സെക്രട്ടേറിയറ്റിൽ കട്ടകലിപ്പ് മന്ത്രി അനിൽ രാജി ഭീഷണി മുഴക്കി ? ബാലഗോപാലനെതിരെ പടയൊരുക്കം

ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞ കുറെ നാളുകളായി മന്ത്രിമാരായ അനിലും ബാലഗോപാലും തമ്മിൽ പോര് തുടങ്ങിയിട്ട്. തന്നെ ഭരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതി മന്ത്രി അനിൽ ധനമന്ത്രിക്കെതിരെ സി. പി. ഐ വേദികളിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവർ തനിക്കെതിരെ വാളോങ്ങിയ സാഹചര്യത്തിലാണ് മന്ത്രി അനിൽ ഒടുവിലത്തെ അടവ് പുറത്തെടുത്തത്. 500 കോടി അനുവദിച്ചില്ലെങ്കിൽ ഓണം കുളമാക്കിയതിന്റെ ഉത്തരവാദിത്വം മന്ത്രി ബാലഗോപാലിൽ ചാർത്താൻ മന്ത്രി ജി.ആർ. അനിൽ ശ്രമിക്കും.
സപ്ലൈക്കോയ്ക്ക് മതിയായ തുക അനുവദിച്ചില്ലെന്ന അതൃപ്തി പരസ്യമാക്കുകയായിരുന്നു ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈക്കോയ്ക്ക് നിലവിലെ സാഹചര്യത്തിൽ 500 കോടി രൂപയെങ്കിലും ആവശ്യമാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇപ്പോൾ അനുവദിച്ച 100 കോടി രൂപ തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യവുമായി ഉടൻ ധനമന്ത്രിയെ കാണുമെന്നും ജി ആർ അനിൽ ദില്ലിയിൽ പറഞ്ഞു. ധനമന്ത്രിയോട് പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് ഭക്ഷ്യമന്ത്രിക്ക് അറിയാമെങ്കിലും ഒരിക്കൽ കൂടി പറഞ്ഞ ശേഷം ഭിന്നത പരസ്യമാക്കാമെന്നാണ് മന്ത്രി കരുതുന്നത്.
ഓണ വിപണയിൽ സപ്ലൈക്കോ ഫലപ്രദമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പൊതു വിതരണ മേഖലയെ സംബന്ധിച്ച പ്രശ്നങ്ങൾ കേന്ദ്രത്തിനു മുൻപിൽ അവതരിപ്പിച്ചു. അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടായത്. സപ്ലൈയ്ക്കോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾക്ക് ഓപ്പൺ മാർക്കറ്റ് സെയിൽ ലേലത്തിൽ പങ്കെടുക്കാം. കേന്ദ്രം ഏർപ്പെടുത്തിയ നിരോധനം മാറ്റമെന്ന് സമ്മതിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടയിൽ ശരാശരി 82ശതമാനത്തിലധികം ആളുകൾ റേഷൻ കടകളിൽ നിന്നും സാധനം വാങ്ങി. റേഷൻ കടകളിൽ പോയാൽ അരി കിട്ടില്ല എന്ന വാദം തെറ്റാണ്. ഒരാൾക്ക് പോലും അരി കിട്ടാതെ തിരിച്ചു പോകേണ്ടി വരാറില്ല. ലോറി തൊഴിലാളികൾ സമരം ചെയ്തപ്പോൾ വാർത്ത വന്നത് അരി മുടങ്ങി എന്നാണ്. എന്നാൽ, ആ മാസം 1.5ശതമാനത്തോളം കൂടുതൽ വിതരണം നടന്നു.റേഷൻ വിതരണത്തിലെ പ്രതിമാസ സീലിംഗ് പാദ വാർഷികമാക്കാമെന്നു കേന്ദ്രം സമ്മതിച്ചു. ഈ ഓണത്തിന് അത് പ്രയോജനപ്പെടുത്താനാകും.
സപ്ലൈക്കോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക പരിമിതമാണ്. ധനകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. കുറഞ്ഞത് 500 കോടിയെങ്കിലും വേണം.
സപ്ലൈക്കോ വില്പന ഇപ്പോൾ വർധിക്കുന്നുണ്ട്. വിതരണക്കാർ പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. സപ്ലൈക്കോയ്ക്ക് സാധനം നൽകിയാൽ വില കിട്ടില്ല എന്നൊരു തെറ്റിദ്ധാരണ ഉണ്ട്.ഓണ മാർക്കറ്റിൽ സപ്ലൈക്കോ ഫല പ്രദമായി ഇടപെടും. നെല്‍കര്‍ഷകര്‍ക്കുള്ള കുടിശ്ശിക തുക നൽകി വരികയാണ്. കഴിഞ്ഞ വർഷത്തെ ഒന്നാം വിള നെല്ലിന്‍റെ പണം മുഴുവനായി കൊടുത്തു ആർക്കും ബാക്കിയില്ലെന്നും മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.
ഭക്ഷ്യ വകുപ്പ് പരാജയമാണെന്നാണ് ഇലക്ഷന് ശേഷം നടന്ന നടന്ന സി.പി.എം - സി പി ഐ യോഗങ്ങളിൽ പ്രവർത്തകർ പറഞ്ഞത്. തന്നെ ചീത്ത കേൾപ്പിച്ചതിന്റെ ഉത്തര വാദിത്വം ധനമന്ത്രിക്കാണെന്നാണ് ഭക്ഷ്യ മന്ത്രിയുടെ വിശദികരണം. അതെന്തായാലും ഇക്കഴിഞ ലോകസഭാ തിരഞ്ഞടുപ്പിൽ ഇടതുമുന്നണി ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മന്ത്രി അനിലിന് ഒഴിഞ്ഞു മാറാനാവില്ല. ധനമന്ത്രിയിൽ നിന്നും ഫണ്ട് ചോദിച്ച് വാങ്ങേണ്ട ഉത്തരവാദിത്വം ഭക്ഷ്യമന്ത്രിക്കുണ്ടെന്നാണ് സി പി ഐ നേതാക്കൾ പോലും പറയുന്നത്.
നെൽകർഷകർ ആത്മഹത്യയുടെ വക്കിലാണ്. പ്രാഥമിക സഹകരണസംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണ നീക്കം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. വിവിധ പ്രതിസന്ധികളിൽ വലയുന്ന സഹകരണസംഘങ്ങളിൽനിന്നു പരമാവധി 100 കോടി രൂപ മാത്രമേ നിലവിലെ സാഹചര്യത്തിൽ സമാഹരിക്കാൻ കഴിയൂ. കൂടുതൽ പണം വേണമെങ്കിൽ കേരള ബാങ്കിന്റെ സഹായം വേണമെങ്കിലും അവിടെയും 534.72 കോടി കുടിശികയുണ്ട്. ഇതു തീർക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചിട്ടു പുരോഗതിയില്ല.
നെൽ സംഭരണവിലയിൽ കേന്ദ്രം തങ്ങളുടെ വിഹിതം 1.43 രൂപ കൂട്ടിയപ്പോൾ സംസ്ഥാനം അത്രയും തുക സ്വന്തം വിഹിതത്തിൽ കുറച്ച് 6.37 രൂപയാക്കി. എന്നാൽ ഇത് അനുവദിക്കാനുള്ള തുകപോലും സംസ്ഥാന സർക്കാരിന്റെ കൈയിലില്ല.. ഈ സാഹചര്യത്തിൽ സപ്ലൈകോ മില്ലുകൾ മുഖേന നെല്ലെടുത്ത് പണം ബാങ്ക് വായ്പയായി നൽകുന്ന പഴയ രീതി വീണ്ടും പരിഗണനയിലാണ്. പക്ഷേ, നിലവിലെ കൺസോർഷ്യത്തിൽ ഉൾപ്പെടുന്ന ബാങ്കുകൾ ഇതിനായി പണം നൽകുമോയെന്നു വ്യക്തമല്ല.
ആവശ്യത്തിനും അനാവശ്യത്തിനും പണം അനുവദിക്കുന്ന ധനവകുപ്പ് കർഷകരെ പൂർണമായി അവഗണിക്കുകയാണെന്നു മന്ത്രിതല ഉപസമിതിയോഗത്തിൽ സിപിഐ മന്ത്രിമാരായ പി.പ്രസാദും ജി.ആർ.അനിലും കുറ്റപ്പെടുത്തി. ധനമന്ത്രി കെ.എൻ.ബാലഗോപാലാകട്ടെ, വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
ബാങ്ക് കൺസോർഷ്യത്തിൽനിന്നു സപ്ലൈകോ വാങ്ങിയ 2500 കോടി രൂപ തിരികെനൽകാതെ സഹകരണ സംഘങ്ങൾ വഴിപോലും നെല്ലെടുക്കാൻ കഴിയില്ലെന്നു മന്ത്രി അനിൽ ചൂണ്ടിക്കാട്ടിയപ്പോൾ ഖജനാവിൽ പണമില്ലെന്നായിരുന്നു ബാലഗോപാലിന്റെ മറുപടി. എന്നിട്ടാണ് കേരളീയത്തിന് 27 കോടി അനുവദിച്ചത്.
2021- 2022 കാലയളവിലെ നെല്ലു സംഭരിച്ച വകയിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള 1055 കോടി രൂപയെങ്കിലും തൽക്കാലം അനുവദിക്കണമെന്നു മന്ത്രി അനിൽ ആവശ്യപ്പെട്ടപ്പോഴും പണമില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇതോടെ, കൃഷി മന്ത്രി പി.പ്രസാദും ജി.ആർ.അനിലിനൊപ്പം ചേർന്നു.
കേരള ബാങ്കിനു കുടിശികയുള്ള 534.72 കോടിയുടെ കാര്യം മന്ത്രി വി.എൻ.വാസവനാണു ചൂണ്ടിക്കാട്ടിയത്. അപ്പോഴും ധനമന്ത്രിയുടെ മറുപടി പഴയതുതന്നെ.
കൃഷിമന്ത്രി പ്രസാദും ഭക്ഷ്യമന്ത്രി അനിലും ക്ഷുഭിതരായെങ്കിലും ഒരു ഫലവും ഉണ്ടായില്ല.
താൻ പണം അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് അനുവദിക്കും എന്നതാണ് അവസ്ഥയെന്ന് ബാലഗോപാലിന് അറിയാം. ഇക്കാര്യത്തിൽ ബാലഗോപാൽ നിസഹായനാണ്. മുഖ്യമന്ത്രി നേരിട്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ധനവകുപ്പ് പണം അനുവദിക്കാൻ ശുപാർശ നൽകും. പൊതുഭരണവകുപ്പാണ് ഐ എ എസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. ഐ എ. എസുകാർ മുഖ്യമന്ത്രിയെന്ന് കേട്ടാൽ പേടിക്കും. അതോടെ ധനമന്ത്രി മോശക്കാരനാവുകയും ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ പണം സംഭരിക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി നേരിട്ടാണ്. മുമ്പ് സഹകരണ സ്ഥാപനങ്ങളിലെ പണം ഉപയോഗിച്ച് നെൽ സംഭരണം നടത്താനുള്ള നീക്കം പോലും മുഖ്യമന്ത്രി അനുവദിച്ചില്ല.ഇമേജ് വർധിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ജന സദസ് കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രിക്കറിയാം.
ധനവകുപ്പിനെ അപ്രസക്തമാക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി തുടങ്ങിയെങ്കിലും അത് പകുതി വഴിയിൽ നിലച്ചു. . ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊമ്പു മുറിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. സർക്കാരിൻ്റെ ധനവിനിയോഗം വരുന്ന ഫയലുകൾ ധനവകുപ്പിന് അയക്കുന്നത് നിർത്താനായിരുന്നു ആലോചന. അതാത് വകുപ്പുകളിലുള്ള ധനവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനമെടുക്കട്ടെ എന്നാണ് സർക്കാർ പറയുന്നത്.
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്. ശമ്പളവും പെൻഷനും മുടക്കിയാലും ക്ഷേമ പെൻഷൻ മുടക്കാതിരിക്കാൻ കേരളം ശ്രമിക്കുന്നുണ്ട്. എന്നാൽ അതും മുടങ്ങി.
മുമ്പും മന്ത്രി അനിലിന്റെ വാക്കുകൾക്ക് പിണറായി വില കൽപ്പിക്കാറില്ല. മാധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ഭക്ഷ്യ വകുപ്പിൽ നിയമിച്ചത് മന്ത്രി അനിൽ അറിയാതെയാണ്. ഇതിന് കാനം രാജേന്ദ്രനും റവന്യുമന്ത്രി കെ.രാജനും മുഖ്യമന്ത്രിക്ക് അനുമതി നൽകിയുന്നു. ഇതിനെതിരെ ഭക്ഷൃ മന്ത്രി ജി.ആർ. അനിൽ രംഗത്തെത്തി. അങ്ങനെ ആദ്യമായി സി പി ഐ ക്കുള്ളിൽ നേതാക്കൾ തമ്മിൽ കലാപം നടന്നു.. സി പി എമ്മും സി പി ഐയും തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകാറുണ്ടെങ്കിലും സി പി ഐ ക്കുള്ളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് ആദ്യമാണ്. എന്നാൽ തൻ്റെ നീക്കം കാനത്തിനും മന്ത്രി കെ രാജനും എതിരെയാണെന്ന് പറയാതെ ചീഫ് സെക്രട്ടറിയെ നിഴലിൽ നിർത്തിയാണ് മന്ത്രി അനിൽ മുന്നോട്ടു നീങ്ങുന്നത്.
മന്ത്രി കെ രാജനാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് റവന്യുമന്ത്രി ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കിയത്. റവന്യുമന്ത്രിയാണ് കളക്ടർമാരെ നിയമിക്കുന്നത്. ഇതിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വീകരിക്കാറുണ്ടെങ്കിലും റവന്യുമന്ത്രിയുടെ തീരുമാനമാണ് അന്തിമം. റവന്യുമന്ത്രി ആവശ്യാനുസരണം കൂടിയാലോചനകൾ നടത്തിയ ശേഷമാണ് കളക്ടർമാരെ നിശ്ചയിക്കുന്നത്.
സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചപ്പോൾ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിക്കുന്ന ഏക മന്ത്രി ക്യഷി വകുപ്പിൻ്റെ ചുമതലയുള്ള പി.പ്രസാദാ യിരുന്നു.. ജില്ലയിൽ കളക്ടറെ നിയമിക്കുമ്പോൾ തീർച്ചയായും റവന്യുമന്ത്രി ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ചേർത്തല എം എൽ എ പി പ്രസാദുമായി ചർച്ച ചെയ്തിരിക്കണം. മന്ത്രി പ്രസാദാണ് ആലപ്പുഴയിലെ കളക്ടറുമായി സംസാരിക്കേണ്ട വ്യക്തി. അപ്പോൾ സി പി ഐ യുടെ മന്ത്രിയായ രാജൻ സ്വന്തം മന്ത്രിയായ പ്രസാദിനോട് ശ്രീറാമിൻെറ കാര്യം സംസാരിക്കാതിരിക്കുമോ?
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷിറിനെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍റെ പുതിയ നിയമനങ്ങൾ താൻ അറിഞ്ഞില്ലെന്ന് പറഞ്ഞ് ചീഫ് സെക്രട്ടറിയുടെ തലയിൽ ചാരാൻ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും സി പി എമ്മും ശ്രമിച്ചു. കേരളത്തിൽ ചീഫ് സെക്രട്ടറി എന്നത് ഒരു അലങ്കാര സ്ഥാനം മാത്രമാണ്. അദ്ദേഹത്തിന് സ്വയം തീരുമാനങ്ങളെടുക്കാൻ കഴിയില്ല. പിണറായി വിജയൻ്റെ ഭരണത്തിൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഒരു റോളുമില്ലെന്ന് അറിയുന്നവർക്ക് അറിയാം.
തുടർന്ന് വ്യാപക പ്രതിഷേധത്തെതുടര്‍ന്ന് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി.സപ്ളൈകോ ജനറല്‍ മാനേജരായിട്ടായിരുന്നു പുനര്‍ നിയമനം. ഇതിനെതിരെ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു.ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രി അതൃപ്തി അറിയിച്ചു സപ്ലെയ്കോ ജനറൽ മാനേജരാക്കിയത് വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്നാണ് വാദം .വിവാദത്തിൽ പെട്ട വ്യക്തി വകുപ്പിൽ വരുന്നത് പോലും അറിയിച്ചില്ല.ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ മുഖ്യമന്ത്രിയെ അതൃപ്തി അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ ഇടപെടലിനെതിരെ ഇതിന് മുൻപും മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് കേൾക്കുന്നു.
ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നുമാണ് ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയത്. ഇതേ സമയത്ത് ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേറ്റിരുന്നു.. ഭാര്യയുടെ ജില്ലയിൽ തന്നെ ശ്രീറാമിന് നിയമനം നൽകിയത് മുഖ്യമന്ത്രിയായിരുന്നു. ശ്രീറാം ഇതിന് വേണ്ടി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
കേരള മുസ്ലീം ജമാഅത്ത് ശ്രീറാമിൻ്റെ നിയമനത്തിനെതിരെ ശക്തമായ നിലപാട് എടുക്കുകയും സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന എപി സുന്നി വിഭാഗം അതൃപ്തി അറിയിക്കുകയും ചെയ്തതോടെയാണ് ശ്രീറാമിനെ കളക്ടര്‍ പദവിയിൽ നിന്നും മാറ്റാൻ സര്‍ക്കാര്‍ തയ്യാറായത് . വിവിധ മുസ്ലീം സംഘടനകൾ ചേര്‍ന്ന് ശ്രീറാമിൻ്റെ നിയമനത്തിനത്തിനെതിരെ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആയിരങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പിവി അൻവർ, കാരാട്ട് റസാഖ് അടക്കം മലബാറിലെ ഇടതുനേതാക്കളും ശ്രീറാമിൻ്റെ നിയമനത്തിനെതിരെ പരസ്യമായി നിലപാട് എടുക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ മരുമകൻ മന്ത്രി മുഹമ്മദ് റിയാസും കളക്ടർ നിയമനത്തിനെതിരെ രംഗത്തു വന്നിരുന്നു. കാന്തപുരം ഉടക്കിയതുകൊണ്ടാണ് റിയാസ് രംഗത്ത് വന്നത്.
ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയതോടെ വിവാദം കെട്ടടങ്ങുമെന്നാണ് സർക്കാർ കരുതിയത്. സപ്ലൈകോ എം.ഡിയാണ് സ്ഥാപനത്തിൻ്റെ മേലധികാരി.ജനറൽ മാനേജർ തസ്തിക ഐ.എ.എസ്. കേഡറിൽ ഉള്ളതായിരുന്നില്ല. ഇതിനെ ജോയിൻ്റ് സെക്രട്ടറിയാക്കി ഉയർത്തിയാണ് ശ്രീറാമിനെ നിയമിച്ചത്.
ശ്രീറാമിനെ ആലപ്പുഴ കളക്ടറാക്കിയപ്പോൾ കാനം രാജേന്ദ്രൻ അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഒരു ഉദ്യോഗസ്ഥനെ എല്ലാ കാലത്തും മാറ്റി നിർത്താൻ കഴിയുമോ എന്നാണ് കാനം ചോദിച്ചത്. സി പി ഐ യുടെ വകുപ്പിൽ എന്തു ചെയ്യുമ്പോഴും കാനത്തിൻ്റെ അഭിപ്രായം പിണറായി ചോദിക്കാറുണ്ട്.ശ്രീറാമിൻ്റെ നിയമനത്തിലും ഇതു തന്നെ ചെയ്തിട്ടുണ്ട്.
മന്ത്രി അനിൽ ഫലത്തിൽ രംഗത്തെത്തിയത് അദ്ദേഹത്തിൻ്റെ നേതാക്കൾക്കെതിരെയാണ്. ചീഫ് സെക്രട്ടറിയെ പഴി പറഞ്ഞത് മന്ത്രിയുടെ നമ്പർ ആണെന്നാണ് സി പി ഐ ക്കാർ പോലും വിലയിരുത്തുന്നത്. തൻ്റെ വകുപ്പിൽ നടക്കുന്ന നിയമനങ്ങളെല്ലാം അന്ന് കാനം കൈകാര്യം ചെയ്യുന്നതിൽ മന്ത്രി അനിൽ അത്യപ്തനായിരുന്നു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്നതാണ് പിണറായിയുടെ നയം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തും പിണറായി ഘടകകക്ഷികളെ ഭിന്നിപ്പിച്ചാണ് ഭരിച്ചത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സി പി ഐ മന്ത്രിമാർ തമ്മിലും സി പി ഐ യും സി പി എമ്മും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇത് പിണറായി മനപൂർവം വളർത്തിയതാണ്. കനവും ഇസ്മായിലും തമ്മിലുള്ള അഭിപ്രായ ഭിന്നതക്കും പിണറായി പിന്തുണ നൽകിയിരുന്നു. കാനവും പിണറായിയും ഒന്നാം സർക്കാരിൻ്റെ കാലത്ത് വ്യത്യസ്ത കോണുകളിലായിരുന്നു. ഇതിൻ്റെ പ്രതിഫലനം സർക്കാരിനുള്ളിലുമുണ്ടായിരുന്നു.
ഏതായാലും മന്ത്രി അനിൽ ബാലഗോപാലിനെതിരെ സഹമന്ത്രിമാരെ അണി ചേർക്കുകയാണ്. രാജി ഭീഷണി മുഴക്കി ബാലഗോപാലിനെ വറുതിയിലാക്കി തന്റെ ഇമേജ് നന്നാക്കാനാണ് ഭക്ഷ്യ മന്ത്രിയുടെ ശ്രമം.
https://www.facebook.com/Malayalivartha