ചോദിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം എന്ന് പറയുന്ന സർക്കാർ തന്നെ കേരളീയം എന്ന പേരിൽ കോടികൾ ചിലവാക്കുന്നതിനെയും കേന്ദ്രമന്ത്രി വിമർശിച്ചു.
ട്രഷറിയിൽ പണം ഇല്ലാത്ത സാഹചര്യത്തിൽ , KSRTC ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ജനം വെള്ളക്കെട്ടിൽ കഴിയുമ്പോൾ തന്നെ ധൂർത്ത് വേണമോ എന്ന് സർക്കാർ ആലോചിക്കട്ടെ എന്ന് വി. മുരളീധരൻ പ്രതികരിച്ചു.
അതേസമയം, മാത്യു കുഴല്‍നാടൻ എം.എല്‍.എ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. മാത്യു കുഴല്‍നാടന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് കിട്ടേണ്ട ജി.എസ്.ടി വിഹിതം സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്.
ജിഎസ്ടി വരുന്നതിന് മുൻപുള്ള സര്‍വീസ് ടാക്സുകള്‍ കേന്ദ്രമാണ് കൈകാര്യം ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു. മാസപ്പടി വിവാദത്തില്‍ മാപ്പ് പറയണമെന്ന സി.പി.എം ആവശ്യം തള്ളി മാത്യു കുഴല്‍നാടൻ എം.എല്‍.എ ഇന്ന് രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha























