വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം. തുടർന്ന് ഇതു സംബന്ധിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സർവകലാശാലാ റജിസ്ട്രാറോട് ആവശ്യപ്പെട്ടു.സർവകലാശാലാ ജീവനക്കാരുടെ ഇടതുസംഘടന സംഘടിപ്പിച്ച പരിപാടി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിലക്കണമെന്ന് റജിസ്ട്രാർക്കു വിസി രേഖാമൂലം നിർദേശം നൽകിയിരുന്നു. സർവകലാശാലാ ജീവനക്കാർ തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്നവരാണെന്നും ക്യാംപസിനുള്ളിൽ പുറത്തു നിന്നുള്ളവർ പ്രഭാഷണം നടത്തുന്നത് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും വിസി ചൂണ്ടിക്കാട്ടി. തുടർന്ന് രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു. എന്നാൽ ഇതവഗണിച്ച് പരിപാടി സംഘടിപ്പിക്കുകയായിരുന്നു.വിലക്ക് അവഗണിച്ച ബ്രിട്ടാസ് മുൻ നിശ്ചയിച്ച സമയത്തു തന്നെ എത്തി പ്രഭാഷണം നടത്തി .
‘ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും’ എന്നതായിരുന്നു വിഷയം. രാഷ്ട്രീയവിഷയങ്ങൾ പരാമർശിച്ചായിരുന്നു പ്രഭാഷണം. സർവകലാശാലകൾ സംവാദ വേദികളായി മാറണമെന്നും അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേന്ദ്രനയങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രഭാഷണം വിലക്കിയ വിസി ദാസ്യപ്പണി ചെയ്യുകയാണെന്നും ധാർഷ്ട്യമാണു കാട്ടിയതെന്നും ബ്രിട്ടാസ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്‍റെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തില്‍ പരാമർശമുണ്ടായിരുന്നു. അതേസമയം, പ്രഭാഷണ പരമ്പരയിൽ രാഷ്ട്രീയമില്ലെന്നാണ് യൂണിയൻ നിലപാട്. സർവകലാശാല വിസിയും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും യൂണിയനും തമ്മിൽ ഏറെനാളായി പോരിലാണ്.
അതിനിടെയാണ് പുതിയ വിവാദം.കമ്മിഷനു വേണ്ടി തിരുവനന്തപുരം സബ് കലക്ടറാണ് സർവകലാശാലാ റജിസ്ട്രാറോട് വിശദീകരണം തേടിയത്. റജിസ്ട്രാറുടെ വിലക്കു ലംഘിച്ച് പ്രസംഗം നടത്തിയ സാഹചര്യത്തിൽ പെരുമാറ്റച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നു പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സബ് കലക്ടറുടെ കത്തിൽ പറയുന്നു. അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജോയിന്റ് റജിസ്ട്രാർക്കു റജിസ്ട്രാർ നിർദേശം നൽകി.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഹാളിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടി നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോ യൂണിവേഴ്‌സിറ്റി രജിസ്‌ട്രാറോ നിർദേശം നൽകിയിട്ടില്ലെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. എല്ലാ മാസവും പ്രഭാഷണ പരമ്പര നടത്താറുണ്ട്. ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. പരമ്പര പൊതുപരിപാടിയല്ല. യൂണിയൻ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. എന്താണ് ജനാധിപത്യം എന്നതിൽ വ്യക്തമായ ധാരണയില്ലാത്തവരാണ് വിസി ആയി ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.‘സംവാദം വിസിയാണ് സംഘടിപ്പിക്കേണ്ടത്. ഇങ്ങനെയുള്ള ഉത്തരവ് വിസിക്ക് എടുക്കാൻ പറ്റുമോ? പരിപാടിയിൽ പോയി പങ്കെടുക്കും. അത് പെരുമാറ്റച്ചട്ട ലംഘനമല്ല. ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ. ധാർഷ്‌ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകും. ’ - ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha